സോമനാഥന്റെ നാടായ ഗുജറാത്തിൽ ജനിക്കാനും ബാബാ വിശ്വനാഥിന്റെ നാടായ കാശിയിൽ സേവനം ചെയ്യാനും ഇന്ന് ശ്രീശൈലത്തിന്റെ അനുഗ്രഹം ലഭിക്കാനും കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതനായി കരുതുന്നു: പ്രധാനമന്ത്രി
ശ്രീ ശിവാജി സ്ഫൂർത്തി കേന്ദ്രത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കാനും ഛത്രപതി ശിവാജി മഹാരാജിനെ വണങ്ങാനും എനിക്ക് അവസരം ലഭിച്ചു: പ്രധാനമന്ത്രി
ആന്ധ്രാപ്രദേശ് 'സ്വാഭിമാന്റെയും' 'സംസ്കൃതിയുടെയും' നാടാണ്, ഇത് ശാസ്ത്രത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രം കൂടിയാണ്: പ്രധാനമന്ത്രി
ശുദ്ധമായ ഊർജ്ജം മുതൽ സമ്പൂർണ്ണ ഊർജ്ജ ഉൽപ്പാദനം വരെ, ഇന്ത്യ ഇന്ന് എല്ലാ മേഖലകളിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി
രാജ്യത്തുടനീളം മൾട്ടി-മോഡൽ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെയും നഗരങ്ങൾ മുതൽ തുറമുഖങ്ങൾ വരെയുമുള്ള കണക്റ്റിവിറ്റിയിൽ ഞങ്ങൾ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യയുടെയും ആന്ധ്രാപ്രദേശിന്റെയും വേഗതയ്ക്കും വ്യാപ്തിക്കും ലോകം സാക്ഷ്യം വഹിക്കുകയാണ്; ആന്ധ്രാപ്രദേശിൽ ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണ്: പ്രധാനമന്ത്രി
ഇന്ന് ലോകം ഇന്ത്യയെ 21-ാം നൂറ്റാണ്ടിലെ പുതിയ നിർമ്മാണ കേന്ദ്രമായി കാണുന്നു: പ്രധാനമന്ത്രി
പൗരകേന്ദ്രീകൃത വികസനമാണ് നമ്മുടെ ​ഗവൺമെന്റിന്റെ കാഴ്ചപ്പാട്, തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ, ഞങ്ങൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച്, ഏകദേശം 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഹോബിലത്തെ നരസിംഹ സ്വാമിക്കും ശ്രീ മഹാനന്ദീശ്വര സ്വാമിക്കും പ്രണാമം അർപ്പിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി അദ്ദേഹം മന്ത്രാലയത്തിലെ ഗുരു ശ്രീ രാഘവേന്ദ്ര സ്വാമിയിൽ നിന്ന് അനുഗ്രഹം തേടുകയും ചെയ്തു.

ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിലെ "സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജ്ജുനം" എന്ന ശ്ലോകം ചൊല്ലിക്കൊണ്ട്, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ സോമനാഥന്റെയും മല്ലികാർജ്ജുനന്റെയും പേരുകൾ തുടക്കത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. "ഗുജറാത്തിലെ സോമനാഥിന്റെ പുണ്യഭൂമിയിൽ ജനിക്കാനും കാശിയിലെ ബാബാ വിശ്വനാഥിന്റെ മണ്ണിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചതിലും ഇപ്പോൾ ശ്രീശൈലത്തിന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞതിലും ഞാൻ ഭാഗ്യവാനാണ്," ശ്രീ മോദി പറഞ്ഞു. ശ്രീശൈലം സന്ദർശനത്തിനുശേഷം, പ്രധാനമന്ത്രി ശിവാജി സ്ഫൂർത്തി കേന്ദ്രത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും വേദിയിൽ നിന്ന് ഛത്രപതി മഹാരാജന് ആദരം അറിയിക്കുകയും ചെയ്തു.

 

അല്ലാമ പ്രഭു, അക്കമഹാദേവി തുടങ്ങിയ ആദരണീയരായ ശൈവ സന്യാസിമാർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു. ശ്രീ ഉയ്യാലവാഡ നരസിംഹ റെഡ്ഡി ഗാരു, ശ്രീ ഹരി സർവോത്തമ റാവു തുടങ്ങിയ ശ്രേഷേ്ഠരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

"ആന്ധ്രാപ്രദേശ് അഭിമാനത്തിന്റെയും സമ്പന്നമായ സംസ്കാരത്തിന്റെയും നാടാണ്, അതുപോലെ തന്നെ ശാസ്ത്രത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രവുമാണ്" - പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു. സംസ്ഥാനത്തിന്റെ അപാരമായ സാധ്യതകളെയും യുവാക്കളുടെ അതിരുകളില്ലാത്ത കഴിവുകളെയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആന്ധ്രാപ്രദേശിന് ആവശ്യമുണ്ടായിരുന്നത് ശരിയായ കാഴ്ചപ്പാടും നേതൃത്വവുമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന്, ചന്ദ്രബാബു നായിഡു ഗാരുവിനെയും പവൻ കല്യാൺ ഗാരുവിനെയും പോലുള്ള നേതാക്കളോടൊപ്പം, കേന്ദ്ര ​ഗവൺമെന്റിന്റെ പൂർണ്ണ പിന്തുണയോടെയുള്ള, ദീർഘവീക്ഷണമുള്ള നേതൃത്വം ആന്ധ്രാപ്രദേശിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പതിനാറ് മാസത്തിനിടെ ആന്ധ്രാപ്രദേശ് അതിവേഗ വികസനത്തിന് സാക്ഷ്യം വഹിച്ചുവെന്നും കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളുടെ കീഴിൽ അഭൂതപൂർവമായ പുരോഗതിയാണ് ഉണ്ടായതെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഡൽഹിയും അമരാവതിയും ത്വരിതഗതിയിലുള്ള വളർച്ചയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2047-ഓടെ ഇന്ത്യ തീർച്ചയായും ഒരു വികസിത രാജ്യമായി മാറുമെന്നും 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതും അതിലെ 140 കോടി പൗരന്മാരുടേതുമാണെന്നും ശ്രീ മോദി ആവർത്തിച്ചുറപ്പിച്ചു. റോഡുകൾ, വൈദ്യുതി, റെയിൽവേ, ഹൈവേകൾ, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം പ്രഖ്യാപിച്ചു. ഈ സംരംഭങ്ങൾ സംസ്ഥാനത്തുടനീളമുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും വ്യാവസായിക വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും പൗരന്മാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പദ്ധതികൾ കുർണൂലിനും പരിസര പ്രദേശങ്ങൾക്കും വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറയുകയും സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. 

 

ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് ഊർജ്ജ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി വൈദ്യുതി മേഖലയിൽ ഏകദേശം ₹3,000 കോടി രൂപയുടെ ഒരു പ്രസരണ പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അതിവേഗ വികസനത്തിനിടയിൽ പഴയ സാഹചര്യങ്ങൾ പൗരന്മാർ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പതിനൊന്ന് വർഷം മുമ്പ്, പ്രതിപക്ഷ നേതൃത്വത്തിലുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ കീഴിൽ, ആളോഹരി വൈദ്യുതി ഉപഭോഗം 1,000 യൂണറ്റിൽ താഴെയായിരുന്നുവെന്നും രാജ്യം ബ്ലാക്ക്ഔട്ടുകൾ പോലുള്ള വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ആയിരക്കണക്കിന് ഗ്രാമങ്ങളിൽ അടിസ്ഥാനപരമായ വൈദ്യുതി തൂണുകൾ പോലും ഉണ്ടായിരുന്നില്ല. ഇന്ന്, ശുദ്ധമായ ഊർജ്ജം മുതൽ മൊത്തം ഊർജ്ജോത്പാദനം വരെ, എല്ലാ മേഖലകളിലും ഇന്ത്യ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്, ആളോഹരി ഉപഭോഗം 1,400 യൂണറ്റായി വർദ്ധിച്ചു, വ്യവസായങ്ങൾക്കും വീടുകൾക്കും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശ് ഇന്ത്യയുടെ ഊർജ്ജ വിപ്ലവത്തിന്റെ ഒരു പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം പതിനഞ്ച് ലക്ഷം കുടുംബങ്ങൾക്ക് ഗ്യാസ് എത്തിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രീകാകുളം മുതൽ അംഗുൽ വരെയുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചു. ദിവസേന ഇരുപതിനായിരം സിലിണ്ടറുകൾ നിറയ്ക്കാൻ ശേഷിയുള്ള ഒരു എൽപിജി ബോട്ടിലിംഗ് പ്ലാന്റ് അദ്ദേഹം ചിറ്റൂരിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ സൗകര്യം പ്രാദേശിക ഗതാഗത, സംഭരണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

"മൾട്ടി-മോഡൽ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുടനീളം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെയും നഗരങ്ങൾ മുതൽ തുറമുഖങ്ങൾ വരെയുമുള്ള കണക്റ്റിവിറ്റിയിൽ ഞങ്ങൾ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു," പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സബ്ബാവരം, ശീലാനഗർ എന്നിവയ്ക്കിടയിൽ പുതുതായി നിർമ്മിച്ച ഹൈവേ, കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ റെയിൽ ലൈനുകളുടെയും റെയിൽ ഫ്ളൈഓവറുകളുടെയും നിർമ്മാണത്തോടെ റെയിൽവേ മേഖലയിൽ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നുവെന്നും ഇത് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുകയും മേഖലയിലെ വ്യവസായങ്ങൾക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഈ ദൃഢനിശ്ചയത്തിന് 'സ്വർണ്ണ ആന്ധ്ര' എന്ന കാഴ്ചപ്പാടാണ് ഊർജ്ജം നൽകുന്നതെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആന്ധ്രാപ്രദേശും അവിടുത്തെ യുവാക്കളും എല്ലായ്പ്പോഴും സാങ്കേതികവിദ്യയുടെ മുൻനിരയിലായിരുന്നെന്നും, കേന്ദ്ര-സംസ്ഥാന ​ഗവൺമെന്റുകളുടെ കീഴിൽ ഈ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"ഇന്ന്, ഇന്ത്യയുടെയും ആന്ധ്രാപ്രദേശിന്റെയും പുരോഗതിയുടെ വേഗതയ്ക്കും വ്യാപ്തിക്കും ലോകം സാക്ഷ്യം വഹിക്കുകയാണ്," ശ്രീ മോദി പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഗൂഗിൾ ആന്ധ്രാപ്രദേശിൽ ഒരു വലിയ നിക്ഷേപം പ്രഖ്യാപിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഹബ്ബ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ പുതിയ AI ഹബ്ബിൽ ശക്തമായ AI അടിസ്ഥാന സൗകര്യങ്ങൾ, ഡാറ്റാ സെന്റർ ശേഷി, വലിയ തോതിലുള്ള ഊർജ്ജ സ്രോതസ്സുകൾ, വിപുലീകരിച്ച ഫൈബർ-ഒപ്റ്റിക് ശൃംഖല എന്നിവ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗൂഗിളിന്റെ AI ഹബ്ബ് നിക്ഷേപത്തിൽ ഒരു പുതിയ അന്താരാഷ്ട്ര സബ്‌സീ ഗേറ്റ്‌വേയുടെ വികസനം ഉൾപ്പെടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ഗേറ്റ്‌വേയിൽ ഇന്ത്യയുടെ കിഴക്കൻ തീരമായ വിശാഖപട്ടണത്ത് എത്തുന്ന നിരവധി അന്താരാഷ്ട്ര സബ്‌സീ കേബിളുകൾ ഉൾപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പദ്ധതി വിശാഖപട്ടണത്തെ AI, ആഗോള കണക്റ്റിവിറ്റി എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി സ്ഥാപിക്കുമെന്നും, ഇന്ത്യയ്ക്ക് മാത്രമല്ല ലോകമെമ്പാടും ഇത് സേവനം നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ നേട്ടത്തിന് അദ്ദേഹം ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

ആന്ധ്രാപ്രദേശിന്റെ വികസനം ഇന്ത്യയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും, രായലസീമയുടെ വളർച്ച ആന്ധ്രയുടെ മുന്നേറ്റത്തിന് അനിവാര്യമാണെന്നും ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. ഇന്ന് കുർണൂലിൽ ആരംഭിച്ച പദ്ധതികൾ രായലസീമയിലെ എല്ലാ ജില്ലകളിലും തൊഴിലിന്റെയും സമൃദ്ധിയുടെയും പുതിയ വാതിലുകൾ തുറക്കുമെന്നും മേഖലയിലെ വ്യാവസായിക വികസനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

ആന്ധ്രാപ്രദേശിന്റെ വികസനം വേഗത്തിലാക്കാൻ പുതിയ വ്യാവസായിക ഇടനാഴികളും ഹബ്ബുകളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഔർവാകൽ, കോപ്പാർഥി എന്നിവയെ സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക സ്വത്വമായി ​ഗവൺമെന്റ് വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന നിക്ഷേപം തുടർച്ചയായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

"ഇന്ന് ലോകം ഇന്ത്യയെ 21-ാം നൂറ്റാണ്ടിലെ പുതിയ നിർമ്മാണ കേന്ദ്രമായിട്ടാണ് കാണുന്നത്, ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടാണ് ഈ വിജയത്തിന് അടിത്തറ," പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരതിന്റെ വിജയത്തിന് പ്രധാന സംഭാവന നൽകുന്ന ഒരു ഘടകമായി ആന്ധ്രാപ്രദേശ് ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുൻ ​ഗവൺമെന്റുകൾ ആന്ധ്രാപ്രദേശിന്റെ കഴിവുകളെ അവഗണിച്ചത് രാജ്യത്തിന് മൊത്തത്തിൽ തിരിച്ചടിയായി എന്നും, ദേശീയ പുരോഗതിക്ക് ഊർജ്ജം നൽകാൻ കഴിയുമായിരുന്ന ഒരു സംസ്ഥാനം സ്വന്തം വികസനത്തിനായി ബുദ്ധിമുട്ടേണ്ടി വന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ​ഗവൺമെന്റിന് കീഴിൽ, ഉത്പാദന മേഖലയിലെ അതിവേഗ വളർച്ചയോടെ ആന്ധ്രാപ്രദേശിന്റെ ഗതി മാറുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് മറ്റൊരു ചുവടുവെപ്പായി നിമ്മലൂരിൽ ഒരു അഡ്വാൻസ്ഡ് നൈറ്റ് വിഷൻ ഫാക്ടറി ആരംഭിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ഈ സൗകര്യം നൈറ്റ് വിഷൻ ഉപകരണങ്ങൾ, മിസൈൽ സെൻസറുകൾ, ഡ്രോൺ ഗാർഡ് സംവിധാനങ്ങൾ എന്നിവ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങളുടെ വിജയം ലോകം മുഴുവൻ കണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശ് ​ഗവൺമെന്റ് കർണൂലിനെ ഇന്ത്യയുടെ ഡ്രോൺ ഹബ്ബായി വികസിപ്പിക്കാൻ തീരുമാനിച്ചതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഡ്രോൺ വ്യവസായത്തിലൂടെ കുർണൂലിലും ആന്ധ്രയിലുടനീളവും ഭാവി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നിരവധി പുതിയ മേഖലകൾ ഉയർന്നുവരുമെന്ന് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ ഡ്രോണുകളുടെ വിജയം ഉദ്ധരിച്ചു കൊണ്ട്, വരും വർഷങ്ങളിൽ ഡ്രോൺ മേഖലയിൽ കർണൂൽ ഒരു ദേശീയ ശക്തിയായി മാറുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പൗരന്മാരുടെ ജീവിതം ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള നിലവിലുള്ള പരിഷ്കാരങ്ങൾ എടുത്തുകാണിച്ചുകൊണ്ട് പൗര കേന്ദ്രീകൃത വികസനം എന്ന ​ഗവൺമെന്റിന്റെ ദർശനം ശ്രീ മോദി ആവർത്തിച്ചു. 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഇപ്പോൾ പൂർണ്ണമായും നികുതി രഹിതമാണെന്നും, താങ്ങാനാവുന്ന വിലയുള്ള മരുന്നുകൾ, കുറഞ്ഞ ചെലവിലുള്ള ആരോഗ്യ സംരക്ഷണം, മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ കാർഡുകൾ തുടങ്ങിയ സംരംഭങ്ങൾ ജീവിത സൗകര്യത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

നവരാത്രിയുടെ ആദ്യ ദിവസം മുതൽ ഗണ്യമായ ജിഎസ്ടി ഇളവുകൾ നടപ്പിലാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാരാ ലോകേഷ് ​ഗാരുവിന്റെ നേതൃത്വത്തിൽ ജിഎസ്ടി ബചത് ഉത്സവ് ആഘോഷം കാണാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും "സൂപ്പർ ജിഎസ്ടി - സൂപ്പർ സേവിംഗ്സ്" കാമ്പെയ്‌ൻ വിജയകരമായി നടപ്പിലാക്കിയതിനെ അഭിനന്ദിക്കുകയും ചെയ്തു. അടുത്ത തലമുറ ജി എസ് ടി പരിഷ്കാരങ്ങൾ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് 8,000 കോടിയിലധികം രൂപ ലാഭിക്കുമെന്നും ഇത് ഉത്സവ പ്രതീതി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പങ്കുവെച്ചു. 'പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം' എന്ന പ്രതിജ്ഞയ്ക്ക് അനുസൃതമായി ജി എസ് ടി സേവിംഗ്സ് ഫെസ്റ്റിവൽ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസിത ഇന്ത്യയുടെ സ്വപ്നം വികസിത ആന്ധ്രാപ്രദേശിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു, പുതിയ പദ്ധതികൾക്ക് സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും അഭിനന്ദിച്ചു.

ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ സയ്യിദ് അബ്ദുൾ നസീർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു, കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, ശ്രീ റാംമോഹൻ നായിഡു കിഞ്ചരാപു, ഡോ. ചന്ദ്രശേഖർ പെമ്മസാനി, ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏകദേശം 13,430 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. വ്യവസായം, വൈദ്യുതി പ്രക്ഷേപണം, റോഡുകൾ, റെയിൽവേ, പ്രതിരോധ നിർമ്മാണം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായവൽക്കരണം ത്വരിതപ്പെടുത്തുന്നതിനും സംസ്ഥാനത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും ഗവൺമെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

 

2,880 കോടിയിലധികം രൂപയുടെ നിക്ഷേപത്തിൽ കർണൂൽ-III പൂളിംഗ് സ്റ്റേഷനിൽ ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 765 കെവി ഡബിൾ-സർക്യൂട്ട് കർണൂൽ-III പൂളിംഗ് സ്റ്റേഷൻ-ചിലകലൂരിപേട്ട ട്രാൻസ്മിഷൻ ലൈൻ എന്നിവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു, ഇത് പരിവർത്തന ശേഷി 6,000 എംവിഎ വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി പുനരുപയോഗ ഊർജ്ജത്തിന്റെ വലിയ തോതിലുള്ള പ്രക്ഷേപണം സാധ്യമാക്കുകയും ചെയ്യും.

4,920 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ കർണൂലിലെ ഓർവക്കൽ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും കടപ്പയിലെ കൊപ്പർത്തി ഇൻഡസ്ട്രിയൽ ഏരിയയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡും (എപിഐഐസി) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ആധുനിക, ബഹുമേഖലാ വ്യാവസായിക കേന്ദ്രങ്ങളിൽ പ്ലഗ്-ആൻഡ്-പ്ലേ ഇൻഫ്രാസ്ട്രക്ചറും വാക്ക്-ടു-വർക്ക് ആശയവും ഉൾപ്പെടുന്നു. ഇവ 21,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിലെ വ്യാവസായിക വികസനവും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

റോഡ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, വിശാഖപട്ടണത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വ്യാപാരത്തിനും തൊഴിലവസരങ്ങൾക്കും സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ട് 960 കോടി രൂപ ചെലവഴിച്ച് സബ്ബാവാരം മുതൽ ഷീലാനഗർ വരെയുള്ള ആറ് വരി ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. കൂടാതെ, ഏകദേശം 100 കോടി രൂപയുടെ ആറ് റോഡ് പദ്ധതികൾ നടപ്പിലാക്കും. പിലേരു-കലൂർ ഭാഗം നാലുവരിയാക്കുക, കടപ്പ/നെല്ലൂർ അതിർത്തി മുതൽ സി.എസ്. പുരം വരെ വീതി കൂട്ടുക, എൻ.എച്ച്.-165-ൽ ഗുഡിവാഡയ്ക്കും നുജെല്ല റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിലുള്ള നാലുവരി റെയിൽ ഓവർ ബ്രിഡ്ജ് (ആർ.ഒ.ബി), എൻ.എച്ച്.-716-ൽ പാപാഗ്നി നദിക്ക് കുറുകെയുള്ള പ്രധാന പാലം, എൻ.എച്ച്.-565-ൽ കണിഗിരി ബൈപാസ്, എൻ.എച്ച്.-544DD-യിലെ എൻ. ഗുണ്ടലപ്പള്ളി ടൗണിലെ ബൈപാസ്ഡ് ഭാഗത്തിന്റെ മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 1,140 കോടി രൂപയുടെ ഉദ്ഘാടനം നടക്കും. ഈ പദ്ധതികൾ സുരക്ഷ മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ആന്ധ്രാപ്രദേശിലുടനീളമുള്ള പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യും.

1,200 കോടി രൂപയിലധികം വിലമതിക്കുന്ന നിരവധി പ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. കോട്ടവലസ-വിജയനഗരം നാലാം റെയിൽവേ ലൈനിനും പെന്ദുർത്തിക്കും സിംഹാചലം നോർത്തിനും ഇടയിലുള്ള റെയിൽ ഫ്ലൈഓവറിനും തറക്കല്ലിടൽ, കോട്ടവലസ-ബൊദ്ദാവര സെക്ഷന്റെയും ഷിമിലിഗുഡ-ഗോരാപൂർ സെക്ഷന്റെയും ഇരട്ടിപ്പിക്കൽ രാഷ്ട്രത്തിന് സമർപ്പിക്കൽ എന്നിവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്. ഈ പദ്ധതികൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വേഗതയേറിയതും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമമായ ചലനം സാധ്യമാക്കുകയും മേഖലയിലുടനീളം വ്യാവസായിക, വ്യാപാര, ടൂറിസം വളർച്ച പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഊർജ്ജ മേഖലയിൽ, ആന്ധ്രാപ്രദേശിൽ ഏകദേശം 124 കിലോമീറ്ററും ഒഡീഷയിൽ 298 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന, ഏകദേശം 1,730 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ ശ്രീകാകുളം-അങ്കുൾ പ്രകൃതി വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഏകദേശം 200 കോടി രൂപയുടെ നിക്ഷേപത്തിൽ സ്ഥാപിതമായ ഇന്ത്യൻ ഓയിലിന്റെ 60 ടിഎംടിപിഎ (പ്രതിവർഷം ആയിരം മെട്രിക് ടൺ) എൽപിജി ബോട്ടിലിംഗ് പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശിലെ നാല് ജില്ലകളിലും തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലും കർണാടകയിലെ ഒരു ജില്ലയിലുമായി 80 വിതരണക്കാരിലൂടെ 7.2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് പ്ലാന്റ് സേവനം നൽകും. മേഖലയിലെ വീടുകൾക്കും ബിസിനസുകൾക്കും വിശ്വസനീയമായ എൽപിജി വിതരണം ഉറപ്പാക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും.

പ്രതിരോധ ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനായി, കൃഷ്ണ ജില്ലയിലെ നിമ്മല്ലുരുവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഏകദേശം 360 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിച്ച അഡ്വാൻസ്ഡ് നൈറ്റ് വിഷൻ പ്രോഡക്റ്റ്സ് ഫാക്ടറി പ്രധാനമന്ത്രി സമർപ്പിച്ചു. ഇന്ത്യൻ പ്രതിരോധ സേനയ്ക്കായി നൂതന ഇലക്ട്രോ-ഒപ്റ്റിക്കൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ഈ സൗകര്യം സഹായിക്കും, ഇത് പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തുകയും മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh

Media Coverage

Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
UK Foreign Secretary meets Prime Minister
June 04, 2026

UK Foreign Secretary Yvette Cooper today met Prime Minister Shri Narendra Modi.

The Prime Minister expressed his pleasure upon the meeting and appreciated the deepening of the India-UK partnership in recent times which has unlocked unprecedented growth opportunities for both countries.

The Prime Minister affirmed that the India-UK Vision 2035 will continue to guide the partnership and strengthen joint efforts for the global good.

The Prime Minister posted on X:

"Pleased to meet UK Foreign Secretary Yvette Cooper. Appreciated the deepening of the India-UK partnership in recent times that has unlocked unprecedented growth opportunities for both our countries.

India-UK Vision 2035 will continue to guide our partnership and strengthen our joint efforts for global good.@YvetteCooperMP"