മുൻ പ്രധാനമന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ഡിസംബർ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്‌നൗ സന്ദർശിക്കും. ഉച്ചയ്ക്ക് 2:30 ഓടെ പ്രധാനമന്ത്രി രാഷ്ട്ര പ്രേരണ സ്ഥൽ ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
സ്വതന്ത്ര ഇന്ത്യയിലെ പ്രതിഭകളുടെ പൈതൃകത്തെ ആദരിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന രാഷ്ട്ര പ്രേരണ സ്ഥൽ, ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രാഷ്ട്രതന്ത്രജ്ഞൻമാരുടെ ജീവിതം, ആദർശങ്ങൾ, കാലാതിവർത്തിയായ പൈതൃകം എന്നിവയ്ക്ക് ശ്രദ്ധാഞ്ജലിയേകും. ഇവരുടെ നേതൃത്വം രാജ്യത്തിന്റെ ജനാധിപത്യ, രാഷ്ട്രീയ, വികസന യാത്രയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാഷ്ട്ര പ്രേരണ സ്ഥൽ ഒരു സുപ്രധാന ദേശീയ സ്മാരകമായും, ശാശ്വത ദേശീയ പ്രാധാന്യമുള്ള പ്രചോദനാത്മക സമുച്ചയമായും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, ഏകദേശം ₹230 കോടി ചെലവിൽ നിർമ്മിച്ച ഈ സമുച്ചയം നേതൃത്വ മൂല്യങ്ങൾ, ദേശീയ സേവനം, സാംസ്കാരിക ബോധം, പൊതു പ്രചോദനം എന്നിവ വളർത്തിയെടുക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദേശീയ സ്വത്തായി വിഭാവനം ചെയ്തിരിക്കുന്നു.
ഡോ. ശ്യാമ പ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകൾ ഈ സമുച്ചയത്തിലുണ്ട്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചിന്ത, രാഷ്ട്രനിർമ്മാണം, പൊതുജീവിതം എന്നിവയ്ക്ക് അവർ നൽകിയ സംഭാവനകളെ പ്രതീകപ്പെടുത്തുന്നതാണ്. ഏകദേശം 98,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന താമരയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക മ്യൂസിയവും ഇവിടെയുണ്ട്. ഇന്ത്യയുടെ ദേശീയ യാത്രയെയും നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഈ ദീർഘവീക്ഷണമുള്ള നേതാക്കൾ നടത്തിയിട്ടുള്ള സംഭാവനകളെയും മ്യൂസിയം പ്രദർശിപ്പിക്കുന്നു, ഇത് സന്ദർശകർക്ക് ആകർഷകവും വിദ്യാഭ്യാസപരവുമായ അനുഭവം നൽകുന്നു.
രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടനം നിസ്വാർത്ഥ നേതൃത്വത്തിന്റെയും സദ്ഭരണത്തിന്റെയും ആദർശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഒരു പ്രധാന ചുവടുവയ്പ്പായി വർത്തിക്കുന്നു. കൂടാതെ വർത്തമാന, ഭാവി തലമുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി ഇത് മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


