“പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) സേവനസ്ഥാപനമായും ജനങ്ങളുടെ PMO ആയും മാറണം”
“രാജ്യം മുഴുവൻ ഈ സംഘത്തിൽ വിശ്വസിക്കുന്നു”
“‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തോടെ നാമൊരുമിച്ച് ‘രാഷ്ട്രം ആദ്യം’ എന്ന ലക്ഷ്യം കൈവരിക്കും”
“മറ്റൊരു രാജ്യവും ഇതുവരെ എത്തിപ്പിടിക്കാത്ത ഉയരങ്ങളിലേക്കു നാം രാജ്യത്തെ കൊണ്ടുപോകണം”
“ഈ തിരഞ്ഞെടുപ്പുകൾ ഗവണ്മെന്റ് ജീവനക്കാരുടെ പ്രയത്നങ്ങളിൽ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ചുമതലയേറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രിയുടെ ഓഫീസിനെ സേവനസ്ഥാപനവും ജനങ്ങളുടെ പിഎംഒയും ആക്കാനുള്ള ശ്രമമാണു തുടക്കം മുതൽ നടന്നതെന്നു ശ്രീ മോദി പറഞ്ഞു. “പുതിയ ഊർജത്തിന്റെയും പ്രചോദനത്തിന്റെയും സ്രോതസ്സായി മാറുന്ന, ഉത്തേജകം പകരുന്ന ഘടകമായി പിഎംഒയെ വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു” - പ്രധാനമന്ത്രി പറഞ്ഞു.

 

ശക്തിയുടെയും സമർപ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പുതിയ ഊർജമാണ് ഗവണ്മെന്റിന്റേതെന്നു പറഞ്ഞ പ്രധാനമന്ത്രി, അർപ്പണബോധത്തോടെ ജനങ്ങളെ സേവിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗവണ്മെന്റിനെ നയിക്കുന്നതു മോദി മാത്രമല്ലെന്നു പറഞ്ഞ അദ്ദേഹം, ആയിരക്കണക്കിനു മനസ്സുകളാണ് ഒത്തുചേർന്ന് ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതെന്നും അതിന്റെ ഫലമായി പൗരന്മാർ ആ കഴിവുകളുടെ മഹത്വത്തിനു സാക്ഷികളാകുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

തന്റെ ടീമിലുള്ളവർക്കു സമയപരിമിതികളോ ചിന്തയുടെ പരിമിതികളോ പ്രയത്നത്തിനു മാനദണ്ഡങ്ങളോ ഇല്ലെന്ന് ശ്രീ മോദി പറഞ്ഞു. “രാജ്യത്തിനാകെ ഈ സംഘത്തിൽ വിശ്വാസമുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

 

തന്റെ ടീമിന്റെ ഭാഗമായവർക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാഷ്ട്രനിർമാണത്തിനായി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവരെ അടുത്ത അഞ്ചുവർഷത്തേക്കു വികസ‌ിത ഭാരതയാത്രയുടെ ഭാഗമാകാനും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. “‘വികസിത ഭാരതം 2047’ എന്ന ഒരൊറ്റ ലക്ഷ്യത്തോടെ നാം ഒരുമിച്ച് ‘രാഷ്ട്രം ആദ്യം’ എന്ന ലക്ഷ്യം കൈവരിക്കും” - പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഓരോ നിമിഷവും രാജ്യത്തിന്റേതാണെന്നും അദ്ദേഹം ആവർത്തിച്ചു.

 

ആഗ്രഹത്തിന്റെയും സ്ഥിരതയുടെയും സംയോജനം നിശ്ചയദാർഢ്യത്തിനു കാരണമാകുമെന്നും, അതേസമയം നിശ്ചയദാർഢ്യം കഠിനാധ്വാനത്താൽ പൂരകമാകുമ്പോഴാണു വിജയം കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി ശ്രീ മോദി വിശദീകരിച്ചു. ഒരാളുടെ ആഗ്രഹം സുസ്ഥിരമാണെങ്കിൽ, അതു ദൃഢനിശ്ചയത്തിന്റെ രൂപമെടുക്കുമെന്നും, നിരന്തരം പുതിയ രൂപങ്ങൾ സ്വീകരിക്കുന്ന ആഗ്രഹം ഒരു തരംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഭാവിയിൽ കഴിഞ്ഞ 10 വർഷമായി ചെയ്ത പ്രവർത്തനങ്ങളെ മറികടക്കുന്നതിനൊപ്പം ആഗോള മാനദണ്ഡങ്ങൾ മറികടക്കാൻ തന്റെ ടീമിനെ ഉദ്‌ബോധിപ്പിച്ചു. “മറ്റൊരു രാജ്യവും ഇതുവരെ എത്തിപ്പിടിക്കാത്ത ഉയരങ്ങളിലേക്കു നാം രാജ്യത്തെ കൊണ്ടുപോകണം” - ശ്രീ മോദി പറഞ്ഞു.

 

ചിന്തയുടെ വ്യക്തത, ബോധ്യത്തിലുള്ള വിശ്വാസം, പ്രവർത്തിക്കാനുള്ള സ്വഭാവം എന്നിവയാണ് വിജയത്തിന്റെ മുന്നുപാധികളെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ മൂന്നു കാര്യങ്ങളും നമുക്കുണ്ടെങ്കിൽ, പരാജയം അടുത്തെങ്ങും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല” - അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു കാഴ്ചപ്പാടിനായി സ്വയം സമർപ്പിച്ച ഇന്ത്യാ ഗവണ്മെന്റ് ജീവനക്കാരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ നേട്ടങ്ങളിൽ വലിയൊരു പങ്ക് അവർ അർഹിക്കുന്നുണ്ടെന്നും പറഞ്ഞു. “ഈ തിരഞ്ഞെടുപ്പുകൾ ഗവണ്മെന്റ് ജീവനക്കാരുടെ പ്രയത്നങ്ങളിൽ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചു” -പ്രധാനമന്ത്രി പറഞ്ഞു. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും ചെയ്യുന്ന ജോലിയുടെ വ്യാപ്തി വർധിപ്പിക്കാനും അദ്ദേഹം തന്റെ  സംഘത്തിനു പ്രോത്സാഹനമേകി. തന്റെ ഉള്ളിലെ വിദ്യാർഥിയെ ജീവനോടെ നിലനിർത്തുന്ന ഒരാളാണു വിജയിക്കുന്ന വ്യക്തിയെന്നു പറഞ്ഞ്, തന്റെ ഊർജത്തിന്റെ രഹസ്യത്തിലേക്കു വെളിച്ചം വീശിയാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy navigated well external uncertainties: RBI Bulletin

Media Coverage

Indian economy navigated well external uncertainties: RBI Bulletin
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 23
July 23, 2026

Digital Rails, PLI Jobs & Swift Justice: How PM Modi’s Governance is Rewiring India’s Future