We are very proud of our security personnel who stand firm in the inhospitable of places and protect us: PM

ഭാരത് മാതാ കീ ജയ്!

രാജ്യത്തിൻ്റെ അതിർത്തിയിൽ, സർ ക്രീക്കിന് സമീപം, കച്ച് ദേശത്ത്, രാജ്യത്തിൻ്റെ സായുധ സേനയ്ക്കും അതിർത്തി രക്ഷാ സേനയ്ക്കും ഒപ്പം നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് എൻ്റെ സവിശേഷഭാ​ഗ്യമാണ്. ഈ ദീപാവലിയിൽ നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

നിങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നത് എന്നിൽ‍ ഉത്സവത്തിൻ്റെ സന്തോഷം വർധിപ്പിക്കുന്നു, ഈ വർഷം അത് പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ഓരോ ദീപാവലിക്കും അതിൻ്റേതായ അർത്ഥമുണ്ട്, എന്നാലും ഇതിന് ഒരു അദ്വിതീയ സ്ഥാനമുണ്ട്: 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമനെ ഇപ്പോൾ അയോധ്യയിലെ തൻ്റെ മഹത്തായ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. നിങ്ങൾക്കും ഭാരതാംബയുടെ സേവനത്തിനായി അർപ്പിതമായ ഓരോ സൈനികർക്കും ഞാൻ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ സേവനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന രാജ്യത്തെ 140 കോടി ജനങ്ങളുടെ കൃതജ്ഞതയും എന്റെ ആശംസകളോടൊപ്പമുണ്ട്.

 

സുഹൃത്തുക്കളേ, മാതൃരാജ്യത്തെ സേവിക്കാനുള്ള അവസരം തീർച്ചയായും അപൂർവ ഭാഗ്യമാണ്. ഈ സേവനം ഒരു തരത്തിലും എളുപ്പമല്ല; മാതൃരാജ്യത്തെ തങ്ങളുടെ എല്ലാമായി കരുതുന്നവരുടെ ഭക്തിയെ അത് പ്രതിഫലിപ്പിക്കുന്നു. ഭാരതമാതാവിന്റെ ധീരരായ പുത്രന്മാരുടെയും പുത്രിമാരുടെയും ത്യാഗവും സമ‍ർപ്പണവുമാണ് ഇത്. ഹിമാലയത്തിലെ തണുത്തുറഞ്ഞ താപനിലയും ഹിമാനികളും, കൊടുംതണുപ്പുള്ള രാത്രികളും, ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടും, ചുട്ടുപൊള്ളുന്ന സൂര്യനും, പൊടിപടലങ്ങളും, ചതുപ്പുനിലങ്ങളിലെ വെല്ലുവിളികളും, പ്രക്ഷുബ്ധമായ കടലും ആകട്ടെ- ഈ ഭക്തി നമ്മുടെ സൈനികരെ ഉരുക്ക് പോലെ രൂപപ്പെടുത്തുകയും ശത്രുക്കളുടെ ഹൃദയങ്ങളിൽ ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. ശത്രുക്കൾ നിങ്ങളെ നോക്കുമ്പോൾ, അത്തരം കഠിനമായ സാഹചര്യങ്ങളിൽ പോലും കുലുങ്ങാത്തവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നു. നിങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും അതിരുകളില്ലാത്ത ധൈര്യവും പരമമായ ധീരതയും നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയുടെയും സമാധാനത്തിൻ്റെയും പ്രതീകമായി വർത്തിക്കുന്നു. ലോകത്തിന് മുന്നിൽ, നിങ്ങൾ ഭാരതത്തിൻ്റെ ശക്തിയെ പ്രതിനിധീകരിക്കുന്നു,  ശത്രുക്കളെ സംബന്ധിച്ച്, നിങ്ങൾ അവരുടെ ദുഷിച്ച പദ്ധതികളുടെ നാശത്തെ പ്രതിനിധീകരിക്കുന്നു.  നിങ്ങൾ ആവേശപൂർവ്വം ഭേരി മുഴക്കുമ്പോൾ, ഭീകരശക്തികൾ ഭയത്താൽ ആക്രമിക്കപ്പെടുന്നു.  ഇത് സൈന്യത്തിന്റെയും സായുധ സേനയുടെയും ധീരതയാണ്. വെല്ലുവിളി നിറഞ്ഞ എല്ലാ സാഹചര്യങ്ങളിലും സൈനികർ തങ്ങളുടെ ശൗര്യം പ്രദർശിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ, ഇവിടെ കച്ചിൽ നിൽക്കുമ്പോൾ, നമ്മുടെ നാവികസേനയെയും അംഗീകരിക്കുന്നത് ഉചിതമാണ്. ഈ സമുദ്രാതിർത്തി ഇന്ത്യാ വിരുദ്ധ ഗൂഢാലോചനകളുടെ കേന്ദ്രബിന്ദുവായതു കൊണ്ടു തന്നെ ഗുജറാത്തിൻ്റെ തീരപ്രദേശം രാഷ്ട്രത്തിന് ഒരു വലിയ സമ്പത്താണ്. ഭാരതത്തിൻ്റെ പരമാധികാരത്തിൻ്റെ പ്രതീകമായ സർ ക്രീക്ക് ഇവിടെ കച്ചിലാണ് നിലകൊള്ളുന്നത്. മുമ്പും ഈ പ്രദേശം യുദ്ധക്കളമാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ശത്രുവിൻ്റെ ദുഷിച്ച നോട്ടം സർ ക്രീക്കിൽ എത്ര നാളുകളായി പതിഞ്ഞിരുന്നത് എങ്ങനെയെന്ന് രാജ്യത്തിന് നന്നായി അറിയാം. എന്നാൽ നിങ്ങൾ കാവൽ നിൽക്കുന്നുണ്ട് എന്നതിലാണ് നമ്മുടെ രാജ്യത്തിന്റെ ഉറപ്പ്. 1971 ലെ യുദ്ധത്തിൽ നിങ്ങൾ നൽകിയ ദൃഢമായ പ്രതികരണം ഞങ്ങളുടെ എതിരാളികൾ നന്നായി ഓർക്കുന്നു, അതിനാൽ, നമ്മുടെ നാവികസേനയുടെ സാന്നിധ്യം കൊണ്ട്, സർ ക്രീക്കിലും കച്ചിലും ആരും അത്യാഗ്രഹത്തോടെ കണ്ണു വെക്കാൻ ആരും ധൈര്യപ്പെടുന്നില്ല.

 

സുഹൃത്തുക്കളേ,

നമ്മുടെ അതിർത്തിയുടെ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്ന ഒരു ​ഗവൺമെന്റാണ് ഇന്ന് നമ്മുടെ രാജ്യത്തിനുള്ളത്. നയതന്ത്രത്തിൻ്റെ മറവിൽ സർ ക്രീക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ നയങ്ങൾ ഒരു കാലമുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ നമ്മുടെ രാജ്യത്തിൻ്റെ ശബ്ദം ഉയർത്തി, ഈ പ്രദേശത്തേക്കുള്ള എൻ്റെ ആദ്യ സന്ദർശനമല്ല ഇത്. എനിക്ക് ഈ പ്രദേശം നന്നായി അറിയാം; ഞാൻ ഇവിടെ പലതവണ വന്നിട്ടുണ്ട്, ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ, ഞങ്ങളുടെ നയങ്ങൾ നമ്മുടെ സേനയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നു. ശത്രുക്കളുടെ വാഗ്ദാനങ്ങളിലല്ല, നമ്മുടെ സേനകളുടെ ദൃഢനിശ്ചയത്തിലാണ് നാം വിശ്വാസം അർപ്പിക്കുന്നത്.

സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടിൻ്റെ ആവശ്യങ്ങൾക്ക് അനുസൃതമായി, നമ്മുടെ സായുധ സേനയെ ആധുനിക വിഭവങ്ങൾ ഉപയോഗിച്ച് ഞങ്ങൾ സജ്ജമാക്കുകയാണ്. ലോകത്തിലെ ഏറ്റവും വികസിത ശക്തികളുടെ നിരയിലേക്ക് ഞങ്ങൾ നമ്മുടെ സൈന്യത്തെ കൊണ്ടുവരുന്നു. പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തമായ ഭാരതമാണ് ഈ ശ്രമങ്ങളുടെ അടിത്തറ. അടുത്തിടെ ഗുജറാത്തിലെ വഡോദരയിൽ C295 ഫാക്ടറി ഉദ്ഘാടനം ചെയ്തു. ഇന്ന്, വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പോലെ 'മെയ്ഡ് ഇൻ ഇന്ത്യ' ആസ്തികൾ ഞങ്ങൾക്കുണ്ട്, ഞങ്ങൾ സ്വന്തമായി അന്തർവാഹിനികൾ നിർമ്മിക്കുന്നു. ഞങ്ങളുടെ തേജസ് യുദ്ധവിമാനങ്ങൾ വ്യോമസേനയെ ശക്തിപ്പെടുത്തുന്നു, അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരുകാലത്ത് ആയുധ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായി കണ്ടിരുന്ന ഭാരതം ഇപ്പോൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ പ്രതിരോധ കയറ്റുമതി മുപ്പത് മടങ്ങ് വർധിച്ചു.

സുഹൃത്തുക്കളേ,

സർക്കാരിൻ്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ സായുധ സേനയുടെ സഹകരണം നിർണായകമാണ്. ഞങ്ങളുടെ സുരക്ഷാ സേന ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവർ ഇനി ഇറക്കുമതി ചെയ്യാത്ത 5,000 സൈനിക വസ്തുക്കളുടെ ഒരു ലിസ്റ്റ് സൃഷ്ടിച്ചതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ഈ തീരുമാനം പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് അഭിയാന് പുതിയ ഊർജം പകർന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, നമ്മൾ പുതിയ കാലത്തെ യുദ്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഡ്രോൺ സാങ്കേതികവിദ്യ ഒരു പ്രധാന സ്വത്തായി മാറിയിരിക്കുന്നു. നിലവിലുള്ള സംഘട്ടനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ എത്രത്തോളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഞങ്ങൾ കാണുന്നു. ഡ്രോണുകൾ ഇപ്പോൾ നിരീക്ഷണം, രഹസ്യാന്വേഷണ ശേഖരണം, വ്യക്തികളെയോ സ്ഥലങ്ങളെയോ തിരിച്ചറിയുക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.  സാധനങ്ങൾ കൊണ്ടുപോകുന്നതിനും ആയുധങ്ങളായി വിന്യസിക്കുന്നതിനും അവ സഹായിക്കുന്നു. കൂടാതെ, പരമ്പരാഗത വ്യോമ പ്രതിരോധത്തിന് ഡ്രോണുകൾ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാരതം സായുധ സേനയെ ശക്തിപ്പെടുത്തുന്നത്. മൂന്ന് സേനകൾക്കായി പ്രിഡേറ്റർ ഡ്രോണുകൾ സർക്കാർ ഏറ്റെടുക്കുന്നു, ഡ്രോൺ വിന്യാസത്തിനുള്ള തന്ത്രങ്ങൾ മെനയുന്നു. നിരവധി ഇന്ത്യൻ കമ്പനികൾ പൂർണ്ണമായും തദ്ദേശീയമായ ഡ്രോണുകൾ വികസിപ്പിച്ചെടുക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്, നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, യുദ്ധത്തിൻ്റെ സ്വഭാവം വികസിച്ചുകൊണ്ടിരിക്കുന്നു, പുതിയ സുരക്ഷാ വെല്ലുവിളികൾ ഉയർന്നുവരുന്നു. ഭാവിയിലെ സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമാകും, അതിനാൽ നമ്മുടെ മൂന്ന് സായുധ സേനകളുടെയും സുരക്ഷാ സേനയുടെയും കഴിവുകൾ സംയോജിപ്പിക്കേണ്ടത് നിർണായകമാണ്. നമ്മുടെ മൂന്ന് സേനകളെ സംബന്ധിച്ചിടത്തോളം, ഈ സംയോജനം അവരുടെ പ്രവർത്തനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കും. നമ്മൾ ഒരു കരസേനയും ഒരു വ്യോമസേനയും ഒരു നാവികസേനയും കാണുമ്പോൾ, അവർ സംയുക്ത അഭ്യാസങ്ങൾ നടത്തുമ്പോൾ, അവ പ്രത്യേക വിഭാഗങ്ങളായിട്ടല്ല, ഒരു ഏകീകൃത സേനയായാണ് കാണപ്പെടുന്നതെന്ന് ഞാൻ ചിലപ്പോൾ പറയാറുണ്ട്. ഈ ആധുനികവൽക്കരണ കാഴ്ചപ്പാടോടെ, നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിച്ചു. ഇപ്പോൾ, ഞങ്ങൾ ഇൻ്റഗ്രേറ്റഡ് തിയറ്റർ കമാൻഡിലേക്ക് പുരോഗമിക്കുകയാണ്. ഈ കമാൻഡിനായി ഒരു ഘടനാപരമായ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്, ഇത് സൈന്യത്തിൻ്റെ മൂന്ന് വിഭാഗങ്ങളിലുടനീളം മെച്ചപ്പെടുത്തിയ ഏകോപനത്തിലേക്ക് നയിക്കും.

 

സുഹൃത്തുക്കളേ,

രാഷ്ട്രം ആദ്യം, രാഷ്ട്രം ആദ്യം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. രാഷ്ട്രം അതിൻ്റെ അതിർത്തികളിൽ ആരംഭിക്കുന്നു, അതിനാൽ അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഞങ്ങളുടെ മുൻഗണനകളിൽ ഒന്നാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) തന്ത്രപ്രധാനമായ ലഡാക്കിലും അരുണാചൽ പ്രദേശിലും  ഉൾപ്പെടെ 80,000 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചു. കഴിഞ്ഞ ദശകത്തിൽ BRO 400 പ്രധാന പാലങ്ങൾ നിർമ്മിച്ചു. ഞങ്ങളുടെ സായുധ സേനയ്ക്ക് വിദൂര പ്രദേശങ്ങളിൽ എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാനായി തുരങ്കങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാം. തൽഫലമായി, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, അടൽ, സേല തുരങ്കങ്ങൾ പോലുള്ള നിർണായകമായ നിരവധി തുരങ്കങ്ങൾ പൂർത്തിയായി. BRO രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

അതിർത്തി ഗ്രാമങ്ങളെ "അവസാന ഗ്രാമങ്ങൾ" ആയി കാണാനുള്ള കാഴ്ചപ്പാടും ഞങ്ങൾ മാറ്റി. ഇന്ന് നാം അവയെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങൾ എന്ന് വിളിക്കുന്നു. വൈബ്രൻ്റ് വില്ലേജ് സ്കീമിന് കീഴിൽ, ഈ ആദ്യ ഗ്രാമങ്ങൾ അതിർത്തിയിലെ ഊർജ്ജസ്വലമായ കമ്മ്യൂണിറ്റികളായി വികസിപ്പിക്കുന്നു, അവിടെ ഒരാൾക്ക് ഊർജ്ജസ്വലമായ ഇന്ത്യയുടെ ആദ്യ കാഴ്ച്ച കാണാൻ കഴിയും. നമ്മുടെ രാഷ്ട്രം ഭാഗ്യമുള്ളതാണ്, കാരണം നമ്മുടെ അതിർത്തി പ്രദേശങ്ങളിൽ പലതും അതുല്യമായ പ്രകൃതി നിധികൾ ഉള്ളതിനാൽ, അവ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. ഈ സാധ്യതകളെ നാം പരിപോഷിപ്പിക്കുകയും വർദ്ധിപ്പിക്കുകയും വേണം. ഇതിലൂടെ ഈ ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുകയും പുതിയ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. വൈബ്രൻ്റ് വില്ലേജ് കാമ്പെയ്‌നിലൂടെ ഈ പരിവർത്തനം നാം കാണുന്നു. നിങ്ങളുടെ പ്രദേശത്തിനടുത്തുള്ള വിദൂര ഗ്രാമങ്ങളിൽ, മുമ്പ് "അവസാന ഗ്രാമങ്ങൾ" എന്ന് വിളിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആദ്യത്തേതായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, കടൽപ്പായൽ ബിസിനസ്സ് പോലുള്ള വ്യവസായങ്ങൾ നിങ്ങളുടെ കൺമുന്നിൽ തഴച്ചുവളരുകയാണ്. സുപ്രധാനമായ ഒരു പുതിയ സാമ്പത്തിക മേഖല ഉയർന്നുവരുന്നു. ഇവിടെ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി ഞങ്ങൾ വൻതോതിൽ നിക്ഷേപം നടത്തുന്നു, ഇത് നമ്മുടെ പരിസ്ഥിതിക്ക് ഒരു വാഗ്ദാനമായ ചുവടുവയ്പ്പാണ്. ഇവിടെ വികസിപ്പിച്ചെടുക്കുന്ന കണ്ടൽക്കാടുകൾ വിനോദസഞ്ചാരികളെ ആകർഷിക്കും, ധോർദോയുടെ 'റാൻ ഉത്സവ്' രാജ്യത്തെയും ലോകത്തെയും ആകർഷിച്ചതുപോലെ, ഈ പ്രദേശവും താമസിയാതെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാൻ ഒരുങ്ങുകയാണ്. അത് നിങ്ങളുടെ കൺമുന്നിൽ തന്നെ തുറക്കും.

 

സുഹൃത്തുക്കളേ,

ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി, നമ്മുടെ ​ഗവൺമെന്റ് മന്ത്രിമാർ അതിർത്തിയിലെ വൈബ്രൻ്റ് വില്ലേജുകൾ സന്ദർശിക്കുകയും ഈ ഗ്രാമങ്ങളിൽ താമസിക്കുകയും അവരുടെ കൂടുതൽ സമയം അവിടെ ചെലവഴിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഈ മേഖലകളോടുള്ള താൽപര്യവും ജിജ്ഞാസയും വർധിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ദേശീയ സുരക്ഷയുടെ മറ്റൊരു വശം വളരെ അപൂർവ്വമായി ചർച്ച ചെയ്യപ്പെടാറുണ്ട്-അതിർത്തി ടൂറിസം. സമ്പന്നമായ പൈതൃകം, വിശ്വാസത്തിൻ്റെ ആകർഷകമായ സ്ഥലങ്ങൾ, പ്രകൃതിയുടെ മഹത്തായ സമ്മാനങ്ങൾ എന്നിവയാൽ കച്ചിന് ഇതിന് വലിയ സാധ്യതകളുണ്ട്. ഗുജറാത്തിലെ കച്ചിലെ കണ്ടൽക്കാടുകളും ഖംഭട്ട് ഉൾക്കടലും സമുദ്രജീവികളുടെയും തീരദേശ സസ്യജാലങ്ങളുടെയും സമ്പൂർണ്ണ ആവാസവ്യവസ്ഥയെ ഉൾക്കൊള്ളുന്നു. ഈ കണ്ടൽക്കാടുകൾ വികസിപ്പിക്കുന്നതിന് ഗവൺമെൻ്റ് കാര്യമായ നടപടികൾ കൈക്കൊള്ളുകയും കഴിഞ്ഞ വർഷം ആരംഭിച്ച മിഷ്തി യോജനയിൽ അതിവേഗം പ്രവർത്തിക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ നമ്മുടെ ധോലവീര ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ രാജ്യത്തിൻ്റെ ശക്തിയെ പ്രതീകപ്പെടുത്തുന്നു. ധോലവീരയിലെ സിന്ധുനദീതട സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ആ നഗരത്തിൻ്റെ സൂക്ഷ്മമായ ആസൂത്രണം നമുക്ക് കാണിച്ചുതരുന്നു. കടലിൽ നിന്ന് അൽപ്പം അകലെ, ലോഥൽ പോലുള്ള വ്യാപാര കേന്ദ്രങ്ങൾ ഒരുകാലത്ത് ഭാരതത്തിൻ്റെ അഭിവൃദ്ധിയിൽ വലിയ പങ്ക് വഹിച്ചിരുന്നു. ഗുരു നാനാക്ക് ദേവ് ജിയുടെ കാൽപ്പാടുകൾ ലഖ്പത്തിൽ ഉണ്ട്. കച്ചിലെ കോട്ടേശ്വർ മഹാദേവ ക്ഷേത്രം, മാതാ ആശാപുര ക്ഷേത്രം, കാല ദുംഗർ കുന്നിലെ ദത്താത്രേയ ക്ഷേത്രം, റാൻ ഉത്സവ്, സർ ക്രീക്കിൻ്റെ ആകർഷകമായ കാഴ്ചകൾ എന്നിവയുണ്ട്. കച്ചിലെ ഈ ഒരൊറ്റ ജില്ലയ്ക്കുള്ളിൽ മാത്രം വിനോദസഞ്ചാര സാധ്യത വളരെ വലുതാണ്, സന്ദർശകർക്ക് ഒരാഴ്ച മതിയാകില്ല. വടക്കൻ ഗുജറാത്തിൻ്റെ അതിർത്തിയിലുള്ള നാദാബെട്ടിൽ അതിർത്തി വിനോദസഞ്ചാരത്തിൻ്റെ ആകർഷണീയതയ്ക്കും ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സാധ്യതകളെല്ലാം നാം യാഥാർത്ഥ്യമാക്കി മാറ്റണം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ അത്തരം സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, അവർ ഭാരതത്തിൻ്റെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഈ വിനോദസഞ്ചാരികൾ ദേശീയ ഐക്യത്തിൻ്റെ ചൈതന്യവും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത'ത്തിൻ്റെ സത്തയും ഉൾക്കൊള്ളുന്നു. നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ശക്തമായ അടിത്തറയിട്ട് സ്വന്തം കമ്മ്യൂണിറ്റികളിലേക്ക് മടങ്ങുമ്പോൾ അവർ ഈ ആത്മാവിനെ സജീവമായി നിലനിർത്തുന്നു. അതുകൊണ്ടാണ് നാം കച്ചിനെയും മറ്റ് അതിർത്തി പ്രദേശങ്ങളെയും വികസനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തേണ്ടത്. നമ്മുടെ അതിർത്തി പ്രദേശങ്ങൾ വികസിക്കുകയും പുതിയ സൗകര്യങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ, ഇവിടെ നിലയുറപ്പിച്ച സൈനികരുടെ അനുഭവവും മെച്ചപ്പെടുത്തും.

സുഹൃത്തുക്കളേ,

ഭാരത മാതാവ് എന്നറിയപ്പെടുന്ന നമ്മുടെ രാഷ്ട്രം ഒരു ജീവനുള്ള അസ്തിത്വമാണ്. നമ്മുടെ സൈനികരുടെ ത്യാഗവും സമർപ്പണവുമാണ് രാജ്യം ഇന്ന് സുരക്ഷിതമായിരിക്കുന്നത്. സുരക്ഷിതമായ ഒരു രാഷ്ട്രത്തിന് മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയൂ എന്നതിനാൽ നമ്മുടെ ജനങ്ങളുടെ സുരക്ഷ ഇതിനെ ആശ്രയിച്ചിരിക്കുന്നു. വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഞങ്ങൾ അതിവേഗം നീങ്ങുമ്പോൾ, ഈ സ്വപ്നത്തിൻ്റെ സംരക്ഷകർ നിങ്ങളാണ്. ഇന്ന്, ഓരോ പൗരനും രാജ്യത്തിൻ്റെ പുരോഗതിക്ക് പൂർണ്ണഹൃദയത്തോടെ സംഭാവന ചെയ്യുന്നത് അവർക്ക് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. നിങ്ങളുടെ ധൈര്യം ഭാരതത്തിൻ്റെ വികസനത്തിന് കരുത്തേകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്കെല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു!

വളരെ നന്ദി!

ഞാൻ പറയുന്നതിന് ഒപ്പം ചേരൂ, മാതാ കീ ജയ് ! മാതാ കീ ജയ്! മാതാ കീ ജയ്! മാതാ കീ ജയ്!

വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
On Puri’s Grand Road, a devotee’s submission

Media Coverage

On Puri’s Grand Road, a devotee’s submission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the Amir of Qatar
July 16, 2026
PM conveys heartfelt condolences on the passing of the Father Amir of Qatar
PM recalls the Father Amir’s visionary leadership and his contribution to strengthening India-Qatar relations
The two leaders reaffirm their resolve to carry forward the Father Amir’s legacy

Prime Minister Shri Narendra Modi had a telephone conversation today with the Amir of the State of Qatar, H.H. Sheikh Tamim bin Hamad Al Thani.

Prime Minister conveyed his heartfelt condolences on the passing of H.H. Sheikh Hamad bin Khalifa Al Thani, the Father Amir of Qatar.

Recalling the Father Amir’s significant contributions as the chief architect of modern Qatar, Prime Minister paid tribute to his visionary leadership, and recalled his pivotal role in strengthening India-Qatar relations over the years as well as his deep affection for India and the Indian community in Qatar.

The Amir of Qatar thanked Prime Minister for his call and conveyed his appreciation for the words of support in this difficult hour.

The two leaders reaffirmed their resolve to carry forward the Father Amir’s legacy and further strengthen the India-Qatar Strategic Partnership and people-to-people ties.

They agreed to remain in close touch.