പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുന്ദ്‌വലി മെട്രോ സ്റ്റേഷനിൽ നിന്ന് മുംബൈയിലെ മൊഗ്രയിലേക്ക് മെട്രോ യാത്ര നടത്തി. മുംബൈ 1 മൊബൈൽ ആപ്ലിക്കേഷനും നാഷണൽ കോമൺ മൊബിലിറ്റി കാർഡും (മുംബൈ 1) പുറത്തിറക്കിയ അദ്ദേഹം മെട്രോ ഫോട്ടോ പ്രദർശനവും 3ഡി മാതൃകയും സന്ദർശിക്കുകയും ചെയ്തു. മെട്രോ യാത്രയ്ക്കിടെ വിദ്യാർഥികൾ, പ്രതിദിന യാത്രക്കാർ, മെട്രോ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ എന്നിവരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
പ്രധാനമന്ത്രിക്കൊപ്പം മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിങ് കോഷ്യാരി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവീസ് എന്നിവരുമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തതിങ്ങനെ:
“പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ മെട്രോയിൽ”.
PM @narendramodi on board the Metro in Mumbai. pic.twitter.com/nE03O7nDmW
— PMO India (@PMOIndia) January 19, 2023
നേരത്തെ, മുംബൈ മെട്രോ റെയിൽ പാതകളായ 2എയും 7ഉം നാടിനു സമർപ്പിച്ച പ്രധാനമന്ത്രി, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെയും ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെയും പുനർവികസനത്തിനു തറക്കല്ലിട്ടു. 20 ഹിന്ദുഹൃദയസമ്രാട്ട് ബാലാസാഹേബ് താക്കറെ ആപ്ല ദവാഖാന ഉദ്ഘാടനം ചെയ്ത അദ്ദേഹം റോഡ് കോൺക്രീറ്റ് ചെയ്യൽ പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തു. മുംബൈയിൽ ഏകദേശം 400 കിലോമീറ്റർ ദൈർഘ്യത്തിലാണു റോഡ് കോൺക്രീറ്റ് ചെയ്യുന്നത്.
പശ്ചാത്തലം:
മുംബൈ 1 മൊബൈൽ ആപ്ലിക്കേഷനും നാഷണൽ കോമൺ മൊബിലിറ്റി കാർഡും (മുംബൈ 1) പ്രധാനമന്ത്രി പുറത്തിറക്കി. യാത്ര സുഗമമാക്കുന്ന ഈ ആപ്ലിക്കേഷൻ മെട്രോ സ്റ്റേഷനുകളുടെ പ്രവേശനകവാടങ്ങളിൽ കാണിക്കാനാകും. യുപിഐവഴി ടിക്കറ്റ് വാങ്ങുന്നതിനുള്ള ഡിജിറ്റൽ പണമിടപാടിനെ ഇതു പിന്തുണയ്ക്കും. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (മുംബൈ 1) തുടക്കത്തിൽ മെട്രോ ഇടനാഴികളിലാകും ഉപയോഗിക്കാനാകുക. കൂടാതെ ലോക്കൽ ട്രെയിനുകളും ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. യാത്രക്കാർ ഒന്നിലധികം കാർഡുകളോ പണമോ കൊണ്ടുപോകേണ്ട ആവശ്യംവരില്ല. എൻസിഎംസി കാർഡ് അതിവേഗം, സമ്പർക്കരഹിത-ഡിജിറ്റൽ ഇടപാടുകൾ പ്രാപ്തമാക്കുകയും അതുവഴി തടസങ്ങളില്ലാതെ പ്രക്രിയകൾ സുഗമമാക്കുകയും ചെയ്യും.


