പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോകമാത ദേവി അഹില്യബായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, മെയ് 31നു മധ്യപ്രദേശ് സന്ദർശിക്കും. ഭോപ്പാലിൽ രാവിലെ 11.15നു നടക്കുന്ന ലോകമാത ദേവി അഹില്യബായ് വനിത ശാക്തീകരണ മഹാസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഭോപ്പാലിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പൊതുചടങ്ങിനെയും അഭിസംബോധന ചെയ്യും.
ലോക്മാതാ ദേവി അഹില്യബായ് വനിത ശാക്തീകരണ മഹാസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ലോകമാത ദേവി അഹില്യബായിക്കായി സമർപ്പിച്ചിട്ടുള്ള സ്മാരക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കും. 300 രൂപയുടെ നാണയം അഹില്യബായ് ഹോൾക്കറുടെ ഛായാചിത്രം ആലേഖനം ചെയ്തതാണ്. ഗോത്ര-നാടോടി-പരമ്പരാഗത കലകളിൽ സംഭാവനയേകുന്ന വനിതയ്ക്ക് ദേവി അഹില്യബായ് ദേശീയ പുരസ്കാരവും പ്രധാനമന്ത്രി സമ്മാനിക്കും.
ഏതുകോണിലേക്കുമുള്ള വ്യോമയാനസൗകര്യത്തിനു ഗതിവേഗം പകരുന്നതിനായി ദതിയ, സത്ന വിമാനത്താവളങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിന്ധ്യ മേഖലയിലെ വ്യവസായം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഇതു പുതിയ അവസരങ്ങൾ തുറക്കും.
നഗരങ്ങളിലെ യാത്രാ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഇന്ദോർ മെട്രോയുടെ യെല്ലോ ലൈനിലെ അതീവ മുൻഗണന ഇടനാഴിയിലെ യാത്രാസേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സുഖകരമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം ഗതാഗതതടസവും മലിനീകരണവും കുറയ്ക്കാനും ഈ സേവനങ്ങൾക്കാകും.
480 കോടിയിലധികം രൂപ മൂല്യമുള്ള 1271 അടൽ ഗ്രാം സുശാസൻ ഭവനങ്ങളുടെ നിർമാണത്തിനുള്ള ആദ്യ ഗഡു പ്രധാനമന്ത്രി കൈമാറും. ഈ കെട്ടിടങ്ങൾ ഗ്രാമപഞ്ചായത്തുകൾക്കു സുസ്ഥിര അടിസ്ഥാനസൗകര്യങ്ങൾ നൽകും. ഇതു ഭരണനിർവഹണപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും യോഗങ്ങൾ നടത്താനും രേഖകൾ കൂടുതൽ കാര്യക്ഷമമായി സംരക്ഷിക്കാനും സഹായിക്കും.


