വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു
“രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”
“ഗോവിന്ദ് ഗുരുവിനെപ്പോലുള്ള മഹത്തായ സ്വാതന്ത്ര്യസമരസേനാനികൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദർശങ്ങളുടെയും പ്രതിനിധികളായിരുന്നു”
“ഇന്ത്യയുടെ ഭൂതകാലവും ചരിത്രവും വർത്തമാനകാലവും ഇന്ത്യയുടെ ഭാവിയും ഗോത്രസമൂഹമില്ലാതെ ഒരിക്കലും പൂർണമാകില്ല”
“രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മാൻഗഢിന്റെ സമ്പൂർണവികസനത്തിനുള്ള രൂപരേഖയ്ക്കായി ഒന്നിച്ചുപ്രവർത്തിക്കും”

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതു പരിപാടിയിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. വേദിയിലെത്തിയ പ്രധാനമന്ത്രി ധുനിദർശനം നടത്തുകയും ഗോവിന്ദ് ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 

നമ്മുടെ ഗോത്രവർഗധീരരുടെ തപസ്യയുടെയും ത്യാഗത്തിന്റെയും ധീരതയുടെയും പ്രതീകമായ മാൻഗഢ് എന്ന പുണ്യഭൂമിയിലെത്തുന്നത് എപ്പോഴും പ്രചോദനമേകുന്നതാണെന്നു സദസിനെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”- അദ്ദേഹം പറഞ്ഞു. ഒക്ടോബർ 30 ഗോവിന്ദ് ഗുരുവിന്റെ ചരമവാർഷിക ദിനമാണെന്നതു കണക്കിലെടുത്ത് അദ്ദേഹത്തിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ, ഗുജറാത്തിന്റെ ഭാഗമായ മാൻഗഢ് പ്രദേശത്തെ സേവിക്കാനായതു പ്രധാനമന്ത്രി അനുസ്മരിച്ചു. ഗോവിന്ദ് ഗുരു തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഇവിടെ ചെലവഴിച്ചുവെന്നും അദ്ദേഹത്തിന്റെ ഊർജവും അറിവും ഈ മണ്ണിൽ ഇപ്പോഴും അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വനമഹോത്സവവേദിയിലൂടെ ഏവരോടും നടത്തിയ ആഹ്വാനത്തിനുശേഷം, തരിശായി കിടന്നിരുന്ന പ്രദേശമാകെ പച്ചപ്പുനിറഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ക്യാമ്പയിനായി നിസ്വാർഥപ്രവർത്തനം നടത്തുന്ന ഗിരിവർഗസമൂഹത്തിനു പ്രധാനമന്ത്രി നന്ദിപറഞ്ഞു. 

വികസനം പ്രാദേശികജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, ഗോവിന്ദ് ഗുരുവിന്റെ ശിക്ഷണങ്ങളുടെ പ്രചാരണത്തിനും കാരണമായെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗോവിന്ദ് ഗുരുവിനെപ്പോലുള്ള മഹത്തായ സ്വാതന്ത്ര്യസമരസേനാനികൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദർശങ്ങളുടെയും പ്രതിനിധികളായിരുന്നു”. പ്രധാനമന്ത്രി തുടർന്നു: “ഗോവിന്ദ് ഗുരുവിനു കുടുംബം നഷ്ടപ്പെട്ടു. പക്ഷേ ഒരിക്കലും ഹൃദയം നഷ്ടപ്പെട്ടില്ല. ഗോത്രവർഗക്കാരെ ‌ഓരോരുത്തരെയും തന്റെ കുടുംബമാക്കി മാറ്റി”. ഗോവിന്ദ് ഗുരു ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതു ഗിരിവർഗസമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടിയായിരുന്നു. സാമൂഹ്യപരിഷ്കർത്താവ്, ആത്മീയനേതാവ്, സന്ന്യാസി, നേതാവ് എന്നീ നിലകളിൽ സ്വന്തം സമുദായത്തിലെ തിന്മകൾക്കെതിരെയും അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധീരതയും സാമൂഹ്യപ്രവർത്തനവുംപോലെ അദ്ദേഹത്തിന്റെ ബൗദ്ധികവും ദാർശനികവുമായ വശവും ഊർജസ്വലമായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. 

1913 നവംബർ 17നു മാൻഗഢിൽ നടന്ന കൂട്ടക്കൊലയെ അനുസ്മരിച്ച്, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നടത്തിയ കൊടുംക്രൂരതയുടെ ഉദാഹരണമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ മോദി പറഞ്ഞതിങ്ങനെ: “ഒരുവശത്തു സ്വാതന്ത്ര്യംതേടുന്ന നിരപരാധികളായ ഗിരിവർഗക്കാർ. മറുവശത്ത്, മാൻഗഢ് കുന്നുവളഞ്ഞ ബ്രിട്ടീഷ് കോളനി ഭരണാധികാരികൾ. പട്ടാപ്പകൽ കുട്ടികളും വയോധികരുമുൾപ്പെടെയുള്ള ആയിരത്തി അഞ്ഞൂറിലധികം നിരപരാധികളായ സ്ത്രീപുരുഷന്മാരെയാണവർ കൂട്ടക്കൊലചെയ്തത്. ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, സ്വാതന്ത്ര്യസമരത്തിലെ ഇത്രയധികം പ്രാധാന്യവും സ്വാധീനവുമുള്ള സംഭവത്തിനു ചരിത്രപുസ്തകങ്ങളിൽ ഇടം നേടാനായില്ല”- പ്രധാനമന്ത്രി പറഞ്ഞു. ഈ ‘ആസാദി കാ അമൃത് മഹോത്സവി’ൽ ഇന്ത്യ ഈ ശൂന്യത നികത്തുകയും പതിറ്റാണ്ടുകൾക്കു മുമ്പു സംഭവിച്ച തെറ്റുകൾ തിരുത്തുകയും ചെയ്യുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഭൂതകാലവും ചരിത്രവും വർത്തമാനകാലവും ഇന്ത്യയുടെ ഭാവിയും ഗോത്രസമൂഹമില്ലാതെ ഒരിക്കലും പൂർണമാകില്ലെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമരേതിഹാസത്തിന്റെ ഓരോ പുറവും ഗോത്രവീര്യത്താൽ നിറഞ്ഞിരിക്കുന്നു. 1780കളിൽ തിൽക മാംഝിയുടെ നേതൃത്വത്തിൽ നടന്ന മഹത്തായ സാന്താൾ പോരാട്ടങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. 1830-32 കാലത്തു ബുദ്ധു ഭഗത്തിന്റെ നേതൃത്വത്തിൽ രാജ്യം ലർക്ക പ്രസ്ഥാനത്തിനു സാക്ഷ്യംവഹിച്ചതായും അദ്ദേഹം പരാമർശിച്ചു. 1855ൽ സിദ്ധു-കാൻഹു വ‌‌ിപ്ലവം രാജ്യത്തിന് ഊർജം പകർന്നു. ഭഗവാൻ ബിർസ മുണ്ഡ തന്റെ ഊർജത്താലും രാജ്യസ്നേഹത്താലും ഏവർക്കും പ്രചോദനമേകി. “നൂറ്റാണ്ടുകൾക്കുമുമ്പ് അടിമത്തത്തിന്റെ ആരംഭംമുതൽ, 20-ാം നൂറ്റാണ്ടുവരെ ആസാദിജ്വാല ഗോത്രസമൂഹം തെളിച്ചിട്ടി‌ല്ല”- പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജുവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതിനുംമുമ്പ്, രാജസ്ഥാനിൽ, ഗിരിവർഗസമൂഹം മഹാറാണാ പ്രതാപിനൊപ്പം നിന്നു. “ഗിരിവർഗസമൂഹത്തോടും അവരുടെ ത്യാഗത്തോടും നാം കടപ്പെട്ടിരിക്കുന്നു. പ്രകൃതി, പരിസ്ഥിതി, സംസ്കാരം, പാരമ്പര്യം എന്നിവയിലെ ഇന്ത്യയുടെ പ്രകൃതം സംരക്ഷിച്ചത് ഈ സമൂഹമാണ്. അവരെ സേവിക്കുന്നതിലൂടെ രാജ്യത്തിന്റെ നന്ദി അറിയിക്കാനുള്ള സമയമാണിത്”- പ്രധാനമന്ത്രി പറഞ്ഞു. 

ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനമായ നവംബർ 15നു രാജ്യം ജനജാതീയ ഗൗരവ് ദിവസ് ആഘോഷിക്കാൻ പോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.  “ജൻജാതീയ ഗൗരവ് ദിവസ് സ്വാതന്ത്ര്യസമരത്തിലെ ഗോത്രവർഗക്കാരുടെ ചരിത്രത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമമാണ്”- അദ്ദേഹം പറഞ്ഞു. ഗോത്രസമൂഹത്തിന്റെ ചരിത്രം ജനങ്ങളിലെത്തിക്കുന്നതിനായി ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികൾക്കായി സമർപ്പിച്ച പ്രത്യേക മ്യൂസിയങ്ങൾ രാജ്യത്തുടനീളം നിർമിക്കുന്നുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മഹത്തായ പാരമ്പര്യം ഇപ്പോൾ ചിന്താപ്രക്രിയയുടെ ഭാഗമാകുമെന്നും യുവതലമുറയ്ക്കു പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗോത്രവർഗസമൂഹത്തിന്റെ പങ്കു രാജ്യത്തു വ്യാപിപ്പിക്കുന്നതിന് അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജസ്ഥാനും ഗുജറാത്തുംമുതൽ വടക്കുകിഴക്കും ഒഡിഷയുംവരെയുള്ള രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വൈവിധ്യമാർന്ന ഗോത്രവർഗസമൂഹത്തെ സേവിക്കുന്നതിനു വ്യക്തമായ നയങ്ങളുമായാണു രാജ്യം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൻബന്ധു കല്യാൺ യോജനയിലൂടെ ഗിരിവർഗക്കാർക്കു ജല-വൈദ്യുതി കണക്ഷനുകൾ, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, രാജ്യത്തു വനവിസ്തൃതി വർധിക്കുകയും വിഭവങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു”. അദ്ദേഹം തുടർന്നു: “അതോടൊപ്പം, ഗിരി‌വർഗമേഖലകൾ ഡിജിറ്റൽ ഇന്ത്യയുമായും ബന്ധപ്പെട്ടിരിക്കുന്നു”. പരമ്പരാഗത വൈദഗ്ധ്യത്തോടൊപ്പം ഗിരിവർഗയുവാക്കൾക്ക് ആധുനിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഗോവിന്ദ് ഗുരുജിയുടെ പേരിലുള്ള സർവകലാശാലയുടെ സവിശേഷമായ ഭരണനിർവഹണ ക്യാമ്പസ് ഉദ്ഘാടനംചെയ്യാൻ ജംബുഘോഡയിലേക്കു പോകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഹമ്മദാബാദ്-ഉദയ്പുർ ബ്രോഡ്ഗേജ് പാതയിൽ ഇന്നലെ വൈകുന്നേമാണു താൻ ഒരു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പല ഗിരിവർഗമേഖലകളെയും രാജസ്ഥാനിലെ ഗിരിവർഗമേഖലകളുമായി ബന്ധിപ്പിക്കുകയും, ഈ പ്രദേശങ്ങളിലെ വ്യാവസായികവികസനത്തിനും തൊഴിലവസരങ്ങൾക്കും ഉത്തേജനംനൽകുകയും ചെയ്യുന്നതിനാൽ രാജസ്ഥാനിലെ ജനങ്ങൾക്ക് ഈ 300 കിലോമീറ്റർ പാതയിലുള്ള പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

മാൻഗഢ് ധാമിന്റെ സമഗ്രവികസനത്തെക്കുറിച്ചുള്ള ചർച്ചയിലേക്കു വെളിച്ചംവീശി, മാൻഗഢ് ധാം വലിയ തോതിൽ വിപുലീകരിക്കണമെന്നുള്ള ദൃഢമായ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനഗവണ്മെന്റുകളോട് ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കാനും, ഗോവിന്ദ് ഗുരുജിയുടെ സ്മാരകമായ ഈ സ്ഥലം ലോകഭൂപടത്തിൽ ഇടം നേടുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനെക്കുറിച്ചു വിശദമായ ചർച്ച നടത്താനും പ്രധാനമന്ത്രി അഭ്യർഥിച്ചു. “മാൻഗഢ് ധാമിന്റെ വികസനം ഈ പ്രദേശത്തെ പുതിയ തലമുറയ്ക്കു പ്രചോദനം നൽകുന്ന ഇടമാക്കിമാറ്റുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, കേന്ദ്ര സാംസ്കാരികസഹമന്ത്രി അർജുൻ റാം മേഘവാൾ, കേന്ദ്ര ഗ്രാമവികസനസഹമന്ത്രി ഫഗ്ഗൻ സിങ് കുലസ്തെ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:
'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവർഗ വീരന്മാരെ കൊണ്ടാടാൻ ഗവണ്മെന്റ് നിരവധി നടപടികൾക്കാണു തുടക്കംകുറിച്ചത്. നവംബർ 15 (ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനി ബിർസ മുണ്ഡയുടെ ജന്മവാർഷികദിനം) ‘ജൻജാതീയ ഗൗരവ് ദിവസ്’ ആയി പ്രഖ്യാപിക്കൽ, ഗോത്രവർഗക്കാർ സമൂഹത്തിനു നൽകിയ സംഭാവനകൾ തിരിച്ചറിയുന്നതിനും സ്വാതന്ത്ര്യസമരത്തിലെ അവരുടെ ത്യാഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം ഗോത്രവർഗ മ്യൂസിയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ദിശയിലെ മറ്റൊരു ചുവടുവയ്പിൽ, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കാനാണു രാജസ്ഥാനിലെ ബാൻസ്‌വാഡയിലെ മാൻഗഢ് കുന്നിൽ നടക്കുന്ന ‘മാൻഗഢ് ധാം കി ഗൗരവ് ഗാഥ’ പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്. പരിപാടിയിൽ പ്രധാനമന്ത്രി ഭീൽ സ്വാതന്ത്ര്യസമരസേനാനി ശ്രീ ഗോവിന്ദ് ഗുരുവിനു ശ്രദ്ധാഞ്ജ‌ലിയർപ്പിച്ചു. പ്രദേശത്തെ ഭീൽ ഗോത്രവർഗക്കാരുടെയും മറ്റു ഗോത്രവർഗക്കാരുടെയും സമ്മേളനത്തെ അഭിസംബോധനചെയ്തു.

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭീൽ സമുദായത്തിനും മറ്റു ഗോത്രങ്ങൾക്കും മാൻഗഢ് കുന്നു പ്രത്യേക പ്രാധാന്യം നൽകുന്നു. ഭീലുകളും മറ്റു ഗോത്രങ്ങളും ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ ദീർഘമായി പോരാടി. 1913 നവംബർ 17നു ശ്രീ ഗോവിന്ദ് ഗുരുവിന്റെ നേതൃത്വത്തിൽ 1.5 ലക്ഷത്തിലധികം ഭീലുകൾ മാൻഗഢ് കുന്നിൽ സംഗമിച്ചു. ബ്രിട്ടീഷുകാർ ഈ സമ്മേളനത്തിനുനേർക്കു വെടിയുതിർത്തു. ഇതു മാൻഗഢ് കൂട്ടക്കൊലയ്ക്കു കാരണമായി. അവിടെ ഏകദേശം 1500 ഗിരിവർഗക്കാരാണു രക്തസാക്ഷികളായത്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh

Media Coverage

Cabinet approves Rs 4,415 crore upgrade of 233 km NH-347B in Madhya Pradesh
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
UK Foreign Secretary meets Prime Minister
June 04, 2026

UK Foreign Secretary Yvette Cooper today met Prime Minister Shri Narendra Modi.

The Prime Minister expressed his pleasure upon the meeting and appreciated the deepening of the India-UK partnership in recent times which has unlocked unprecedented growth opportunities for both countries.

The Prime Minister affirmed that the India-UK Vision 2035 will continue to guide the partnership and strengthen joint efforts for the global good.

The Prime Minister posted on X:

"Pleased to meet UK Foreign Secretary Yvette Cooper. Appreciated the deepening of the India-UK partnership in recent times that has unlocked unprecedented growth opportunities for both our countries.

India-UK Vision 2035 will continue to guide our partnership and strengthen our joint efforts for global good.@YvetteCooperMP"