പ്രധാനമന്ത്രിയുടെ സന്ദേശം

Published By : Admin | September 22, 2025 | 17:23 IST

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

നമസ്കാരം!

രാജ്യം നവരാത്രിയുടെ സമാരംഭം ആഘോഷിക്കുന്ന ഈ വേളയിൽ, നിങ്ങൾക്കേവർക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ. ഈ ആഘോഷവേള ഏവർക്കും മികച്ച ആരോഗ്യവും സന്തോഷവും സമൃദ്ധിയുമേകട്ടെ.

ഈ വർഷത്തെ ആഘോഷവേളയ്ക്കു സന്തോഷം പകരുന്ന മറ്റൊരു കാരണം കൂടിയുണ്ട്. സെപ്റ്റംബർ 22ന്, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ സാന്നിധ്യമറിയിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തുടനീളം ‘ജിഎസ്‌ടി ബചത് ഉത്സവ്’ അഥവാ ‘ജിഎസ്‌ടി സമ്പാദ്യോത്സവ’ത്തിന്റെ ആരംഭം അടയാളപ്പെടുത്തുകയാണിത്.

ഈ പരിഷ്കാരങ്ങൾ സമ്പാദ്യസാധ്യതകൾ വർധിപ്പിക്കുകയും, കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ, ഇടത്തരക്കാർ, വ്യാപാരികൾ, എംഎസ്എംഇകൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നേരിട്ടു പ്രയോജനമേകുകയും ചെയ്യും. അവ കൂടുതൽ വളർച്ചയും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുകയും ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും പുരോഗതിക്കു വേഗം പകരുകയും ചെയ്യും.

അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷത, പ്രധാനമായും 5%, 18% എന്നിങ്ങനെ രണ്ടു നികുതി നിരക്കുകൾ മാത്രമാണ് ഉണ്ടാകുക എന്നതാണ്.

ഭക്ഷണം, മരുന്നുകൾ, സോപ്പ്, ടൂത്ത് പേസ്റ്റ്, ഇൻഷുറൻസ് തുടങ്ങി അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ നികുതിരഹിതമാകുകയോ അതല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിലാകുകയോ ചെയ്യും. നേരത്തെ 12% നികുതി ചുമത്തിയിരുന്ന സാധനങ്ങളിൽ ഭൂരിഭാഗവും 5% എന്ന നിരക്കിലേക്കു മാറ്റിയിട്ടുണ്ട്.

വിവിധ കടയുടമകളും വ്യാപാരികളും പരിഷ്കാരങ്ങൾക്കുമുമ്പും ശേഷവുമുള്ള നികുതികൾ സൂചിപ്പിക്കുന്ന ‘അന്നും ഇന്നും’ ബോർഡുകൾ സ്ഥാപിച്ചുകാണുന്നത് ഏറെ സന്തോഷം പകരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, 25 കോടി പേർ ദാരിദ്ര്യത്തിൽനിന്നു മുക്തരായി സ്വപ്നങ്ങൾ നിറഞ്ഞ നവമധ്യവർഗത്തെ രൂപപ്പെടുത്തി.

അതിനുപുറമേ, 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് പൂർണമായും നികുതി ഒഴിവാക്കി, വൻതോതിലുള്ള ആദായ നികുതിയിളവുകൾ നൽകിയതിലൂടെ, നമ്മുടെ മധ്യവർഗത്തിന്റെ കരങ്ങൾക്കു കരുത്തേകാനും കഴിഞ്ഞു.

ആദായ നികുതി ഇളവുകളും അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളും ഒന്നിച്ച് പരിഗണിക്കുമ്പോൾ, അവ ജനങ്ങൾക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ ലാഭം നൽകുന്നതായി കാണാം.

നിങ്ങളുടെ വീട്ടുചെലവുകൾ കുറയും. മാത്രമല്ല, വീടു പണിയുന്നത്, വാഹനം വാങ്ങൽ, ഉപകരണങ്ങൾ വാങ്ങൽ, പുറത്തുപോയി ഭക്ഷണം കഴിക്കുന്നത്, അതുമല്ലെങ്കിൽ കുടുംബത്തിന്റെ അവധിക്കാലം ആസൂത്രണം ചെയ്യൽ തുടങ്ങിയ സ്വപ്നങ്ങൾ നിറവേറ്റുന്നതും എളുപ്പമാകും.

2017-ൽ ആരംഭിച്ച നമ്മുടെ രാജ്യത്തിന്റെ ജിഎസ്‌ടി യാത്ര, നമ്മുടെ പൗരന്മാരെയും വ്യവസായങ്ങളെയും ഒന്നിലധികം നികുതികളുടെ കുടുക്കിൽനിന്നു മോചിപ്പിച്ച ഒരു വഴിത്തിരിവായിരുന്നു. ജിഎസ്‌ടി രാജ്യത്തെ സാമ്പത്തികമായി ഏകീകരിച്ചു. ‘ഒരു രാഷ്ട്രം, ഒരു നികുതി’ ഏകീകരണവും ആശ്വാസവും കൊണ്ടുവന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സജീവ പങ്കാളിത്തത്തോടെ ജിഎസ്‌ടി കൗൺസിൽ നിരവധി ജനപക്ഷ തീരുമാനങ്ങളും കൈക്കൊണ്ടു.

ഇപ്പോൾ, ഈ പുതിയ പരിഷ്കാരങ്ങൾ നമ്മെ കൂടുതൽ മുന്നോട്ടു നയിക്കുകയാണ്. വ്യവസ്ഥിതി ലളിതമാക്കി; നിരക്കുകൾ കുറച്ചു; ജനങ്ങളുടെ കൈകളിൽ കൂടുതൽ സമ്പാദ്യമെത്തിച്ചു.

നമ്മുടെ ചെറുകിട വ്യവസായങ്ങൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ, എംഎസ്എംഇകൾ എന്നിവയ്ക്ക് വ്യാപാരനടത്തിപ്പു സുഗമമാക്കുന്നതിനും സുഗമമായി ചട്ടങ്ങൾ പാലിക്കുന്നതിനും കഴിയും. കുറഞ്ഞ നികുതി, കുറഞ്ഞ നിരക്ക്, ലളിതമായ നിയമങ്ങൾ എന്നിവയിലൂടെ മികച്ച വിൽപ്പന, ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാരം കുറയ്ക്കൽ, അവസരങ്ങളുടെ വളർച്ച എന്നിവ സാധ്യമാകും; വിശേഷിച്ചും എംഎസ്എംഇ മേഖലയിൽ.

2047-ഓടെ വികസിത ഭാരതം എന്നതാണു നമ്മുടെ കൂട്ടായ ലക്ഷ്യം. അതു കൈവരിക്കുന്നതിന്, സ്വയംപര്യാപ്തതയുടെ പാതയിൽ മുന്നേറേണ്ടത് അനിവാര്യമാണ്. ഈ പരിഷ്കാരങ്ങൾ നമ്മുടെ പ്രാദേശിക ഉൽ‌പ്പാദന അടിത്തറയ്ക്കു കരുത്തേകുകയും സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കു വഴിതെളിക്കുകയും ചെയ്യും.

ഇതോടനുബന്ധിച്ച്, ഈ ആഘോഷവേളയിൽ, ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുമെന്നും നമുക്കു പ്രതിജ്ഞയെടുക്കാം. ബ്രാൻഡോ അവ നിർമിക്കുന്ന കമ്പനിയോ പരിഗണിക്കാതെ, നിർമാണത്തിൽ ഇന്ത്യക്കാരന്റെ വിയർപ്പും അധ്വാനവും ഉൾപ്പെട്ടിരിക്കുന്ന സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുക എന്നാണ് ഇതിനർഥം.

നമ്മുടെ സ്വന്തം കരകൗശലവിദഗ്ധർ, തൊഴിലാളികൾ, വ്യവസായങ്ങൾ എന്നിവ നിർമിക്കുന്ന ഉൽപ്പന്നം നിങ്ങൾ വാങ്ങുമ്പോഴെല്ലാം, നിങ്ങൾ നിരവധി കുടുംബങ്ങളെ ഉപജീവനമാർഗം കണ്ടെത്താനും നമ്മുടെ യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുകയാണ്.

ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ നമ്മുടെ കടയുടമകളോടും വ്യാപാരികളോടും ഞാൻ അഭ്യർഥിക്കുന്നു.

നമുക്ക് അഭിമാനത്തോടെ പറയാം - നാം വാങ്ങുന്നതു സ്വദേശി ഉൽപ്പന്നമാണ്.

നമുക്ക് അഭിമാനത്തോടെ പറയാം - നാം വിൽക്കുന്നതു സ്വദേശി ഉൽപ്പന്നമാണ്.

വ്യവസായം, ഉൽപ്പാദനം, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കാൻ ഞാൻ സംസ്ഥാന ഗവണ്മെന്റുകളോടും അഭ്യർഥിക്കുന്നു.

ഒരിക്കൽകൂടി, ‘ജിഎസ്‌ടി സമ്പാദ്യോത്സവ’ത്തിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും സന്തോഷകരമായ നവരാത്രിയും, ആഹ്ലാദവും സമ്പാദ്യവും നിറഞ്ഞ ആഘോഷകാലവും ആശംസിക്കുന്നു.

ഈ പരിഷ്കാരങ്ങൾ ഇന്ത്യയിലെ ഓരോ വീട്ടിലും കൂടുതൽ സമൃദ്ധി ചൊരിയട്ടെ.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s power sector set for strong FY27 growth on rising demand, capacity additions: Report

Media Coverage

India’s power sector set for strong FY27 growth on rising demand, capacity additions: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സമർപ്പിച്ച ഒരു ജീവിതം
July 06, 2026

ദേശീയതയുടെയും നിസ്വാർഥ സേവനത്തിന്റെയും ആദർശങ്ങൾ നെഞ്ചേറ്റുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾക്ക് ഇന്ന്, ജൂലൈ 6, സവിശേഷ ദിനമാണ്. ധീരതയുടെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും എക്കാലത്തെയും മികച്ച മാതൃകയായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം നാം ആചരിക്കുകയാണ്. ബൗദ്ധികത, പൊതുസേവനം, ധാർമിക ബോധം എന്നിവയുടെ സന്തുലിതമായ സങ്കലനം ഡോ. ശ്യാമപ്രസാദ് മുഖർജിയെപ്പോലെ ഇത്രയധികം ആഴത്തിൽ പ്രതിഫലിപ്പിച്ച നേതാക്കൾ ആധുനിക ഇന്ത്യയിൽ വളരെ ചുരുക്കമാണ്.

വളരെ എളുപ്പത്തിൽ സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഉറപ്പാക്കാമായിരുന്ന സാഹചര്യങ്ങളിലാണ് ശ്യാമപ്രസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സർ അശുതോഷ് മുഖർജി ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ വിദ്യാഭ്യാസവിദഗ്ദ്ധരിലും ബുദ്ധിജീവികളിലുമൊരാളായിരുന്നു. വിധി അദ്ദേഹത്തിന് മുന്നിൽ സമ്പദ്സമൃദ്ധിയുടെ പാത തുറന്നിട്ടെങ്കിലും, അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തെ നയിച്ചത് ത്യാഗത്തിന്റെയും ദേശീയ സേവനത്തിന്റെയും വഴിയിലേക്കാണ്. കൊളോണിയലിസം, വർഗീയത, മാനുഷിക വെല്ലുവിളികൾ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളേതുമാകട്ടെ, തന്റെ കാലഘട്ടത്തിലെ അ‌ത്തരം വെല്ലുവിളികൾക്കു മുന്നിൽ നിശബ്ദ സാക്ഷിയായി തുടരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഈ യാത്രയിലുടനീളം, തൻ്റെ പിഞ്ചുകുഞ്ഞിന്റെയും ഭാര്യയുടെയും വിയോഗം ഉൾപ്പെടെയുള്ള ആഴത്തിലുള്ള വ്യക്തിപരമായ ദുരന്തങ്ങൾ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. എന്നിരുന്നാലും, ഈ ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ആഴത്തിലാക്കുകയും സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് കൂടുതൽ കരുത്ത് പകരുകയുമാണുണ്ടായത്.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പൊതുജീവിതത്തെ നിർവചിച്ച ഏതെങ്കിലും ആദർശം ഉണ്ടെങ്കിൽ, അത് ഇന്ത്യയുടെ അവിഭാജ്യതയായിരുന്നു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ വിഭജനത്തിന്റെ അശാന്തി നിറഞ്ഞ നാളുകളിൽ അദ്ദേഹം ഉറച്ചുനിന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഇതേ ദൃഢവിശ്വാസമാണ് അദ്ദേഹത്തെ ജമ്മു കശ്മീരിലേക്ക് ആകർഷിച്ചതും. തടവുശിക്ഷ അദ്ദേഹത്തെ തളർത്തിയില്ല; ഒറ്റപ്പെടുത്തൽ അദ്ദേഹത്തെ ദുർബലനാക്കിയതുമില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ദശലക്ഷക്കണക്കിന് ജനങ്ങളിൽ നിന്നും അകലെ, തടവിലിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് അവസാനിച്ചത്. ചരിത്രത്തിൽ ചില നിമിഷങ്ങളുണ്ട്, അവിടെ ഒരു വ്യക്തിയുടെ അന്തിമ ത്യാഗം രാഷ്ട്രീയത്തിന് അതീതമായി ദേശീയ സ്മൃതിയുടെ ഭാഗമായി മാറുന്നു. ഡോ. മുഖർജിയുടെ അവസാന യാത്ര അങ്ങനെയൊരു നിമിഷമായി അവശേഷിക്കുന്നു. താൻ വിശ്വസിച്ച ലക്ഷ്യത്തിനുവേണ്ടിയാണ് ഡോ. മുഖർജി സ്വയം ബലിനൽകിയതെന്ന് ആചാര്യ വിനോബ ഭാവെ പറയുകയുണ്ടായി. വർഷങ്ങൾക്കുശേഷം, 2019-ൽ 370, 35(എ) വകുപ്പുകൾ റദ്ദാക്കിയത് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് നൽകിയ ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലിയായിരുന്നു.

ഡോ. മുഖർജി ഇന്ത്യക്കും ഇന്ത്യൻ മൂല്യങ്ങൾക്കുമാണ് പ്രഥമ പരിഗണന നൽകിയത്. അക്കാലത്തെ പരമ്പരാഗത ചിന്താഗതികളെ വെല്ലുവിളിച്ച്, സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയും സംവിധാനങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്താണ് അദ്ദേഹം ഇത് സാധ്യമാക്കിയത്. കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി അദ്ദേഹം മാറി. തനതായ ശൈലിയിലൂടെ, ദേശസ്‌നേഹപരവും ഭാവിയിലേക്കുള്ളതുമായ മികച്ച മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. ഒരു വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോ. മുഖർജി പറഞ്ഞതിങ്ങനെയാണ്: “വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ലർക്കുമാരെയും കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെയും ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി കാണുന്നത് തെറ്റാണ്. മുൻസിപ്പൽ കോർപ്പറേഷനുകൾ, പ്രൊവിൻഷ്യൽ-സെൻട്രൽ നിയമനിർമാണസഭകൾ തുടങ്ങിയ നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരായതും അതുപോലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള ജീവിതത്തിന്റെ വിവിധ മേഖലകളിലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായ വിദ്യാർഥികളെയാണ് നാം വാർത്തെടുക്കേണ്ടത്.”

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൽക്കട്ട സർവകലാശാല ലൈബ്രറി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ശാസ്ത്ര ഗവേഷണങ്ങൾക്ക് ഊർജം പകരൽ, പുരാവസ്തു പഠനത്തെ പ്രോത്സാഹിപ്പിക്കൽ, കൃഷി ശാസ്ത്രത്തിൽ കോഴ്സുകൾ ആരംഭിക്കൽ തുടങ്ങി സവിശേഷമായ നിരവധി ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കായികം, അധ്യാപക പരിശീലനം, വിദ്യാർഥിക്ഷേമം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥികളിലും പൂർവവിദ്യാർഥികളിലും അഭിമാനബോധം വളർത്തുന്നതിനായി, ജനുവരി 24 സർവകലാശാലയുടെ സ്ഥാപക ദിനമായി ആചരിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. സർവകലാശാലയ്ക്കായി ഗാനം രചിക്കാൻ മറ്റാരെയുമല്ല, ഗുരുദേവ് ടാഗോറിനെയാണ് അ‌ദ്ദേഹം ചുമതലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന്റെ മറ്റൊരുദാഹരണം ജീവിതത്തിന്റെ പിൽക്കാലത്ത് ഭാരതീയ ജനസംഘം രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ കാണാൻ കഴിയും. കോൺഗ്രസ് പാർട്ടി സർവവ്യാപിയായിരുന്ന കാലഘട്ടത്തിൽ, നമ്മുടെ സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതോടൊപ്പം ഇന്ത്യയുടെ പുരോഗതിക്കായി സംസാരിക്കാൻ ബദൽ ശബ്ദം ഉയരേണ്ടത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നി. പാർട്ടിയുടെ ചിഹ്നം മൺവിളക്കായ 'ദിയ' ആയത് ഒരുപക്ഷേ തികച്ചും അനുയോജ്യമായിരുന്നു. ഒരൊറ്റ വിളക്ക് ചെറുതാണെന്ന് തോന്നാമെങ്കിലും, അതിന് ചുറ്റുമുള്ള ഇരുളിനെ അകറ്റാനുള്ള വലിയ ശേഷി അ‌തിനുണ്ട്. ജനസംഘം സജീവമായിരുന്ന കാലത്തും അതിനുശേഷവും ചെയ്തത് കൃത്യമായി ഇതുതന്നെയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വ്യവസായ-വിതരണ മന്ത്രിയെന്ന നിലയിലുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ കാലാവധി, വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എത്രത്തോളം സമഗ്രവും മാനുഷികവുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. പുതുതായി സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന് അന്തസ്സും അവസരങ്ങളും ആത്മവിശ്വാസവും തിരികെ നൽകാനുള്ള മാർഗമായാണ് അദ്ദേഹം വ്യവസായത്തെ വീക്ഷിച്ചത്. സമ്പത്ത് സൃഷ്ടിക്കുന്നതിനെയും മൂല്യവർധനയെയും അദ്ദേഹം ബഹുമാനിച്ചു. ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി രാസവള പ്ലാന്റ്, ശക്തമായ വ്യവസായ നയം തുടങ്ങിയ വഴികാട്ടിയായ ഉദ്യമങ്ങളിലൂടെ ആധുനിക വ്യവസായ ഇന്ത്യയുടെ അടിത്തറയിടുമ്പോൾ തന്നെ, ഇന്ത്യയുടെ പരമ്പരാഗതശേഷികൾ അവഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. കൈത്തറി, കുടിൽ വ്യവസായങ്ങൾ, കരകൗശല വിദഗ്ദ്ധർ, വസ്ത്രവ്യാപാര തൊഴിലാളികൾ എന്നിവർക്കെല്ലാം ഒരുപോലെ പ്രതിജ്ഞാബദ്ധനായ സംരക്ഷകനെയാണ് അദ്ദേഹത്തിലൂടെ ലഭിച്ചത്.

ഇവിടെ, എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വയംപര്യാപ്തതയെക്കുറിച്ചുള്ള വ്യക്തമായ ദർശനത്തോടെ ഡോ. മുഖർജി സ്ഥാപിക്കാൻ പ്രയത്നിച്ച സിന്ദ്രി പ്ലാന്റ്, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ അവഗണിക്കുകയാണുണ്ടായത്. അതിന്റെ പുനരുജ്ജീവനത്തിൽ സംഭാവന നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിന് അവസരം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തീർച്ചയായും ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം സംവാദങ്ങളെയും ചർച്ചകളെയും പണ്ടുമുതലേ ആഘോഷമാക്കിയിട്ടുള്ളതാണ്. ഡോ. മുഖർജി ഈ ജനാധിപത്യ മനോഭാവം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിലെ രാഷ്ട്രനിർമാണ ദൗത്യം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമാണെന്ന് വിശ്വസിച്ച അ‌ദ്ദേഹം പണ്ഡിറ്റ് നെഹ്റുവിന്റെ മന്ത്രിസഭയിൽ ചേർന്നു. ആത്മാർഥതയോടും ക്രിയാത്മകമായ ചിന്താഗതിയോടും കൂടി അദ്ദേഹം സേവനമനുഷ്ഠിച്ചു. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വ്യത്യസ്തമായ പാത ആവശ്യമാണെന്ന് തോന്നിയപ്പോൾ, അദ്ദേഹം അന്തസ്സോടെ പദവി ഒഴിഞ്ഞു; രാജ്യം ആവശ്യപ്പെടുന്നു എന്ന് അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പൂർണഹൃദയത്തോടെ സ്വയം സമർപ്പിച്ചു.

75 വർഷം മുമ്പ്, പണ്ഡിറ്റ് നെഹ്റു കൊണ്ടുവന്ന ഒന്നാം ഭേദഗതി ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായിരുന്നു. ഡോ. മുഖർജി അതിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു. കോൺഗ്രസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പൂർണമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആ ധാരണ ശരിയാണെന്ന് തെളിയുകയും ചെയ്തു. 75 വർഷം മുമ്പ് ഒന്നാം ഭേദഗതി കൊണ്ടുവന്നവർ തന്നെയാണ് 1975-ൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതും 50 വർഷങ്ങൾക്ക് മുമ്പ് ഉദാര ജനാധിപത്യ മൂല്യങ്ങളുടെ അന്തസ്സത്തയെ വീണ്ടും തകിടം മറിച്ച 42-ാം ഭേദഗതി നിയമം കൊണ്ടുവന്നതും.

ഡോ. മുഖർജി അദ്ദേഹത്തിന്റെ മാനുഷിക പരിഗണനകളാലുള്ള പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നു. 1943-ൽ ബംഗാളിൽ ഏറ്റവും ദാരുണമായ ക്ഷാമമുണ്ടായപ്പോൾ ദുരിതബാധിതരെ സേവിക്കുന്നതിനായി ഡോ. മുഖർജി പൂർണമായും മുഴുകി. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി നിരവധി ഭക്ഷണവിതരണകേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. ഒരു വശത്ത്, സ്വന്തം ജനങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തിൽ ഉലച്ചപ്പോൾ, മറുവശത്ത് കൊളോണിയൽ ഭരണാധികാരികളുടെ അനാസ്ഥയോട് അദ്ദേഹത്തിന് കടുത്ത വിമുഖത തോന്നി. തന്റെ ആത്മസംഘർഷങ്ങൾ പ്രകടിപ്പിച്ച്, 'പഞ്ചാഷേർ മന്വന്തർ' എന്നൊരു പുസ്തകം പോലും അദ്ദേഹം എഴുതുകയുണ്ടായി. 1942-ൽ മേദിനിപുരിൽ അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, ജനജീവിതം സാധാരണ നിലയിലാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.

കൊൽക്കത്തയിലെ ഒരു കോളേജിൽ സംസാരിക്കവെ ഡോ. മുഖർജി യുവാക്കളോട് ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: “നിങ്ങൾ ഏത് ജോലി ഏറ്റെടുത്താലും അത് ഗൗരവത്തോടെയും പൂർണതയോടെയും ഭംഗിയായും ചെയ്യുക; അത് ഒരിക്കലും പകുതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഏറ്റവും മികച്ച സംഭാവന നൽകിയെന്ന് ഉറപ്പാകുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും സംതൃപ്തി തോന്നരുത്.” വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, അദ്ദേഹം അത്രമേൽ ആഴത്തിൽ വിശ്വസിച്ചിരുന്ന കരുത്തുറ്റതും അവിഭാജ്യവും ആത്മവിശ്വാസമുള്ളതും കാരുണ്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ ദിവസവും പരിശ്രമിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലി. ഇന്നത്തെ യുവാക്കളെ എനിക്കറിയാം, അവർ ഈ അവസരത്തിനൊത്തുയർന്ന് കൃത്യമായി അതു ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.