ഇൻഡോറിൽ രാമനവമി അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി
“വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പ്രധാനമന്ത്രി ഒരേ റെയിൽവേ സ്റ്റേഷൻ രണ്ടുതവണ സന്ദർശിച്ചത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിലൊന്നാണ്”
“പുതിയ ചിന്തയോടും സമീപനത്തോടും കൂടിയാണ് ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നത് ”
“വന്ദേ ഭാരത് ഇന്ത്യയുടെ ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും പ്രതീകമാണ്. അതു നമ്മുടെ വൈദഗ്ധ്യത്തെയും കഴിവുകളെയും ആത്മവിശ്വാസത്തെയും പ്രതിനിധാനം ചെയ്യുന്നു”
“അവർ വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലായിരുന്നു; പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”
“ഒരു സ്റ്റേഷൻ ഒരുൽപ്പന്നത്തിനു കീഴിൽ 600 ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു; ചുരുങ്ങിയ സമയത്തിനുള്ളിൽ അവയിൽ ഒരു ലക്ഷം വിൽപ്പന നടന്നു”
“ഇന്ത്യൻ റെയിൽവേ രാജ്യത്തെ സാധാരണ കുടുംബങ്ങളുടെ സൗകര്യത്തിന്റെ പര്യായമായി മാറുകയാണ്”
“ഇന്ന്, മധ്യപ്രദേശ് തുടർച്ചയായ വികസനത്തിന്റെ പുതിയ ഗാഥ രചിക്കുകയാണ്”
“ഒരുകാലത്ത് 'ബിമാരു' എന്ന് വിളിക്കപ്പെട്ടിരുന്ന സംസ്ഥാനത്തിന്റെ വികസനത്തിന്റെ മിക്ക മാനദണ്ഡങ്ങളിലും മധ്യപ്രദേശിന്റെ പ്രകടനം പ്രശംസനീയമാണ്”
“ഇന്ത്യയിലെ ദരിദ്രർ, ഇന്ത്യയിലെ മധ്യവർഗം, ഇന്ത്യയിലെ ഗോത്രവർഗക്കാർ, ഇന്ത്യയിലെ ദളിത്-പിന്നാക്കക്കാർ; ഓരോ ഇന്ത്യക്കാരനും എന്റെ സംരക്ഷണ കവചമായി മാറിയിരിക്കുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

 
.

ഇൻഡോറിലെ ക്ഷേത്രത്തിൽ രാമനവമി വേളയിൽ ഉണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അന്തരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും അവരുടെ കുടുംബത്തോടു സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്താണു പ്രസംഗം ആരംഭിച്ചത്. ഈ അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ആദ്യ വന്ദേഭാരത് ട്രെയിൻ ലഭിച്ചതിന് മധ്യപ്രദേശിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ട്രെയിൻ ഡൽഹിക്കും ഭോപ്പാലിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുമെന്നും ഉദ്യോഗസ്ഥർക്കും യുവാക്കൾക്കും നിരവധി സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു പരിപാടി നടന്ന റാണി കമലാപതി സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യവും തനിക്കാണു ലഭിച്ചതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഡൽഹിയിലേക്കുള്ള ഇന്ത്യയുടെ അത്യാധുനിക വന്ദേ ഭാരത് എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനുള്ള അവസരം ലഭിച്ചതിലും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പ്രധാനമന്ത്രി ഒരേ റെയിൽവേ സ്റ്റേഷൻ രണ്ടുതവണ സന്ദർശിച്ചത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക ഇന്ത്യയിൽ പുതിയ ക്രമവും പുതിയ പാരമ്പര്യങ്ങളും സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രധാന ഉദാഹരണമാണ് ഇന്നത്തെ പരിപാടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ സ്കൂൾ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കുട്ടികളിലെ ട്രെയിനിനെക്കുറിച്ചുള്ള ആകാംക്ഷയും ആവേശവും അടിവരയിടുകയും ചെയ്തു. “ഒരുതരത്തിൽ വന്ദേ ഭാരത് ഇന്ത്യയുടെ ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും പ്രതീകമാണ്. ഇത് നമ്മുടെ വൈദഗ്ധ്യത്തെയും ആത്മവിശ്വാസത്തെയും കഴിവുകളെയും പ്രതിനിധാനം ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു.

സാഞ്ചി, ഭീംബേട്ക, ഭോജ്പുർ, ഉദയഗിരി ഗുഹകൾ എന്നിവയ്ക്ക് കൂടുതൽ സന്ദർശകരെ ലഭിക്കാൻ തുടങ്ങുന്നതിനാൽ ഈ പ്രദേശത്തെ വിനോദസഞ്ചാരത്തിനായി ട്രെയിൻ സമ്മാനിക്കുന്ന നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇത് തൊഴിൽ, വരുമാനം, സ്വയം തൊഴിൽ എന്നിവയ്ക്കുള്ള അവസരങ്ങളും മെച്ചപ്പെടുത്തും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുതിയ ചിന്തയും സമീപനവും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മുൻ ഗവണ്മെന്റു നടത്തിയ പ്രീണനത്തെക്കുറിച്ചു പറഞ്ഞു. "അവർ വോട്ട് ബാങ്കിന്റെ പ്രീണനത്തിൽ തിരക്കിലായിരുന്നു. പൗരന്മാരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിലാണ് ഞങ്ങൾ പ്രതിജ്ഞാബദ്ധരായിട്ടുള്ളത്" - അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേയെ പൊതു കുടുംബ ഗതാഗതമാർഗം എന്നു വിളിച്ച പ്രധാനമന്ത്രി, എന്തുകൊണ്ടാണ് ഇത് നേരത്തെ പരിഷ്കരിക്കാത്തതും നവീകരിക്കാത്തതുമെന്നും ആരാഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വന്തമാക്കിയ നിലവിലുള്ള റെയിൽ ശൃംഖല മുൻകാല ഗവണ്മെന്റുകൾക്ക് എളുപ്പത്തിൽ നവീകരിക്കാമായിരുന്നുവെന്നും എന്നാൽ നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം റെയിൽവേ വികസനം ബലികഴിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ ഏറ്റവും മികച്ച റെയിൽ ശൃംഖലയാക്കാൻ ഗവണ്മെന്റ് പരിശ്രമിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014-ന് മുമ്പ് ഇന്ത്യൻ റെയിൽവേയ്ക്കുണ്ടായിരുന്ന നെഗറ്റീവ് പബ്ലിസിറ്റിയിലേക്കു വെളിച്ചം വീശി, ഈ വിപുലമായ റെയിൽ ശൃംഖലയിലെ ആയിരക്കണക്കിന് ആളില്ലാഗേറ്റുകൾ മാരകമായ അപകടങ്ങൾക്ക് കാരണമായിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രോഡ്‌ഗേജ് ശൃംഖല ഇന്ന് ആളില്ലാഗേറ്റുകളിൽ നിന്ന് മുക്തമാണെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ, ജീവനും സ്വത്തിനും നാശം വരുത്തുന്നതുമായി ബന്ധപ്പെട്ട ട്രെയിൻ അപകടവാർത്തകൾ സാധാരണമായിരുന്നു. എന്നാൽ ഇന്ത്യൻ റെയിൽവേ ഇന്ന് കൂടുതൽ സുരക്ഷിതമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിനായി മെയ്ഡ് ഇൻ ഇന്ത്യ 'കവച്' വിപുലീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷിതത്വത്തോടുള്ള സമീപനം അപകടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും യാത്രയ്ക്കിടെ ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി ഇടപെടുമെന്നും ഇത് സ്ത്രീകൾക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൃത്തി, സമയനിഷ്ഠ, ടിക്കറ്റുകളുടെ കരിഞ്ചന്തയിലെ വിൽപ്പന എന്നിവയെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഭിസംബോധനചെയ്തു യാത്രക്കാരുടെ ആശങ്കകൾക്കു പരിഹാരമേകി.

‘ഒരു സ്റ്റേഷൻ ഒരുൽപ്പന്നം’ പദ്ധതിയിലൂടെ പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള ശക്തമായ ഉപാധിയായി റെയിൽവേ ഉയർന്നുവരുകയാണെന്ന് ശ്രീ മോദി പറഞ്ഞു. പദ്ധതിപ്രകാരം, യാത്രക്കാർക്ക് കരകൗശല വസ്തുക്കൾ, കലാവസ്തുക്കൾ, പാത്രങ്ങൾ, തുണിത്തരങ്ങൾ, ചിത്രരചനകൾ തുടങ്ങി ജില്ലയിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ സ്റ്റേഷനിൽ തന്നെ വാങ്ങാനാകും. രാജ്യത്ത് ഇതിനകം 600 ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം വ‌ിൽപ്പന ഇവിടെ നടക്കുകയും ചെയ്തു.

"ഇന്ന്, ഇന്ത്യൻ റെയിൽവേ രാജ്യത്തെ സാധാരണ കുടുംബങ്ങളുടെ സൗകര്യത്തിന്റെ പര്യായമായി മാറുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ സ്റ്റേഷൻ നവീകരണം, 6000 സ്റ്റേഷനുകളിലെ വൈഫൈ സൗകര്യങ്ങൾ, 900 സ്റ്റേഷനുകളിലെ സിസിടിവി തുടങ്ങിയ നവീകരണങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. യുവാക്കൾക്കിടയിൽ വന്ദേ ഭാരതിന്റെ ജനപ്രീതിയും രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വന്ദേ ഭാരതിനായി വർധിച്ചുവരുന്ന ആവശ്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഈ വർഷത്തെ ബജറ്റിൽ റെയിൽവേയ്ക്കുള്ള റെക്കോഡ് വിഹിതത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. “ഇച്ഛാശക്തിയുണ്ടെങ്കിൽ, ഉദ്ദേശ്യങ്ങൾ വ്യക്തമാണ്; ദൃഢനിശ്ചയം ഉറച്ചതാകുമ്പോൾ പുതിയ പാതകൾ ഉയർന്നുവരും” - അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പുള്ള വർഷങ്ങളിലെ ശരാശരി 600 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ 9 വർഷങ്ങളിൽ റെയിൽവേ ബജറ്റ് തുടർച്ചയായി വർധിപ്പിച്ചിട്ടുണ്ടെന്നും റെയിൽവേയുമായി ബന്ധപ്പെട്ട ബജറ്റിൽ മധ്യപ്രദേശിന് 13,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ശ്രീ മോദി അറിയിച്ചു.

റെയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസവും റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം കൈവരിക്കുന്ന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞു. 100 ശതമാനം വൈദ്യുതീകരണം എന്ന നേട്ടത്തിലെത്തിയ 11 സംസ്ഥാനങ്ങളിൽ മധ്യപ്രദേശും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014ന് ശേഷം റെയിൽവേ പാതകളുടെ ശരാശരി വൈദ്യുതീകരണം 600 കിലോമീറ്ററിൽ നിന്ന് 6000 കിലോമീറ്റർ എന്ന നിലയിൽ പതിന്മടങ്ങ് വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ന്, മധ്യപ്രദേശ് തുടർച്ചയായ വികസനത്തിന്റെ പുതിയ കഥ എഴുതുകയാണ്. കൃഷിയോ വ്യവസായമോ എന്തുമാകട്ടെ, ഇന്ന് മധ്യപ്രദേശിന്റെ ശക്തി ഇന്ത്യയുടെ ശക്തി വർധിപ്പിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് ‘ബിമാരു’ എന്ന് വിളിച്ചിരുന്ന സംസ്ഥാനത്തിന്റെ വികസനത്തിന്റെ മിക്ക മാനദണ്ഡങ്ങളിലും മധ്യപ്രദേശിന്റെ പ്രകടനം പ്രശംസനീയമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ദരിദ്രർക്കായി വീടുകൾ നിർമിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ് എന്നതിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ വീട്ടിലും വെള്ളം എത്തിക്കുന്നതിൽ സംസ്ഥാനം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കർഷകരെക്കുറിച്ചു പരാമർശിച്ച അദ്ദേഹം ഗോതമ്പ് ഉൾപ്പെടെ നിരവധി വിളകളുടെ ഉൽപ്പാദനത്തിൽ അവർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വ്യവസായങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം അവ തുടർച്ചയായി പുതിയ മാനദണ്ഡങ്ങളിലേക്കു നീങ്ങുകയാണെന്നും അതുവഴി യുവാക്കൾക്ക് അനന്തമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിതശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. "ഇന്ത്യയിലെ ദരിദ്രർ, ഇന്ത്യയിലെ മധ്യവർഗം, ഇന്ത്യയിലെ ഗോത്രവർഗക്കാർ, ഇന്ത്യയിലെ ദളിത്-പിന്നാക്കക്കാർ; ഓരോ ഇന്ത്യക്കാരനും എന്റെ സംരക്ഷണ കവചമായി മാറിയിരിക്കുന്നു".  രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു. “വികസിത ഇന്ത്യയിൽ മധ്യപ്രദേശിന്റെ പങ്ക് ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഈ ദൃഢനിശ്ചയത്തിന്റെ ഭാഗമാണ്” - അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗു ഭായ് പട്ടേൽ, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

വന്ദേ ഭാരത് എക്സ്‌പ്രസ് രാജ്യത്തെ യാത്രക്കാരുടെ യാത്രാനുഭവം പുനർനിർവചിച്ചു. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ഇടയിൽ അവതരിപ്പിക്കുന്ന പുതിയ ട്രെയിൻ രാജ്യത്തെ 11-ാമത്തെ വന്ദേ ഭാരത് സർവീസും 12-ാമത്തെ വന്ദേ ഭാരത് ട്രെയിനുമാണ്. തദ്ദേശീയമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സംവിധാനത്തിൽ അത്യാധുനിക യാത്രാസൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് റെയിൽ ഉപയോക്താക്കൾക്ക് വേഗമേറിയതും കൂടുതൽ സൗകര്യപ്രദവും മികച്ചതുമായ യാത്രാനുഭവം പ്രദാനം ചെയ്യും. വിനോദസഞ്ചാരം വർധിപ്പിക്കുകയും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt

Media Coverage

Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister inaugurates Namo Hospital at Daman
June 05, 2026

Prime Minister Shri Narendra Modi today inaugurated the Namo Hospital at Daman. He stated that this is in line with the ongoing efforts towards providing quality health treatment to the people, noting that the hospital features modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas.

The Prime Minister posted on X:

"In line with our efforts towards providing quality health treatment to the people, the Namo Hospital at Daman was inaugurated. It has modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas."