“തുറന്ന സമീപനം, അവസരങ്ങൾ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയുടെ സംയോജനമായാണ് ഇന്ത്യയെ കാണുന്നത്”
“ഞങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ഇന്ത്യ അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറി”
“ഇന്ത്യ ചുവപ്പുനാടയിൽ നിന്ന് ചുവന്ന പരവതാനിയിലേക്ക് മാറി”
“ഭാവിയിലെ ആഘാതങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഊർജസ്വലവും സമഗ്രവുമായ ആഗോള മൂല്യശൃംഖലകൾ നാം കെട്ടിപ്പടുക്കണം’
“‘വ്യാപാര രേഖകളുടെ ഡിജിറ്റൽ രൂപാന്തരണത്തിനായുള്ള ഉന്നതതല തത്വങ്ങൾ’ അതിർത്തി കടന്നുള്ള ഇലക്ട്രോണിക് വ്യാപാര നടപടികൾ നടപ്പിലാക്കുന്നതിനും ചട്ടം പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും രാജ്യങ്ങളെ സഹായിക്കും”
“ലോക വ്യാപാര സംഘടനയുമായി അതിന്റെ കാതലായ, നിയമാധിഷ്ഠിതവും തുറന്നതും സമഗ്രവും ബഹുമുഖവുമായ വ്യാപാര സംവിധാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്”
“ഞങ്ങളെ സംബന്ധിച്ചിടത്തോളം, എംഎസ്എംഇ അർഥമാക്കുന്നത് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് പരമാവധി പിന്തുണ എന്നാണ്”

രാജസ്ഥാനിലെ ജയ്പുരിൽ ഇന്നു നടന്ന ജി 20 വ്യാപാര-നിക്ഷേപ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ജയ്പുരിലെ പിങ്ക് സിറ്റിയിലേക്ക് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ഈ പ്രദേശം ഊർജസ്വലരും സംരംഭകരുമായ ജനതയ്ക്കു പേരുകേട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലുടനീളം ജനങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം ആശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനും വ്യാപാരം കാരണമായെന്ന് അദ്ദേഹം പറഞ്ഞു “വ്യാപാരവും ആഗോളവൽക്കരണവും ദശലക്ഷക്കണക്കിനു പേരെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി”- ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആഗോളതലത്തിലുള്ള ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ന് ഇന്ത്യയെ തുറന്ന സമീപനത്തിന്റെയും അവസരങ്ങളുടെയും തെരഞ്ഞെടുക്കലുകളുടെ സ്വാതന്ത്ര്യത്തിന്റെയും സംയോജനമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, ഗവണ്മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ഇന്ത്യ അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നാം 2014ൽ ‘പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം’ എന്ന യാത്ര ആരംഭിച്ചു”- ഉദാഹരണങ്ങൾ നിരത്തി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മത്സരക്ഷമത വർധിച്ചതും സുതാര്യത മെച്ചപ്പെടുത്തിയതും ഡിജിറ്റൽ രൂപാന്തരണത്തിന്റെ വിപുലീകരണവും നൂതനാശയങ്ങൾക്കു പ്രോത്സാഹനമേകിയതും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യ പ്രത്യേക ചരക്ക് ഇടനാഴികൾ സ്ഥാപിക്കുകയും വ്യവസായ മേഖലകൾ നിർമിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ ചുവപ്പുനാടയിൽ നിന്ന് മാറി ചുവന്ന പരവതാനിയിലേക്കും നേരിട്ടുള്ള വിദേശ നിക്ഷേപ പ്രവാഹം ഉദാരവൽക്കരിക്കുന്നതിലേക്കും മാറി” - ശ്രീ മോദി പറഞ്ഞു. ഉൽപ്പാദനപ്രക്രിയക്ക് ഉത്തേജനം പകർന്ന ഇന്ത്യയിൽ നിർമിക്കൽ, സ്വയംപര്യാപ്ത ഭാരതം തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ നയ സ്ഥിരതയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരി മുതൽ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ വരെയുള്ള നിലവിലെ ആഗോള വെല്ലുവിളികളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇത് ലോക സമ്പദ്‌വ്യവസ്ഥയെ പരീക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര വ്യാപാരത്തിലും നിക്ഷേപങ്ങളിലും ആത്മവിശ്വാസം പുനഃസ്ഥാപിക്കേണ്ടത് ജി20 രാജ്യങ്ങൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. ഭാവിയിലെ ആഘാതങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഊർജസ്വലവും സമഗ്രവുമായ ആഗോള മൂല്യശൃംഖലകൾ കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ പശ്ചാത്തലത്തിൽ, അപകടസാധ്യതകൾ വിലയിരുത്തുന്നതിനും നഷ്ടസാധ്യതകൾ കുറയ്ക്കുന്നതിനും പുനരുജ്ജീവനശേഷി വർധിപ്പിക്കുന്നതിനുമായി ആഗോള മൂല്യശൃംഖലകൾ രേഖപ്പെടുത്തുന്നതിനുള്ള പൊതു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ നിർദേശത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

“വ്യാപാരത്തിൽ സാങ്കേതിക വിദ്യയുടെ പരിവർത്തന ശക്തി അനിഷേധ്യമാണ്”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓൺലൈനിലുള്ള ഒരൊറ്റ പരോക്ഷ നികുതിയിലേക്കുള്ള മാറ്റമായ ജിഎസ്‌ടിയുടെ ഉദാഹരണം അദ്ദേഹം നൽകി.  അന്തർ സംസ്ഥാന വ്യാപാരം വർധിപ്പിക്കുന്നതിന് ഒരൊറ്റ ആഭ്യന്തര വിപണി സൃഷ്ടിക്കാൻ ഇതു സഹായിച്ചതായും വ്യക്തമാക്കി. വ്യാപാര ലോജിസ്റ്റിക്സ് ചെലവുകുറഞ്ഞതും സുതാര്യവുമാക്കുന്ന ഇന്ത്യയുടെ ഏകീകൃത ലോജിസ്റ്റിക്‌സ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘ഡിജിറ്റൽ വാണിജ്യത്തിനായുള്ള ഓപ്പൺ നെറ്റ്‌വർക്കി'നെക്കുറിച്ചു പരാമർശിച്ച അദ്ദേഹം ഡിജിറ്റൽ മാർക്കറ്റ്പ്ലേസ് ആവാസവ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കുന്ന വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “പണമിടപാടു സംവിധാനങ്ങൾക്കായുള്ള ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് ഞങ്ങൾ അത് ഇതിനകം ചെയ്തിട്ടുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽവൽക്കരിച്ച പ്രക്രിയകൾക്കും ഇ-കൊമേഴ്‌സിന്റെ ഉപയോഗത്തിനും വിപണി പ്രവേശനം വർധിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വ്യാപാര രേഖകളുടെ ഡിജിറ്റൽ രൂപാന്തരത്തിനായുള്ള ഉന്നതതല തത്വങ്ങൾ’ എന്ന വിഷയത്തിൽ ഈ സംഘം പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ഇലക്ട്രോണിക് വ്യാപാര നടപടികൾ നടപ്പിലാക്കുന്നതിനും ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും ഈ തത്വങ്ങൾ രാജ്യങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സ് വളർച്ചയുടെ വെല്ലുവിളികൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, വലുതും ചെറുതുമായ വിൽപ്പനക്കാർക്കിടയിൽ തുല്യമായ മത്സരം ഉറപ്പാക്കാൻ കൂട്ടായി പ്രവർത്തിക്കാനും നിർദേശിച്ചു. ന്യായവില കണ്ടെത്തുന്നതിലും പരാതികൾ കൈകാര്യം ചെയ്യുന്നതിലും ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

ലോക വ്യാപാര സംഘടനയുമായി (WTO) ചേർന്ന് അതിന്റെ കാതലായ, നിയമാധിഷ്ഠിതവും തുറന്നതും സമഗ്രവും ബഹുമുഖവുമായ വ്യാപാര സംവിധാനത്തിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിന് കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അംഗങ്ങൾക്ക് സമവായം ഉണ്ടാക്കാൻ കഴിഞ്ഞ 12-ാമത് ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ഉയർത്തി‌ക്കാട്ടിയതായി അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ എംഎസ്എംഇകളുടെ പ്രധാന പങ്ക് കണക്കിലെടുത്ത് അവയ്ക്കു കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. “എംഎസ്എംഇകൾ 60 മുതൽ 70 ശതമാനം വരെ തൊഴിലവസരങ്ങളും ആഗോള ജിഡിപിയിൽ 50 ശതമാനവും സംഭാവന ചെയ്യുന്നു” - അവയുടെ ശാക്തീകരണം സാമൂഹിക ശാക്തീകരണത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനാൽ അവയെ തുടർച്ചയായി പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. “ഞങ്ങളെ സംബന്ധിച്ചിടത്തോളം, എംഎസ്എംഇ എന്നാൽ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് പരമാവധി പിന്തുണ നൽകൽ എന്നാണ്”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് എന്ന ഓൺലൈൻ സംവിധാനം വഴി എംഎസ്‌എംഇകളെ പൊതു സംഭരണത്തിലേക്ക് ഇന്ത്യ സംയോജിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിക്കു 'സീറോ ഡിഫെക്റ്റ്', 'സീറോ ഇഫക്റ്റ്' എന്ന ധർമചിന്ത സ്വീകരിക്കുന്നതിന് എംഎസ്എംഇ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തിലും ആഗോള മൂല്യ ശൃംഖലയിലും അവയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നത് ഇന്ത്യയുടെ അധ്യക്ഷതയുടെ മുൻ‌ഗണനയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എംഎസ്എംഇകളിലേക്ക് വിവരങ്ങളുടെ തടസരഹിത ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദിഷ്ട ‘ജയ്പുർ സംരംഭ’ത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, എംഎസ്എംഇകൾ അഭിമുഖീകരിക്കുന്ന കമ്പോള-വ്യവസായ അനുബന്ധ വിവരങ്ങളിലേക്കുള്ള അപര്യാപ്തമായ പ്രവേശനമെന്ന വെല്ലുവിളിയെ ഇത് അഭിസംബോധന ചെയ്യുമെന്നും പറഞ്ഞു. ആഗോള വ്യാപാര സഹായ സംവിധാനത്തിന്റെ നവീകരണം ആഗോള വ്യാപാരത്തിൽ എംഎസ്എംഇകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസംഗം ഉപസംഹരിക്കവേ, അന്താരാഷ്ട്ര വ്യാപാരത്തിലും നിക്ഷേപ പ്രക്രിയകളിലും ആത്മവിശ്വാസം പുനഃസ്ഥാപിക്കുക എന്നത് ഒരു കുടുംബമെന്ന നിലയിൽ ജി20 അംഗങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള വ്യാപാര സമ്പ്രദായം ക്രമേണ കൂടുതൽ പ്രാതിനിധ്യവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഭാവിയിലേക്ക് മാറുന്നത് ഉറപ്പാക്കാൻ പ്രവർത്തകസമിതി കൂട്ടായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26

Media Coverage

India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
April 05, 2026

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, April 26th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.