ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!
തുടക്കത്തിൽ തന്നെ, വൈകിയെത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇന്ന് സർദാർ സാഹബിന്റെ 150-ാം ജന്മവാർഷികമാണ്. ഏക്താ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു, ആ പരിപാടി കാരണം എനിക്ക് ഇവിടെ എത്താൻ വൈകി. കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാത്തതിൽ ഞാൻ ശരിക്കും ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു . തുടക്കത്തിൽ നമ്മൾ കേട്ട മന്ത്രങ്ങളുടെ ശക്തിയും ഊർജ്ജവും ഇപ്പോഴും നമുക്കെല്ലാവർക്കും അനുഭവപ്പെടുന്നു. നിങ്ങളുടെ ഇടയിൽ വരാൻ അവസരം ലഭിച്ചപ്പോഴെല്ലാം എനിക്ക് ദിവ്യവും അസാധാരണവുമായ ഒരു അനുഭവമായിരുന്നു അത്. സ്വാമി ദയാനന്ദ് ജിയുടെ അനുഗ്രഹമാണിത്, അദ്ദേഹത്തിന്റെ ആദർശങ്ങളോടുള്ള നമ്മുടെ കൂട്ടായ ആദരവാണ്, കൂടാതെ നിങ്ങൾ ചിന്തകരുമായുള്ള എന്റെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യക്തിപരമായ ബന്ധത്തിന്റെ ഫലമായാണ് എനിക്ക് നിങ്ങളോടൊപ്പം ഉണ്ടാകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഞാൻ നിങ്ങളെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം എന്നിൽ ഒരു അതുല്യമായ ഊർജ്ജവും പ്രചോദനവും നിറഞ്ഞിരിക്കുന്നു. ഇതുപോലുള്ള ഒമ്പത് ഹാളുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ എനിക്ക് വിവരം ലഭിച്ചു, അവിടെ നമ്മുടെ എല്ലാ ആര്യസമാജ അംഗങ്ങളും വീഡിയോ ലിങ്ക് വഴി ഈ പരിപാടി കാണുന്നു. എനിക്ക് അവരെ കാണാൻ കഴിയില്ലെങ്കിലും, ഇവിടെ നിന്ന് ഞാൻ അവർക്ക് എന്റെ അഭിവാദ്യം അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ വർഷം ഗുജറാത്തിൽ ദയാനന്ദ സരസ്വതി ജിയുടെ ജന്മസ്ഥലത്ത് ഒരു പ്രത്യേക പരിപാടി നടന്നു. ഞാൻ ഒരു വീഡിയോ ലിങ്ക് വഴി ആ പരിപാടിയെ അഭിസംബോധന ചെയ്തു. അതിനുമുമ്പ്, ഡൽഹിയിൽ തന്നെ മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അക്കാലത്തെ ഹവന ആചാരത്തിന്റെ പവിത്രമായ അന്തരീക്ഷവും വേദമന്ത്രങ്ങളുടെ ഊർജ്ജവും ഇന്നലെ സംഭവിച്ചതുപോലെ തോന്നുന്നു.

സുഹൃത്തുക്കളേ,
ആ പരിപാടിയിൽ, 200-ാം ജന്മവാർഷികം രണ്ട് വർഷം മുഴുവൻ 'വിചാർ യഗ്യ'(വിചാർ യാഗം)ആയി ആഘോഷിക്കാൻ നമ്മൾ കൂട്ടായി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഈ 'അഖണ്ഡ വിചാർ യാഗം' തടസ്സമില്ലാതെ നടന്നുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇടയ്ക്കിടെ, നിങ്ങളുടെ വിവിധ ശ്രമങ്ങളെയും പരിപാടികളെയും കുറിച്ച് എന്നെ അറിയിക്കാറുണ്ട്. ഇന്ന്, ഒരിക്കൽ കൂടി, ആര്യസമാജത്തിന്റെ 150-ാം സ്ഥാപക വാർഷികത്തിന്റെ ഈ ആഘോഷത്തിൽ എന്റെ എളിയ ആത്മീയ സംഭാവന സമർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. സ്വാമി ദയാനന്ദ സരസ്വതി ജിയുടെ കാൽക്കൽ ഞാൻ വണങ്ങുകയും അദ്ദേഹത്തിന് ആദരപൂർവ്വം ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു . ഈ അന്താരാഷ്ട്ര ഉച്ചകോടിയിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ അവസരത്തിൽ, ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കാനുള്ള അവസരവും നമുക്ക് ലഭിച്ചു.
സുഹൃത്തുക്കളേ,
ആര്യസമാജത്തിന്റെ 150-ാം സ്ഥാപക വാർഷികം കേവലം ഒരു പ്രത്യേക സമൂഹവുമായോ വിഭാഗവുമായോ ബന്ധപ്പെട്ട ഒരു ചടങ്ങല്ല . ഭാരതത്തിന്റെ വേദ സ്വത്വവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു അവസരമാണിത്. ഗംഗാ നദിയുടെ ശാശ്വത പ്രവാഹം പോലെയുള്ളതും ആത്മശുദ്ധീകരണത്തിന്റെ ശക്തിയുള്ളതുമായ ആ മഹത്തായ ഇന്ത്യൻ ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു മുഹൂർത്തമാണ് . സാമൂഹിക പരിഷ്കരണത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുകയും സ്വാതന്ത്ര്യസമരകാലത്ത് എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ബൗദ്ധിക ശക്തി നൽകുകയും ചെയ്ത ആ മഹത്തായ പാരമ്പര്യവുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ലാലാ ലജ്പത് റായ്, രക്തസാക്ഷി റാം പ്രസാദ് ബിസ്മിൽ, മറ്റ് നിരവധി വിപ്ലവകാരികൾ തുടങ്ങിയ മഹാന്മാരായ ദേശസ്നേഹികൾ ആര്യസമാജത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചു. നിർഭാഗ്യവശാൽ, രാഷ്ട്രീയ കാരണങ്ങളാൽ ആര്യസമാജത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ല.
സുഹൃത്തുക്കളെ,
തുടക്കം മുതൽ തന്നെ ആര്യസമാജം തീക്ഷ്ണമായ ദേശസ്നേഹികളുടെ ഒരു സംഘടനയാണ്. ഭാരതീയതയുടെ സത്തയെക്കുറിച്ച് ആര്യസമാജം എപ്പോഴും ധൈര്യത്തോടെയും നിർഭയമായും സംസാരിച്ചിട്ടുണ്ട്. വിദേശ പ്രത്യയശാസ്ത്രങ്ങളിൽ നിന്നോ, ഭിന്നിപ്പിക്കുന്ന ചിന്തകളിൽ നിന്നോ, സാംസ്കാരിക മലിനീകരണം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്നോ ആയാലും, ഭാരതത്തെ എതിർക്കുന്ന എല്ലാ ആശയങ്ങളെയും ആര്യസമാജം നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. ആര്യസമാജം 150 വർഷം പൂർത്തിയാക്കുന്ന ഇന്ന്, രാഷ്ട്രവും സമൂഹവും ഒരുമിച്ച് സ്വാമി ദയാനന്ദ സരസ്വതി ജിയുടെ മഹത്തായ ആദർശങ്ങൾക്ക് ഇത്ര ഗംഭീരമായ രീതിയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിൽ എനിക്ക് അതിയായ സംതൃപ്തി തോന്നുന്നു.

സുഹൃത്തുക്കളേ,
ആത്മീയ ഉണർവ്വിലൂടെയും പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയും ചരിത്രത്തിന്റെ ഗതിക്ക് പുതിയ ദിശാബോധം നൽകിയ സ്വാമി ശ്രദ്ധാനന്ദിനെപ്പോലുള്ള ആര്യസമാജത്തിലെ നിരവധി പ്രതിഭകൾ അവരുടെ ഊർജ്ജത്താലും അനുഗ്രഹത്താലും ഈ ചരിത്ര നിമിഷത്തിൽ നമ്മോടൊപ്പം ആത്മീയമായി സന്നിഹിതരാണ്. അത്തരം എല്ലാ മഹത് ആത്മാക്കളെയും ഞാൻ വണങ്ങുന്നു, ഈ പുണ്യ വേദിയിൽ നിന്ന് അവരുടെ സ്മരണകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഭാരതം എണ്ണമറ്റ വിധങ്ങളിൽ സവിശേഷമാണ്. ഈ പുണ്യഭൂമി, അതിന്റെ നാഗരികത, അതിന്റെ വേദപൈതൃകം യുഗങ്ങളായി ശാശ്വതമായി നിലകൊള്ളുന്നു. കാരണം പുതിയ വെല്ലുവിളികൾ ഉണ്ടാകുമ്പോഴെല്ലാം, കാലം പുതിയ ചോദ്യങ്ങൾ ഉയർത്തുമ്പോഴെല്ലാം, നമ്മുടെ സമൂഹത്തെ ശരിയായ പാതയിലേക്ക് നയിക്കാൻ ഒരു മഹാത്മാവ്, ചില ഋഷി, മഹർഷി, അല്ലെങ്കിൽ ദർശകൻ ജനിക്കുന്നു. ഈ മഹത്തായ പാരമ്പര്യത്തിലെ അത്തരമൊരു മഹാത്മാവായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ജി. നൂറ്റാണ്ടുകളുടെ അടിമത്തം കാരണം നമ്മുടെ രാഷ്ട്രവും സമൂഹവും അടിച്ചമർത്തപ്പെട്ട കൊളോണിയൽ ഭരണകാലത്താണ് അദ്ദേഹം ജനിച്ചത്. അന്ധവിശ്വാസങ്ങളും സാമൂഹിക തിന്മകളും ആഴത്തിലുള്ള ചിന്തയെയും പ്രതിഫലനത്തെയും മാറ്റിസ്ഥാപിച്ചു. ബ്രിട്ടീഷുകാർ നമ്മുടെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും കുറച്ചുകാണാൻ ശ്രമിച്ചു. നമ്മെ താഴ്ത്തിക്കെട്ടിക്കൊണ്ട് അവർ ഭാരതത്തിന്റെ കീഴടങ്ങലിനെ ന്യായീകരിച്ചു. അത്തരം സാഹചര്യങ്ങളിൽ, പുതിയതും യഥാർത്ഥവുമായ ആശയങ്ങൾ ചിന്തിക്കാനുള്ള ധൈര്യം പോലും സമൂഹത്തിന് നഷ്ടപ്പെട്ടിരുന്നു. അത്തരം ഇരുണ്ടതും പ്രയാസകരവുമായ സമയങ്ങളിൽ, ഒരു യുവ സന്യാസി ഉയർന്നുവന്നു. ഹിമാലയത്തിലെ ഏകാന്തവും കഠിനവുമായ ഭൂപ്രദേശങ്ങളിൽ അദ്ദേഹം ധ്യാനിച്ചു, കഠിനമായ തപസ്സിലൂടെ സ്വയം പരീക്ഷിച്ചും പ്രകോപിപ്പിച്ചും. അദ്ദേഹം തിരിച്ചെത്തിയപ്പോൾ, ആത്മസംശയത്തിൽ കുടുങ്ങിയ ഒരു സമൂഹത്തെ അദ്ദേഹം ഉണർത്തി. പാശ്ചാത്യവൽക്കരണത്തിലൂടെ അധഃപതിച്ച ധാർമ്മികവും സാമൂഹികവുമായ മൂല്യങ്ങളെ ആധുനികവൽക്കരണമായി ഉയർത്തിക്കാട്ടികൊണ്ട്, ഭാരതത്തിന്റെ സ്വത്വത്തെ എല്ലാ കൊളോണിയൽ സ്ഥാപനവും താഴ്ത്തിക്കെട്ടാൻ ശ്രമിച്ച ഒരു സമയത്ത്, ആത്മവിശ്വാസമുള്ള ഈ മഹർഷി തന്റെ ജനങ്ങളോട് ശബ്ദം ഉയർത്തി വിളിച്ചു പറഞ്ഞു: "വേദങ്ങളിലേക്ക് മടങ്ങൂ! വേദങ്ങളിലേക്ക് മടങ്ങൂ!" അടിമത്തത്തിന്റെ ആ ഇരുണ്ട കാലഘട്ടത്തിൽ, ഉറങ്ങിക്കിടക്കുന്ന ദേശീയ ബോധം പുനരുജ്ജീവിപ്പിച്ച സ്വാമി ദയാനന്ദ് ജിയുടെ മഹത്വം അതായിരുന്നു.
സുഹൃത്തുക്കളേ,
ഭാരതം യഥാർത്ഥത്തിൽ മുന്നോട്ട് പോകണമെങ്കിൽ രാഷ്ട്രീയ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചാൽ മാത്രം പോരാ എന്ന് സ്വാമി ദയാനന്ദ സരസ്വതി ജി മനസ്സിലാക്കിയിരുന്നു. നമ്മുടെ സമൂഹത്തെ ബന്ധിപ്പിച്ചിരുന്നതും ഭിന്നിപ്പിച്ചതുമായ സാമൂഹിക ചങ്ങലകളും പൊട്ടിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സ്വാമി ദയാനന്ദ സരസ്വതി ജി വിവേചനം, തൊട്ടുകൂടായ്മ, ഉയർന്നതും താഴ്ന്നതുമായ പദവികളുടെ സങ്കൽപ്പങ്ങൾ എന്നിവ നിരാകരിച്ചത്. തൊട്ടുകൂടായ്മയെ അതിന്റെ വേരുകളിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിരക്ഷരതയ്‌ക്കെതിരെ അദ്ദേഹം ഒരു പ്രചാരണം ആരംഭിച്ചു. വേദങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും വളച്ചൊടിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തവരെ അദ്ദേഹം വെല്ലുവിളിച്ചു, വിദേശ ആഖ്യാനങ്ങളെ പോലും അദ്ദേഹം നേരിടുകയും പുരാതന ഇന്ത്യൻ പാരമ്പര്യമായ 'ശാസ്ത്രാർത്ഥം' (ബൗദ്ധിക സംവാദം) വഴി സത്യം തെളിയിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,
സ്വാമി ദയാനന്ദ് ജി അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ ഒരു ദർശകനായിരുന്നു. ഒരു വ്യക്തിയുടെ രൂപീകരണമായാലും ഒരു സമൂഹത്തിന്റെ നിർമ്മാണമായാലും 'നാരി ശക്തി' (സ്ത്രീ ശാക്തീകരണം) ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ, സ്ത്രീകളെ അവരുടെ വീടുകളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി നിർത്തുന്ന മാനസികാവസ്ഥയെ അദ്ദേഹം ധൈര്യത്തോടെ വെല്ലുവിളിച്ചു. ആര്യസമാജ സ്കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിട്ടു. അക്കാലത്ത്, ജലന്ധറിൽ ഒരു പെൺകുട്ടികളുടെ സ്കൂൾ ആരംഭിച്ചു, അത് താമസിയാതെ ഒരു കന്യ മഹാവിദ്യാലയം (വനിതാ കോളേജ്) ആയി വളർന്നു. ആര്യസമാജം സ്ഥാപിച്ച അത്തരം സ്ഥാപനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പെൺമക്കൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്, ഇന്ന് അവർ രാജ്യത്തിന്റെ അടിത്തറയെ തന്നെ ശക്തിപ്പെടുത്തുകയാണ്.
സുഹൃത്തുക്കളേ,
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജിയും വേദിയിലുണ്ട്. രണ്ട് ദിവസം മുമ്പ്, നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമു ജി ഒരു റാഫേൽ യുദ്ധവിമാനത്തിൽ പറന്നു, സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനൊപ്പം. ഇന്ന്, നമ്മുടെ പെൺമക്കൾ യുദ്ധവിമാനങ്ങൾ പറത്തുന്നു, അവർ ഡ്രോൺ ദീദികളായി ആധുനിക കൃഷിയെയും മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ STEM(Science, technology, engineering, and mathematics)ബിരുദധാരികൾ ഉള്ളത് ഭാരതത്തിലാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ശാസ്ത്ര സാങ്കേതിക മേഖലകളിൽ സ്ത്രീകൾ നേതൃപാടവം ഏറ്റെടുക്കുന്നു. നമ്മുടെ ഉന്നത ശാസ്ത്ര സ്ഥാപനങ്ങളിൽ, മംഗൾയാൻ, ചന്ദ്രയാൻ, ഗഗൻയാൻ തുടങ്ങിയ ദൗത്യങ്ങളിൽ വനിതാ ശാസ്ത്രജ്ഞർ നിർണായക പങ്ക് വഹിക്കുന്നു. സ്വാമി ദയാനന്ദ് ജിയുടെ സ്വപ്നങ്ങൾ നിറവേറ്റിക്കൊണ്ട് രാഷ്ട്രം ശരിയായ പാതയിലേക്ക് നീങ്ങുന്നുവെന്ന് ഈ പരിവർത്തനം കാണിക്കുന്നു.
സുഹൃത്തുക്കളേ,
സ്വാമി ദയാനന്ദ് ജിയുടെ ആഴമേറിയ ചിന്തകളിൽ ഒന്നിനെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, പലരുമായും ഞാൻ ഇത് പങ്കുവെച്ചിട്ടുണ്ട്. സ്വാമി ജി പറഞ്ഞു: "ഏറ്റവും കുറച്ച് മാത്രം എടുക്കുകയും ഏറ്റവും കൂടുതൽ സംഭാവന നൽകുകയും ചെയ്യുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ പക്വതയുള്ളവൻ." ഈ കുറച്ച് വാക്കുകളിൽ അസാധാരണമായ ഒരു ആശയം അടങ്ങിയിരിക്കുന്നു, പൂർണ്ണമായും വിശദീകരിച്ചാൽ അത് വല്ല്യൊരു പുസ്തകം നിറയ്ക്കാൻ പാകത്തിന് വരും . എന്നാൽ ഒരു ചിന്തയുടെ യഥാർത്ഥ ശക്തി അതിന്റെ അർത്ഥത്തിൽ മാത്രമല്ല, അത് എത്രത്തോളം നിലനിൽക്കും, എത്ര ജീവിതങ്ങൾ അത് പരിവർത്തനം ചെയ്യുന്നു എന്നതിലാണ്. മഹർഷി ദയാനന്ദ് ജിയുടെ ആശയങ്ങൾ ഈ അളവുകോലിൽ പരിശോധിക്കുമ്പോൾ, ആര്യസമാജത്തിന്റെ സമർപ്പിതരായ അനുയായികളെ കാണുമ്പോൾ, അദ്ദേഹത്തിന്റെ ആശയങ്ങൾ കാലക്രമേണ കൂടുതൽ തിളക്കമുള്ളതും ശക്തവുമാണെന്ന് നമുക്ക് മനസ്സിലാകും.
സഹോദരീ സഹോദരന്മാരേ,
സ്വാമി ദയാനന്ദ സരസ്വതി ജി തന്റെ ജീവിതകാലത്ത് 'പരോപ്കാരിണി സഭ' സ്ഥാപിച്ചു. അദ്ദേഹം നട്ടുപിടിപ്പിച്ച വിത്ത് ഇപ്പോൾ ഒരു വലിയ വൃക്ഷമായി വളർന്നിരിക്കുന്നു, നിരവധി ശാഖകളുണ്ട്. ഗുരുകുൽ കാംഗ്രി, ഗുരുകുൽ കുരുക്ഷേത്ര, ഡിഎവി സ്ഥാപനങ്ങൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അതത് മേഖലകളിൽ സമർപ്പണത്തോടെ സേവനം തുടരുന്നു. രാജ്യം ഒരു പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, ആര്യസമാജത്തിലെ ആളുകൾ എപ്പോഴും നിസ്വാർത്ഥമായി നാട്ടുകാരെ സേവിക്കാൻ സ്വയം സമർപ്പിച്ചിട്ടുണ്ട്. ഭാരത വിഭജനത്തിന്റെ ദാരുണമായ കാലഘട്ടത്തിൽ, എല്ലാം നഷ്ടപ്പെട്ട അഭയാർത്ഥികളെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും വിദ്യാഭ്യാസം നൽകുന്നതിലും ആര്യസമാജം ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഇന്നും, പ്രകൃതിദുരന്തങ്ങളുടെ സമയങ്ങളിൽ, ദുരിതത്തിലായവരെ സേവിക്കുന്നവരിൽ ആര്യസമാജം മുൻപന്തിയിൽ തുടരുന്നു.
സഹോദരീ സഹോദരന്മാരേ,
രാഷ്ട്രം ആര്യസമാജത്തോട് കടപ്പെട്ടിരിക്കുന്ന നിരവധി സംഭാവനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രാജ്യത്തിന്റെ പുരാതന ഗുരുകുല പാരമ്പര്യം സംരക്ഷിക്കാൻ ആര്യ സമാജം നടത്തുന്ന ശ്രമമാണ്. ഗുരുകുല സമ്പ്രദായത്തിന്റെ ശക്തിയിലൂടെ ഭാരതം അറിവിന്റെയും ശാസ്ത്രത്തിന്റെയും ഉന്നതിയിൽ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഈ സമ്പ്രദായം മനഃപൂർവ്വം ആക്രമിക്കപ്പെട്ടു. തൽഫലമായി, നമ്മുടെ അറിവിന്റെ അടിത്തറ തകർന്നു, നമ്മുടെ മൂല്യങ്ങൾ ദുർബലമായി, നമ്മുടെ യുവതലമുറയ്ക്ക് ദിശ നഷ്ടപ്പെട്ടു. തകർന്നുകൊണ്ടിരുന്ന ഗുരുകുല പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും ആര്യസമാജമാണ് മുന്നോട്ട് വന്നത്. പുരാതന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സമകാലിക വിദ്യാഭ്യാസം ഉൾപ്പെടുത്തിക്കൊണ്ട്, കാലത്തിനനുസരിച്ച് സ്വയം പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, ഇന്ന്, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാഷ്ട്രം വീണ്ടും വിദ്യാഭ്യാസത്തെ മൂല്യങ്ങളുമായും സ്വഭാവ രൂപീകരണവുമായും സംയോജിപ്പിക്കുമ്പോൾ, ഈ പവിത്രമായ ഇന്ത്യൻ പഠന പാരമ്പര്യം സംരക്ഷിച്ചതിന് ആര്യസമാജത്തിന് എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ വേദങ്ങൾ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “कृण्वन्तो विश्वमार्यम्”(“കൃഷ്ണവന്തോ വിശ്വമാർയ്യം”), അതായത്, ലോകത്തെ മുഴുവൻ നമുക്ക് ശ്രേഷ്ഠമാക്കാം, ശ്രേഷ്ഠമായ ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും മാനവികതയെ നമുക്ക് ഉയർത്താം. സ്വാമി ദയാനന്ദ് ജി ഈ വേദ സന്ദേശത്തെ ആര്യസമാജത്തിന്റെ മുദ്രാവാക്യമായി സ്വീകരിച്ചു. ഇന്ന്, ഈ വേദ ആദർശം തന്നെയാണ് ഭാരതത്തിന്റെ വികസന യാത്രയുടെ മാർഗ്ഗനിർദ്ദേശ തത്വമായി മാറിയിരിക്കുന്നത്: ഭാരതത്തിന്റെ പുരോഗതിയിലൂടെ ലോകത്തിന്റെ ക്ഷേമം; ഭാരതത്തിന്റെ അഭിവൃദ്ധിയിലൂടെ മാനവികതയ്ക്കുള്ള സേവനം. സുസ്ഥിര വികസനത്തിനായുള്ള ഒരു ആഗോള ശബ്ദമായി ഇന്ന് ഭാരതം ഉയർന്നുവന്നിട്ടുണ്ട്. സ്വാമി ജി ഒരിക്കൽ ജനങ്ങളെ “വേദങ്ങളിലേക്ക് മടങ്ങാൻ” ആഹ്വാനം ചെയ്തതുപോലെ, ഇന്ന് ഭാരതം ലോകത്തോട് വേദ ജീവിതരീതിയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്നു. ലോകമെമ്പാടും പിന്തുണ ലഭിക്കുന്ന മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. “ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്” എന്ന ദർശനത്തിലൂടെ, ഞങ്ങൾ ശുദ്ധമായ ഊർജ്ജത്തെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റുകയാണ്. അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ നമ്മുടെ യോഗയും ഇപ്പോൾ 190-ലധികം രാജ്യങ്ങളിൽ എത്തിയിരിക്കുന്നു. യോഗയെ ആഗോളതലത്തിൽ സ്വീകരിക്കുന്നതും, സന്തുലിതവും ശ്രദ്ധാപൂർവ്വവുമായ ജീവിതം നയിക്കാനുള്ള പ്രതിബദ്ധതയും, ലൈഫ് പോലുള്ള പരിസ്ഥിതി ദൗത്യങ്ങളോടുള്ള ലോകമെമ്പാടുമുള്ള ആവേശവും, ആര്യസമാജത്തിലെ ആളുകൾ വളരെക്കാലമായി അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾക്കൊണ്ട മൂല്യങ്ങളുടെ പ്രകടനങ്ങളാണ്. ലളിതമായ ജീവിതശൈലി, സേവന മനോഭാവം, ഇന്ത്യൻ വസ്ത്രധാരണത്തിനും സംസ്കാരത്തിനും ഉള്ള മുൻഗണന, പരിസ്ഥിതിയോടുള്ള ഉത്കണ്ഠ, ഇന്ത്യൻ മൂല്യങ്ങളുടെ ഉന്നമനം എന്നിവ ആര്യസമാജത്തിലെ ആളുകൾ തുടർന്നും പ്രോത്സാഹിപ്പിക്കുന്നു.

അതുകൊണ്ടാണ് സഹോദരീ സഹോദരന്മാരേ,
"സർവേ ഭവന്തു സുഖിനഃ" (എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെ) എന്ന പുരാതന മുദ്രാവാക്യവുമായി ഭാരതം മുന്നോട്ട് പോകുമ്പോൾ, മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, ഭാരതം ഒരു 'വിശ്വബന്ധു' (ലോകത്തിന്റെ യഥാർത്ഥ സുഹൃത്ത്) എന്ന നിലയിലുള്ള അതിന്റെ പങ്ക് ശക്തിപ്പെടുത്തുമ്പോൾ, ആര്യസമാജത്തിലെ ഓരോ അംഗവും സ്വാഭാവികമായും ഈ ദൗത്യം തന്റേതാണെന്ന് കരുതുന്നു. ഇതിനായി, നിങ്ങളെയെല്ലാം ഞാൻ അഗാധമായി അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 150 വർഷമായി സ്വാമി ദയാനന്ദ് സരസ്വതി ജി കൊളുത്തിയ ദീപശിഖ ആര്യസമാജത്തിന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വാമി ജി നമ്മളിൽ എല്ലാവരിലും ആഴത്തിലുള്ള ഉത്തരവാദിത്തബോധം ഉണർത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു, പുതിയ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, സ്തംഭനാവസ്ഥയിലുള്ള പാരമ്പര്യങ്ങൾ തകർക്കുക, ആവശ്യമുള്ളിടത്ത് പരിഷ്കാരങ്ങൾ ആരംഭിക്കുക എന്നിവയാണ് ഈ ഉത്തരവാദിത്തം. നിങ്ങൾ എപ്പോഴും നിങ്ങളുടെ വാത്സല്യം കൊണ്ട് എന്നെ നിറച്ചിട്ടുണ്ട്, അതിനാൽ ഇന്ന്, ഞാൻ നിങ്ങളുടെ മുമ്പിൽ ഒരു അഭ്യർത്ഥനയുമായി, ഒരു എളിയ അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നു. ഞാൻ നിങ്ങളോട് എന്തെങ്കിലും ചോദിക്കട്ടെ? അതെ, നിങ്ങൾ അത് പൂർണ്ണഹൃദയത്തോടെ നൽകുമെന്ന് എനിക്കറിയാം! രാഷ്ട്രനിർമ്മാണത്തിന്റെ ഈ മഹായാഗത്തിന് നിങ്ങൾ ഇതിനകം തന്നെ വളരെയധികം സംഭാവന ചെയ്യുന്നുണ്ട്, എന്നാൽ രാജ്യത്തിന്റെ നിലവിലെ ചില മുൻഗണനകൾ നിങ്ങളുടെ മുമ്പിൽ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, സ്വദേശി പ്രസ്ഥാനം ചരിത്രപരമായി ആര്യസമാജവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന്, രാഷ്ട്രം വീണ്ടും സ്വദേശിയുടെ ആഹ്വാനം ഏറ്റെടുക്കുമ്പോൾ, "പ്രാദേശികതയ്ക്കായി ശബ്ദിക്കുക", ഈ ശ്രമത്തിൽ നിങ്ങളുടെ പങ്ക് കൂടുതൽ പ്രധാനമാണ്.
സുഹൃത്തുക്കളേ,
കുറച്ചു കാലം മുമ്പ് രാജ്യം ജ്ഞാന ഭാരതം മിഷൻ ആരംഭിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഭാരതത്തിന്റെ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. യുവതലമുറ അവയുമായി ബന്ധപ്പെടുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ അതിരറ്റ അറിവിന്റെ ഈ വിലമതിക്കാനാവാത്ത നിധികൾ യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിനാൽ, ഞാൻ ആര്യസമാജത്തോട് അപേക്ഷിക്കുന്നു. ഭാരതത്തിന്റെ പവിത്രമായ പുരാതന ഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും നിങ്ങൾ 150 വർഷമായി അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. തലമുറകളായി, ആര്യസമാജ അനുയായികൾ നമ്മുടെ വേദങ്ങളെ അവയുടെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജ്ഞാന ഭാരതം മിഷൻ ഇപ്പോൾ ഈ ശ്രമത്തെ ദേശീയ തലത്തിൽ മുന്നോട്ട് കൊണ്ടുപോകും. ഇത് നിങ്ങളുടെ സ്വന്തം പ്രചാരണമായി കണക്കാക്കുക, അതിലേക്ക് സംഭാവന ചെയ്യുക, നിങ്ങളുടെ ഗുരുകുലങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഈ കൈയെഴുത്തുപ്രതികൾ പഠിക്കാനും ഗവേഷണം നടത്താനും യുവാക്കളെ പ്രോത്സാഹിപ്പിക്കുക.
സുഹൃത്തുക്കളേ,
മഹർഷി ദയാനന്ദ് ജിയുടെ 200-ാം ജന്മവാർഷിക വേളയിൽ, 'യാഗങ്ങളിൽ' (പവിത്രമായ ആചാരങ്ങൾ) ഉപയോഗിക്കുന്ന ധാന്യങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ഒരു യാഗത്തിൽ ശ്രീ അന്നയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. അത്തരം ആചാരങ്ങളിൽ ഉപയോഗിക്കുന്ന ധാന്യങ്ങൾ പ്രത്യേകിച്ച് ശുദ്ധമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം, നമ്മുടെ പുരാതന നാടൻ ധാന്യ പാരമ്പര്യമായ ശ്രീ അന്ന പൈതൃകത്തെയും നാം പ്രോത്സാഹിപ്പിക്കണം. ഈ ധാന്യങ്ങളുടെ ഒരു ശ്രദ്ധേയമായ വശം അവയെ സ്വാഭാവിക പരിസ്ഥിതിയിൽ വളർത്തുന്നു എന്നതാണ്. ആചാര്യ ജി വിശദമായി വിശദീകരിച്ച പ്രകൃതിദത്ത കൃഷി ഒരുകാലത്ത് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന അടിത്തറയായിരുന്നു. ഇന്ന്, ലോകം വീണ്ടും അതിന്റെ മൂല്യം തിരിച്ചറിയുന്നു. പ്രകൃതി കൃഷിയുടെ സാമ്പത്തികവും ആത്മീയവുമായ വശങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ഞാൻ ആര്യസമാജത്തോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,
മറ്റൊരു പ്രധാന വിഷയം ജലസംരക്ഷണമാണ്. ഇന്ന്, എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനായി രാജ്യം ജൽ ജീവൻ മിഷനിലൂടെ പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും സവിശേഷമായ ഒരു കാമ്പെയ്‌നാണ് ജൽ ജീവൻ മിഷൻ. എന്നിരുന്നാലും, ഭാവി തലമുറകൾക്ക് ആവശ്യത്തിന് വെള്ളം അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രമേ ഈ സംവിധാനങ്ങൾ അവയുടെ ഉദ്ദേശ്യം നിറവേറ്റുകയുള്ളൂ എന്ന് നാം ഓർമ്മിക്കേണ്ടതാണ്. ഇത് നേടുന്നതിന്, ഞങ്ങൾ തുള്ളി നന പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ രാജ്യത്തുടനീളം 60,000-ത്തിലധികം അമൃത് സരോവറുകൾ (പവിത്രമായ കുളങ്ങൾ) ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ശ്രമങ്ങൾക്കൊപ്പം, സമൂഹവും മുന്നോട്ട് വരണം. പരമ്പരാഗതമായി, എല്ലാ ഗ്രാമങ്ങളിലും കുളങ്ങൾ, തടാകങ്ങൾ, കിണറുകൾ, ജലസംഭരണികൾ എന്നിവ ഉണ്ടായിരുന്നു, എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് അവയിൽ പലതും അവഗണിക്കപ്പെടുകയും വറ്റിവരളുകയും ചെയ്തു. ഈ പ്രകൃതിദത്ത ജലസ്രോതസ്സുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് നാം നിരന്തരം ജനങ്ങളെ ബോധവാന്മാരാക്കണം. "മഴവെള്ള ശേഖരണം" എന്ന ഗവൺമെൻറ് പദ്ധതി , റീചാർജ് കിണറുകൾ നിർമ്മിക്കുക, ഭൂഗർഭജല റീചാർജിനായി മഴവെള്ളം ഉപയോഗിക്കുക എന്നിവയാണ് കാലഘട്ടത്തിന്റെ ആവശ്യം.
സുഹൃത്തുക്കളേ,
കുറച്ചു കാലമായി, "ഏക് പെഡ് മാ കേ നാം" (അമ്മയുടെ പേരിൽ ഒരു മരം) എന്ന പ്രചാരണവും വൻ വിജയമായിരുന്നു. ഇത് കുറച്ച് ദിവസങ്ങൾക്കോ വർഷങ്ങൾക്കോ വേണ്ടിയുള്ള ഒരു പ്രചാരണമല്ല. വൃക്ഷത്തൈ നടൽ ഒരു തുടർച്ചയായ ദൗത്യമായിരിക്കണം. ആര്യസമാജത്തിന് കൂടുതൽ കൂടുതൽ ആളുകളെ ഈ മഹത്തായ ലക്ഷ്യവുമായി ബന്ധിപ്പിക്കാൻ കഴിയും.
സുഹൃത്തുക്കളേ,
നമ്മുടെ വേദങ്ങൾ നമ്മെ പഠിപ്പിക്കുന്നത്: "संगच्छध्वं संवदध्वं सं वो मनांसि जानताम्” എന്നാണ്, അതായത് "നമുക്ക് ഒരുമിച്ച് നടക്കാം, ഒരുമിച്ച് സംസാരിക്കാം, പരസ്പരം മനസ്സ് മനസ്സിലാക്കാം." സാരാംശത്തിൽ, പരസ്പര ബഹുമാനത്തിനും ചിന്താ ഐക്യത്തിനുമുള്ള ഒരു ആഹ്വാനമാണിത്. ഈ വേദ സന്ദേശത്തെ രാഷ്ട്രത്തിന്റെ തന്നെ ആഹ്വാനമായി നാം കാണുകയും രാഷ്ട്രത്തിന്റെ തീരുമാനങ്ങളെ നമ്മുടെ സ്വന്തം വ്യക്തിപരമായ തീരുമാനങ്ങളാക്കി മാറ്റുകയും പൊതുജന പങ്കാളിത്തത്തിലൂടെ കൂട്ടായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും വേണം. കഴിഞ്ഞ 150 വർഷമായി, ആര്യസമാജം അതിന്റെ പ്രവർത്തനത്തിലൂടെ ഈ ചൈതന്യം തന്നെയാണ് ഉൾക്കൊള്ളുന്നത്. ഈ ചൈതന്യത്തെയാണ് നാം ശക്തിപ്പെടുത്തുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത്. മഹർഷി ദയാനന്ദ സരസ്വതി ജിയുടെ പ്രബോധനങ്ങൾ മനുഷ്യരാശിയെ ക്ഷേമത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, ആര്യസമാജത്തിന്റെ 150-ാം വാർഷികത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ ഞാൻ വീണ്ടും അറിയിക്കുന്നു. എല്ലാവർക്കും വളരെ നന്ദി. നമസ്കാരം.


