"രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിലവിലെ വേഗതയും തോതും 140 കോടി ഇന്ത്യക്കാരുടെ വികസനസ്വപ്നങ്ങളുമായി പൊരുത്തപ്പെടുന്നു"
"വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ല"
"ജി20യുടെ വിജയം ഇന്ത്യയുടെ ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, വൈവിധ്യം എന്നിവയുടെ ശക്തി പ്രകടമാക്കി"
"ഭാരതം അതിന്റെ വർത്തമാനകാലത്തിന്റെയും ഭാവിയുടെയും ആവശ്യങ്ങൾക്കായി ഒരേസമയം പ്രവർത്തിക്കുന്നു"
"അമൃതഭാരത് സ്റ്റേഷനുകൾ വരും ദിവസങ്ങളിൽ പുതിയ ഭാരതത്തിന്റെ സ്വത്വമായി മാറും"
"ഇപ്പോൾ റെയിൽവേ സ്റ്റേഷനുകളുടെ ജന്മദിനം ആഘോഷിക്കുന്ന പാരമ്പര്യം കൂടുതൽ വിപുലീകരിക്കുകയും കൂടുതൽ കൂടുതൽ പേർ അതിൽ പങ്കാളികളാകുകയും ചെയ്യും"
"റെയിൽവേയിലെ ഓരോ ജീവനക്കാരനും യാത്ര സുഗമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനെക്കുറിച്ചും നിരന്തരം സംവേദനക്ഷമത പുലർത്തേണ്ടതുണ്ട്"
"ഇന്ത്യൻ റെയിൽവേയിലും സമൂഹത്തിലും എല്ലാ തലത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ വികസിത ഇന്ത്യയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നു തെളിയിക്കുമെന്ന് എന

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യ സംവിധാനത്തിലൂടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാണ്. ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകൾ ഇവയാണ്:

1.       ഉദയ്പൂർ - ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്

2.     തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്

3.     ഹൈദരാബാദ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്

4.     വിജയവാഡ - ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്സ്പ്രസ്

5.     പട്ന - ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്

6.     കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്

7.      റൂർക്കേല - ഭുവനേശ്വർ - പുരി വന്ദേ ഭാരത് എക്സ്പ്രസ്

8.     റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്

9.     ജാംനഗർ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്

ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് രാജ്യത്തെ ആധുനിക കണക്റ്റിവിറ്റിയുടെ അഭൂതപൂർവമായ അവസരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഈ വേഗതയും തോതും 140 കോടി ഇന്ത്യക്കാരുടെ വികസനമോഹങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നു” - അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിച്ച ട്രെയിനുകൾ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വന്ദേ ഭാരത് ട്രെയിനുകൾ പുതിയ ഇന്ത്യയുടെ പുതിയ ആവേശത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളിൽ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം പേർ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം വന്ദേ ഭാരതിനോടുള്ള ആവേശം വർധിച്ചുവരുന്നതി‌ൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

 

25 വന്ദേഭാരത് ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനങ്ങൾക്ക് സേവനം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് അതിലേക്ക് 9 വന്ദേ ഭാരത് കൂടി കൂട്ടിച്ചേർക്കപ്പെടുന്നു. "വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ല"- അദ്ദേഹം പറഞ്ഞു. സമയം ലാഭിക്കാനും ഒരേ ദിവസത്തെ യാത്ര നടത്താനും ആഗ്രഹിക്കുന്നവർക്ക്  വന്ദേ ഭാരത് പ്രയോജനപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരതുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിൽ വിനോദസഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും വർധിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.

രാജ്യത്തിന്റെ നേട്ടങ്ങളിൽ ഓരോ പൗരനും അഭിമാനിക്കുന്നതിനാൽ രാജ്യത്ത് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം ഉള്ളതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. ചന്ദ്രയാൻ 3, ആദിത്യ എൽ1 എന്നിവയുടെ ചരിത്രവിജയത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അതുപോലെ, ജി20യുടെ വിജയം ഇന്ത്യയുടെ ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, വൈവിധ്യം എന്നിവയുടെ കരുത്ത് പ്രകടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

നാരീശക്തി വന്ദൻ നിയമം സ്ത്രീകൾ നയിക്കുന്ന വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിർണായക നിമിഷമാണെന്നും അദ്ദേഹം പരാമർശിച്ചു. നിരവധി റെയിൽവേ സ്‌റ്റേഷനുകൾ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസമുള്ള ഇന്ത്യ വർത്തമാനകാലത്തിന്റെയും ഭാവിയുടെയും ആവശ്യങ്ങൾക്കായി ഒരേസമയം പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിൽ തടസ്സമില്ലാത്ത ഏകോപനത്തിനുള്ള പിഎം ഗതിശക്തി ആസൂത്രണപദ്ധതിയും ഗതാഗത- കയറ്റുമതി അനുബന്ധ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള പുതിയ ലോജിസ്റ്റിക് നയവും അദ്ദേഹം വിശദീകരിച്ചു. ബഹുതല സമ്പർക്കസംവിധാനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാരണം ഒരു ഗതാഗത മാർഗ്ഗം മറ്റ് മാർഗങ്ങളെ  പിന്തുണയ്ക്കേണ്ടതുണ്ട്.  സാധാരണക്കാരുടെ യാത്രാസൗകര്യം  മെച്ചപ്പെടുത്തുന്നതിനാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ പൗരന്മാരുടെ ജീവിതത്തിൽ റെയിൽവേയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മുൻകാലങ്ങളിൽ ഈ സുപ്രധാന മേഖലയെ അവഗണിച്ചതിനെ അപലപിച്ചു. 2014ലെ റെയിൽവേ ബജറ്റിന്റെ 8 ഇരട്ടിയാണ് ഈ വർഷത്തെ റെയിൽവേ ബജറ്റ് എന്നതിനാൽ, ഇന്ത്യൻ റെയിൽവേയുടെ പരിവർത്തനത്തിനായി നിലവിലെ ഗവണ്മെന്റ് വർധിത ശ്രമങ്ങളാണു നടത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, പാത ഇരട്ടിപ്പിക്കൽ, വൈദ്യുതവൽക്കരണം, പുതിയ പാതകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

"വികസനത്തിന്റെ പാതയിലുള്ള ഇന്ത്യ ഇനി റെയിൽവേ സ്റ്റേഷനുകളും നവീകരിക്കേണ്ടതുണ്ട്"- പ്രധാനമന്ത്രി പറഞ്ഞു. ഈ ചിന്താഗതി കണക്കിലെടുത്താണ് ഇന്ത്യയിൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും നവീകരണത്തിനും വേണ്ടി ആദ്യമായി യജ്ഞം ആരംഭിച്ചിരിക്കുന്നത്. റെയിൽവെ യാത്രക്കാരുടെ സൗകര്യാർഥം കാൽനട മേൽപ്പാതകളും ലിഫ്റ്റുകളും എസ്കലേറ്ററുകളും ഇന്ന് റെക്കോഡ് എണ്ണത്തിൽ രാജ്യത്ത് നിർമിക്കപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, രാജ്യത്തെ 500 ലധികം പ്രധാന സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. അമൃതകാലത്തു നിർമിച്ച ഈ പുതിയ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷനുകൾ എന്ന് വിളിക്കും- പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ ഈ സ്റ്റേഷനുകൾ പുതിയ ഭാരതത്തിന്റെ സ്വത്വമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചതിന്റെ ‘സ്ഥാപനദിനം’ റെയിൽവേ ആഘോഷിക്കാൻ തുടങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കോയമ്പത്തൂർ, ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ എന്നിവിടങ്ങളിലെ ആഘോഷങ്ങളെക്കുറിച്ച് പരാമർശിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ 150 വർഷം പൂർത്തിയാക്കി. "ഇപ്പോൾ റെയിൽവേ സ്റ്റേഷനുകളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ പാരമ്പര്യം കൂടുതൽ വിപുലീകരിക്കുകയും കൂടുതൽ കൂടുതൽ പേർ അതിൽ പങ്കാളികളാകുകയും ചെയ്യും" - അദ്ദേഹം പറഞ്ഞു.

'ഏകഭാരതം ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാട് രാജ്യം 'സങ്കൽപ്പ് സേ സിദ്ധി'യുടെ മാധ്യമമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും വികസനം അനിവാര്യമാണ്- പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുടെ സംസ്ഥാനത്ത് റെയിൽവേ വികസനം കേന്ദ്രീകരിക്കാനുള്ള സ്വാർഥ ചിന്താഗതി രാജ്യത്തെ വളരെയധികം നശിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഒരു സംസ്ഥാനത്തെയും പിന്നാക്കം നിർത്താൻ നമുക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഏവർക്കുമൊപ്പം ഏവരുടെയും വികസനം' എന്ന കാഴ്ചപ്പാടുമായി നാം മുന്നോട്ട് പോകണം- അദ്ദേഹം പറഞ്ഞു.

 

കഠിനാധ്വാനം ചെയ്യുന്ന റെയിൽവേ ജീവനക്കാരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഓരോ യാത്രയും യാത്രക്കാർക്ക് അവിസ്മരണീയമാക്കി മാറ്റണമെന്ന് അവരോട് ആവശ്യപ്പെട്ടു. “റെയിൽവേയിലെ ഓരോ ജീവനക്കാരനും യാത്ര സുഗമമാക്കുന്നതിനും യാത്രക്കാർക്ക് നല്ല അനുഭവം നൽകുന്നതിനുമായി നിരന്തരം സംവേദനക്ഷമത പുലർത്തേണ്ടതുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

റെയിൽവേയുടെ ശുചിത്വത്തിന്റെ പുതിയ മാനദണ്ഡങ്ങൾ ഓരോ പൗരനും ശ്രദ്ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഒക്ടോബർ 1ന് രാവിലെ 10ന് നിർദിഷ്‌ട ശുചിത്വ യജ്ഞത്തിൽ പങ്കാളികളാകാൻ ഏവരോടും അദ്ദേഹം അഭ്യർഥിച്ചു. സർദാർ പട്ടേലിന്റെ ജയന്തി ദിനമായ ഒക്‌ടോബർ 2 മുതൽ 31 വരെയുള്ള കാലയളവിൽ ഖാദി-സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങാൻ സ്വയം സമർപ്പിക്കാനും പ്രാദേശികതയ്ക്കായി കൂടുതൽ ശബ്ദമുയർത്താനും അദ്ദേഹം ഏവരോടും ആവശ്യപ്പെട്ടു.

"ഇന്ത്യൻ റെയിൽവേയിലും സമൂഹത്തിലും എല്ലാ തലത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ വികസിത ഇന്ത്യയിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്"- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗവർണർമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

ട്രെയിനുകള്‍ ഓടുന്ന പാതകളില്‍ നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ വേഗതയുള്ളതായിരിക്കും. അതിനാല്‍ യാത്രക്കാരുടെ സമയം ഗണ്യമായി ലാഭിക്കാനാകും. റൂര്‍ക്കേല - ഭുവനേശ്വര്‍ - പുരി വന്ദേ ഭാരത് എക്‌സ്പ്രസ്, കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ നിലവില്‍ ഇതേ റൂട്ടുകളില്‍ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ വേഗത കൂടുതലുള്ളതാണ്. ഹൈദരാബാദ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂറിലധികം; തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് 2 മണിക്കൂറിലധികം; റാഞ്ചി - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, പട്‌ന - ഹൗറ വന്ദേ ഭാരത് എക്‌സ്പ്രസ്, ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ ഏകദേശം 1 മണിക്കൂര്‍; ഉദയ്പൂര്‍ - ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അരമണിക്കൂറോളം എന്ന കണക്കിലുമാണ് നിലവിലുള്ളതിനേക്കാള്‍ വേഗത.

രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, റൂര്‍ക്കേല-ഭുവനേശ്വര്‍ - പുരി വന്ദേ ഭാരത് എക്സ്പ്രസും തിരുനെല്‍വേലി-മധുരൈ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസും യഥാക്രമം പ്രധാന തീര്‍ഥാടന നഗരങ്ങളായ പുരിയെയും മധുരയെയും ബന്ധിപ്പിക്കും. കൂടാതെ, വിജയവാഡ - ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് റെനിഗുണ്ട പാത വഴി സര്‍വീസ് നടത്തുകയും തിരുപ്പതി തീര്‍ഥാടന കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി നല്‍കുകയും ചെയ്യും.

വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍വേയുടെ പുതിയ നിലവാരത്തിന് തുടക്കമിടും. ലോകോത്തര സൗകര്യങ്ങളും ‘കവച്’ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കും  വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആധുനികവും വേഗമേറിയതും സുഖപ്രദവുമായ യാത്രാമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ്.

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'

Media Coverage

Kamal Haasan Backs PM Modi's Call To Save Energy Amid US-Iran War: 'India Will Emerge Stronger'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in China mining accident
May 23, 2026

Prime Minister Shri Narendra Modi today expressed deep sadness over the tragic loss of lives resulting from a mining accident in the Shanxi Province of China.

On behalf of the people of India, the Prime Minister extended his heartfelt condolences to President Xi Jinping and the people of China. Shri Modi prayed that the bereaved families find strength in this tragic hour, while also wishing for the early and safe recovery of all remaining missing persons.

The Prime Minister posted on X:

"Saddened by the loss of lives in a mining accident in Shanxi Province in China. On behalf of the people of India, my condolences to President Xi Jinping and the people of China. May the bereaved families find strength in this tragic hour. Praying for the early and safe recovery of all remaining missing persons."