വാരാണസിയിലെയും ഈ മേഖലയിലെയും നിരവധി പേരുടെ ജീവിതത്തിൽനിന്ന് അ‌ന്ധകാരമകറ്റി വെളിച്ചം പകരാൻ ആശുപത്രിക്കാകും: പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ പൂർവാഞ്ചലിലെ വലിയ ആരോഗ്യ കേന്ദ്രമായും ആരോഗ്യ സംരക്ഷണ കേന്ദ്രമായും കാശി ഇപ്പോൾ പേരെടുക്കുകയാണ്: പ്രധാനമന്ത്രി
ഇന്ന്, ഇന്ത്യയുടെ ആരോഗ്യ തന്ത്രത്തിന് പ്രതിരോധ ആരോഗ്യ സംരക്ഷണം, സമയബന്ധിത രോഗനിർണയം, സൗജന്യവും ചെലവു കുറഞ്ഞതുമായ ചികിത്സ, ചെറിയ പട്ടണങ്ങളിൽ മികച്ച ചികിത്സ, ആരോഗ്യ സംരക്ഷണത്തിൽ സാങ്കേതികവിദ്യയുടെ വിപുലീകരണം എന്നിങ്ങനെ അഞ്ച് സ്തംഭങ്ങളുണ്ട് : പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

 

ഈ ശുഭവേളയിൽ കാശി സന്ദർശിക്കുന്നത് പുണ്യം അനുഭവവേദ്യമാക്കുന്നതിനുള്ള അവസരമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കാശിയിലെ ജനങ്ങളുടെയും സന്ന്യാസിമാരുടെയും മനുഷ്യസ്‌നേഹികളുടെയും അ‌നുഗ്രഹാശിസുകളോടെയുള്ള സാന്നിധ്യം എടുത്തു പറഞ്ഞ അദ്ദേഹം പരമപൂജ്യ ശങ്കരാചാര്യർക്കൊപ്പം ദർശനം നടത്തുകയും പ്രസാദവും അനുഗ്രഹവും സ്വീകരിക്കുകയും ചെയ്തു. കാശിക്കും ഉത്തരാഞ്ചലിനും ഇന്ന് മറ്റൊരു ആധുനിക ആശുപത്രികൂടി അനുഗ്രഹക്കപ്പെട്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭഗവാൻ ശങ്കരൻ്റെ നാട്ടിൽ ആർജെ ശങ്കര നേത്രാലയം സമർപ്പിച്ചതു പരാമർശിച്ചു. ഈ അവസരത്തിൽ കാശിയിലെയും ഉത്തരാഞ്ചലിലെയും ജനങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

ഇന്ത്യയിലെ പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഉദ്ധരണിയുടെ ഉപമ പരാമർശിച്ച്, ആർജെ ശങ്കര കണ്ണാശുപത്രി അ‌ന്ധകാരമകറ്റുമെന്നും നിരവധി പേരെ  വെളിച്ചത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണാശുപത്രി സന്ദർശിച്ചപ്പോൾ, ആത്മീയതയുടെയും ആധുനികതയുടെയും സമന്വയമായാണു തനിക്ക് തോന്നിയതെന്നും, വയോധികർക്കും ചെറുപ്പക്കാർക്കും കാഴ്ചശക്തി നൽകാൻ ആശുപത്രി സഹായിക്കുമെന്നും ശ്രീ മോദി പറഞ്ഞു. പാവപ്പെട്ടവർക്ക് വലിയ തോതിൽ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണാശുപത്രി നിരവധി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജോലി, ഇൻ്റേൺഷിപ്പ് അവസരങ്ങൾ എന്നിവയ്‌ക്കൊപ്പം  സപ്പോർട്ട് സ്റ്റാഫിന് ജോലിയും നൽകുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശങ്കരാ ഐ ഫൗണ്ടേഷനുമായുള്ള ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, ശ്രീ ശങ്കര വിജയേന്ദ്ര സരസ്വതിയുടെ ഗുരുവിൻ്റെ സാന്നിധ്യത്തിൽ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തതിനെക്കുറിച്ച് പരാമർശിച്ചു. ശ്രീ കാഞ്ചി കാമകോടി പീഠാധിപതി, ജഗദ്ഗുരു ശങ്കരാചാര്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ എന്നിവരുടെ അനുഗ്രഹം ലഭിക്കുന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണെന്നും പരമപൂജ്യ ജഗദ്ഗുരു ശ്രീ ജയേന്ദ്ര സരസ്വതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുക്കന്മാരുടെ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് വ്യക്തിപരമായ സംതൃപ്തിയുടെ കാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിനെ അനുഗ്രഹിച്ചതിന് ശ്രീ ശങ്കര വിജയേന്ദ്ര സരസ്വതിയോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, വാരാണസിയിലെ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

പ്രമുഖ വ്യവസായിയായിരുന്ന അന്തരിച്ച ശ്രീ, രാകേഷ് ഝുൻഝുൻവാലയുടെ സേവനത്തെയും പ്രവർത്തനത്തെയും ശ്രീ മോദി അനുസ്മരിച്ചു. ശ്രീ ഝുൻഝുൻവാലയുടെ പാരമ്പര്യവും പൈതൃകവും  തുടരുന്ന  അദ്ദേഹത്തിൻ്റെ ഭാര്യ ശ്രീമതി രേഖ ഝുൻഝുൻവാലയെയും അദ്ദേഹം അഭിനന്ദിച്ചു. ശങ്കരാ നേത്രാലയത്തോടും ചിത്രകൂട് കണ്ണാശുപത്രിയോടും വാരാണസിയിൽ തങ്ങളുടെ സ്ഥാപനങ്ങൾ സജ്ജമാക്കാൻ താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കാശിയിലെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചതിന് ഇരു സംഘടനകളോടും നന്ദിയുണ്ടെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. മുൻകാലങ്ങളിൽ, തൻ്റെ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങൾ ചിത്രകൂട് കണ്ണാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഇപ്പോൾ വാരാണസിയിൽ രണ്ട് അത്യാധുനിക നേത്രാലയങ്ങൾ അവരുടെ പരിധിയിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരാതന കാലം മുതൽ, വാരാണസിയെ മതപരവും സാംസ്കാരികവുമായ തലസ്ഥാനമായി വിലയിരുത്തിയിരുന്നെവെന്നു ചൂണ്ടിക്കാട്ടി, ഇപ്പോൾ വാരാണസി ഉത്തർപ്രദേശ് എന്ന നിലയിലും പൂർവാഞ്ചലിൻ്റെ ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയിലും പ്രസിദ്ധമാകുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിഎച്ച്‌യു ട്രോമ സെൻ്ററോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയോ കബീർ ചൗര ഹോസ്പിറ്റലിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോ മുതിർന്ന പൗരന്മാർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുമുള്ള സ്പെഷ്യാലിറ്റി ആശുപത്രിയോ മെഡിക്കൽ കോളേജുകളോ ഏതുമാകട്ടെ, കഴിഞ്ഞ ദശകത്തിൽ ആരോഗ്യരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞുവെന്നു ശ്രീ മോദി പറഞ്ഞു. വാരാണസിയിൽ അ‌ർബുദ രോഗികളുടെ ചികിത്സയ്ക്ക് പോലും ആധുനിക ആരോഗ്യ സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ഡൽഹിയിലോ മുംബൈയിലോ സന്ദർശനം നടത്തിയിരുന്നതിനേക്കാൾ മികച്ച ചികിത്സ ഇന്ന് വാരാണസിയിൽ രോഗബാധിതർക്കു  ലഭിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ബിഹാർ, ഝാർഖണ്ഡ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേർ ചികിത്സയ്ക്കായി വാരാണസിയിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലത്തെ "മോക്ഷദായിനി" (മോക്ഷദാതാവ്) ആയ വാരാണസി "നവജീവൻദായിനി" (പുതിയ ജീവദാതാവ്) വാരാണസി എന്ന നിലയിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

മുൻ ഗവണ്മെന്റുകളെക്കുറിച്ച് സംസാരിക്കവെ, വാരാണസി ഉൾപ്പെടെയുള്ള പൂർവാഞ്ചലിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ അവഗണിക്കപ്പെട്ടിരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 10 വർഷം മുമ്പ്, മസ്തിഷ്ക ജ്വരത്തിന് ബ്ലോക്ക് തലത്തിലുള്ള ചികിത്സാ കേന്ദ്രങ്ങൾ പൂർവാഞ്ചലിൽ ഇല്ലാതിരുന്നത് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചുവെന്നും ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ കാശിയിൽ മാത്രമല്ല, പൂർവാഞ്ചൽ മേഖലയിലാകെ ആരോഗ്യ സൗകര്യങ്ങളുടെ അഭൂതപൂർവമായ വിപുലീകരണം ഉണ്ടായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. പുർവാഞ്ചലിൽ മസ്തിഷ്‌കജ്വരം ചികിത്സിക്കുന്നതിനായി നൂറിലധികം കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ദശകത്തിൽ പൂർവാഞ്ചലിലെ പ്രാഥമിക, സാമൂഹ്യ കേന്ദ്രങ്ങളിൽ പതിനായിരത്തിലധികം പുതിയ കിടക്കകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 10 വർഷത്തിനുള്ളിൽ പൂർവാഞ്ചലിലെ ഗ്രാമങ്ങളിൽ 5500ലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ നിർമ്മിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർവാഞ്ചലിലെ ജില്ലാ ആശുപത്രികളിൽ 10 വർഷം മുമ്പ് ഡയാലിസിസ് സൗകര്യം ഇല്ലാതിരുന്നുവെന്നും ഇന്ന് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന 20-ലധികം ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

21ാം നൂറ്റാണ്ടിലെ ഇന്ത്യ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പഴയ മാനസികാവസ്ഥയും സമീപനവും ഉപേക്ഷിച്ചുവെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഇന്ത്യയുടെ ആരോഗ്യ തന്ത്രത്തിന്റെ അഞ്ച് തൂണുകളായി പ്രതിരോധ ആരോഗ്യ സംരക്ഷണം, സമയബന്ധിതമായ രോഗനിര്‍ണ്ണയം, സൗജന്യ മരുന്നുകളും ചികിത്സയും, ചെറിയ പട്ടണങ്ങളിലും മികച്ച ആരോഗ്യപരിരക്ഷാ സൗകര്യങ്ങളും ആവശ്യത്തിന് ഡോക്ടര്‍മാരും, അവസാനമായി ആരോഗ്യപരിരക്ഷാ സേവനങ്ങളില്‍ സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം എന്നിവയ്ക്ക് അദ്ദേഹം അടിവരയിടുകയും ചെയ്തു.

ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ നയത്തിലെ പ്രഥമ സ്തംഭവും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നൽകപ്പെട്ടിട്ടുള്ള ലക്ഷ്യവും ജനങ്ങളെ രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുക എന്നതാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ജനങ്ങളെ ദരിദ്രരാക്കുന്ന പ്രവണത രോഗങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗുരുതരമായ ഒരു അസുഖത്തിന് അവരെ ദാരിദ്ര്യത്തിലേക്ക് തിരികെ തള്ളിവിടാനാകുമെന്നും പറഞ്ഞു. അതുകൊണ്ട്, ശുചിത്വം, യോഗ, ആയുര്‍വേദം, പോഷകാഹാരം എന്നിവയില്‍ ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരാധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ വിപുലമായ വ്യാപ്തി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ പത്ത് വര്‍ഷം മുന്‍പ് പ്രതിരോധ കുത്തിവയ്പ്പ് കവറേജ് ഏകദേശം 60 ശതമാനം മാത്രമായിരുന്നുവെന്നും കോടിക്കണക്കിന് കുട്ടികള്‍ ഇതിൽ ഉള്‍പ്പെട്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പ്രതിരോധകുത്തിവയ്പ്പ് കവറേജിലെ വര്‍ദ്ധന പ്രതിവര്‍ഷം ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ മാത്രമാണെന്ന് പരിവേദനപ്പെട്ട അദ്ദേഹം, ഇതിനാല്‍ എല്ലാ പ്രദേശത്തേയും എല്ലാ കുട്ടികളേയും പ്രതിരോധകുത്തിവയ്പ്പ് കവറേജില്‍ കൊണ്ടുവരാന്‍ ഇനിയും 40-50 വര്‍ഷം വേണ്ടിവരുമെന്നും പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ പ്രതിരോധകുത്തിവയ്പ്പ് കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം പ്രതിരോധകുത്തിവയ്പ്പ് കവറേജ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും കോടിക്കണക്കിന് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സേവനം എത്തിക്കുന്നതിനും കാരണമായ വിവിധ മന്ത്രാലയങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിഷന്‍ ഇന്ദ്രധനുഷിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഇന്ന് ഈ പ്രതിരോധകുത്തിവയ്പ്പ് സംഘടിതപ്രവര്‍ത്തനം രാജ്യത്തുടനീളം അതിവേഗം നടക്കുന്നുണ്ടെങ്കിലും പ്രതിരോധകുത്തിവയ്പ്പിന് ഗവണ്‍മെന്റ് നല്‍കിയ ഊന്നലിന്റെ നേട്ടങ്ങള്‍ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രകടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

രോഗം നേരത്തേ കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങളെ ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ സ്ഥാപിച്ചതിനെ കുറിച്ചും പരാമര്‍ശിച്ചു.രാജ്യത്ത് ഇന്ന് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ ആധുനിക ലാബുകള്‍ എന്നിവയുടെ ശൃംഖലകളും നിര്‍മ്മിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''ആരോഗ്യമേഖലയുടെ ഈ രണ്ടാമത്തെ സ്തംഭം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവ് കുറഞ്ഞ ചികിത്സയേയും വിലകുറഞ്ഞ മരുന്നുകളേയും ആരോഗ്യത്തിന്റെ മൂന്നാമത്തെ സ്തംഭമായി വിശദീകരിച്ച പ്രധാനമന്ത്രി, രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ശരാശരി ചെലവ് 25 ശതമാനം കുറഞ്ഞുവെന്നതിന് അടിവരയിടുകയും, 80 ശതമാനം വിലക്കിഴിവില്‍ മരുന്നുകള്‍ ലഭ്യമാകുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഹൃദയ സ്‌റ്റെന്റുകളുടെയും കാല്‍മുട്ട് ഇംപ്ലാന്റുകളുടെയും കാന്‍സര്‍ മരുന്നുകളുടെയും വില ഗണ്യമായി കുറച്ചതോടെ, 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന ആയുഷ്മാന്‍ യോജന ഒരു രക്ഷാമാർഗ്ഗമാണെന്ന് തെളിയുകയാണെന്നും പറഞ്ഞു. ആയുഷ്മാന്‍ യോജനയ്ക്ക് കീഴില്‍ ഇതുവരെ 7.5 കോടിയിലധികം രോഗികള്‍ സൗജന്യ ചികിത്സയുടെ പ്രയോജനം നേടിയതായും അദ്ദേഹം അറിയിച്ചു.

 

ആരോഗ്യമേഖലയുടെ നാലാമത്തെ സ്തംഭത്തെ കുറിച്ച് വിശദീകരിച്ച ശ്രീ മോദി, ഇത് ഡല്‍ഹി-മുംബൈ പോലുള്ള വലിയ നഗരങ്ങളെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പോകുകയാണെന്നും ചൂണ്ടിക്കാട്ടി. എയിംസ്, മെഡിക്കല്‍ കോളേജുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയ ആശുപത്രികള്‍ ചെറിയ നഗരങ്ങളില്‍ കഴിഞ്ഞ ദശകത്തില്‍ ഗവണ്‍മെന്റ് സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ആയിരക്കണക്കിന് പുതിയ മെഡിക്കല്‍ സീറ്റുകള്‍ കഴിഞ്ഞ ദശകത്തില്‍ കൂട്ടിച്ചേര്‍ത്തതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയിലൂടെ ആരോഗ്യ സൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുക എന്നതാണ് ആരോഗ്യമേഖലയുടെ അഞ്ചാമത്തെ സ്തംഭമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ന് ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡികള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും ഇ-സഞ്ജീവനി ആപ്പ് പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ വീട്ടില്‍ തന്നെ രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-സഞ്ജീവനി ആപ്പിന്റെ സഹായത്തോടെ ഇതുവരെ 30 കോടിയിലധികം ആളുകള്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയിട്ടുണ്ടെന്ന് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആരോഗ്യ സേവനങ്ങളെ ഡ്രോണ്‍ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിലേക്ക് ഇന്ത്യയും നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആരോഗ്യകരവും കാര്യശേഷിയുള്ളതുമായ ഒരു യുവതലമുറ വികസിത് ഭാരത് എന്ന പ്രതിജ്ഞ നിറവേറ്റുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശ്രീ മോദി തന്റെ ആശംസകള്‍ പ്രത്യേകമായി അറിയിച്ചു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കാഞ്ചീപുരം കാഞ്ചി കാമകോടി പീഠത്തിലെ പീഠാധിപതി ജഗദ്ഗുരു ശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Click here to read full text speech

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
After PM's snack break, jhalmuri grabs attention

Media Coverage

After PM's snack break, jhalmuri grabs attention
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 20
April 20, 2026

Honouring Saints, Powering Futures: PM Modi’s Leadership That Blends Heritage, Highways and High Growth