“ബാങ്കിങ് സേവനങ്ങൾ ഏതറ്റംവരെയും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു ഞങ്ങൾ മുൻ‌ഗണന നൽകി”
“സാമ്പത്തികപങ്കാളിത്തവും ഡിജിറ്റൽ പങ്കാളിത്തവും ചേരുമ്പോൾ സാധ്യതകളുടെ പുതിയ ലോകമാണു തുറക്കുന്നത്”
“ഇന്ന് ഒരുലക്ഷം പൗരന്മാർക്ക് ഇന്ത്യയിലുള്ള ശാഖകളുടെ എണ്ണം ജർമനി, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്”
“ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിങ് അടിസ്ഥാനസൗകര്യങ്ങളെ ഐഎംഎഫും പ്രശംസിച്ചു”
“ഡിജിറ്റൽവൽക്കരണത്തിലൂടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ മുൻനിരയിലെത്തിയെന്നു ലോകബാങ്കും പറയുന്ന നിലയിലേക്കു നാം വളർന്നു”
“ബാങ്കിങ് ഇന്നു സാമ്പത്തിക ഇടപാടുകൾക്കപ്പുറത്തേക്കു സഞ്ചരിക്കുന്നു; മാത്രമല്ല, ‘സദ്ഭരണ’ത്തിന്റെയും ‘മികച്ച സേവന വിതരണ’ത്തിന്റെയും മാധ്യമമായി മാറി”
“ജൻധൻ അക്കൗണ്ടുകൾ രാജ്യത്തു സാമ്പത്തിക ഉൾപ്പെടുത്തലിന്റെ അടിത്തറ പാകിയെങ്കിൽ, ഫിൻടെക് സാമ്പത്തിക വിപ്ലവത്തിന് അടിത്തറയാകും”
“ജൻധൻ ബാങ്ക് അക്കൗണ്ടുകളുടെ ശക്തി ഇന്നു രാജ്യംമുഴുവൻ ആസ്വദിക്കുന്നു”
“ബാങ്കിങ് സംവിധാനം കരുത്തുറ്റതാണെങ്കിൽ ഏതുരാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകുതിക്കും”

75 ജില്ലകളിലെ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (ഡിബിയു) പ്രധാന/മന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാഷ്ട്രത്തിനു സമർപ്പിച്ചു.


75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ കൂടുതൽ സാമ്പത്തിക ഉൾപ്പെടുത്തലുകൾ നടത്തുമെന്നും പൗരന്മാരുടെ ബാങ്കിങ് അനുഭവം മെച്ചപ്പെടുത്തുകയുംചെയ്യുമെന്നു പറഞ്ഞാണു പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനചെയ്തത്. “സാധാരണ പൗരന്മാർക്കു ജീവിതം സുഗമമാക്കുന്നതിനുള്ള വലിയ ചുവടുവയ്പാണു ഡിബിയു”- അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ബാങ്കിങ് സജ്ജീകരണത്തിൽ, ഏറ്റവും കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങളോടെ പരമാവധി സേവനങ്ങൾ നൽകാനാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. എഴുത്തുകുത്തുകളേതുമില്ലാതെ ഇതെല്ലാം ഡിജിറ്റലായി നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ശക്തവും സുരക്ഷിതവുമായ ബാങ്കിങ് സംവിധാനം പ്രദാനംചെയ്യുന്നതോടൊപ്പം ഇതു ബാങ്കിങ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യും. “ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർക്കു വായ്പയ്ക്കായി പണംകൈമാറുന്നതുപോലുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം സുഗമമാക്കുന്നതിന്, ആ ദിശയിൽ രാജ്യത്തു നടക്കുന്ന മറ്റൊരു വലിയ ചുവടുവയ്പാണു ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ” - അദ്ദേഹം കൂട്ടിച്ചേർത്തു

സാധാരണക്കാരെ ശാക്തീകരിക്കുകയും അവരെ ശക്തരാക്കുകയുമാണു ഗവണ്മെന്റിന്റെ ലക്ഷ്യം. അതിന്റെ ഫലമായി ഒരാളെപ്പോലും ഒഴിവാക്കാതെ അവരുടെ ക്ഷേമം ലക്ഷ്യമിട്ടു നീങ്ങുന്ന ഗവണ്മെന്റ്സംവിധാനത്തെ മുഴുവൻ മനസിൽവച്ചാണു നയങ്ങൾക്കു രൂപംനൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരേസമയം ഗവണ്മെന്റ് പ്രവർത്തിച്ച രണ്ടുമേഖലകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാമതായി, ബാങ്കിങ് സംവിധാനം പരിഷ്കരിക്കലും ശക്തിപ്പെടുത്തലും സുതാര്യമാക്കലും. രണ്ടാമതായി സാമ്പത്തിക ഉൾപ്പെടുത്തൽ.

ആവശ്യങ്ങൾക്കായി ജനങ്ങൾ ബാങ്കിൽ പോകേണ്ടിവന്നിരുന്ന മുൻകാല പരമ്പരാഗതരീതികൾ അനുസ്മരിച്ച്, ബാങ്കിനെ ജനങ്ങളിലേക്കെത്തിക്കുകവഴി ഈ ഗവണ്മെന്റ് സമീപനംമാറ്റിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ ഏതറ്റംവരെയും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു ഞങ്ങൾ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും ബാങ്കിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന നാളുകളിൽനിന്നു ബാങ്കുകൾ പാവപ്പെട്ടവന്റെ പടിവാതിൽക്കചെന്നെത്തുന്ന സാഹചര്യത്തിലേക്കുള്ള വലിയ മാറ്റമാണുണ്ടായത്. പാവപ്പെട്ടവരും ബാങ്കുകളും തമ്മിലുള്ള അകലംകുറയ്ക്കുൽ ഇതിൽ ഉൾപ്പെടുന്നു. “ശാരീരികഅകലം മാത്രമല്ല ഞങ്ങൾ നീക്കംചെയ്തത്; ഏറ്റവും പ്രധാനമായി മാനസികഅകലവും ഞങ്ങൾ നീക്കംചെയ്തു”. വിദൂരപ്രദേശങ്ങളിൽ ബാങ്കിങ് സൗകര്യം എത്തിക്കുന്നതിന് ഉയർന്ന മുൻഗണന നൽകി. ഇന്ന് ഇന്ത്യയിലെ 99 ശതമാനത്തിലധികം ഗ്രാമങ്ങളിലും 5 കിലോമീറ്റർ ചുറ്റളവിൽ ബാങ്ക് ശാഖയോ ബാങ്കിങ് ഔട്ട്‌ലെറ്റോ ‘ബാങ്കിങ് മിത്ര’യോ ഉണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. “സാധാരണ പൗരന്മാർക്കു ബാങ്കിങ് ആവശ്യങ്ങൾ ഒരുക്കുന്നതിന് ഇന്ത്യ പോസ്റ്റ് ബാങ്കുകൾവഴി വിപുലമായ പോസ്റ്റ് ഓഫീസ് ശൃംഖലയും പ്രയോജനപ്പെടുത്തി”- അദ്ദേഹം പറഞ്ഞു. “ഇന്ന് ഒരുലക്ഷം പൗരന്മാർക്ക് ഇന്ത്യയിലുള്ള ശാഖകളുടെ എണ്ണം ജർമനി, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

തുടക്കത്തിൽ ചില വിഭാഗങ്ങളിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും, “ഇന്നു രാജ്യംമുഴുവൻ ജൻധൻ ബാങ്ക് അക്കൗണ്ടുകളുടെ ശക്തി അനുഭവിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. വളരെ കുറഞ്ഞ പ്രീമിയത്തിൽ അശരണരായവർക്ക് ഇൻഷുറൻസ് നൽകാൻ ഈ അക്കൗണ്ടുകൾ ഗവണ്മെന്റിനെ പ്രാപ്തമാക്കിയെന്ന് അദ്ദേഹം അറിയിച്ചു. “ഇതു പാവപ്പെട്ടവർക്ക് ഈടില്ലാതെ വായ്പനൽകാനുള്ള വഴിതുറക്കുകയും ലക്ഷ്യമിടുന്ന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കു നേരിട്ട് ആനുകൂല്യക്കൈമാറ്റം നടത്തുകയുംചെയ്തു. വീടുകൾ, കക്കൂസുകൾ, പാചകവാതകസബ്സിഡി എന്നിവ നൽകുന്നതിനുള്ള പ്രധാന മാർഗം ഈ അക്കൗണ്ടുകളായിരുന്നു. കൂടാതെ, കർഷകർക്കുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ തടസമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞു”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിങ് അടിസ്ഥാനസൗകര്യത്തിന് ആഗോള അംഗീകാരം ലഭിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിങ് അടിസ്ഥാനസൗകര്യങ്ങളെ ഐഎംഎഫും പ്രശംസിച്ചു. പുതിയ സാങ്കേതികവിദ്യകൾ അവലംബിച്ചു അവ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഇന്ത്യയിലെ പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കുമാണ് ഇതിനുള്ള ഖ്യാതി”- അദ്ദേഹം പറഞ്ഞു.

“യുപിഐ ഇന്ത്യക്കു പുതിയ സാധ്യതകൾ തുറന്നിരിക്കുന്നു”. പ്രധാനമന്ത്രി തുടർന്നു, “സാമ്പത്തികപങ്കാളിത്തവും ഡിജിറ്റൽ പങ്കാളിത്തവും കൂടിച്ചേരുമ്പോൾ സാധ്യതകളുടെ പുതിയ ലോകമാണു തുറക്കുന്നത്. യുപിഐ പോലുള്ള വലിയ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സാങ്കേതികവിദ്യയായതിനാൽ ഇന്ത്യ ഇതിൽ അഭിമാനിക്കുന്നു. ഇന്ന് 70 കോടി തദ്ദേശീയ റുപ്പേ കാർഡുകൾ പ്രവർത്തനക്ഷമമാണ്. ഈ മേഖലയിലെ വിദേശ സേവനവിതരണക്കാരുടെ കാലത്തിനും അത്തരം ഉൽപ്പന്നങ്ങളുടെ വരേണ്യസ്വഭാവത്തിനും വലിയ മാറ്റംവന്നു”- അദ്ദേഹം പറഞ്ഞു. “സാങ്കേതികവിദ്യയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ഈ സംയോജനം പാവപ്പെട്ടവരുടെ അന്തസുയർത്തി. അവരുടെ പ്രാപ്തിവർധിപ്പിച്ചു. മധ്യവർഗത്തെ ശാക്തീകരിച്ചു. അതോടൊപ്പം ഇതു രാജ്യത്തെ ഡിജിറ്റൽ വേർതിരിവും ഇല്ലാതാക്കി”- അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലാതാക്കുന്നതിൽ ഡിബിടിയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം, വിവിധ പദ്ധതികളിലായി 25 ലക്ഷം കോടിയിലധികംരൂപ ഡിബിടിവഴി കൈമാറ്റം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അടുത്ത ഗഡു നാളെ കർഷകർക്കുകൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. “ഇന്നു ലോകംമുഴുവൻ ഡിബിടിയെയും ഇന്ത്യയുടെ ഡിജിറ്റൽ ശക്തിയെയും അഭിനന്ദിക്കുന്നു. ഇന്നത് ആഗോളമാതൃകയായാണു കാണുന്നത്. ഡിജിറ്റൽവൽക്കരണത്തിലൂടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ മുൻനിരയിലെത്തിയെന്നു ലോകബാങ്കും പറയുന്നനിലയിലേക്കു നാം വളർന്നു”- പ്രധാനമന്ത്രി പറഞ്ഞു.

ഫിൻടെക് ഇന്ത്യയുടെ നയങ്ങളുടെയും പ്രയത്നങ്ങളുടെയും കാതലാണെന്നും ഭാവിയെ രൂപപ്പെടുത്തുന്നതിൽ അതു പ്രധാനപങ്കു വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ ഫിൻടെക്കിന്റെ ഈ കഴിവു കൂടുതൽ വിപുലീകരിക്കും. “ജൻധൻ അക്കൗണ്ടുകൾ രാജ്യത്തു സാമ്പത്തിക ഉൾപ്പെടുത്തലിന്റെ അടിത്തറ പാകിയെങ്കിൽ, ഫിൻടെക് സാമ്പത്തികവിപ്ലവത്തിന്റെ അടിസ്ഥാനമാകും”- അദ്ദേഹം പറഞ്ഞു.

ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന ഗവണ്മെന്റിന്റെ പ്രഖ്യാപനം പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “വരാനിരിക്കുന്ന കാലത്തെ ഡിജിറ്റൽ കറൻസിയായാലും,  ഇന്നിന്റെ ഡിജിറ്റൽ ഇടപാടുകളായാലും സമ്പദ്‌വ്യവസ്ഥയ്ക്കുപുറമെ നിരവധി സുപ്രധാനവശങ്ങളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു”. സമ്പാദ്യം, നോട്ടുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കൽ, പാരിസ്ഥിതികനേട്ടങ്ങൾ എന്നിവ പ്രധാനനേട്ടങ്ങളായി അദ്ദേഹം പട്ടികപ്പെടുത്തി. നോട്ടുകൾ അച്ചടിക്കാനുള്ള പേപ്പറും മഷിയും നാം ഇറക്കുമതി ചെയ്യുകയാണ്. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സ്വീകരിക്കുന്നതിലൂടെ നാം സ്വയംപര്യാപ്ത ഇന്ത്യക്കു സംഭാവനയേകുമ്പോൾ കടലാസുപഭോഗംകുറച്ച്, പരിസ്ഥിതിക്കു ഗുണംചെയ്യുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബാങ്കിങ് ഇന്നു സാമ്പത്തിക ഇടപാടുകൾക്കപ്പുറത്തേക്കു സഞ്ചരിക്കുന്നുവെന്നും  ‘സദ്ഭരണ’ത്തിന്റെയും ‘മികച്ച സേവനവിതരണ’ത്തിന്റെയും മാധ്യമമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന്, ഈ സമ്പ്രദായം സ്വകാര്യമേഖലയുടെയും ചെറുകിടവ്യവസായങ്ങളുടെയും വളർച്ചയ്ക്കു വലിയ സാധ്യതകളേകി. സാങ്കേതികവിദ്യയിലൂടെയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും പുതിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാത്ത മേഖലയൊന്നും ഇന്ത്യയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും സ്റ്റാർട്ടപ്പ് ലോകത്തിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും സ്വയംപര്യാപ്ത ഇന്ത്യയുടെയും വലിയ ശക്തിയാണ്”- അദ്ദേഹം പറഞ്ഞു. “ഇന്നു നമ്മുടെ ചെറുകിട വ്യവസായങ്ങളും എംഎസ്എംഇകളും ജിഇഎംപോലുള്ള സംവിധാനത്തിലൂടെ ഗവണ്മെന്റ് ടെൻഡറുകളിൽ പങ്കെടുക്കുന്നു. അവയ്ക്കു പുതിയ വ്യാവസായികാവസരങ്ങൾ ലഭിക്കുന്നു. ഇതുവരെ 2.5 ലക്ഷം കോടിരൂപയുടെ ഓർഡറുകൾ ജിഇഎമ്മിൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾവഴി ഈ ദിശയിൽ ഇനിയും നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
“ബാങ്കിങ് സംവിധാനം കരുത്തുറ്റതാണെങ്കിൽ ഏതു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകുതിക്കും”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014നു മുമ്പുള്ള ‘ഫോൺ ബാങ്കിങ്’ സംവിധാനത്തിൽനിന്നു കഴിഞ്ഞ 8 വർഷത്തിനുള്ളിൽ രാജ്യം ഡിജിറ്റൽ ബാങ്കിങ്ങിലേക്കു മാറിയെന്നും അതിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു. പഴയരീതികൾ അനുസ്മരിച്ച്, 2014നുമുമ്പു ഫോൺവിളികളാണു ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫോൺബാങ്കിങ് രാഷ്ട്രീയം ബാങ്കുകളെ സുരക്ഷിതമല്ലാതാക്കിയെന്നും ആയിരക്കണക്കിനുകോടികളുടെ അഴിമതികൾക്കു വിത്തുപാകി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അരക്ഷിതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ഗവണ്മെന്റ് ഈ സംവിധാനത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിലേക്കു വെളിച്ചംവീശി, സുതാര്യതയ്ക്കാണു പ്രധാന ഊന്നൽ നൽകുന്നതെന്നു പ്രധാനമന്ത്രി അറിയിച്ചു. “നിഷ്ക്രിയ ആസ്തികൾ (എൻപിഎ) തിരിച്ചറിയുന്നതിൽ സുതാര്യത കൊണ്ടുവന്നതിനുശേഷം ലക്ഷക്കണക്കിനു കോടിരൂപ ബാങ്കിങ് സംവിധാനത്തിലേക്കു തിരികെക്കൊണ്ടുവന്നു. ഞങ്ങൾ ബാങ്കുകളുടെ മൂലധനം പുനഃസ്ഥാപിച്ചു. മനഃപൂർവം കുടിശ്ശികവരുത്തുന്നവർക്കെതിരെ നടപടിയെടുത്തു. അഴിമതിനിരോധനനിയമം പരിഷ്കരിച്ചു. സുതാര്യവും ശാസ്ത്രീയവുമായ സംവിധാനം സൃഷ്ടിക്കുന്നതിനായി, വായ്പകൾക്കായി സാങ്കേതികവിദ്യയുടെയും അപഗ്രഥനത്തിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, ഐബിസിയുടെ സഹായത്തോടെ എൻപിഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പ്രതിവിധികൾ വേഗത്തിലാക്കി”- അദ്ദേഹം പറഞ്ഞു. “ബാങ്കുകളുടെ ലയനംപോലുള്ള തീരുമാനങ്ങൾ നയപരമായ വൈകല്യങ്ങളുടെ  ഇരകളായിരുന്നു. രാജ്യം അവ ധീരമായി സ്വീകരിച്ചു. ഈ തീരുമാനങ്ങളുടെ ഫലങ്ങൾ ഇന്നു നമ്മുടെ മുന്നിലുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളും ഫിൻ‌ടെക്കിന്റെ നൂതനമായ ഉപയോഗവുംപോലുള്ള പുതിയ സംരംഭങ്ങളിലൂടെ ബാങ്കിങ് സംവിധാനത്തിനായി സ്വയംപ്രവർത്തിക്കുന്ന സംവിധാനം ഇപ്പോൾ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കൾക്കായി അത്രത്തോളം സ്വയംഭരണാവകാശമുണ്ട്. ബാങ്കുകൾക്കും അതേ സൗകര്യവും സുതാര്യതയുമുണ്ട്. ഈ പ്രസ്ഥാനത്തെ കൂടുതൽ മുന്നോട്ടുനയിക്കാൻ ഈ മേഖലയുമായി ബന്ധപ്പെട്ടവരോട് അദ്ദേഹം ആഹ്വാനംചെയ്തു.

പ്രസംഗം ഉപസംഹരിക്കവേ, ഗ്രാമങ്ങളിലെ ചെറുകിടകച്ചവടക്കാരോടു പൂർണമായും ഡിജിറ്റൽ ഇടപാടുകളിലേക്കു നീങ്ങാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്തു. രാജ്യത്തിന്റെ പ്രയോജനത്തിനായി പൂർണമായും ഡിജിറ്റലിലേക്കു മാറുന്നതിന് 100 വ്യാപാരികളെ തങ്ങളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം ബാങ്കുകളോട് അഭ്യർഥിച്ചു. “എനിക്കുറപ്പുണ്ട്; ഈ സംരംഭം നമ്മുടെ ബാങ്കിങ് സംവിധാനത്തെയും സമ്പദ്‌വ്യവസ്ഥയെയും ഭാവിയിലേക്കു സജ്ജമാക്കുന്ന ഘട്ടത്തിലേക്കു കൊണ്ടുപോകും. അത് ആഗോളസമ്പദ്‌വ്യവസ്ഥയെ നയിക്കാനുള്ള കഴിവേകും”- ശ്രീ മോദി പറഞ്ഞു.

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മു ഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, പാർലമെന്റംഗങ്ങൾ, ബാങ്കിങ് മേഖലയിലെ പ്രമുഖർ, വിദഗ്ധർ, ഗുണഭോക്താക്കൾ എന്നിവർ വിദൂരദൃശ്യസംവിധാനത്തിലൂടെ പങ്കെടുത്തു.

പശ്ചാത്തലം:

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള മറ്റൊരു നടപടിയായി, 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളാണു (ഡിബിയു) പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തിനു സമര്‍പ്പ‌ിച്ചത്.

2022-23ലെ കേന്ദ്ര ബജറ്റ്പ്രസംഗത്തിന്റെ ഭാഗമായി, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കായി രാജ്യത്തെ 75 ജില്ലകളിലായി 75 ഡിബിയുകള്‍ സ്ഥാപിക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പ്രയോജനങ്ങള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുകയും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍ക്കൊള്ളുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ഡിബിയുകള്‍ സ്ഥാപിക്കുന്നത്. 11 പൊതുമേഖലാബാങ്കുകളും 12 സ്വകാര്യമേഖലാബാങ്കുകളും ഒരു ചെറുകിട ധനകാര്യബാങ്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകും.
 
സമ്പാദ്യ അക്കൗണ്ട് തുറക്കല്‍, നീക്കിയിരിപ്പു പരിശോധിക്കല്‍, പാസ്ബുക്ക് രേഖപ്പെടുത്തല്‍, തുക കൈമാറല്‍, സ്ഥിരനിക്ഷേപങ്ങൾ തുടങ്ങൽ, വായ്പാ അപേക്ഷകള്‍, നല്‍കിയ ചെക്കുകള്‍ക്കുള്ള പണം നല്‍കുന്നതു നിര്‍ത്തിവയ്ക്കാനുള്ള നിർദേശങ്ങള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ കാണൽ, നികുതിയടയ്ക്കൽ, ബില്ലുകളടയ്ക്കൽ, അവകാശിയെ നിര്‍ദേശിക്കൽ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഔട്ട്‌ലെറ്റുകളായിരിക്കും ഡിബിയുകൾ.

ഡിബിയുകള്‍ ഉപഭോക്താക്കള്‍ക്കു വര്‍ഷംമുഴുവനും ബാങ്കിങ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ ലഭ്യതയും മികച്ച ഡിജിറ്റല്‍ അനുഭവവും ഉറപ്പാക്കും. ഡിജിറ്റല്‍ സാമ്പത്തികസാക്ഷരത പ്രചരിപ്പിക്കുകയും സൈബര്‍ സുരക്ഷാ അവബോധത്തിനും സംരക്ഷണത്തിനുമുള്ള ഉപഭോക്തൃവിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നല്‍ നല്‍കുകയുംചെയ്യും. അതോടൊപ്പം, ഡിബിയുകള്‍ വാഗ്ദാനംചെയ്യുന്ന വ്യാപാരത്തില്‍നിന്നും സേവനങ്ങളില്‍നിന്നും ഉടലെടുക്കുന്ന ഉപഭോക്തൃപരാതികള്‍ പരിഹരിക്കുന്നതിനും തത്സമയസഹായം നല്‍കുന്നതിനും ഡിബിയുകൾനേരിട്ടോ ബിസിനസ് ഫെസിലിറ്റേറ്റര്‍മാര്‍/കറസ്‌പോണ്ടന്റുമാര്‍ മുഖേനയോ മതിയായ ഡിജിറ്റല്‍ സംവിധാനങ്ങളും ഒരുക്കും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rabi acreage tops normal levels for most crops till January 9, shows data

Media Coverage

Rabi acreage tops normal levels for most crops till January 9, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Diplomatic Advisor to President of France meets the Prime Minister
January 13, 2026

Diplomatic Advisor to President of France, Mr. Emmanuel Bonne met the Prime Minister, Shri Narendra Modi today in New Delhi.

In a post on X, Shri Modi wrote:

“Delighted to meet Emmanuel Bonne, Diplomatic Advisor to President Macron.

Reaffirmed the strong and trusted India–France Strategic Partnership, marked by close cooperation across multiple domains. Encouraging to see our collaboration expanding into innovation, technology and education, especially as we mark the India–France Year of Innovation. Also exchanged perspectives on key regional and global issues. Look forward to welcoming President Macron to India soon.

@EmmanuelMacron”