സ്‌കൂളിൽ വിവിധോദ്ദേശ്യ കായിക സമുച്ചയത്തിന് അദ്ദേഹം തറക്കല്ലിട്ടു
സിന്ധ്യ സ്കൂളിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി സ്മരണിക സ്റ്റാമ്പ് പുറത്തിറക്കി
വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കും സ്കൂളിന്റെ വാർഷിക പുരസ്കാരങ്ങൾ സമ്മാനിച്ചു
“വരും തലമുറകൾക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുകയെന്ന സ്വപ്നം കണ്ട ദാർശനികനായിരുന്നു മഹാരാജ മാധോ റാവു സിന്ധ്യ I ജി”
“കഴിഞ്ഞ ദശകത്തിൽ, രാജ്യത്തിന്റെ അഭൂതപൂർവമായ ദീർഘകാല ആസൂത്രണം വിപ്ലവകരമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കി”
“ഇന്നത്തെ യുവജനങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്നതിനാണ് ഞങ്ങളുടെ ശ്രമം”
“സിന്ധ്യ സ്കൂളിലെ ഓരോ വിദ്യാർഥിയും, പ്രൊഫഷണൽ ലോകത്തായാലും മറ്റേതെങ്കിലും മേഖലയിലായാലും, ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റാൻ പരിശ്രമിക്കണം”
“ഇന്ത്യ ഇന്ന് ചെയ്യുന്നതെന്തും, അത് ഉയർന്ന തോതിലാണ് ചെയ്യുന്നത്”
“നിങ്ങളുടെ സ്വപ്നമാണ് എന്റെ തീരുമാനങ്ങൾ”

ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!

സിന്ധ്യ സ്‌കൂളിന്റെ 125-ാം വാര്‍ഷിക വേളയിൽ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ന് ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ സ്ഥാപക ദിനം കൂടിയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഈ മഹത്തായ ചരിത്രവുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരം നല്‍കിയതിന് നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ ചരിത്രം സിന്ധ്യ സ്‌കൂളിനും ചരിത്ര നഗരമായ ഗ്വാളിയോറിനും അവകാശപ്പെട്ടതാണ്. ഋഷി ഗ്വാലിപ മുതല്‍ സംഗീതജ്ഞന്‍ തന്‍സെന്‍, ശ്രീമന്ത് മഹദ്ജി സിന്ധ്യ ജി, രാജ്മാതാ വിജയരാജെ, അടല്‍ ബിഹാരി വാജ്പേയി, ഉസ്താദ് അംജദ് അലി ഖാന്‍ എന്നിവരിലൂടെ ഗ്വാളിയോറിന്റെ ഈ ഭൂമി തലമുറകള്‍ക്ക് പ്രചോദനമായിക്കൊണ്ടേയിരിക്കുന്നു.

 

ഈ ഭൂമി 'നാരി ശക്തി'യുടെയും (സ്ത്രീ ശക്തി) ധീരരായ സ്ത്രീകളുടെയും വാസസ്ഥലമാണ്. സ്വാതന്ത്ര്യസമരത്തിനായി സൈന്യത്തിന് ധനസഹായം നല്‍കുന്നതിനായി തന്റെ ആഭരണങ്ങള്‍ വിറ്റ മഹാറാണി ഗംഗാബായിയുടെ നാടാണിത്. അതിനാല്‍, ഗ്വാളിയോര്‍ സന്ദര്‍ശിക്കുന്നത് വളരെ സന്തോഷകരമാണ്. ഗ്വാളിയോറുമായി എനിക്ക് രണ്ട് പ്രത്യേക ബന്ധങ്ങളുണ്ട്. ഒന്നാമതായി, ഞാന്‍ വാരണാസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. വാരണാസിയെ സേവിക്കുന്നതിലും നമ്മുടെ സംസ്‌കാരം സംരക്ഷിക്കുന്നതിലും സിന്ധ്യ കുടുംബം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിന്ധ്യ കുടുംബം ഗംഗയുടെ തീരത്ത് നിരവധി ഘാട്ടുകൾ നിര്‍മ്മിക്കുകയും BHU സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ വാരാണസിയുടെ വികസനം നോക്കുമ്പോള്‍, മഹാറാണി ബൈജാബായിയുടെയും മഹാരാജ് മാധവ് റാവുവിന്റെയും ആത്മാക്കള്‍ എവിടെയായിരുന്നാലും അവരുടെ സംതൃപ്തി ഊഹിക്കാവുന്നതാണ്.

കൂടാതെ, ഞാന്‍ സൂചിപ്പിച്ചതുപോലെ, രണ്ട് കാരണങ്ങളുണ്ട്, അതിനാല്‍ മറ്റൊരു കാരണവും ഞാന്‍ നിങ്ങളുമായി പങ്കിടുന്നു. എനിക്ക് ഗ്വാളിയോറുമായി മറ്റൊരു ബന്ധമുണ്ട്. നമ്മുടെ ജ്യോതിരാദിത്യ സിന്ധ്യ ജി ഗുജറാത്തിന്റെ മരുമകനാണ്. അതിനാല്‍, എനിക്ക് ഗ്വാളിയോറുമായി ഈ രീതിയില്‍ ഒരു കുടുംബ ബന്ധമുണ്ട്. എനിക്ക് മറ്റൊരു ബന്ധമുണ്ട്, എന്റെ ഗ്രാമം ഗെയ്ക്വാദ് എസ്റ്റേറ്റില്‍ ഉള്‍പ്പെട്ടിരുന്നു എന്നതാണത്. എന്റെ ഗ്രാമത്തില്‍ സ്ഥാപിച്ച ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഗെയ്ക്ക്വാദ് കുടുംബമാണ് നിര്‍മ്മിച്ചത്. ഗെയ്ക്വാദ് ജി പണികഴിപ്പിച്ച സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി നേടാനുള്ള ഭാഗ്യം എനിക്കുണ്ടായി.

സുഹൃത്തുക്കളേ,

നമ്മുടെ നാട്ടില്‍ പറഞ്ഞിട്ടുണ്ട്: 'മനസ്യേകാൻ വചസ്യേകാന്‍ കര്‍മ്മണ്യേകാന്‍ മഹാത്മനാം.'

അതിനര്‍ത്ഥം സദ്ഗുണമുള്ളവന്‍ യോജിച്ചു ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഇത് മനഃസാക്ഷിയുള്ള വ്യക്തിത്വത്തിന്റെ തിരിച്ചറിയലാണ്. മനഃസാക്ഷിയുള്ള ഒരു വ്യക്തി പ്രവര്‍ത്തിക്കുന്നത് പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കായി മാത്രമല്ല, വരും തലമുറകളുടെ ഭാവി ശോഭനമാക്കാനാണ്. പഴയൊരു ചൊല്ലുണ്ട്. നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് ചിന്തിക്കുകയാണെങ്കില്‍, വിത്ത് വിതയ്ക്കുക, ഒരു ദശാബ്ദമാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, മരങ്ങള്‍ നടുക, നിങ്ങള്‍ ഒരു നൂറ്റാണ്ടായി ചിന്തിക്കുകയാണെങ്കില്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സ്ഥാപിക്കുക.

മഹാരാജാ മധോ റാവു സിന്ധ്യയ്ക്ക് ഈ ദര്‍ശനം ഉണ്ടായത് പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കുവേണ്ടി മാത്രമല്ല, വരും തലമുറകളുടെ ഭാവി ശോഭനമാക്കാനാണ്. അദ്ദേഹത്തിന്റെ ദര്‍ശനപരമായ ചിന്തയുടെ ഫലമായിരുന്നു സിന്ധ്യ സ്‌കൂള്‍. മനുഷ്യവിഭവശേഷിയുടെ ശക്തി അദ്ദേഹത്തിന് അറിയാമായിരുന്നു. മധോ റാവു ജി സ്ഥാപിച്ച ഇന്ത്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഇപ്പോഴും ഡിടിസി ആയി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കുറച്ച് ആളുകള്‍ക്ക് അറിയാമായിരിക്കും. ഭാവി തലമുറയ്ക്കായി ജലസംരക്ഷണത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കാലഘട്ടത്തില്‍, ജലസേചനത്തിനും ജലസേചനത്തിനുമായി അദ്ദേഹം ഒരു സുപ്രധാന സംവിധാനം സ്ഥാപിച്ചു. 150 വര്‍ഷങ്ങള്‍ക്ക് ശേഷവും, 'ഹര്‍സി അണക്കെട്ട്' ഇപ്പോഴും ഏഷ്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടാണ്. ജനങ്ങള്‍ക്കായി ഈ അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മധോ റാവു ജിയുടെ വ്യക്തിത്വം നമുക്കെല്ലാവര്‍ക്കും ഉള്‍ക്കാഴ്ചയുള്ള പാഠങ്ങള്‍ നല്‍കുന്നു. അത് വിദ്യാഭ്യാസമോ തൊഴിലോ ജീവിതമോ രാഷ്ട്രീയമോ ആകട്ടെ, ദീര്‍ഘകാല വീക്ഷണത്തോടെ പ്രവര്‍ത്തിക്കേണ്ടത് നിര്‍ണായകമാണ്. കുറുക്കുവഴികള്‍ നിങ്ങള്‍ക്ക് ഉടനടി നേട്ടങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ സമൂഹത്തിലോ രാഷ്ട്രീയത്തിലോ പെട്ടെന്നുള്ള സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിനും രാഷ്ട്രത്തിനും ദോഷം വരുത്തിത്തീര്‍ക്കുന്നു.

 

സുഹൃത്തുക്കളേ,

2014ല്‍ രാജ്യം എന്നെ പ്രധാനമന്ത്രിയുടെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ എന്റെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകില്‍ പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ ദീര്‍ഘകാല സമീപനം സ്വീകരിക്കുക. 2 വര്‍ഷം, 5 വര്‍ഷം, 8 വര്‍ഷം, 10 വര്‍ഷം, 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത സമയ ബാന്‍ഡുകളുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 10 വര്‍ഷമായി. ഈ 10 വര്‍ഷത്തിനുള്ളില്‍ രാജ്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തോടെ എടുത്ത തീരുമാനങ്ങള്‍ അഭൂതപൂര്‍വമാണ്. മുടങ്ങിക്കിടക്കുന്ന പല തീരുമാനങ്ങളുടെയും ക്ലേശങ്ങളില്‍ നിന്ന് ഞങ്ങള്‍ രാജ്യത്തെ മോചിപ്പിച്ചു. 60 വര്‍ഷമായി ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നമ്മുടെ സര്‍ക്കാര്‍ ഇത് ചെയ്തു. വിമുക്തഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം 40 വര്‍ഷമായി ഉയര്‍ന്നിരുന്നു. നമ്മുടെ സര്‍ക്കാര്‍ ഈ ആവശ്യം നിറവേറ്റി. 40 വര്‍ഷമായി ജിഎസ്ടി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നമ്മുടെ സര്‍ക്കാര്‍ അതും ചെയ്തു.


പതിറ്റാണ്ടുകളായി മുത്തലാഖിനെതിരെ നിയമം കൊണ്ടുവരണമെന്ന് മുസ്ലീം സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. മുത്തലാഖിനെതിരായ നിയമവും നമ്മുടെ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവന്നത് നിങ്ങള്‍ കണ്ടിരിക്കണം. ഇതും പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. നാരീശക്തി വന്ദന്‍ അധീനിയവും നമ്മുടെ സര്‍ക്കാരാണ് നിയമമാക്കിയത്.

വിവരിക്കാന്‍ ഒരു രാത്രി മുഴുവന്‍ എടുക്കുന്ന നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക എനിക്കുണ്ട്. ഈ സുപ്രധാന തീരുമാനങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചതിന് കാരണമുണ്ട്. നമ്മുടെ സര്‍ക്കാര്‍ ഈ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ ആരാണ് കഷ്ടപ്പെടുക? നമ്മള്‍ ഇത് ചെയ്തില്ലെങ്കില്‍ ആര്‍ക്കാണ് കഷ്ടം? അത് നിങ്ങളുടെ തലമുറയായിരിക്കും. അതിനാല്‍, നിങ്ങളുടെ തലമുറയുടെ ഭാരം ഞാന്‍ ലഘൂകരിച്ചിരിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി രാജ്യത്ത് വളരെ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാനാണ് എന്റെ ശ്രമം -- നിങ്ങളുടെ തലമുറയ്ക്ക് അവസരങ്ങള്‍ക്ക് കുറവില്ലാത്ത ഒരു അന്തരീക്ഷം, ഭാരതത്തിലെ യുവാക്കള്‍ വലിയ സ്വപ്നം കാണുകയും ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം. വലിയ സ്വപ്നം കാണുക, വലിയ നേട്ടങ്ങള്‍ നേടുക. സിന്ധ്യ സ്‌കൂള്‍ 150 വര്‍ഷം തികയുമ്പോള്‍ രാജ്യവും ഒരു സുപ്രധാന നാഴികക്കല്ലിലെത്തും എന്നതിനാലാണ് ഞാന്‍ നിങ്ങളോട് ഇത് പറയുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 100 വര്‍ഷം തികയും.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വികസിതമാക്കാനുള്ള ധൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ഇത് നിങ്ങളാണ് ചെയ്യേണ്ടത്, ഭാരതത്തിലെ യുവതലമുറ ഇത് ചെയ്യണം. എന്റെ ആത്മവിശ്വാസം നിങ്ങളിലാണ്, എന്റെ വിശ്വാസം യുവാക്കളിലാണ്, എന്റെ വിശ്വാസം യുവാക്കളുടെ കഴിവുകളിലാണ്. ഈ സ്വപ്നങ്ങളെ വിലമതിക്കുകയും സ്വപ്നങ്ങളെ തീരുമാനങ്ങളാക്കി മാറ്റുകയും  ആ തീരുമാനങ്ങള്‍ നേടുന്നതു വരെ നിര്‍ത്താതെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അടുത്ത 25 വര്‍ഷങ്ങളില്‍, നിങ്ങളുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായത് ഭാരതത്തിനും ഒരുപോലെ നിര്‍ണായകമാണ്. സിന്ധ്യ സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിക്കും ഈ പ്രതിബദ്ധത ഉണ്ടായിരിക്കണം - ഞാന്‍ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കും. സുഹൃത്തുക്കളേ, നിങ്ങളത് ചെയ്യുമോ ഇല്ലയോ? എല്ലാ പ്രയത്‌നങ്ങളിലും ഞാന്‍ രാജ്യം ആദ്യം എന്ന തത്ത്വചിന്തയില്‍ പ്രവര്‍ത്തിക്കും. ഞാന്‍ നവീകരിക്കും, ഗവേഷണം നടത്തും. ഞാൻ നിൽക്കുന്നത് പ്രൊഫഷണല്‍ ലോകത്തോ മറ്റെവിടെയെങ്കിലുമോ ആവട്ടെ, വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ ഞാന്‍ അര്‍പ്പണബോധത്തോടെ തുടരും.

 

 സുഹൃത്തുക്കളേ,


സിന്ധ്യ സ്‌കൂളില്‍ എനിക്ക് ഇത്രയധികം ആത്മവിശ്വാസം ഉള്ളത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ സ്‌കൂളിലെ ചില പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും എനിക്ക് അടുത്തറിയാവുന്നത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ സഹമന്ത്രിയായ ജിതേന്ദ്ര സിംഗ് വേദിയില്‍ ഇരിക്കുന്നു. അദ്ദേഹം നിങ്ങളുടെ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. റേഡിയോയില്‍ നമ്മളെ വിസ്മയിപ്പിച്ചിരുന്ന ശബ്ദം, അമീന്‍ സയാനി ജി, ലെഫ്റ്റനന്റ് ജനറല്‍ മോത്തി ദാര്‍ ജി, ഇവിടെ ഗംഭീര അവതരണം നല്‍കിയ മീറ്റ് ബ്രോസ്, നിര്‍ഭയനായ സല്‍മാന്‍ ഖാന്‍, എന്റെ സുഹൃത്ത് നിതിന്‍ മുകേഷ് ജി എന്നിവര്‍ ഇവിടെ ഇരിക്കുന്നു. സിന്ധ്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്യാന്‍വാസ് വളരെ വലുതാണ്, അതില്‍ എല്ലാത്തരം നിറങ്ങളും ഞങ്ങള്‍ കാണുന്നു.

എന്റെ യുവ സുഹൃത്തുക്കളേ, വിഷ്ണു പുരാണത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

ഗയന്തി ദേവ: കിൽ ഗീത്കാനി,
ധന്യാസ്‌തു തേ ഭാരത ഭൂമീഭാഗേ.

ഭാരതഭൂമിയില്‍ ജനിച്ചവരെ ദൈവങ്ങള്‍ പോലും സ്തുതിക്കുന്നു എന്നര്‍ത്ഥം. അവര്‍ ദൈവങ്ങളെക്കാള്‍ ഭാഗ്യവാന്മാരാണ്. ഇന്ന് ഭാരതത്തിന്റെ വിജയം അഭൂതപൂര്‍വമായ ഉയരത്തിലാണ്. ഭാരതത്തിന്റെ പതാക ലോകമെമ്പാടും ഉയര്‍ന്നു പറക്കുന്നു. മറ്റൊരു രാജ്യവും എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഓഗസ്റ്റ് 23ന് ഇന്ത്യ എത്തി. ജി20 ഉച്ചകോടിക്കിടെ ഭാരതത്തിന്റെ വിജയവും നിങ്ങള്‍ കണ്ടിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വൻകിട സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ആഗോള ഫിന്‍ടെക് സ്വീകരണ നിരക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ലോകത്ത് തത്സമയ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ ഉപഭോക്താക്കളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണ്.

ഇന്ന്, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. ഇന്ന്, ഭാരതത്തിന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുണ്ട്. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവാണ് ഇന്ത്യ. ഇന്ന് ബഹിരാകാശത്ത് ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ന് രാവിലെ, ഗഗന്‍യാനിന്റെ വിജയകരമായ പരീക്ഷണ പറക്കലും 'ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ' വിജയകരമായ പരീക്ഷണവും നിങ്ങള്‍ കണ്ടു. ഗ്വാളിയോറിന് ഇത്രയും വലിയ വ്യോമസേനാ താവളമുണ്ട്... തേജസ് ആകാശത്ത് കറങ്ങുന്നത് കണ്ടിട്ടില്ലേ? കടലില്‍ ഐഎന്‍എസ് വിക്രാന്ത് ഗര്‍ജ്ജനം കേട്ടിട്ടില്ലേ? ഇന്ന് ഇന്ത്യക്ക് അസാധ്യമായി ഒന്നുമില്ല. ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന കഴിവുകള്‍ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നു.

 

ഒന്നാലോചിച്ചു നോക്കൂ, 2014-ന് മുമ്പ് നമ്മുടെ രാജ്യത്ത് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഭാരതത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ കണക്ക് ഏകദേശം ഒരു ലക്ഷത്തിനടുത്താണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിൽ ഇന്ത്യ 100-ലധികം യൂണികോണുകള്‍ ഉത്പാദിപ്പിച്ചു. യൂണികോണ്‍ എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാം... അതിനര്‍ത്ഥം കുറഞ്ഞത് 8 ബില്യണ്‍ രൂപ മൂല്യമുള്ള കമ്പനി എന്നാണ്. സിന്ധ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇവിടെ നിന്ന് ബിരുദം നേടിയ ശേഷം അവരുടെ സ്‌കൂളിന്റെയും രാജ്യത്തിന്റെയും പേര് പ്രകാശിപ്പിക്കുന്നതിന് യൂണികോണ്‍ ഉണ്ടാക്കേണ്ടതുണ്ട്.

'ലോകം നിങ്ങൾക്കൊരു ചിപ്പിയാണ്!' സര്‍ക്കാര്‍ എന്ന നിലയില്‍, ഞങ്ങള്‍ നിങ്ങള്‍ക്കായി പല പുതിയ മേഖലകളും തുറന്നിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ മാത്രമാണ് ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയോ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയോ ചെയ്തിരുന്നത്. യുവാക്കളേ, നിങ്ങള്‍ക്കായി ഞങ്ങള്‍ ബഹിരാകാശ മേഖല തുറന്നു തന്നിരിക്കുന്നു. മുമ്പ്, പ്രതിരോധ ഉപകരണങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുകയോ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയോ ആയിരുന്നു. യുവാക്കളായ നിങ്ങള്‍ക്കായി ഞങ്ങള്‍ പ്രതിരോധ മേഖലയും തുറന്നു തന്നിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നിങ്ങള്‍ക്കായി നിരവധി മേഖലകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന പ്രമേയം നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. എന്റെ ഒരു മന്ത്രം കൂടി ഓര്‍ക്കുക - എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുക. ജ്യോതിരാദിത്യ സിംഗ് ജിയുടെ പിതാവ്, നമ്മുടെ മാധവറാവു സിന്ധ്യ ജിയെപ്പോലെ. അദ്ദേഹം റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ശതാബ്ദി ട്രെയിനുകള്‍ക്ക് തുടക്കമിട്ടു. അടുത്ത മൂന്ന് പതിറ്റാണ്ടുകളിൽ ഇന്ത്യയില്‍ അത്തരം ആധുനിക ട്രെയിനുകളൊന്നും ആരംഭിച്ചില്ല. ഇപ്പോഴിതാ, വന്ദേ ഭാരതും രാജ്യത്ത് അതിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു. നമോ ഭാരതത്തിന്റെ വേഗത നിങ്ങൾ ഇന്നലെ കണ്ടു.

 

സുഹൃത്തുക്കളേ,

ഇവിടെ വരുന്നതിന് മുമ്പ്, സിന്ധ്യ സ്‌കൂളിലെ വിവിധ ഹൗസുകളുടെ പേരുകള്‍ ഞാന്‍ നോക്കുകയായിരുന്നു, ജ്യോതിരാദിത്യ ജി അവ എന്നോട് വിശദീകരിക്കുകയായിരുന്നു. സ്വയംഭരണത്തിന്റെ ദൃഢനിശ്ചയവുമായി ബന്ധപ്പെട്ട പേരുകള്‍ നിങ്ങള്‍ക്ക് വളരെ വലിയ പ്രചോദനമാണ്. ശിവാജി ഹൗസ്, മഹദ്ജി ഹൗസ്, റാണോജി ഹൗസ്, ദത്താജി ഹൗസ്, കനേര്‍ഖേഡ് ഹൗസ്, നിമാജി ഹൗസ്, മാധവ് ഹൗസ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സപ്ത ഋഷിമാരുടെ ബലം നിങ്ങള്‍ക്കുണ്ട്. നവരാത്രിയുടെ ഈ പുണ്യ വേളയില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒമ്പത് ജോലികള്‍ നല്‍കണമെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു സ്‌കൂള്‍ പ്രോഗ്രാമായതിനാൽ, ഗൃഹപാഠം നല്‍കിയില്ലെങ്കില്‍ പൂര്‍ണ്ണമാകില്ലല്ലോ. അതിനാൽ ഇന്ന്, ഞാന്‍ നിങ്ങള്‍ക്ക് ഒമ്പത് ജോലികള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അവ ഓർക്കുമോ? എന്തുകൊണ്ടാണ് സഹോദരന്മാരേ, നിങ്ങളുടെ ശബ്ദം ഇത്ര ദുര്‍ബലമായിരിക്കുന്നത്? നിങ്ങള്‍ അത് ഓര്‍ക്കുമോ? അതിനോട് പ്രതിബദ്ധത കാണിക്കാമോ? അത് നിറവേറ്റാന്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുമോ?

ഒന്നാമത്തേത് - നിങ്ങള്‍ എല്ലാവരും ഇവിടെ ജലസംരക്ഷണത്തിനായി വളരെയധികം പരിശ്രമിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വലിയ വെല്ലുവിളിയാണ് ജലസുരക്ഷ. അതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഒരു കാമ്പയിന്‍ നടത്തുക.

രണ്ടാമത് - സിന്ധ്യ സ്‌കൂളില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഗ്രാമങ്ങളില്‍ പോയി ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് ജനങ്ങളെ അറിയിക്കണം.

മൂന്നാമത് - ശുചിത്വത്തിന്റെ ദൗത്യം. മധ്യപ്രദേശിലെ ഇന്‍ഡോറിന് വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഗ്വാളിയോര്‍ ആയിക്കൂടാ? നിങ്ങളുടെ നഗരത്തെ ശുചിത്വത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുക.

നാലാമത് - വോക്കല്‍ ഫോര്‍ ലോക്കല്‍... കഴിയുന്നത്ര പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

അഞ്ചാമത് - ആദ്യം ഭാരതത്തില്‍ യാത്ര ചെയ്യുക... കഴിയുന്നിടത്തോളം ആദ്യം സ്വന്തം രാജ്യം കാണുക, നിങ്ങളുടെ രാജ്യത്ത് യാത്ര ചെയ്യുക, തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്ക് തിരിയുക.

ആറാമത് - പ്രകൃതിയോടിണങ്ങിയുള്ള കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം വളര്‍ത്തുക. ഭൂമി മാതാവിനെ രക്ഷിക്കാന്‍ വളരെ അത്യാവശ്യമായ ഒരു കാമ്പയിന്‍ ആണ്.

ഏഴാമത്തേത് - നിങ്ങളുടെ ജീവിതത്തില്‍ മില്ലറ്റ് -- 'ശ്രീ അന്ന' -- ഉള്‍പ്പെടുത്തുക, അത് പരസ്യമായി പ്രോത്സാഹിപ്പിക്കുക. നിങ്ങള്‍ക്കറിയാമോ, ഇതൊരു സൂപ്പര്‍ഫുഡാണ്.

എട്ടാമത് - ഫിറ്റ്‌നസ്, അത് യോഗയായാലും സ്‌പോര്‍ട്‌സായാലും, അത് നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക. ഇന്ന് തന്നെ ഇവിടെ വിവിധോദ്ദേശ്യ കായിക സമുച്ചയത്തിന്റെ തറക്കല്ലിടലും നടന്നു. അതും പൂര്‍ണമായി പ്രയോജനപ്പെടുത്തുക.

ഒമ്പതാമത് - കുറഞ്ഞത് ഒരു പാവപ്പെട്ട കുടുംബത്തെയെങ്കിലും കൈപിടിച്ചുയര്‍ത്തുക. ഗ്യാസ് കണക്ഷനോ, ബാങ്ക് അക്കൗണ്ടോ, നല്ല വീടോ, ആയുഷ്മാന്‍ കാര്‍ഡോ ഇല്ലാത്ത ഒരാള്‍ പോലും നാട്ടില്‍ ഉണ്ടെങ്കിൽ, അതുവരെ നമ്മൾ വിശ്രമിക്കില്ല. ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പാത പിന്തുടര്‍ന്ന് വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഈ പാതയിലൂടെ നടന്നാല്‍ ഇന്ത്യ ദാരിദ്ര്യം ഇല്ലാതാക്കി വികസനത്തിലേക്കെത്തും.

 

സുഹൃത്തുക്കളേ,

ഇന്നത്തെ ഭാരതം എല്ലാം മെഗാ സ്‌കെയിലിലാണ് ചെയ്യുന്നത്. അതിനാല്‍, നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ചെറുതായി ചിന്തിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങളും തീരുമാനങ്ങളും വലുതായിരിക്കണം. ഞാന്‍ ഇത് നിങ്ങളോട് പറയട്ടെ, നിങ്ങളുടെ സ്വപ്നമാണ് എന്റെ ധൃഢനിശ്ചയം. നമോ ആപ്പിലും നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കിടാം. ഇപ്പോള്‍ ഞാനും വാട്ട്സ്ആപ്പിലുണ്ട്, അതിനാല്‍ നിങ്ങള്‍ക്ക് അവിടെയും എന്നെ ബന്ധപ്പെടാം. നിങ്ങള്‍ക്ക് വേണമെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ പോലും പങ്കിടാം, ഞാന്‍ ആരോടും പറയില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ചിരിയും തമാശകളുമായി ജീവിതം തുടരണം. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുക. എനിക്ക് നിങ്ങളെ എല്ലാവരിലും പൂര്‍ണ വിശ്വാസമുണ്ട്. ഓര്‍ക്കുക, സിന്ധ്യ സ്‌കൂള്‍ വെറുമൊരു സ്ഥാപനമല്ല, ഒരു പാരമ്പര്യമാണ്. മഹാരാജാ മധോ റാവുവിന്റെ തീരുമാനങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പ് മാത്രമല്ല, സ്വാതന്ത്ര്യത്തിനു ശേഷവും അത് മുന്നോട്ട് കൊണ്ടുപോയി. ഇപ്പോള്‍, അതിന്റെ പതാക നിങ്ങളുടെ കൈയിലാണ്. അല്‍പ്പം മുമ്പ് ആദരിക്കപ്പെട്ട യുവാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരിക്കല്‍ കൂടി, സിന്ധ്യ സ്‌കൂളിനും എല്ലാ യുവ സുഹൃത്തുക്കള്‍ക്കും നല്ലൊരു ഭാവിക്കായി ആശംസകള്‍ നേരുന്നു.

എല്ലാവര്‍ക്കും നന്ദി. നമസ്‌കാരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From Suzuki to Volkswagen, global auto giants bet big on India as sales slow elsewhere

Media Coverage

From Suzuki to Volkswagen, global auto giants bet big on India as sales slow elsewhere
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi reaffirms resolve to harness Science & Tech for National Development and Global Good on National Science Day
February 28, 2026

The Prime Minister highlighted that, on National Science Day, we celebrate the spirit of research, innovation, and scientific curiosity that drives our nation forward.

PM Modi stated that, “This day commemorates the groundbreaking discovery of the Raman Effect by Sir CV Raman”. The Prime Minister noted that this discovery placed Indian research firmly on the global map.

The Prime Minister reaffirmed that our resolve to empower our youth, strengthen research ecosystems, and harness science and technology for national development and global good.

The Prime Minister wrote on X;

Today, on National Science Day, we celebrate the spirit of research, innovation and scientific curiosity that drives our nation forward.

This day commemorates the groundbreaking discovery of the Raman Effect by Sir CV Raman. This discovery placed Indian research firmly on the global map.

We reaffirm our resolve to empower our youth, strengthen research ecosystems and harness science and technology for national development and global good.