“കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജൈവ സമ്പദ്‌വ്യവസ്ഥ 8 മടങ്ങു വളര്‍ന്നു. ഞങ്ങള്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി വളര്‍ന്നു. ജൈവസാങ്കേതികവിദ്യയുടെ ആഗോള ആവാസവ്യവസ്ഥയില്‍ മികച്ച 10 രാജ്യങ്ങളുടെ സഖ്യത്തില്‍ എത്തുന്നതിലേക്ക് ഇന്ത്യക്ക് അധികം ദൂരമില്ല”
“കഴിഞ്ഞ ദശകങ്ങളില്‍ ഞങ്ങളുടെ ഐടി പ്രൊഫഷണലുകള്‍ക്കു ലഭിച്ചിരുന്ന അതേ ബഹുമാനവും കീര്‍ത്തിയും ഞങ്ങളുടെ ബയോടെക് മേഖലയ്ക്കും ഇന്ത്യയിലെ ബയോ പ്രൊഫഷണലുകള്‍ക്കും ലഭിക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു”
“ഏവര്‍ക്കുമൊപ്പം-ഏവരുടെയും വികസനം എന്ന തത്വം ഇന്ത്യയില്‍ വിവിധ മേഖലകളില്‍ ബാധകമാണ്. ഇപ്പോള്‍ എല്ലാ മേഖലകളും 'ഗവണ്‍മെന്റിന്റെ സര്‍വതോമുഖ സമീപന'ത്താല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു”
“ഏകദേശം 60 വ്യത്യസ്ത വ്യവസായങ്ങളിലായി 70,000 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ജൈവസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു”
“കഴിഞ്ഞ വര്‍ഷം മാത്രം 1100 ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നു”
“കൂട്ടായ പരിശ്രമമെന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതിലൂടെ, വ്യവസായ മേഖലയിലെ മികച്ച ചിന്തകളെ ഏകീകൃത പ്ലാറ്റ്‌ഫോമുകളില്‍ ഗവണ്‍മെന്റ് ഒരുമിച്ചുകൂട്ടുന്നു”
“ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മേഖലകളിലൊന്നാണു ബയോടെക് മേഖല. ജീവിതസാഹചര്യങ്ങള്‍ സുഗമാക്കുന്നതിനായി വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന കാമ്പെയ്നുകള്‍ ബയോടെക് മേഖലയ്ക്കു പുതിയ സാധ്യതകള്‍ തുറന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഗതി മൈതാനിയില്‍ ഇന്ന് ‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ – 2022’ ഉദ്ഘാടനം ചെയ്തു. ബയോടെക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ‘ഇ പോര്‍ട്ടലും’ അദ്ദേഹം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ജിതേന്ദ്ര സിങ്, ജൈവസാങ്കേതികവിദ്യാ മേഖലകളിലെ ഓഹരി ഉടമകള്‍, വിദഗ്ധര്‍, എസ്എംഇകള്‍, നിക്ഷേപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജൈവസമ്പദ്വ്യവസ്ഥ 8 മടങ്ങു വളര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങള്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി വളര്‍ന്നു. ജൈവസാങ്കേതികവിദ്യയുടെ ആഗോള ആവാസവ്യവസ്ഥയില്‍ മികച്ച 10 രാജ്യങ്ങളുടെ സഖ്യത്തില്‍ എത്തുന്നതിലേക്ക് ഇന്ത്യക്ക് അധികം ദൂരമില്ല”-അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ മേഖലയുടെ വികസനത്തില്‍ ജൈവസാങ്കേതികവിദ്യാ വ്യവസായ ഗവേഷണ സഹായ സമിതിയുടെ (ബിഐആര്‍എസി) സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇന്ന്, ‘അമൃത കാലത്ത്’, രാജ്യം പുതിയ പ്രതിജ്ഞകള്‍ എടുക്കുമ്പോള്‍, രാജ്യത്തിന്റെ വികസനത്തില്‍ ജൈവസാങ്കേതികവിദ്യാ വ്യവസായത്തിന്റെ പങ്കു വളരെ വലുതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ വര്‍ധിച്ചുവരുന്ന പ്രശസ്തിയെക്കുറിച്ചു സംസാരിക്കവേ, “ലോകത്തെ നമ്മുടെ ഐടി പ്രൊഫഷണലുകളുടെ വൈദഗ്ധ്യത്തിലും നവീകരണത്തിലുമുള്ള വിശ്വാസം പുതിയ ഉയരങ്ങളിലെത്തി”യെന്നു പ്രധാനമന്ത്രി പറഞ്ഞു. “അതേ ബഹുമാനവും കീര്‍ത്തിയും ഞങ്ങളുടെ ബയോടെക് മേഖലയ്ക്കും ഇന്ത്യയിലെ ബയോ പ്രൊഫഷണലുകള്‍ക്കും ലഭിക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു”വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൈവസാങ്കേിതവിദ്യാരംഗത്ത് ഇന്ത്യയെ അവസരങ്ങളുടെ നാടായി കണക്കാക്കുന്നതിന് അഞ്ചു വലിയ കാരണങ്ങളുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒന്നാമത്തേത്- വൈവിധ്യമാര്‍ന്ന ജനസംഖ്യയും വൈവിധ്യമാര്‍ന്ന കാലാവസ്ഥാ മേഖലകളുമാണ്. രണ്ടാമത്തേത്- ഇന്ത്യയുടെ കഴിവുറ്റ മനുഷ്യ മൂലധനം. മൂന്നാമത്- ഇന്ത്യയില്‍ വ്യവസായം ചെയ്യല്‍ സുഗമമാക്കാനുള്ള ശ്രമങ്ങള്‍. നാലാമത്- ഇന്ത്യയില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ ആവശ്യം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചാമത്- ഇന്ത്യയുടെ ജൈവസാങ്കേതിക മേഖലയും അതിന്റെ വിജയത്തിന്റെ കണക്കുകളും.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളും കരുത്തും വര്‍ധിപ്പിക്കുന്നതിനു ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഗവണ്‍മെന്റിന്റെ സര്‍വതോമുഖ സമീപനത്തിന്’ ഊന്നല്‍ നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏവര്‍ക്കുമൊപ്പം-ഏവരുടെയും വികസനം എന്ന തത്വം ഇന്ത്യയില്‍ വിവിധ മേഖലകളില്‍ ബാധകമാണ്- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ചില മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവയെ  സ്വയം സംരക്ഷണത്തിനായി വിടുകയും ചെയ്തപ്പോള്‍ ഉണ്ടായ അവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനത്തിന് ഇതു കാരണമായി. ഇന്ന് ഓരോ മേഖലയും രാജ്യത്തിന്റെ വികസനത്തിന് ഊര്‍ജം പകരുന്നുണ്ടെന്നും അതിനാലാണ് ഓരോ മേഖലയുടെയും ‘കൂടെ’ എല്ലാ മേഖലയുടെയും ‘വികസനം’ കാലഘട്ടത്തിന്റെ ആവശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിന്തയിലും സമീപനത്തിലും വന്ന ഈ മാറ്റം ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തു കൂടുതല്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി.

ബയോടെക് മേഖലയിലായാലും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ വ്യക്തമായി കാണാന്‍ കഴിയുന്ന അഭൂതപൂര്‍വമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. “കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍, നമ്മുടെ രാജ്യത്തു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നൂറുകണക്കിന് എന്നതില്‍ നിന്ന് 70,000ത്തിലേക്കു വര്‍ധിച്ചു. ഈ 70,000 സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 60 വ്യത്യസ്ത വ്യവസായങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ അയ്യായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ബയോടെക്കുമായി ബന്ധപ്പെട്ടതാണ്. ഓരോ 14 സ്റ്റാര്‍ട്ടപ്പിലും ജൈവസാങ്കേതിക മേഖലയിലെ ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1100ലധികം ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നു”- പ്രധാനമന്ത്രി അറിയിച്ചു. ഈ മേഖലയിലേക്കുള്ള പ്രതിഭകളുടെ മാറ്റത്തെക്കുറിച്ചു കൂടുതല്‍ സംസാരിച്ച പ്രധാനമന്ത്രി, ബയോടെക് മേഖലയിലെ നിക്ഷേപകരുടെ എണ്ണം 9 മടങ്ങു വര്‍ധിച്ചതായും ബയോടെക് ഇന്‍കുബേറ്ററുകളും അവര്‍ക്കുള്ള ധനസഹായവും 7 മടങ്ങു വര്‍ധിച്ചതായും വ്യക്തമാക്കി. ബയോടെക് ഇന്‍കുബേറ്ററുകളുടെ എണ്ണം 2014ല്‍ 6 ആയിരുന്നത് ഇപ്പോള്‍ 75 ആയി ഉയര്‍ന്നു. ബയോടെക് ഉല്‍പ്പന്നങ്ങള്‍ 10 എന്ന നിലയില്‍ നിന്ന്, ഇന്ന് 700ലധികം ഉല്‍പ്പന്നങ്ങളിലേക്കെത്തി- അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റ് കേന്ദ്രീകൃത സമീപനത്തെ മറികടക്കാന്‍, പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്ന സംസ്‌കാരത്തെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ബിഐആര്‍എസി പോലുള്ള പ്ലാറ്റ്ഫോമുകള്‍ ശക്തിപ്പെടുത്തുകയാണ്. മറ്റു പല മേഖലകളിലും ഈ സമീപനം കാണുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നിലകൊള്ളുന്ന ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയ്ക്കായി ഇന്‍-സ്പേസ്, പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഐഡെക്‌സ്, സെമി കണ്ടക്ടറുകള്‍ക്കായുള്ള ഇന്ത്യ സെമികണ്ടക്ടര്‍ ദൗത്യം, യുവാക്കള്‍ക്കിടയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു സ്മാര്‍ട്ട് ഇന്ത്യ ഹെക്കത്തോണ്‍സ്, കൂടാതെ ബയോടെക് സ്റ്റാര്‍ട്ട്-അപ്പ് എക്സ്പോയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. “പുതിയ സ്ഥാപനങ്ങളിലൂടെ കൂട്ടായ പരിശ്രമമെന്ന മനോഭാവം വളര്‍ത്തിയെടുക്കുന്നതിലൂടെ, വ്യവസായ മേഖലയിലെ മികച്ച ചിന്തകളെ ഏകീകൃത പ്ലാറ്റ്‌ഫോമുകളില്‍ ഗവണ്‍മെന്റ് ഒരുമിച്ചുകൂട്ടുന്നു. ഇതു രാജ്യത്തിനു മറ്റൊരു വലിയ നേട്ടമാണ്. ഗവേഷണം, പഠനം എന്നിവയിലൂടെ രാജ്യത്തിനു പുതിയ വഴിത്തിരിവുകള്‍ ലഭിക്കുന്നു. വ്യവസായം ഒരു യഥാര്‍ത്ഥ ലോകവീക്ഷണത്തെ സഹായിക്കുന്നു. ആവശ്യമായ നയ അന്തരീക്ഷവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഗവണ്‍മെന്റ് പ്രദാനം ചെയ്യുന്നു”- പ്രധാനമന്ത്രി വിശദീകരിച്ചു.

“ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മേഖലകളിലൊന്നാണു ബയോടെക് മേഖല. ജീവിതസാഹചര്യങ്ങള്‍ സുഗമാക്കുന്നതിനായി വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന കാമ്പെയ്നുകള്‍ ബയോടെക് മേഖലയ്ക്കു പുതിയ സാധ്യതകള്‍ തുറന്നു”- പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, കൃഷി, ഊര്‍ജം, പ്രകൃതിദത്തകൃഷി, പോഷകമൂല്യമുള്ള വിത്തുകള്‍ എന്നിവ ഈ മേഖലയ്ക്ക് പുതിയ പാതകളൊരുക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഉപസംഹരിച്ചത്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s contribution to BRICS: Nari Shakti moves from promise to delivery

Media Coverage

India’s contribution to BRICS: Nari Shakti moves from promise to delivery
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the President of Iran
June 30, 2026
President Pezeshkian briefs PM on the recent developments in West Asia.
PM welcomes the understanding reached and reiterates the need for continued efforts for lasting peace and stability.

Prime Minister Shri Narendra Modi had a telephone conversation today with the President of the Islamic Republic of Iran, H.E. Dr. Masoud Pezeshkian.

President Pezeshkian briefed the Prime Minister on the recent developments in West Asia and the way forward.

Prime Minister welcomed the understanding reached, and reiterated India’s consistent position that all issues must be resolved through dialogue and diplomacy.

Prime Minister reiterated the need for continued efforts to ensure lasting peace and stability in the region, and for safeguarding freedom of navigation and commerce.