പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയില്‍ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
വിവിധ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണ പദ്ധതികളും മറ്റ് നിരവധി പ്രധാന റെയില്‍വേ പദ്ധതികളും രാജ്യത്തിന് സമര്‍പ്പിച്ചു
സിലിഗുരിയ്ക്കും രാധികാപൂരിനും ഇടയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു
3,100 കോടി രൂപയുടെ രണ്ട് ദേശീയപാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
''വികസിത് പശ്ചിമ ബംഗാളിലേക്കുള്ള ഒരു ചുവടുവയ്പു കൂടിയാണ് ഇന്നത്തെ പദ്ധതികള്‍'' ;
''കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമായി ഞങ്ങളുടെ ഗവണ്‍മെന്റ് കണക്കാക്കുന്നു''
''ഈ 10 വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസനത്തെ ഞങ്ങള്‍ പാസഞ്ചറില്‍ നിന്ന് എക്‌സ്പ്രസ് വേഗതയിലേക്ക് നയിച്ചു. ഞങ്ങളുടെ മൂന്നാം ടേമില്‍, ഇത് സൂപ്പര്‍ഫാസ്റ്റ് സ്പീഡില്‍ മുന്നോട്ട് പോകും''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 'വികസിത് ഭാരത് വികസിത് പശ്ചിമ ബംഗാള്‍' പരിപാടിയെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാളില്‍ റെയില്‍, റോഡ് മേഖലയിലെ 4500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

തേയിലയുടെ മനോഹരമായ ഭൂമിയില്‍ സന്നിഹിതനാകാന്‍ കഴിഞ്ഞതിലുളള സന്തോഷം സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. വികസിത് പശ്ചിമ ബംഗാളിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇന്നത്തെ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.

 

പശ്ചിമ ബംഗാളിന്റെ വടക്കന്‍ ഭാഗം അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാര മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുമെന്നതിനും വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമാണെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. അതുകൊണ്ട്, സംസ്ഥാനത്തിൻ്റെ വടക്കന്‍ ഭാഗത്തോടൊപ്പം പശ്ചിമ ബംഗാളിന്റെ വികസനവും ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനികവല്‍ക്കരിച്ച റെയില്‍, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, വടക്ക്, തെക്ക് മേഖലകളിലെ ദിനാജ്പൂര്‍-കൂച്ച്ബിഹാര്‍ ജാല്‍പായ്ഗുരി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ഏകലാഖി - ബാലൂര്‍ഘട്ട്, റാണിനഗര്‍ ജല്‍പായ്ഗുരി - ഹല്‍ദിബാരി, സിലിഗുരി - അലുബാരി സെക്ഷനുകളെക്കുറിച്ചും അതോടൊപ്പം സമീപ വനമേഖലയിലെ മലിനീകരണം കുറയ്ക്കുന്ന സിലിഗുരി - സമുക്തല പാതയെക്കുറിച്ചും പരാമര്‍ശിച്ചു. ബര്‍സോയ് - രാധികാപൂര്‍ സെക്ഷന്റെ വൈദ്യുതീകരണം ബീഹാറിനും പശ്ചിമ ബംഗാളിനും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ റെയില്‍വേ ശക്തിപ്പെടുത്തുന്നത് വികസനത്തിന്റെ പുതിയ സാദ്ധ്യതകള്‍ക്ക് ആക്കം കൂട്ടുമെന്നും സാധാരണക്കാരുടെ ജീവിതം സുഗമമാക്കുമെന്നും രാധികാപൂരിനും സിലിഗുരിക്കുമിടയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ട്രെയിനുകളുടെ അതേ വേഗത ഈ മേഖലയിലും നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആധുനിക അതിവേഗ ട്രെയിനുകള്‍ ആരംഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മിതാലി എക്‌സ്പ്രസ് ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് ധാക്ക കാന്റിലേക്ക് ഓടുന്നതിനാല്‍ ബംഗ്ലാദേശുമായുള്ള റെയില്‍ ബന്ധിപ്പിക്കലിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ബംഗ്ലാദേശ് ഗവണ്‍മെന്റുമായി സഹകരിച്ച് രാധികാപൂര്‍ സ്‌റ്റേഷന്‍ വരെ ബന്ധിപ്പിക്കല്‍ നീട്ടുന്നുവെന്നും പറഞ്ഞു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശാബ്ദങ്ങളില്‍ കിഴക്കന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, കിഴക്കന്‍ ഇന്ത്യയെ രാഷ്ട്രത്തിന്റെ വളര്‍ച്ചാ യന്ത്രമായാണ് നിലവിലെ ഗവണ്‍മെന്റ് കണക്കാക്കുന്നതെന്നും പറഞ്ഞു. അതുകൊണ്ടാണ് മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിന് മുന്‍പൊന്നുമില്ലാത്ത തരത്തിലുള്ള നിക്ഷേപം നടത്തുന്നത്. വെറും 4,000 കോടി രൂപയായിരുന്ന പശ്ചിമ ബംഗാളിന്റെ വാര്‍ഷിക ശരാശരി റെയില്‍വേ ബജറ്റ് ഇപ്പോള്‍ 14,000 കോടി രൂപയായി ഉയര്‍ന്നതായും പ്രധാനമന്ത്രി പറഞ്ഞു. വടക്കന്‍ ബംഗാളില്‍ നിന്ന് ഗുവാഹത്തിയിലേക്കും ഹൗറയിലേക്കുമുള്ള അര്‍ദ്ധ അതിവേഗ വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ചും നവീകരണത്തിനായി ഏറ്റെടുത്ത 500 അമൃത് ഭാരത് സ്‌റ്റേഷനുകളില്‍ സിലിഗുരി സ്‌റ്റേഷന്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ''ഈ 10 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റെയില്‍വേ വികസനത്തെ പാസഞ്ചറില്‍ നിന്ന് എക്‌സ്പ്രസിന്റെ വേഗതയിലേക്ക് നയിച്ചു. ഞങ്ങളുടെ മൂന്നാം ടേമില്‍ ഇത് എക്‌സ്പ്രസ്‌വേഗതയില്‍ മുന്നേറും'', പ്രധാനമന്ത്രി മോദി പറഞ്ഞു.

 

വടക്കന്‍ പശ്ചിമ ബംഗാളില്‍ 3,000 കോടിയിലധികം രൂപയുടെ രണ്ട് റോഡ് പദ്ധതികളുടെ ഉദ്ഘാടനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. എന്‍.എച്ച് 27ലെ ഘോഷ്പുകുര്‍-ധുപ്ഗുരി ഭാഗത്തിലെ നാലുവരിപ്പാതയും ഇസ്ലാംപൂര്‍ ബൈപാസ് നാലുവരിയാക്കുന്നതും ജല്‍പായ്ഗുരി, സിലിഗുരി, മൈനാഗുരി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും അതേസമയം സിലിഗുരി, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍ മേഖലകളിലേക്ക് മികച്ച ബന്ധിപ്പിക്കല്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ദുവാര്‍, ഡാര്‍ജിലിംഗ്, ഗാങ്‌ടോക്ക്, മിറിക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത് എളുപ്പമാകും'', ഇത് മേഖലയിലെ വ്യാപാരം, വ്യവസായം, തേയിലത്തോട്ടങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇന്നത്തെ വികസന പദ്ധതികള്‍ക്ക് പൗരന്മാരെ അഭിനന്ദിക്കുന്നതായും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ സി.വി ആനന്ദ ബോസ്, കേന്ദ്ര സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ രാജു ബിസ്ത എന്നിവരും മറ്റു പാര്‍ലമെന്റ് നിയമസഭാ അംഗങ്ങള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

വടക്കന്‍ ബംഗാളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമാകുന്ന വിവിധ റെയില്‍ പാതകളുടെ വൈദ്യുതീകരണ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകലാഖി - ബാലൂര്‍ഘട്ട് സെക്ഷന്‍; ബര്‍സോയ് - രാധികാപൂര്‍ സെക്ഷന്‍; റാണിനഗര്‍ ജല്‍പായ്ഗുരി - ഹല്‍ദിബാരി സെക്ഷന്‍; ബാഗ്‌ഡോഗ്ര വഴിയുള്ള സിലിഗുരി - അലുബാരി സെക്ഷന്‍, സിലിഗുരി - സിവോക് - അലിപുര്‍ദുവാര്‍ ജംഗ്ക്ഷന്‍ - സമുക്തല (അലിപുര്‍ദുവാര്‍ ജംഗ്ക്ഷന്‍ - ന്യൂ കൂച്ച് ബെഹാര്‍ ഉള്‍പ്പെടെ) സെക്ഷനുകള്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

 

മണിഗ്രാം-നിംതിത സെക്ഷനിലെ റെയില്‍പ്പാത ഇരട്ടിപ്പില്‍; ന്യൂ ജല്‍പായ്ഗുരിയിലെ ഇലക്രേ്ടാണിക് ഇന്റര്‍ലോക്കിംഗ് ഉള്‍പ്പെടെയുള്ള അംബാരി ഫലകത- അലുബാരി ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിംഗ് പദ്ധതി ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. സിലിഗുരിയ്ക്കും രാധികാപൂരിനുമിടയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ റെയില്‍ പദ്ധതികള്‍ റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയും മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കുകയും ചെയ്യും.

പശ്ചിമ ബംഗാളില്‍ 3,100 കോടി രൂപയുടെ രണ്ട് ദേശീയപാതാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍.എച്ച് 27-ലെ ഘോസ്പുകുര്‍ - ധുപ്ഗുരി ഭാഗവും, എന്‍എച്ച് 27-ലെ നാലുവരി ഇസ്ലാംപൂര്‍ ബൈപാസ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഇന്ത്യയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വടക്ക്-തെക്ക് ഗതാഗത ഇടനാഴിയുടെ ഭാഗമാണ് ഗോസ്പുകുര്‍ - ധുപ്ഗുരി ഭാഗം. ഈ ഭാഗത്തിലെ നാലുവരിപ്പാത വടക്കന്‍ ബംഗാളും വടക്കുകിഴക്കന്‍ മേഖലകളും തമ്മില്‍ തടസ്സമില്ലാത്ത ബന്ധിപ്പിക്കലിലേക്ക് നയിക്കും. നാലുവരി ഇസ്ലാംപൂര്‍ ബൈപാസ് ഇസ്ലാംപൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കും. ഈ മേഖലയിലെ വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ റോഡ് പദ്ധതികള്‍ ഊര്‍ജം പകരും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister meets President of the United Arab Emirates on the sidelines of the G7 Summit
June 17, 2026

Prime Minister Shri Narendra Modi today met with the President of the United Arab Emirates, His Highness Sheikh Mohamed bin Zayed Al Nahyan on the sidelines of the G7 Summit in Evian, France. This was the third meeting between the two leaders in 2026, reflecting the strong and vibrant India-UAE Comprehensive Strategic Partnership.

The two leaders reviewed the progress and positive developments in bilateral cooperation, including in the areas of technology, trade, investment, energy, and defence flowing from the visits of President His Highness Sheikh Mohamed Bin Zayed Al Nahyan to India in January 2026 and that of Prime Minister Shri Narendra Modi to the UAE in May 2026. The two leaders also exchanged views on regional and global developments of mutual interest.

Prime Minister underscored the importance of dialogue, diplomacy, and respect for international law, sovereignty, and territorial integrity in advancing enduring peace, security, and stability in the West Asia region. The two sides called for continued free, safe, and unimpeded navigation, trade and commerce through the Strait of Hormuz.

Prime Minister conveyed his invitation to President Sheikh Mohamed bin Zayed Al Nahyan to attend the BRICS Summit to be hosted by India later this year.