''നാം ഇന്ത്യക്കാര്‍ ഒത്തൊരുമിക്കുമ്പോഴുണ്ടാകുന്ന കരുത്തു ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്താന്‍, ബ്രിട്ടീഷുകാരുടെ അനീതിക്കെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായ കൂട്ടായ്മയ്ക്കു സാധിച്ചു''
''യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സൂക്ഷിക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മാറിയിരിക്കുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സഹായം ലഭ്യമാകുമെന്ന ഉറപ്പാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്''
''രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തിനു കരുത്തുപകരാന്‍ സമ്മര്‍ദങ്ങളില്ലാത്ത പരിശീലനപ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്''

രാഷ്ട്രീയ രക്ഷാ സര്‍വകലാശാലാ മന്ദിരം അഹമ്മദാബാദില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സര്‍വകലാശാലയുടെ ആദ്യ ബിരുദദാനസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഹാത്മാഗാന്ധിക്കും ദണ്ഡിയാത്രയില്‍ പങ്കെടുത്തവര്‍ക്കും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചാണു പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്. ഈ ദിവസമാണു മഹായാത്ര ആരംഭിച്ചത്. ''നാം ഇന്ത്യക്കാര്‍ ഒത്തൊരുമിക്കുമ്പോഴുണ്ടാകുന്ന കരുത്തു ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്താന്‍, ബ്രിട്ടീഷുകാരുടെ അനീതിക്കെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായ കൂട്ടായ്മയ്ക്കു സാധിച്ചു.'' - പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളില്‍ ഭയം അടിച്ചേല്‍പ്പിച്ചാണു കോളനിവാഴ്ചക്കാലത്ത് അന്നത്തെ ഭരണകൂടം ആഭ്യന്തരസുരക്ഷ കൈകാര്യം ചെയ്തിരുന്നതും സമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നതുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, സാങ്കേതികവിദ്യയും ഗതാഗതസൗകര്യങ്ങളും ആശയവിനിമയവും ഇന്നത്തെപ്പോലെ മെച്ചപ്പെട്ടതായരുന്നില്ല. അതുകൊണ്ടുതന്നെ സുരക്ഷാസൈന്യത്തിനു തയ്യാറെടുപ്പുകള്‍ക്കു കൂടുതല്‍ സമയം ലഭിച്ചിരുന്നു. എന്നാല്‍ ജനാധിപത്യപരമായ ഇന്നത്തെ സാഹചര്യത്തില്‍ ക്രമസമാധാനപ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള കഴിവും മറ്റ് അനൗദ്യോഗിക വൈദഗ്ധ്യങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രതിച്ഛായ മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മഹാമാരിക്കാലത്തു പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. ''സ്വാതന്ത്ര്യം ലഭിച്ചശേഷം, രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തില്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമായിരുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സൂക്ഷിക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മാറിയിരിക്കുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സഹായം ലഭ്യമാകുമെന്ന ഉറപ്പാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്.''- അദ്ദേഹം പറഞ്ഞു.

ജോലിയുടെ പിരിമുറുക്കം കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കൂട്ടായ പരിശ്രമം ലഭ്യമാക്കുന്നതില്‍ കുറവുണ്ടാകുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്മര്‍ദമൊഴിവാക്കാനും വിശ്രമം ലഭ്യമാക്കാനുമായി സേനയിലെ യോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ''രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തിനു കരുത്തുപകരാന്‍ സമ്മര്‍ദങ്ങളില്ലാത്ത പരിശീലനപ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ-ക്രമസമാധാനപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ അവരെ പിടികൂടാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കുന്നതു ദിവ്യാംഗര്‍ക്കുപോലും ഈ മേഖലയില്‍ സംഭാവന ചെയ്യാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗര്‍ മേഖലയില്‍ ദേശീയ നിയമസര്‍വകലാശാല, രക്ഷാസര്‍വകലാശാല, ഫോറന്‍സിക് ശാസ്ത്രസര്‍വകലാശാല എന്നിവയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അനുബന്ധ മേഖലകളില്‍ സമഗ്രമായ വിദ്യാഭ്യാസമൊരുക്കുന്നതിനായി, നിരന്തരം ഇവയെ കൂട്ടിയിണക്കിയുള്ള സിമ്പോസിയങ്ങളിലൂടെ ഈ സ്ഥാപനങ്ങള്‍ക്കിടയില്‍ സമന്വയമുണ്ടാക്കേണ്ടത് അനിവാര്യമാണ്. ഇതൊരു പൊലീസ് സര്‍വകലാശാലയായി കണക്കാക്കരുത്. രാജ്യസുരക്ഷ പൂര്‍ണമായും പരിപാലിക്കുന്ന രക്ഷാസര്‍വകലാശാലയാണിത് - അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടമനഃശാസ്ത്രവും, മധ്യസ്ഥചര്‍ച്ചകള്‍, പോഷകാഹാരം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു.

യൂണിഫോമിലായിരിക്കുമ്പോഴും മാനവികമൂല്യങ്ങള്‍ നിലനിര്‍ത്തണമെന്നും പരിശ്രമങ്ങളില്‍ സേവനമനോഭാവത്തിനു കുറവുണ്ടാകരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാമേഖലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിച്ചുവരുന്നതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ''പ്രതിരോധമേഖലയില്‍ കൂടുതല്‍ സ്ത്രീപങ്കാളിത്തത്തിനാണു നാം സാക്ഷ്യംവഹിക്കുന്നത്. ശാസ്ത്രമാകട്ടെ, വിദ്യാഭ്യാസമാകട്ടെ, സുരക്ഷയാകട്ടെ; ഏതുമേഖലയിലും സ്ത്രീകള്‍ മുന്നില്‍നിന്നു നയിക്കുകയാണ്.''- അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു രൂപപ്പെടുത്തുന്നതിന് ആ സ്ഥാപനത്തിന്റെ ആദ്യ ബാച്ചിനു വലിയ പങ്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഔഷധനിര്‍മാണമേഖലയില്‍ ഗുജറാത്തിനെ മുന്‍നിരയിലെത്തിക്കുന്നതില്‍ പഴയ ഫാര്‍മസി കോളേജ് നല്‍കിയ സംഭാവനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അതുപോലെ രാജ്യത്തു കരുത്തുറ്റ എംബിഎ വിദ്യാഭ്യാസസമ്പ്രദായത്തിനു രൂപംകൊടുക്കുന്നതില്‍ സഹായകമായത് ഐഐഎം അഹമ്മദാബാദാണെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനപാലനം, കുറ്റാരോപിതരായവര്‍ക്കു നീതി ലഭ്യമാക്കല്‍, തെറ്റുതിരുത്തല്‍ നടപടികള്‍ എന്നിവയുടെ വിവിധ വിഭാഗങ്ങളില്‍ ഉന്നതനിലവാരത്തിലുള്ള പരിശീലനം ലഭിച്ച മനുഷ്യശക്തിയുടെ ആവശ്യകത നിറവേറ്റുന്നതിനാണു രാഷ്ട്രീയരക്ഷാസര്‍വകലാശാല (ആര്‍ആര്‍യു) സ്ഥാപിച്ചത്. 2010ല്‍ ഗുജറാത്ത് ഗവണ്‍മെന്റ് സ്ഥാപിച്ച രക്ഷാശക്തി സര്‍വകലാശാലയുടെ നിലവാരമുയര്‍ത്തിയാണു ഗവണ്‍മെന്റ് രാഷ്ട്രീയരക്ഷാസര്‍വകലാശാല എന്ന പേരില്‍ ദേശീയ പൊലീസ് സര്‍വകലാശാല സ്ഥാപിച്ചത്. ദേശീയപ്രാധാന്യമുള്ള ഈ സര്‍വകലാശാല 2020 ഒക്ടോബര്‍ ഒന്നിനാണു പ്രവര്‍ത്തനം ആരംഭിച്ചത്. സ്വകാര്യമേഖലയുമായി സഹകരിച്ച് അറിവും വിഭവങ്ങളും പ്രയോജനപ്പെടുത്തി പൊലീസ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സര്‍വകലാശാല മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

പൊലീസ് ശാസ്ത്രവും നിര്‍വഹണവും, ക്രിമിനല്‍ നിയമവും നീതിയും, സൈബര്‍ സൈക്കോളജി, വിവരസാങ്കേതികവിദ്യ, നിര്‍മിതബുദ്ധി, സൈബര്‍ സുരക്ഷ, കുറ്റാന്വേഷണം, നയപരമായ ഭാഷണരീതി, ആഭ്യന്തരപ്രതിരോധവും നയങ്ങളും, ശാരീരികക്ഷമതയും കായികമേഖലയും, തീരദേശ-സമുദ്രസുരക്ഷ എന്നിങ്ങനെ പൊലീസിന്റെയും ആഭ്യന്തരസുരക്ഷയുടെയും വിവിധ മേഖലകളില്‍ ഡിപ്ലോമ മുതല്‍ ഡോക്ടറേറ്റ്തലം വരെയുള്ള വിദ്യാഭ്യാസപരിപാടികളാണ് ആര്‍ആര്‍യു ഒരുക്കുന്നത്. നിലവില്‍, 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 822 വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കുന്നു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions