ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായാണ് സേവാ തീർത്ഥും കർത്തവ്യ ഭവനും നിർമ്മിച്ചിരിക്കുന്നത്: പ്രധാനമന്ത്രി
നമ്മൾ വികസിത ഭാരതത്തിലേക്ക് കുതിക്കുമ്പോൾ, കൊളോണിയൽ മനോഭാവത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്: പ്രധാനമന്ത്രി
റേസ് കോഴ്സ് റോഡ്, 'ലോക് കല്യാൺ മാർഗ്' എന്ന് പുനർനാമകരണം ചെയ്തത് വെറുമൊരു പേരുമാറ്റം മാത്രമായിരുന്നില്ല മറിച്ച് അധികാരത്തിന്റെ മനോഭാവത്തെ സേവനത്തിന്റെ ചൈതന്യത്തിലേക്ക് മാറ്റാനുള്ള ശ്രമമായിരുന്നു: പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന് 'സേവാ തീർത്ഥ്' എന്നാണ് പേരിട്ടിരിക്കുന്നത്; സേവനം അഥവാ സേവന സന്നദ്ധത എന്നത് ഇന്ത്യയുടെ ആത്മാവാണ്, അത് ഇന്ത്യയുടെ സ്വത്വമാണ്: പ്രധാനമന്ത്രി

കേന്ദ്ര ഗവൺമെന്റിലെ ബഹുമാനപ്പെട്ട മന്ത്രിമാരെ, പാർലമെന്റ് അംഗങ്ങളെ, ​ഗവൺമെൻ്റ് ജീവനക്കാരെ, വിശിഷ്ടാതിഥികളെ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!

ഇന്ന്, ഒരു പുതിയ ചരിത്രം സൃഷ്ടിക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 2082 ലെ വിക്രം സംവത് എന്ന ശുഭദിനത്തിൽ, ഫാൽഗുണ കൃഷ്ണ പക്ഷ, വിജയ ഏകാദശി - ഇത് മാഘ 24, ശക സംവത് 1947 എന്നിവയുമായി യോജിക്കുന്നു, ഇന്നത്തെ പൊതു കലണ്ടറിൽ, ഫെബ്രുവരി 13 - ഇന്ത്യയുടെ വികസന യാത്ര ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ വേദങ്ങളിൽ, വിജയ ഏകാദശിക്ക് വലിയ പ്രാധാന്യമുണ്ട്; ഈ ദിവസം എടുക്കുന്ന ഏതൊരു ദൃഢനിശ്ചയവും വിജയിക്കാൻ വിധിക്കപ്പെട്ടതാണ്. ഇന്ന്, വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തോടെ നാം സേവാ തീർത്ഥിലേക്കും കർത്തവ്യ ഭവനിലേക്കും പ്രവേശിക്കുകയാണ്. വിജയത്തിന്റെ ദിവ്യാനുഗ്രഹം നമ്മുടെ ദൗത്യത്തിൽ നമ്മോടൊപ്പമുണ്ട്. സേവാ തീർത്ഥിന്റെയും പുതിയ കെട്ടിടങ്ങളുടെയും ഉദ്ഘാടനത്തിന് നിങ്ങൾക്കെല്ലാവർക്കും, മുഴുവൻ പി‌എം‌ഒ ടീമിനും, കാബിനറ്റ് സെക്രട്ടേറിയറ്റിനും, വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവയുടെ നിർമ്മാണത്തിന് സംഭാവന നൽകിയ എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

 

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിനുശേഷം, സൗത്ത് ബ്ലോക്കിലെയും നോർത്ത് ബ്ലോക്കിലെയും കെട്ടിടങ്ങളിൽ നിരവധി നിർണായക തീരുമാനങ്ങളും നയങ്ങളും എടുത്തിരുന്നു. എന്നാൽ ഈ ഘടനകൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതീകങ്ങളായാണ് നിർമ്മിച്ചതെന്നതും സത്യമാണ്. നൂറ്റാണ്ടുകളോളം ഇന്ത്യയെ അടിമത്തത്തിൽ ബന്ധിക്കുക എന്നതായിരുന്നു അവയുടെ ലക്ഷ്യം.

സുഹൃത്തുക്കളെ,

ഒരുകാലത്ത് കൊൽക്കത്ത ഇന്ത്യയുടെ തലസ്ഥാനമായിരുന്നുവെന്ന് നിങ്ങൾക്ക് നന്നായി അറിയാം. എന്നാൽ 1905-ൽ ബംഗാൾ വിഭജന സമയത്ത് കൊൽക്കത്ത ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായി മാറിയിരുന്നു. അതിനാൽ, 1911-ൽ ബ്രിട്ടീഷുകാർ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. തുടർന്ന്, കൊളോണിയൽ ഭരണത്തിന്റെ ആവശ്യങ്ങളും മാനസികാവസ്ഥയും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത നോർത്ത് ബ്ലോക്കിന്റെയും സൗത്ത് ബ്ലോക്കിന്റെയും നിർമ്മാണം ആരംഭിച്ചു. റെയ്‌സിന കുന്നുകളിലെ ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ, അന്നത്തെ വൈസ്രോയി അവ ബ്രിട്ടീഷ് രാജാവിന്റെ ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും, അതായത് അടിമത്തത്തിലുള്ള ഇന്ത്യയ്ക്ക് മേൽ രാജാവിന്റെ ദർശനം അടിച്ചേൽപ്പിക്കുന്നതിനുള്ള ഉപകരണങ്ങളാണെന്നും പ്രഖ്യാപിച്ചു. ഈ കെട്ടിടങ്ങൾ മറ്റെല്ലാറ്റിനും മീതെ ഉയരത്തിൽ, സമാനതകളില്ലാത്ത ഉയരത്തിൽ ഉയരാൻ വേണ്ടി റെയ്‌സിന കുന്നുകൾ മനഃപൂർവ്വം തെരഞ്ഞെടുത്തു. ഇതിനു വിപരീതമായി, സേവാ തീർത്ഥ് ഒരു കുന്നിൻ മുകളിലല്ല, മറിച്ച് മണ്ണിനോട് ചേർന്ന് നിലകൊള്ളുന്നു. സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും കൊളോണിയൽ ചിന്തയെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, ഇന്ന് സേവാ തീർത്ഥും കർത്തവ്യ ഭവനും ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് ഞാൻ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ഒരു രാജാവിന്റെ ഇഷ്ടത്തെ പ്രതിഫലിപ്പിക്കില്ല, മറിച്ച് 140 കോടി പൗരന്മാരുടെ പ്രതീക്ഷകളെയാണ് പ്രതിഫലിപ്പിക്കുക. ഈ മനസ്സോടെ, സേവാ തീർത്ഥും കർത്തവ്യ ഭവനും ഞാൻ ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം ഇപ്പോൾ അവസാനിച്ചു. വികസിത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ദർശനം നയങ്ങളിലും പദ്ധതികളിലും മാത്രമല്ല, നമ്മുടെ ജോലിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രതിഫലിക്കണം. രാഷ്ട്ര ഭരണം നടത്തുന്ന സ്ഥലങ്ങൾ ഫലപ്രദവും പ്രചോദനാത്മകവും, ശ്രദ്ധേയവും അതേസമയം പ്രേരണ നൽകുന്നതുമായിരിക്കണം. പുതിയ സാങ്കേതികവിദ്യകൾ നമ്മുടെ പരിസ്ഥിതിയെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു, പക്ഷേ പഴയ കെട്ടിടങ്ങൾ ഈ പുരോഗതികളെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല. സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും സ്ഥലപരിമിതിയും പരിമിതമായ സൗകര്യങ്ങളും നേരിട്ടു, ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ളവയായിരുന്നു, അവ ജീർണ്ണാവസ്ഥയിലായി. മാത്രമല്ല, വെല്ലുവിളികൾ തുടർന്നു: സ്വാതന്ത്ര്യലബ്ധിക്ക് പതിറ്റാണ്ടുകൾക്ക് ശേഷവും, ഡൽഹിയിലുടനീളമുള്ള 50-ലധികം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് മന്ത്രാലയങ്ങൾ പ്രവർത്തിച്ചിരുന്നത്. ഓരോ വർഷവും, ഈ കെട്ടിടങ്ങളുടെ വാടകയ്ക്ക് മാത്രം ₹1,500 കോടിയിലധികം ചെലവഴിച്ചു. ഓഫീസുകൾക്കിടയിൽ മാറുന്ന 8,000–10,000 ജീവനക്കാർക്കുള്ള ദൈനംദിന ലോജിസ്റ്റിക്സ് ചെലവുകൾ കൂടുതൽ വർദ്ധിപ്പിച്ചു. സേവാ തീർത്ഥിൻ്റെയും കർത്തവ്യ ഭവനിന്റെയും നിർമ്മാണത്തോടെ, ഈ ചെലവുകൾ കുറയുകയും സമയം ലാഭിക്കുകയും ഉല്പാദനക്ഷമത വർദ്ധിക്കുകയും ചെയ്യും.

 

സുഹൃത്തുക്കളെ,

ഈ പരിവർത്തനത്തിനിടയിലും, പഴയ കെട്ടിടങ്ങളുടെ സ്മരണകൾ നമ്മിൽ നിലനിൽക്കും. വ്യത്യസ്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനിടയിലാണ് പല പ്രധാന തീരുമാനങ്ങളും അവിടെ എടുത്തത്. ആ ചുറ്റുപാടുകൾ രാഷ്ട്രത്തിന് ദിശാബോധം നൽകുകയും നിരവധി പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അവ ഇന്ത്യയുടെ ചരിത്രത്തിന്റെ അനശ്വരമായ ഭാഗമാണ്. അതിനാൽ, ആ കെട്ടിടങ്ങൾ രാഷ്ട്രത്തിനായുള്ള മ്യൂസിയങ്ങളായി സമർപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഭാവി തലമുറകൾക്ക് പ്രചോദനത്തിന്റെ കേന്ദ്രങ്ങളായി വർത്തിക്കുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയത്തിന്റെ ഭാഗമാകും അവ. യുവാക്കൾ സന്ദർശിക്കുമ്പോൾ, ചരിത്രപരമായ പൈതൃകം അവരെ നയിക്കും.

സുഹൃത്തുക്കളെ,

വികസിത ഇന്ത്യയിലേക്കുള്ള ഈ യാത്രയിൽ, അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് നാം സ്വയം മോചിതരാകണം. നിർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തിനുശേഷവും, കൊളോണിയൽ ഭരണത്തിന്റെ പ്രതീകങ്ങൾ നമ്മുക്ക് മേൽ ഭാരമേൽപ്പിക്കുന്നത് തുടർന്നു. മുൻപത്തെ സാഹചര്യം പരിഗണിക്കുക: പ്രധാനമന്ത്രിയുടെ വസതി റേസ് കോഴ്‌സ് റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉപരാഷ്ട്രപതിക്ക് 
ഔദ്യോ​ഗിക വസതി ഉണ്ടായിരുന്നില്ല. രാഷ്ട്രപതി ഭവനിലേക്കുള്ള റോഡിനെ ഒരു ജനാധിപത്യ രാജ്യത്ത് രാജ്പഥ് എന്നാണ് വിളിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം ജീവൻ ബലിയർപ്പിച്ച സൈനികർക്കോ ജീവൻ ബലിയർപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കോ ഒരു സ്മാരകം ഉണ്ടായിരുന്നില്ല. അങ്ങനെ, സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനം കൊളോണിയൽ മാനസികാവസ്ഥയിൽ ആഴത്തിൽ കുടുങ്ങിപ്പോയി, അതിന്റെ കെട്ടിടങ്ങളും പൊതു ഇടങ്ങളും അധിനിവേശത്തിൻ്റെ പ്രതീകങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു.

പക്ഷേ സുഹൃത്തുക്കളെ,

അവർ പറയുന്നതുപോലെ, കാലം ഒരിക്കലും ഒരുപോലെയായിരിക്കില്ല. 2014 ൽ, കൊളോണിയൽ മനോഭാവം ഇനി നിലനിൽക്കില്ലെന്ന് രാഷ്ട്രം തീരുമാനിച്ചു. അത് മാറ്റാൻ ഞങ്ങൾ ഒരു ക്യാമ്പയിൻ ആരംഭിച്ചു. നമ്മുടെ രക്തസാക്ഷികളെ ആദരിക്കുന്നതിനായി ഞങ്ങൾ ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചു. നമ്മുടെ പോലീസിന്റെ വീര്യത്തെ ആദരിക്കുന്നതിനായി ഞങ്ങൾ പോലീസ് സ്മാരകം നിർമ്മിച്ചു. റേസ് കോഴ്‌സ് റോഡിനെ ലോക് കല്യാൺ മാർഗ് എന്ന് പുനർനാമകരണം ചെയ്തു. ഇത് കേവലം പേരിന്റെ മാറ്റമായിരുന്നില്ല, മറിച്ച് ഭരണത്തിന്റെ ചൈതന്യത്തെ സേവനത്തിന്റേതാക്കി മാറ്റാനുള്ള ഒരു പവിത്രമായ ശ്രമമായിരുന്നു.

 

സുഹൃത്തുക്കളെ,

ഈ തീരുമാനങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഒരു വികാരവും ഒരു ദർശനവുമുണ്ട്. അത് നമ്മുടെ വർത്തമാനത്തെയും ഭൂതകാലത്തെയും ഭാവിയെയും ഇന്ത്യയുടെ അഭിമാനവുമായി ബന്ധിപ്പിക്കുന്നു. ഒരുകാലത്ത് രാജ്പഥ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് പൗരന്മാർക്ക് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഇല്ലായിരുന്നു. ഇന്ന് രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്കും കുട്ടികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ഒരു ഊർജ്ജസ്വലമായ പൊതു ഇടമായി കർത്തവ്യ പഥ് എന്ന പേരിൽ ഞങ്ങൾ അത് പുനർനിർമ്മിച്ചു. ഇതേ സമുച്ചയത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു വലിയ പ്രതിമ ഞങ്ങൾ സ്ഥാപിച്ചു. വളരെക്കാലമായി, നമ്മുടെ തലസ്ഥാനത്തിന് നമ്മുടെ നായകന്മാർക്ക് അത്തരം ആദരം ഇല്ലായിരുന്നു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് തന്നെ പുതിയ തലമുറ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് ഞങ്ങൾ തീരുമാനിച്ചു. രാഷ്ട്രപതി ഭവൻ സമുച്ചയത്തിലും മാറ്റങ്ങൾ വരുത്തി: മുഗൾ ഗാർഡൻസിനെ അമൃത് ഉദ്യാൻ എന്ന് പുനർനാമകരണം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചപ്പോൾ, പഴയത് ഞങ്ങൾ മറന്നില്ല; സംവിധാൻ സദൻ എന്ന പുതിയ സ്വത്വം ഞങ്ങൾ അതിന് നൽകി. മന്ത്രാലയങ്ങളെ ഒരു സമുച്ചയത്തിൽ ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ആ കെട്ടിടങ്ങൾക്ക് കർത്തവ്യ ഭവൻ എന്ന് പേരിട്ടു. പേരുമാറ്റാനുള്ള ഈ സംരംഭങ്ങൾ വെറും പദ ഉപയോ​ഗമായിരുന്നില്ല; അവ സ്ഥിരതയുള്ള ഒരു പ്രത്യയശാസ്ത്ര തന്തുവിനെ പ്രതിഫലിപ്പിച്ചു - കൊളോണിയൽ അടയാളങ്ങളിൽ നിന്ന് മുക്തമായ സ്വതന്ത്ര ഇന്ത്യയ്ക്കുള്ള ഒരു സ്വതന്ത്ര സ്വത്വം.

സുഹൃത്തുക്കളെ,

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പേര് സേവാ തീർത്ഥ് എന്നാണ്. സേവനത്തിന്റെ ചൈതന്യമാണ് ഇന്ത്യയുടെ ആത്മാവ്, ഇന്ത്യയുടെ യഥാർത്ഥ സ്വത്വം. ശ്രീരാമകൃഷ്ണ പരമഹംസർ പറയാറുണ്ടായിരുന്നു: ശിവ ജ്ഞാന സേ ജീവ ജ്ഞാന സേവ - മനുഷ്യരാശിക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്. ഇത് വെറുമൊരു ആത്മീയ ചിന്തയല്ല, മറിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ ഒരു തത്ത്വചിന്തയാണ്. ഭരണം എന്നാൽ സേവനം, ഉത്തരവാദിത്തം എന്നാൽ സമർപ്പണം എന്ന് ഈ കെട്ടിടം ഓരോ നിമിഷവും നമ്മെ ഓർമ്മിപ്പിക്കും. നമ്മുടെ വേദങ്ങൾ പറയുന്നു: സേവാ പരമോ ധർമ്മഃ - സേവനം ഏറ്റവും ഉയർന്ന കടമയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ​ഗവൺമെൻ്റിന്റെയും ദർശനമാണിത്. അതിനാൽ, സേവാ തീർത്ഥ് വെറുമൊരു പേരല്ല, ദൃഢനിശ്ചയമാണ്. സേവാ തീർത്ഥ് എന്നാൽ പൗരന്മാർക്കുള്ള സേവനത്താൽ വിശുദ്ധീകരിക്കപ്പെട്ട ഒരു സ്ഥലം, സേവനത്തിന്റെ ദൃഢനിശ്ചയം പൂർത്തീകരിക്കപ്പെടുന്ന ഒരു സ്ഥലം. തീർത്ഥം എന്നാൽ "ഒന്നിനെ മറികടക്കാൻ, ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ഒന്ന്" എന്നാണ്. ഇന്ന്, ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുക, സ്വാശ്രയത്വം നേടുക എന്ന ലക്ഷ്യത്തെ അഭിമുഖീകരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കണം, രാഷ്ട്രത്തെ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിക്കണം - ഇത് സേവനത്തിന്റെ ശക്തിയിലൂടെ മാത്രമേ നേടാനാകൂ.

 

സുഹൃത്തുക്കളെ,

ഇന്ന്, ഇന്ത്യ പരിഷ്കരണ എക്സ്പ്രസിൽ സഞ്ചരിക്കുമ്പോൾ, അന്താരാഷ്ട്ര ബന്ധങ്ങളിൽ ഇന്ത്യ ഒരു പുതിയ അധ്യായം എഴുതുമ്പോൾ, പുതിയ വ്യാപാര കരാറുകൾ അവസരങ്ങളുടെ വാതിലുകൾ തുറക്കുമ്പോൾ, രാജ്യം സമ്പൂർണ്ണതാ ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുമ്പോൾ, നിങ്ങളുടെ പ്രവർത്തനത്തിന്റെ പുതിയ ഗതിവേഗവും സേവാ തീർത്ഥിലും കർത്തവ്യ ഭവനിലും ഉള്ള നിങ്ങളുടെ പുതുക്കിയ ആത്മവിശ്വാസവും രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

സുഹൃത്തുക്കളെ,

നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്, ഏതൊരു ശുഭകാര്യത്തിനും മുൻപ്, നാം അനുഗ്രഹങ്ങൾ തേടുകയും, ക്ഷേമം തേടുകയും, നന്മയുടെ പ്രതിജ്ഞ എടുക്കുകയും ചെയ്യുമെന്നാണ്. വേദമന്ത്രം നമ്മെ നയിക്കുന്നത്: "ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ" - എല്ലാ ദിശകളിൽ നിന്നും ഉദാത്തമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ. ഈ കെട്ടിടത്തിന്റെ ആത്മാവ് ഇതായിരിക്കണം. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തിൽ, ജനങ്ങളുടെ ആശയങ്ങളാണ് നമ്മുടെ ശക്തി, അവരുടെ സ്വപ്നങ്ങളാണ് നമ്മുടെ മൂലധനം, അവരുടെ പ്രതീക്ഷകളാണ് നമ്മുടെ മുൻഗണന, അവരുടെ അഭിലാഷങ്ങളാണ് നമ്മുടെ വഴികാട്ടി. ഈ വികാരങ്ങൾക്കും ഈ സ്ഥാപനത്തിനും ഇടയിൽ ഒരു മതിലോ ദൂരമോ ഉണ്ടാകരുത്. ജനങ്ങളുടെ സ്വപ്നങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമേ നയങ്ങൾ സജീവമാകൂ; ജനങ്ങളുടെ അഭിലാഷങ്ങൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ തീരുമാനങ്ങൾ ഫലപ്രദമാകൂ. കഴിഞ്ഞ 11 വർഷമായി, ഓരോ തീരുമാനത്തിന്റെയും കേന്ദ്രത്തിൽ പൗരൻ വരുന്ന ഒരു പുതിയ ഭരണ മാതൃകയ്ക്ക് നാം സാക്ഷ്യം വഹിച്ചു. "നഗരിക് ദേവോ ഭവ" - പൗരൻ ദൈവമാണ് - അത് വെറുമൊരു വാക്യമല്ല, അത് നമ്മുടെ തൊഴിൽ സംസ്കാരമാണ്. ഈ പുതിയ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ ഈ ആത്മാവിനെ ഉൾക്കൊള്ളണം. സേവാ തീർത്ഥിൽ എടുക്കുന്ന ഓരോ തീരുമാനവും, ഇവിടെ പ്രോസസ്സ് ചെയ്യുന്ന ഓരോ ഫയലും, ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും 140 കോടി ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിക്കണം. ഓരോ ഉദ്യോഗസ്ഥനോടും, ഓരോ ജീവനക്കാരോടും, ഓരോ കർമ്മയോഗിയോടും ഞാൻ അഭ്യർത്ഥിക്കുന്നു: നിങ്ങൾ ഈ കെട്ടിടത്തിലേക്ക് കാലെടുത്തുവെക്കുമ്പോഴെല്ലാം, ഒരു നിമിഷം നിൽക്കുക, ചിന്തിക്കുക, സ്വയം ചോദിക്കുക - ഇന്നത്തെ എന്റെ ജോലി ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതം എളുപ്പമാക്കുമോ? ഈ ആത്മപരിശോധന ഈ ഇടത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറും.

സുഹൃത്തുക്കളെ,

അധികാരം പ്രകടിപ്പിക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്; ഉത്തരവാദിത്തം നിറവേറ്റാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. സേവനത്താൽ നയിക്കപ്പെടുന്ന ഭരണത്തിൻ്റെ ഫലം  വിസ്മയജനകമാണെന്ന് ഞങ്ങൾ കണ്ടു. 250 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവരുന്നത് അങ്ങനെയാണ്, സമ്പദ്‌വ്യവസ്ഥ പുതിയൊരു ഗതിവേഗം നേടുന്നത് അതിൽ നിന്നാണ്.

 

സുഹൃത്തുക്കളെ,

ഇന്ന്, 2047 ഓടെ വികസിത ഇന്ത്യ എന്നത് നമ്മുടെ ലക്ഷ്യം മാത്രമല്ല - അത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിജ്ഞയാണ്. അതിനാൽ, ഇവിടെ രൂപപ്പെടുത്തിയ ഓരോ നയവും, ഇവിടെ എടുക്കുന്ന ഓരോ തീരുമാനവും തുടർച്ചയായ സേവനത്തിന്റെ മനോഭാവത്താൽ പ്രചോദിതമായിരിക്കണം. ഒരു ദിവസം, നിങ്ങൾ വിരമിക്കുമ്പോഴോ ഈ കെട്ടിടത്തിൽ നിന്ന് മാറുമ്പോഴോ, നിങ്ങൾ ഈ ദിവസങ്ങളിലേക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കും. നിങ്ങൾക്ക് പറയാൻ കഴിയും: അതെ, സേവാ തീർത്ഥിലും കർത്തവ്യ ഭവനിലുമുള്ള എന്റെ കാലത്ത്, ഞാൻ പൗരന്മാരെ സേവിച്ച എല്ലാ ദിവസവും, ഞാൻ എടുത്ത ഓരോ തീരുമാനവും രാഷ്ട്രതാൽപ്പര്യത്തിനായിരുന്നു. ആ നിമിഷം നിങ്ങൾക്ക് സമാധാനം നൽകും, ആ നിമിഷം നിങ്ങളുടെ ഏറ്റവും വലിയ നേട്ടമായിരിക്കും, ആ നിമിഷം നിങ്ങളുടെ വ്യക്തിപരമായ സമ്പത്തായിരിക്കും, ആ നിധി നിങ്ങളുടെ ജീവിതത്തിൽ ആദരം നിറയ്ക്കും.

സുഹൃത്തുക്കളെ,

മഹാത്മാഗാന്ധി വിശ്വസിച്ചത് അവകാശങ്ങളുടെ മഹത്തായ മന്ദിരം കടമയുടെ അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നാണ്. നമ്മുടെ കടമകൾ നിറവേറ്റുമ്പോൾ, നമുക്ക് ഏറ്റവും വലിയ വെല്ലുവിളികളെപ്പോലും നേരിടാനും പരിഹാരങ്ങൾ കണ്ടെത്താനും കഴിയും. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ കടമകൾക്ക് ഊന്നൽ നൽകിയത്. നാം ഓർമ്മിക്കേണ്ടതാണ്: ദശലക്ഷക്കണക്കിന് പൗരന്മാരുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം കടമയിലാണ്. കടമയാണ് തുടക്കം, കടമയാണ് ഈ ഊർജ്ജസ്വലമായ രാഷ്ട്രത്തിന്റെ ജീവരക്തം. കടമയാണ് കാരുണ്യത്തിന്റെയും ഉത്സാഹത്തിന്റെയും ബന്ധനം. കടമയാണ് പ്രതിജ്ഞകളുടെ പ്രതീക്ഷ, കഠിനാധ്വാനത്തിന്റെ പരകോടി, എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം, വികസിത ഇന്ത്യയുടെ വിശ്വാസം. കടമയാണ് സമത്വം, കടമയാണ് സ്നേഹം, കടമ സാർവത്രികം, കടമ എല്ലാം ഉൾക്കൊള്ളുന്നതാണ്. സബ്കാ സാത്ത്, സബ്കാ വികാസ് എന്നിവയിൽ നെയ്തെടുത്ത മന്ത്രമാണ് കടമ. കടമയാണ് രാഷ്ട്രത്തോടുള്ള സമർപ്പണത്തിന്റെ ചൈതന്യം. കടമയാണ് എല്ലാ ജീവിതത്തെയും പ്രകാശിപ്പിക്കുന്ന ഇച്ഛാശക്തി. കടമയാണ് സ്വാശ്രയ ഇന്ത്യയുടെ സന്തോഷം. വരും തലമുറകൾക്ക് ശോഭനമായ ഭാവിയുടെ ഉറപ്പ് കടമയാണ്. ഭാരതമാതാവിന്റെ ജീവശക്തിയുടെ പതാക വാഹകനാണ് കടമ. രാഷ്ട്രത്തോടുള്ള സമർപ്പണത്തോടെ ചെയ്യുന്ന ഓരോ പ്രവൃത്തിയും കടമയാണ്. നാഗരിക ദേവോ ഭവ പരിശീലിക്കുന്നതിനുള്ള ഉത്തേജിപ്പിക്കുന്ന പാതയാണ് കർത്തവ്യം.

 

സുഹൃത്തുക്കളെ,

ഈ കർത്തവ്യബോധത്തോടെ, അതിനെ പരമോന്നതമായി നിലനിർത്തിക്കൊണ്ട്, സേവാ തീർത്ഥിലേക്കും പുതുതായി നിർമ്മിച്ച സമുച്ചയങ്ങളിലേക്കും ഉത്തരവാദിത്തബോധത്തോടെ നാം പ്രവേശിക്കണം.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്, ഒരു പുതിയ യുഗത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. വരും വർഷങ്ങളിൽ, നമ്മുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നത് സമ്പദ്‌വ്യവസ്ഥ കൊണ്ടല്ല, മറിച്ച് നമ്മുടെ ഭരണത്തിന്റെ ഗുണനിലവാരം, നമ്മുടെ നയങ്ങളുടെ വ്യക്തത, നമ്മുടെ കർമ്മയോഗികളുടെ സമർപ്പണം എന്നിവ കൊണ്ടായിരിക്കും. സേവാ തീർത്ഥിലും കർത്തവ്യ ഭവനിലും എടുക്കുന്ന ഓരോ തീരുമാനവും വെറുമൊരു ഫയലിന്റേതായിരിക്കില്ല - അത് 2047 ലെ വികസിത ഇന്ത്യയുടെ ദിശ രൂപപ്പെടുത്തും. ഓർമ്മിക്കുക, 2047 വെറുമൊരു തീയതിയല്ല; 140 കോടി സ്വപ്നങ്ങൾക്കുള്ള സമയപരിധിയാണിത്. ഈ യാത്രയിൽ, ഓരോ സ്ഥാപനവും പ്രധാനമാണ്, ഓരോ ഉദ്യോഗസ്ഥനും പ്രധാനമാണ്, ഓരോ ജീവനക്കാരനും, ഓരോ കർമ്മയോഗിയും പ്രധാനമാണ്. സേവാ തീർത്ഥ്  സൂക്ഷ്മബോധമുള്ള ഭരണത്തിന്റെ പ്രതീകമായി, പൗരകേന്ദ്രീകൃത ഭരണത്തിന്റെ മാതൃകയായി, അധികാരമല്ല, സേവനം ദൃശ്യമാകുന്ന ഒരു സ്ഥലമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; സ്ഥാനമല്ല, പ്രതിബദ്ധത പ്രകടമാകുന്നിടം; അധികാരമല്ല, ഉത്തരവാദിത്തം പരമപ്രധാനമാകുന്നിടം. നമ്മുടെ ദൃഢനിശ്ചയം ചരിത്രം രചിക്കുമെന്നും, നമ്മുടെ കഠിനാധ്വാനം തലമുറകളെ നയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ചെങ്കോട്ടയിൽ നിന്ന് ഞാൻ പറഞ്ഞതുപോലെ: "ഇതാണ് സമയം, ശരിയായ സമയം." ഓരോ നിമിഷവും നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം. 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തോടെ നമുക്ക് പ്രവർത്തിക്കാം, അങ്ങനെ ഭാവി നൂറ്റാണ്ടുകൾ ഇന്ത്യ അതിന്റെ വിധി പുനർനിർവചിച്ച സമയമായിരുന്നു ഇതെന്ന് പറയാൻ ഇടവരും; ആയിരം വർഷത്തെ ശോഭനമായ ഭാവിയിലേക്ക് ഇന്ത്യ പുതിയ ഊർജ്ജത്തോടും പുതിയ ഗതിവേഗത്തോടും കൂടി ധീരമായ ചുവടുകൾ വച്ച സമയമായിരുന്നു ഇത്. ഈ ബോധ്യത്തോടെ, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വളരെ നന്ദി.

വന്ദേമാതരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
₹10,000-crore scheme puts container manufacturing at the centre of India’s maritime push

Media Coverage

₹10,000-crore scheme puts container manufacturing at the centre of India’s maritime push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting determination, perseverance, and continuous effort in overcoming life's challenges
August 13, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the power of determination, perseverance, and courage in overcoming life's challenges and turning adverse circumstances into favorable ones.

The Prime Minister wrote on X;

"दैवं पुरुषकारेण यः समर्थः प्रबाधितुम्।

न दैवेन विपन्नार्थः पुरुषः सोऽवसीदति॥"

A person who possesses the determination, perseverance and courage to turn adverse circumstances into favorable ones is never defeated by the challenges of life. Instead, through continuous effort and unwavering resolve, he moves forward and ultimately achieves success.