അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15 മുതൽ 16 വരെ ജോർദാൻ (ഹാഷെമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ) സന്ദർശിക്കും. സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധത്തിന്റെ സമഗ്രമായ വശങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമായി പ്രധാനമന്ത്രി അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികം കുറിക്കുന്ന ഈ സന്ദർശനം, ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരം നൽകുന്നു.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ എത്യോപ്യൻ പ്രധാനമന്ത്രി ഡോ.ആബി അഹമ്മദ് അലിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 2025 ഡിസംബർ 16 മുതൽ 17 വരെ എത്യോപ്യയിലേക്ക് (ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ) ഔദ്യോഗിക സന്ദർശനം നടത്തും. എത്യോപ്യയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. ഇന്ത്യ - എത്യോപ്യ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രി ഡോ.ആബി അഹമ്മദ് അലിയുമായി വിപുലമായ ചർച്ചകൾ നടത്തും. ഗ്ലോബൽ സൗത്തിലെ പങ്കാളികൾ എന്ന നിലയിൽ, സൗഹൃദത്തിന്റെയും ഉഭയകക്ഷി സഹകരണത്തിന്റെയും അടുത്ത ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പരസ്പര പ്രതിബദ്ധത ഊന്നിപറയുന്നതാക്കും ഈ സന്ദർശനം.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി തന്റെ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ 2025 ഡിസംബർ 17 മുതൽ 18 വരെ ഒമാൻ (സുൽത്താനേറ്റ് ഓഫ് ഒമാൻ) സന്ദർശിക്കും. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത് ഒമാൻ സന്ദർശനമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദം, വ്യാപാര ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയാൽ അടിവരയിടുന്ന സമഗ്രമായ ഒരു നയതന്ത്ര പങ്കാളിത്തം ഇന്ത്യയും ഒമാനും പങ്കിടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം അടയാളപ്പെടുത്തുന്ന ഈ സന്ദർശനം, 2023 ഡിസംബറിൽ ഇന്ത്യയിലേക്കുള്ള ഒമാൻ സുൽത്താന്റെ ഔദ്യോഗിക സന്ദർശനത്തെ തുടർന്നുള്ളതാണ്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കൃഷി, സംസ്കാരം എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം സമഗ്രമായി അവലോകനം ചെയ്യുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനുമുള്ള അവസരമായിരിക്കും ഈ സന്ദർശനം.


