എല്ലാ മേഖലയിലുമുള്ള വികസനത്തിന് ഞങ്ങളുടെ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
ഇന്ന് അജ്മീറിൽ നിന്ന് രാജ്യവ്യാപകമായ എച്ച്.പി.വി (HPV) വാക്സിനേഷൻ ക്യാമ്പയ്‌ൻ ഉദ്ഘാടനം ചെയ്യാനും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കാനും യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്: പ്രധാനമന്ത്രി
എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയ്‌ൻ അജ്മീറിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞു; രാജ്യത്തെ നാരീശക്തിയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്: പ്രധാനമന്ത്രി
രാജസ്ഥാന്റെ പൈതൃകത്തെയും വികസനത്തെയും ഒരുമിച്ച് ചേർത്തുകൊണ്ടാണ് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി
ഞങ്ങളുടെ ഗവൺമെന്റ് ആരംഭിച്ച നദീസംയോജന പദ്ധതി രാജസ്ഥാന് വലിയ രീതിയിൽ ഗുണകരമാകും: പ്രധാനമന്ത്രി
രാജസ്ഥാനിൽ സൂര്യപ്രകാശത്തിന് ഒരു കുറവുമില്ല; ഈ സൂര്യപ്രകാശം സാധാരണക്കാർക്ക് സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും ഉറവിടമായി മാറുകയാണ്: പ്രധാനമന്ത്രി
പി.എം സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു; രാജസ്ഥാന്റെ വിധി തന്നെ മാറ്റാൻ ഈ പദ്ധതിക്ക് കരുത്തുണ്ട്: പ്രധാനമന്ത്രി

രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.

രാജസ്ഥാനിലെ "ഇരട്ട എഞ്ചിൻ ഗവണ്മെന്റ്" രണ്ട് വർഷത്തെ ദ്രുതഗതിയിലുള്ള പുരോഗതി പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. “ജനങ്ങളെ സേവിക്കാൻ ഏത് വികസന വാഗ്ദാനങ്ങളുമായാണോ ഗവണ്മെന്റ് അധികാരത്തിൽ വന്നത്, ആ വാഗ്ദാനങ്ങൾ  നിറവേറ്റുകയാണ്. ഈ വികസന ദൗത്യത്തിന് കൂടുതൽ വേഗത നൽകാനുള്ള ദിവസമാണ് ഇന്ന്,” ശ്രീ മോദി എടുത്തുപറഞ്ഞു. റോഡ്, വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം ₹17,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്നത്തെ ചടങ്ങിൽ നടന്നതായും ഇത് രാജസ്ഥാനിലെ ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

 

ഇന്ന് 21,000-ത്തിലധികം പുതിയ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറിയതോടെ സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയൊരു യുഗത്തിന് തുടക്കമായതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. കൂടാതെ, അജ്മീറിൽ നിന്ന് രാജ്യവ്യാപകമായി എച്ച്പിവി (HPV) വാക്സിനേഷൻ ക്യാമ്പയിനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ഇന്ത്യയുടെ 'നാരീശക്തി'യെ ശാക്തീകരിക്കുന്നതിനും അമ്മമാരുടെയും പെൺമക്കളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനുമുള്ള നിർണ്ണായക ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “കുടുംബത്തിൽ ഒരമ്മ രോഗബാധിതയാകുമ്പോൾ, വീട് അനാഥമാകുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അമ്മ ആരോഗ്യവതിയാണെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാൻ കുടുംബത്തിന് കഴിയും. ഈ വികാരത്തോടെയാണ് സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനായി ഗവണ്മെന്റ് നിരവധി പദ്ധതികൾ നടപ്പിലാക്കിയത്,” ശ്രീ മോദി എടുത്തുപറഞ്ഞു.

ശൗചാലയങ്ങൾ, സാനിറ്ററി പാഡുകൾ, ഉജ്ജ്വല ഗ്യാസ് പദ്ധതി എന്നിവയ്ക്കായുള്ള "മിഷൻ മോഡ്" പരിഹാരങ്ങളുടെ വിജയകരമായ നടത്തിപ്പ് ചൂണ്ടിക്കാട്ടി സ്ത്രീകളുടെ ആരോഗ്യം, അന്തസ്സ് എന്നിവയോടുള്ള ഗവണ്മെന്റിന്റെ സംവേദനക്ഷമമായ സമീപനത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഗർഭകാലത്ത് പോഷകാഹാരം ഉറപ്പാക്കുന്നതിനായി സഹോദരിമാരുടെ അക്കൗണ്ടുകളിലേക്ക് 5,000 രൂപാ വീതം നിക്ഷേപിക്കുന്ന സുരക്ഷിത മാതൃത്വ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, ഇത് അവഗണനയുടെ സംസ്കാരത്തിൽ നിന്ന് സംവേദനക്ഷമതയുള്ള ഒന്നിലേക്കുള്ള മാറ്റമാണ്.

 

അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി, റോഡ്, റെയിൽ, വ്യോമ മാർഗങ്ങളിലൂടെയുള്ള ആധുനിക കണക്റ്റിവിറ്റി രാജസ്ഥാന്റെ വിധി മാറ്റുകയാണെന്ന് പ്രസ്താവിച്ചു. മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ അജ്മീർ-പുഷ്കർ പോലുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരത്തെ എങ്ങനെ സുഗമമാക്കുന്നുവെന്നും അത് പ്രാദേശിക ബിസിനസ്സുകളെയും കരകൗശല തൊഴിലാളികളെയും ടാക്സി ഡ്രൈവർമാരെയും നേരിട്ട് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴിക്ക് ചുറ്റും നിർമ്മിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ രാജസ്ഥാനെ ആഗോള നിക്ഷേപത്തിനുള്ള 'അവസരങ്ങളുടെ നാടാക്കി' മാറ്റുകയാണ്,” ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്ഥാനം പ്രതിഫലിപ്പിച്ചുകൊണ്ട്, അടുത്തിടെ ഡൽഹിയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതബുദ്ധി ഉച്ചകോടിയെക്കുറിച്ചും ഇന്ത്യയുടെ പുരോഗതിയും വീര്യവും പ്രശംസിക്കപ്പെട്ട തന്റെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. “ലോകത്തിലെ പല രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഇതിൽ പങ്കെടുത്തു; വൻകിട കമ്പനികളുടെ മേധാവികൾ എത്തി; എല്ലാവരും തുറന്ന മനസ്സോടെ ഇന്ത്യയെ പ്രശംസിച്ചു”, ശ്രീ മോദി പറഞ്ഞു

 

കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ സായുധ സേനയുടെ വിജയം എടുത്തുകാട്ടിക്കൊണ്ട്, “ഇന്ത്യൻ സൈന്യം ഓരോ പോർമുഖത്തും തീവ്രവാദികൾക്കും രാജ്യത്തിന്റെ ശത്രുക്കൾക്കും കനത്ത പ്രഹരം ഏൽപ്പിച്ചിട്ടുണ്ട് . നമ്മുടെ സൈന്യം ഓരോ ദൗത്യത്തിലും, ഓരോ പോർമുഖത്തും വിജയിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്കു മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ അവർ തങ്ങളുടെ കരുത്ത് തെളിയിച്ചു” ശ്രീ മോദി വ്യക്തമാക്കി. 

കർഷകരുടെ ദീർഘകാലമായുള്ള പരാതികൾ കണക്കിലെടുത്ത്, ഇആർസിപി (ERCP) പദ്ധതി യാഥാർത്ഥ്യമാക്കാൻ നിലവിലെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണം, പരിഷ്കരിച്ച ‘പാർവതി-കാളിസിന്ധ്-ചംബൽ’, ‘യമുന-രാജസ്ഥാൻ’ ലിങ്ക് പദ്ധതികൾ ഉൾപ്പെടെ, ഝലാവർ, ബാരൻ, കോട്ട, ബണ്ടി എന്നിവിടങ്ങളിലെ കർഷകർക്ക് സുനിശ്ചിതവും സുപ്രധാനവുമായ നേട്ടങ്ങൾ ലഭ്യമാക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 

 

സൂര്യപ്രകാശത്തിൽ നിന്ന് അഭിവൃദ്ധി നേടാനുള്ള രാജസ്ഥാന്റെ സാധ്യതകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പിഎം സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിക്ക് കീഴിൽ, പുരപ്പുറ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിന് ഗവണ്മെന്റ്  78,000 രൂപ വീതം സഹായം നൽകുന്നു. രാജസ്ഥാനിൽ 1.25 ലക്ഷത്തിലധികം കുടുംബങ്ങൾ ഇതിനോടകം പദ്ധതിയിൽ ചേർന്നതോടെ, പല വീടുകളിലും വൈദ്യുതി ബില്ലുകൾ പൂജ്യത്തിലേയ്ക്ക് കുറയുന്നത് കാണുന്നുണ്ട്. സംസ്ഥാനത്തെ ഓരോ കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ ജീവിതം വിഭാവനം ചെയ്യുന്ന "വികസിത ഇന്ത്യ വികസിത രാജസ്ഥാനിൽ നിന്ന്" എന്ന മന്ത്രം ആവർത്തിച്ചുകൊണ്ടാണ് ശ്രീ മോദി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Labour reforms: Govt fully operationalises four new codes by publishing rules

Media Coverage

Labour reforms: Govt fully operationalises four new codes by publishing rules
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister meets Andhra Pradesh Chief Minister Shri N. Chandrababu Naidu and his family in Hyderabad
May 10, 2026

The Prime Minister, Shri Narendra Modi met the Chief Minister of Andhra Pradesh, Shri N. Chandrababu Naidu, and his family at his residence in Hyderabad today.

The Prime Minister said that it is always a delight to meet Shri Chandrababu Naidu and his family and exchange views on a wide range of subjects and diverse topics.

The Prime Minister wrote on X;

“In Hyderabad, went to Andhra Pradesh Chief Minister Shri Chandrababu Naidu Garu’s residence and met him along with his family. It’s always a delight to meet them and exchange views on so many diverse topics.

@ncbn”