296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗപാതയ്ക്കായി ചെലവഴിച്ചത് ഏകദേശം 14,850 കോടി രൂപ
മേഖലയിലെ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കും വ്യാവസായിക വികസനത്തിനും അതിവേഗപാത വലിയ ഉത്തേജനം നല്‍കും
“അവഗണിക്കപ്പെട്ട പല പ്രദേശങ്ങളെയും യുപിയിലെ അതിവേഗപാതാ പദ്ധതികള്‍ കൂട്ടിയോജിപ്പിക്കുന്നു”
“ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറായിക്കഴിഞ്ഞു”
“വികസിച്ച നിരവധി സംസ്ഥാനങ്ങളെ മറികടന്നതിലൂടെ രാജ്യത്തെമ്പാടും ഉത്തര്‍പ്രദേശിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനു മാറ്റം വന്നുകൊണ്ടിരിക്കുന്നു”
“നിശ്ചിതസമയത്തിനുമുമ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, ഞങ്ങള്‍ ജനങ്ങളുടെ ആജ്ഞയെയും അവരുടെ വിശ്വാസത്തെയും മാനിക്കുന്നു”
“നാം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍ക്കേണ്ടതുണ്ട്; ഒരു മാസത്തിനുള്ളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പുതിയ തീരുമാനങ്ങള്‍ക്കായുള്ള അന്തരീക്ഷം സൃഷ്ടിക്കണം”
രാജ്യത്തെ ഹാനികരമായി ബാധിക്കുന്നതും വികസനത്തിനു കോട്ടം വരുത്തുന്നതുമായ എല്ലാത്തിനെയും അകറ്റിനിര്‍ത്തണം”
“ഇരട്ട-എന്‍ജിന്‍ ഗവണ്മെന്റുകള്‍ സൗജന്യങ്ങളുടെയും ‘റെവ്രി’ സംസ്കാരത്തിന്റെയും കുറുക്കുവഴി സ്വീകരിക്കാറില്ല; കഠിനാധ്വാനത്തിലൂടെ ഫലം കണ്ടെത്തുന്നു”
“സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന സംസ്കാരത്തെ പരാജയപ്പെടുത്തി, രാജ്യത്തെ രാഷ്ട്രീയത്തില്‍നിന്ന് അതിനെ നീക്കം ചെയ്യുക”
“സന്തുലിതവികസനം സാമൂഹ്യനീതിക്കു സമം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ബുന്ദേല്‍ഖണ്ഡ് പ്രദേശത്തിന്റെ കഠിനാധ്വാനത്തിന്റെയും വീര്യത്തിന്റെയും സാംസ്കാരികസമ്പന്നതയുടെയും മഹത്തായ പാരമ്പര്യത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. “എണ്ണമറ്റ യോദ്ധാക്കളെ സൃഷ്ടിച്ച നാടാണിത്. രക്തത്തില്‍ ദേശഭക്തി തുടിച്ചുനില്‍ക്കുന്ന പ്രദേശം. ഈ നാടിന്റെ മക്കളുടെ വീര്യവും കഠിനാധ്വാനവും രാജ്യത്തിന്റെ പേര് എക്കാലവും ദീപ്തമാക്കിയിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

“ബുന്ദേല്‍ഖണ്ഡ് അതിവേഗപാതയിലൂടെ ചിത്രകൂടില്‍നിന്നു ഡല്‍ഹിയിലേക്കുള്ള ദൂരം 3-4 മണിക്കൂര്‍ കുറഞ്ഞു. എന്നാല്‍, അതിന്റെ പ്രയോജനം അതിനേക്കാളേറെ വലുതാണ്”- പുതിയ അതിവേഗപാത വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “ഈ അതിവേഗപാത വാഹനങ്ങള്‍ക്കു വേഗത നല്‍കുമെന്നു മാത്രമല്ല, ബുന്ദേല്‍ഖണ്ഡിന്റെയാകെ വ്യാവസായികപുരോഗതിക്കു വേഗംപകരുകയും ചെയ്യും”.

ഇത്രയേറെ അടിസ്ഥാനസൗകര്യങ്ങള്‍ വലിയ നഗരങ്ങളിലും രാജ്യങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലുമായി പരിമിതപ്പെടുത്തിയിരുന്ന നാളുകള്‍ കടന്നുപോയി എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന നയപ്രകാരം, എത്തപ്പെടാനാകാത്തതും അവഗണിക്കപ്പെട്ടതുമായ പ്രദേശങ്ങള്‍പോലും അഭൂതപൂര്‍വമായ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കു സാക്ഷ്യംവഹിക്കുന്നു. അതിവേഗപാത വന്നതിനാല്‍ ഈ മേഖലയ്ക്കു വികസനത്തിന്റെയും തൊഴിലിന്റെയും സ്വയംതൊഴിലിന്റെയും നിരവധി അവസരങ്ങള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പര്‍ക്കസൗകര്യവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടത്തുന്ന പദ്ധതികള്‍ മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ട പല മേഖലകളെയും കൂട്ടിയോജിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ചിത്രകൂട്, ബാന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നീ ഏഴു ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. മറ്റ് അതിവേഗപാതകള്‍ സംസ്ഥാനത്തിന്റെ മുക്കും മൂലയും കൂട്ടിയോജിപ്പിക്കുന്നു. ഉത്തര്‍പ്രദേശിന്റെ മുക്കും മൂലയും പുതിയ സ്വപ്നങ്ങളും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് ആ ദിശയില്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പ്രയാഗ്‌രാജിൽ പുതിയ വിമാനത്താവള ടെര്‍മിനലുകള്‍ വന്നതായി പ്രധാനമന്ത്രി പറഞ്ഞു. കുശിനഗറിനു പുതിയ വിമാനത്താവളം ലഭിച്ചു. നോയ്ഡയിലെ ജെവാറില്‍ പുതിയ വിമാനത്താവളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കൂടാതെ നിരവധി നഗരങ്ങളെ വിമാനയാത്രാസൗകര്യങ്ങളുമായി കൂട്ടിയിണക്കുന്നു. ഇതു വിനോദസഞ്ചാരത്തിനും മറ്റു വികസന അവസരങ്ങള്‍ക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ നിരവധി കോട്ടകള്‍ക്കുചുറ്റും വിനോദസഞ്ചാരവലയം ഒരുക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിയില്‍ സരയു കനാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 40 വര്‍ഷമാണെടുത്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂര്‍ വളം പ്ലാന്റ് 30 വര്‍ഷത്തോളം അടച്ചിട്ടു. അര്‍ജുന്‍ ഡാം പദ്ധതി പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമാണെടുത്തത്. അമേഠി റൈഫിള്‍ ഫാക്ടറി പേരില്‍ മാത്രമായിരുന്നു. റായ്ബറേലി റെയില്‍ കോച്ച് ഫാക്ടറി കോച്ചുകളില്‍ പെയിന്റടിക്കാന്‍ മാത്രമായാണു പ്രവര്‍ത്തിച്ചിരുന്നത്. ആ നിലയില്‍ തുടര്‍ന്നിരുന്ന യുപിയില്‍ ഇപ്പോള്‍ വലിയ തോതില്‍ അടിസ്ഥാനസൗകര്യവികസനം നടക്കുന്നു. മികച്ച സംസ്ഥാനങ്ങളെപ്പോലും മറികടക്കുംവിധത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. രാജ്യമെമ്പാടും യുപിയെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറുകയാണ്- അദ്ദേഹം പറഞ്ഞു.

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പ്രതിവര്‍ഷം 50 കിലോമീറ്ററില്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിച്ചെന്നു ശ്രീ മോദി പറഞ്ഞു. അതുപോലെ, ഉത്തര്‍പ്രദേശിലെ പൊതുസേവനകേന്ദ്രങ്ങളുടെ എണ്ണം 2014ലെ 11,000ല്‍ നിന്ന് ഇന്ന് 1,30,000 ആയി. യുപിയിലെ മെഡിക്കല്‍ കോളേജുകള്‍ 12ല്‍ നിന്ന് 35 ആയി. 14 എണ്ണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇന്നുണ്ടാകുന്ന വികസനത്തില്‍ കാതലായ രണ്ടുവശങ്ങളുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിലൊന്ന് ഉദ്ദേശ്യവും മറ്റൊന്നു പരിധിയുമാണ്. വര്‍ത്തമാനകാലത്തു രാജ്യത്തു പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സമയപരിധിയെന്ന ‘മര്യാദ’യെ പൂര്‍ണമായി മാനിക്കുന്നു- അദ്ദേഹം പറഞ്ഞു. ബാബ വിശ്വനാഥ് ധാം പുനരുദ്ധാരണവും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കലും, ഗൊരഖ്പൂര്‍ എയിംസ്, ഡല്‍ഹി-മീററ്റ് അതിവേഗപാത, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത തുടങ്ങിയ പദ്ധതികള്‍ ഇതിനുദാഹരണമാണ്. കാരണം ഈ പദ്ധതികള്‍ക്ക് അടിത്തറയിട്ടതും രാഷ്ട്രത്തിനു സമര്‍പ്പിച്ചതും നിലവിലെ ഗവണ്മെന്റാണ്. നിശ്ചിതസമയത്തിനുമുമ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ, ഞങ്ങള്‍ ജനങ്ങളുടെ ആജ്ഞയെയും അവരുടെ വിശ്വാസത്തെയും മാനിക്കുകയാണ്- അദ്ദേഹം പറഞ്ഞു. വരുന്ന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. “നാം നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ ഓര്‍ക്കേണ്ടതുണ്ട്. ഒരു മാസത്തിനുള്ളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു പുതിയ തീരുമാനങ്ങള്‍ക്കായുള്ള അന്തരീക്ഷം സൃഷ്ടിക്കണം”- അദ്ദേഹം പറഞ്ഞു.

തീരുമാനമെടുക്കലിനും നയരൂപവല്‍ക്കരണത്തിനും പിന്നിലെ വലിയ ചിന്ത രാജ്യത്തിന്റെ വികസനത്തിനു കൂടുതല്‍ വേഗം പകരുന്നതിനാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഹാനികരമായി ബാധിക്കുന്നതും വികസനത്തിനു കോട്ടം വരുത്തുന്നതുമായ എല്ലാത്തിനെയും അകറ്റിനിര്‍ത്തണം. ‘അമൃത് കാല്‍’ അപൂര്‍വ അവസരമാണെന്നും രാജ്യത്തിന്റെ വികസനം ഉറപ്പാക്കാനുള്ള ഈ അവസരം നാം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങള്‍ നല്‍കി വോട്ടുതേടുന്ന സംസ്കാരമാണു നമ്മുടെ രാജ്യത്തുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ആനുകൂല്യസംസ്കാരം രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഈ സൗജന്യം നല്‍കല്‍ സംസ്കാരത്തില്‍ ('റെവ്രി' സംസ്കാരം) രാജ്യത്തെ ജനങ്ങള്‍ ജാഗരൂകരാകണം. ഈ സംസ്കാരത്തിന്റെ ഭാഗമായവര്‍ നിങ്ങള്‍ക്കായി പുതിയ അതിവേഗപാതകളോ പുതിയ വിമാനത്താവളങ്ങളോ പ്രതിരോധ ഇടനാഴികളോ നിര്‍മിക്കില്ല. സാധാരണക്കാര്‍ക്കു സൗജന്യങ്ങള്‍ ചെയ്തുകൊടുത്തു വോട്ടുനേടാമെന്നാണു ഈ സംസ്കാരത്തിന്റെ ഭാഗമായവര്‍ കരുതുന്നത്. ഈ ചിന്താഗതിയെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. അത്തരം സംസ്കാരം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ‘റെവ്രി’ സംസ്കാരത്തില്‍നിന്നു മാറി പക്കാ വീടുകള്‍, റെയില്‍വേപ്പാതകള്‍, റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ജലസേചനം, വൈദ്യുതി പദ്ധതികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കരുത്തുറ്റ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഗവണ്മെന്റ് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇരട്ട-എന്‍ജിന്‍ ഗവണ്മെന്റുകള്‍ സൗജന്യങ്ങളുടെ കുറുക്കുവഴി സ്വീകരിക്കാറില്ല; കഠിനാധ്വാനത്തിലൂടെ ഫലം കണ്ടെത്തുന്നു”- അദ്ദേഹം പറഞ്ഞു.

സന്തുലിതമായ വികസനത്തെക്കുറിച്ചു സംസാരിക്കവെ, അവഗണനയിലാണ്ട ചെറുനഗരങ്ങളില്‍ വികസനമെത്തുമ്പോള്‍ അതു സാമൂഹിക നീതിയുടെ സാക്ഷാത്കാരത്തിലേക്കു നയിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏറെ അവഗണനകള്‍ക്കു വിധേയമായ കിഴക്കന്‍ ഇന്ത്യയിലും ബുന്ദേല്‍ഖണ്ഡിലും ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ എത്തുമ്പോള്‍,  അതു സാമൂഹ്യനീതിക്കു സമമാകുന്നു. പിന്നാക്കം നിന്നിരുന്ന ജില്ലകള്‍ ഇപ്പോള്‍ വികസനത്തിനു സാക്ഷ്യം വഹിക്കുന്നു. ഇതും സാമൂഹ്യനീതിയാണ്. പാവപ്പെട്ടവര്‍ക്കു കക്കൂസുകള്‍ നല്‍കുന്നതും ഗ്രാമങ്ങളില്‍ റോഡുകളും കുടിവെള്ള പൈപ്പുകളും എത്തിക്കുന്നതും സാമൂഹ്യനീതിയാണ് - അദ്ദേഹം പറഞ്ഞു. ബുന്ദേല്‍ഖണ്ഡിന്റെ മറ്റൊരു വെല്ലുവിളി പരിഹരിക്കാന്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനം തുടരുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാന്‍ ജല്‍ ജീവന്‍ മിഷനിലൂടെ ഗവണ്മെന്റ് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബുന്ദേല്‍ഖണ്ഡ് നദികളിലെ ജലം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശ്രമമായാണു രതൗലി അണക്കെട്ട്, ഭവാനി അണക്കെട്ട്, മജ്ഗാവ്-ചില്ലി സ്പ്രിങ്ക്ളര്‍ ജലസേചന പദ്ധതി എന്നിവയെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കെന്‍-ബെത്വ കൂട്ടിയോജിപ്പിക്കല്‍ പദ്ധതി മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലയിലും 75 അമൃത് സരോവറുകള്‍ ഒരുക്കാനുള്ള ക്യാമ്പയിനില്‍ ബുന്ദേല്‍ഖണ്ഡിലെ ജനങ്ങളും അവരുടേതായ സംഭാവനയേകണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ചെറുകിട-കുടില്‍ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന്റെ പങ്കുപരാമര്‍ശിച്ച പ്രധാനമന്ത്രി കളിപ്പാട്ടവ്യവസായത്തിന്റെ വിജയത്തെക്കുറിച്ചും എടുത്തുപറഞ്ഞു. ഗവണ്മെന്റിന്റെയും കരകൗശലവിദഗ്ധരുടെയും വ്യവസായങ്ങളുടെയും പൗരന്മാരുടെയും ശ്രമഫലമായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയില്‍ വലിയ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍, പിന്നോക്കക്കാര്‍, ഗിരിവര്‍ഗക്കാര്‍, ദളിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായികരംഗത്തെ ബുന്ദേല്‍ഖണ്ഡിന്റെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന്റെ പുത്രന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാണു പരമോന്നത കായിക ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു. അണ്ടര്‍ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനം നേടിയ ഈ പ്രദേശത്തെ രാജ്യാന്തര കായികതാരം ശൈലി സിങ്ങിനെയും അദ്ദേഹം പരാമര്‍ശിച്ചു.

ബുന്ദേല്‍ഖണ്ഡ് അതിവേഗപാത

രാജ്യത്തുടനീളം സമ്പര്‍ക്കസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇതിന്റെ പ്രധാന സവിശേഷത. 2020 ഫെബ്രുവരി 29നു പ്രധാനമന്ത്രി ബുന്ദേല്‍ഖണ്ഡ് അതിവേഗപാത നിര്‍മാണത്തിനു തറക്കല്ലിട്ടതാണ് ഇതിലേക്കുള്ള സുപ്രധാന ശ്രമം. അതിവേഗപാതയുടെ പണി 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ഇതു നിശ്ചിതസമയത്തു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന നവഭാരതത്തിന്റെ തൊഴില്‍ സംസ്കാരത്തിന്റെ സൂചനയാണ്.

ഉത്തര്‍പ്രദേശ് അതിവേഗപാത വ്യാവസായിക വികസന അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴില്‍ ഏകദേശം 14,850 കോടി രൂപ ചെലവില്‍ 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി അതിവേഗപാത നിര്‍മിച്ചു. പിന്നീട് ഇത് ആറുവരിയായി വികസിപ്പിക്കാനും കഴിയും. ഇതു ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തില്‍ ദേശീയപാത 35 മുതല്‍, ആഗ്ര-ലഖ്നൗ അതിവേഗപാതയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈല്‍ ഗ്രാമത്തിനു സമീപംവരെ വ്യാപിക്കുന്നു. ഇതു ചിത്രകൂട്, ബാന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നീ ഏഴു ജില്ലകളിലൂടെ കടന്നുപോകുന്നു.

മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, ബുന്ദേല്‍ഖണ്ഡ് അതിവേഗപാത സാമ്പത്തിക വികസനത്തിനും വലിയ ഉത്തേജനം നല്‍കും. അതിന്റെ ഫലമായി പ്രദേശത്തെ ജനങ്ങള്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുപ്പെടും. അതിവേഗപാതയ്ക്കു സമീപമുള്ള ബാന്ദ, ജലൗണ്‍ ജില്ലകളില്‍ വ്യാവസായിക ഇടനാഴി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'

Media Coverage

Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 30
August 30, 2026

Tiranga in Tashkent, Relief in Nepal: Soft Power Meets First Responder

Vocal for Local, Nari Shakti, Real Heroes: Mann Ki Baat’s Atmanirbhar Hour