കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വ്യോമയാനമേഖല ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രത്യേക വിഭാഗത്തിന് മാത്രം പ്രാപ്യമായിരുന്ന മേഖലയിൽനിന്നും ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറി: പ്രധാനമന്ത്രി
ഇന്ത്യയുടെ വ്യോമയാനമേഖലയിലെ വളർച്ച ഗവണ്മെന്റിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഫലമാണ്, ഓരോ പൗരനും വിമാനയാത്ര സുഗമമാക്കുക എന്ന ദൗത്യത്തിലൂടെ വിമാനയാത്ര എല്ലാവർക്കും പ്രാപ്യമാക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു: പ്രധാനമന്ത്രി
രാജ്യത്തുടനീളം പ്രാദേശികവും കുറഞ്ഞ ചെലവിലുള്ളതുമായ വ്യോമഗതാഗതസൗകര്യവും സീ-പ്ലെയിൻ സർവീസുകളും വ്യാപിപ്പിക്കുന്നതിനായി ഉഡാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി ഗവണ്മെന്റ് പ്രവർത്തിച്ചുവരികയാണ്: പ്രധാനമന്ത്രി
ഇന്ത്യ സൈനിക-ഗതാഗത വിമാനങ്ങൾ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചുകഴിഞ്ഞു; സിവിൽ വിമാനനിർമ്മാണ മേഖലയിലും രാജ്യം മുന്നേറുകയാണ്: പ്രധാനമന്ത്രി
ഗ്ലോബൽ സൗത്തിനും ലോകത്തിനും ഇടയിലുള്ള പ്രധാന വ്യോമയാന കവാടമായി ഇന്ത്യ ഉയർന്നുവരികയാണ്: പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ രാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, ലോകമെമ്പാടും നിന്നുള്ള  ബഹുമാനപ്പെട്ട മന്ത്രിമാരേ, ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖരേ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളേ, വിശിഷ്ട അതിഥികളേ, സ്ത്രീകളേ, മാന്യരേ!

എല്ലാവർക്കും നമസ്കാരം!

വിംഗ്‌സ് ഇന്ത്യയുടെ (Wings India) ഈ വേദിയിലേക്ക് എല്ലാ വ്യവസായ പ്രമുഖരെയും വിദഗ്ധരെയും നിക്ഷേപകരെയും ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ, വ്യോമയാന മേഖലയുടെ അടുത്ത യുഗം നിരവധി പ്രതീക്ഷകൾ നിറഞ്ഞതാണ്. ഇന്ത്യ ഇതിൽ ഒരു പ്രധാന ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിമാന നിർമ്മാണം, പൈലറ്റ് പരിശീലനം, അഡ്വാൻസ്ഡ് എയർ മൊബിലിറ്റി, എയർക്രാഫ്റ്റ് ലീസിംഗ് - ഇവയെല്ലാം നിരവധി സാധ്യതകളുമായി ഇന്ത്യ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന മേഖലകളാണ്. അതുകൊണ്ട് തന്നെ വിംഗ്‌സ് ഇന്ത്യയുടെ ഈ ഉച്ചകോടി നമുക്കെല്ലാവർക്കും അതീവ പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വ്യോമയാന മേഖലയിലുടനീളം ചരിത്രപരമായ ഒരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വിമാനയാത്ര ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പ്രാപ്യമായിരുന്ന ഒരു കാലം ഇന്ത്യയിലുണ്ടായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം പൂർണ്ണമായും മാറിയിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. നമ്മുടെ യാത്രികരുടെ എണ്ണത്തിൽ വളരെ വേഗത്തിലുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ എയർലൈനുകളുടെ വിമാനശേഖരവും (Fleet) അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, ഇന്ത്യൻ എയർലൈനുകൾ 1500-ലധികം വിമാനങ്ങൾക്കായി ഓർഡർ നൽകിക്കഴിഞ്ഞു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വ്യോമയാന മേഖലയിലെ ഈ മുന്നേറ്റം സാധ്യമായത് ഞങ്ങളുടെ സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. ഇന്ത്യയിലെ വിമാനയാത്ര ഇപ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായി മാറിക്കഴിഞ്ഞു; അത് ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. സാധാരണക്കാരായ പൗരന്മാർക്കും സുഗമമായി വിമാനയാത്ര നടത്താൻ കഴിയണം എന്നതാണ് ഞങ്ങളുടെ ദൗത്യം. അതുകൊണ്ടാണ് ഞങ്ങൾ ടയർ-2, ടയർ-3 നഗരങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചത്. 2014-ൽ ഇന്ത്യയിൽ 70 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 160-ലധികം ആയി വർദ്ധിച്ചു. അതായത്, വെറും ഒരു ദശകത്തിനുള്ളിൽ ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി. രാജ്യത്തുടനീളം നൂറിലധികം എയർ ഡോമുകൾ (air domes) ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം, സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്ര ചെയ്യുന്നതിനായി ഞങ്ങൾ ഉഡാൻ (UDAN) പദ്ധതി ആവിഷ്കരിച്ചു. ഉഡാൻ പദ്ധതിയുടെ ഫലമായി 15 ദശലക്ഷം യാത്രക്കാർ - അതായത് ഒന്നരക്കോടിയോളം പേർ - പുതിയ റൂട്ടുകളിലൂടെ യാത്ര ചെയ്തു, ഇതിൽ പല റൂട്ടുകളും മുൻപ് നിലവിലുണ്ടായിരുന്നില്ല.

സുഹൃത്തുക്കളേ,

ഇന്ന് വികസിത ഭാരതം എന്ന ലക്ഷ്യവുമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ, നമ്മുടെ വ്യോമയാന പ്രവർത്തനങ്ങൾ അനേകമടങ്ങ് വിപുലീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. 2047-ഓടെ ഇന്ത്യയിൽ നാനൂറിലധികം വിമാനത്താവളങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു; ഇതൊരു വലിയ ശൃംഖലയായിരിക്കും. ഇതുമാത്രമല്ല, ഉഡാൻ (UDAN) പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങളുടെ സർക്കാർ. ഈ നയത്തിലൂടെ പ്രാദേശികവും ചെലവ് കുറഞ്ഞതുമായ വ്യോമ ഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടും. ഇതിനോടൊപ്പം തന്നെ സീപ്ലെയിൻ (seaplane) പ്രവർത്തനങ്ങളും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ എല്ലാ കോണുകളിലും വ്യോമയാന സൗകര്യം മെച്ചപ്പെടണം എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.

സുഹൃത്തുക്കളേ,

ഇന്ന് ഭാരത സർക്കാർ ഇവിടുത്തെ ടൂറിസം മേഖലയുടെ വികസനത്തിനും വലിയ ഊന്നൽ നൽകുന്നുണ്ട്. രാജ്യത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചുവരികയാണ്, ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിന് വലിയൊരു വിഭാഗം ആളുകളുടെയും ആദ്യ തിരഞ്ഞെടുപ്പ് വിമാനയാത്രയാണ്. വരും കാലങ്ങളിൽ വിമാനയാത്രയ്ക്കുള്ള ആവശ്യകതയിൽ അഭൂതപൂർവ്വമായ വർദ്ധനവുണ്ടാകാൻ പോകുന്നു. അതായത്, നിങ്ങളെല്ലാവർക്കും കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ പോകുന്നു എന്നാണ് ഇതിനർത്ഥം.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ ഒരു പ്രധാന ആഗോള വ്യോമയാന ഹബ്ബായി മാറിക്കൊണ്ടിരിക്കുമ്പോൾ, വ്യോമയാന സംബന്ധമായ ആവശ്യങ്ങൾക്കായി നമ്മൾ മറ്റുള്ളവരെ ആശ്രയിച്ചു നിൽക്കരുത് എന്നതും അനിവാര്യമാണ്. സ്വയംപര്യാപ്തതയുടെ പാത നമ്മൾ ശക്തിപ്പെടുത്തണം. ഇന്ത്യയിൽ നിക്ഷേപം നടത്താൻ വരുന്ന കമ്പനികൾക്കും ഇത് സഹായകരമാകും. ഈ ചിന്തയോടെ, വിമാനങ്ങളുടെ രൂപകൽപ്പന (Aircraft design), വിമാന നിർമ്മാണം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള എം.ആർ.ഒ (MRO) ഇക്കോസിസ്റ്റം എന്നിവയ്ക്ക് ഇന്ത്യ വലിയ ഊന്നൽ നൽകുന്നുണ്ട്. ഇന്നും വിമാന ഭാഗങ്ങളുടെ പ്രധാന നിർമ്മാതാക്കളും വിതരണക്കാരുമാണ് ഇന്ത്യ. രാജ്യത്ത് സൈനിക-ചരക്ക് വിമാനങ്ങൾ നിർമ്മിക്കാൻ നമ്മൾ തുടങ്ങിക്കഴിഞ്ഞു. സിവിൽ വിമാന നിർമ്മാണ മേഖലയിലേക്കും ഇന്ത്യ ചുവടുവെക്കുകയാണ്. നിക്ഷേപകർക്ക് അറിയാവുന്നത് പോലെ ഇന്ത്യയ്ക്ക് ഇതിൽ പല ഗുണങ്ങളുമുണ്ട്. ആഗോള വ്യോമപാതകളിലെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, നമ്മുടെ സമാനതകളില്ലാത്ത ആഭ്യന്തര ഫീഡർ ശൃംഖല, ഭാവിയിലെ *ലോംഗ് ഹോൾ (long-haul) വിമാനശേഖരത്തിന്റെ വിപുലീകരണം - ഇവയെല്ലാം നമ്മുടെ വലിയ കരുത്താണ്.

(*സാധാരണയായി ആറ് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ളതും, പലപ്പോഴും അന്താരാഷ്ട്ര അല്ലെങ്കിൽ ഭൂഖണ്ഡാന്തര റൂട്ടുകളുമായി ബന്ധപ്പെട്ട ദീർഘദൂര വിമാനങ്ങളെയാണ് ലോംഗ് ഹോൾ (long-haul) വിമാനങ്ങൾ എന്ന് അറിയപ്പെടുന്നത്)


 സുഹൃത്തുക്കളേ,

ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വിമാനങ്ങൾ മൊത്തം വ്യോമയാന മേഖലയ്ക്കും പുതിയൊരു ദിശാബോധം നൽകുന്ന ദിവസം വിദൂരമല്ല. ഈ സാങ്കേതികവിദ്യയ്ക്ക് നമ്മുടെ യാത്രാ സമയം വളരെയധികം കുറയ്ക്കാൻ കഴിയും. ഇതിനുപുറമെ, സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ (sustainable aviation fuel) കാര്യത്തിലും നമ്മൾ മികച്ച പ്രവർത്തനങ്ങൾ നടത്തിവരികയാണ്. വരും വർഷങ്ങളിൽ ഹരിത വ്യോമയാന ഇന്ധനത്തിന്റെ (green aviation fuel) പ്രധാന നിർമ്മാതാക്കളും കയറ്റുമതിക്കാരുമായി മാറുന്നതിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ നമ്മൾ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള ഓരോ പരിശ്രമത്തിന്റെയും ഫലമായി, ഗ്ലോബൽ സൗത്തും (Global South) ലോകത്തിന്റെ ബാക്കി ഭാഗങ്ങളും തമ്മിലുള്ള പ്രധാന വ്യോമയാന കവാടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപകർക്കും നിർമ്മാതാക്കൾക്കും ഇത് വളരെ വലിയൊരു അവസരമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെയും അവിടുത്തെ വിപണികളെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുകയാണ്. വിവിധ ഗതാഗത മാർഗങ്ങളിലൂടെ നമ്മുടെ നഗരങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ വ്യോമയാന ദർശനം എയർ കാർഗോ (Air Cargo) മേഖലയിലും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ചരക്ക് നീക്കം വേഗത്തിലും കാര്യക്ഷമവുമാക്കാൻ ആവശ്യമായ എല്ലാ റെഗുലേറ്ററി പരിഷ്കാരങ്ങളും സർക്കാർ നടപ്പിലാക്കി വരികയാണ്. ഇതിനൊപ്പം നമ്മുടെ ഡിജിറ്റൽ കാർഗോ പ്ലാറ്റ്‌ഫോമുകൾ മുഴുവൻ പ്രക്രിയയും ലളിതവും സുതാര്യവുമാക്കുന്നു. വിമാനത്താവളത്തിന് പുറത്തുള്ള ചരക്ക് പരിശോധനാ സംവിധാനങ്ങൾ (Off-airport processing) വഴി വിമാനത്താവളങ്ങളിലെ തിരക്ക് കുറയുന്നുണ്ട്. ചരക്ക് കൈകാര്യം ചെയ്യുന്നത് കൂടുതൽ വേഗത്തിലും മികച്ച രീതിയിലും ആക്കുന്നതിനായി ഞങ്ങൾ ആധുനിക വെയർഹൗസുകളും നിർമ്മിക്കുന്നു. വരും ഭാവിയിൽ, ഇത് ചരക്കുകളുടെ ഡെലിവറി സമയവും ലോജിസ്റ്റിക്സ് ചിലവും കുറയ്ക്കാൻ സഹായിക്കും. ഭാവിയിൽ ഇന്ത്യ ഒരു വലിയ, മത്സരാധിഷ്ഠിത ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി (Transshipment hub) ഉയർന്നുവരും.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ വെയർഹൗസിംഗ് മേഖല, ഫ്രൈറ്റ് ഫോർവേഡിംഗ്, എക്സ്പ്രസ് ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് - ഈ മേഖലകളിലെല്ലാം നിക്ഷേപത്തിനുള്ള അവസരങ്ങൾ നിങ്ങൾ തീർച്ചയായും തേടണമെന്ന് എല്ലാ നിക്ഷേപകരോടും ഞാൻ ആവശ്യപ്പെടുന്നു.

സുഹൃത്തുക്കളേ,

വ്യോമയാന വ്യവസായത്തിനായി ഇത്ര വലിയ തോതിലുള്ള സൗകര്യങ്ങളും, നയപരമായ സ്ഥിരതയും, സാങ്കേതികമായ അഭിലാഷങ്ങളുമുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ ഇന്ന് ലോകത്തുള്ളൂ. ലോകത്തിലെ ഓരോ രാജ്യത്തോടും, ഓരോ വ്യവസായ പ്രമുഖരോടും, ഓരോ നവീന ആശയങ്ങളുള്ളവരോടും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ ഞാൻ ആഹ്വാനം ചെയ്യുന്നു. ഞങ്ങളുടെ ഈ വികസന യാത്രയിൽ ദീർഘകാല പങ്കാളികളാകുകയും ലോകത്തെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുക. ഭാരതത്തിന്റെ ഈ കുതിപ്പിന്റെ 'കോ-പൈലറ്റുമാരായി' (co-pilots) ഞങ്ങളോടൊപ്പം ചേരാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെ ഞാൻ ക്ഷണിക്കുന്നു. വിംഗ്‌സ് ഇന്ത്യയുടെ വിജയകരമായ സംഘാടനത്തിന് ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.

വളരെയധികം നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi pays tributes to Freedom Fighter, Shri Pingali Venkayya on his 150th birth anniversary
August 02, 2026

The Prime Minister, Shri Narendra Modi, paid tributes to freedom fighter, Shri Pingali Venkayya on his 150th birth anniversary.

The Prime Minister remembered Pingali Venkayya for his invaluable role in giving the nation the Tricolour and said that his efforts continue to inspire people to serve the country with dedication and patriotic fervour.

Shri Modi said that the Tiranga fills every Indian heart with immense pride and inspires the nation to work towards nation-building.

The Prime Minister wrote on X;

“Tributes to Pingali Venkayya Ji on his 150th birth anniversary. He is remembered for his invaluable role in giving our nation the Tricolour. May his efforts always inspire people to serve our country with dedication and patriotic fervour.

The Tiranga fills every Indian heart with immense pride and inspires us to work towards nation building.”