വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായുള്ള പരിപാടിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു
വികസിത ഇന്ത്യക്കു രൂപം നല്‍കാനായി അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, നവീകരണം, ഉള്‍ച്ചേര്‍ക്കല്‍ എന്നീ നാലു സ്തംഭങ്ങളില്‍ രാജ്യം ഊന്നല്‍ നല്‍കുന്നു: പ്രധാനമന്ത്രി
ആഗോള വിതരണ ശൃംഖലയില്‍ സ്ഥിരതയുറപ്പാക്കുന്നതിന് ലോകമാകെ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്: പ്രധാനമന്ത്രി
എംഎസ്എംഇകളെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കാനും ആഗോള മൂല്യശൃംഖലയുടെ ഭാഗമാക്കാനും നടപടികള്‍ സ്വീകരിക്കണം: പ്രധാനമന്ത്രി
സ്വയം സാക്ഷ്യപ്പെടുത്തല്‍, ഡീംഡ് അംഗീകാരങ്ങള്‍, ഫോമുകളുടെ ഏകീകരണം എന്നിവയിലേക്ക് നാം മുന്നേറണം: പ്രധാനമന്ത്രി
സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചെറുധാന്യ ഉല്‍പന്നങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറിമാരുടെ രണ്ടാം ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

2022 ജൂണില്‍ നടന്ന കഴിഞ്ഞ  സമ്മേളനത്തിന് ശേഷം രാജ്യം കൈവരിച്ച വികസന നാഴികക്കല്ലുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം നേടി, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി, പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ അതിവേഗ രജിസ്ട്രേഷന്‍, ബഹിരാകാശ മേഖലയിലെ സ്വകാര്യ കമ്പനികളുടെ മുന്നേറ്റം, ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ തുടക്കം, ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് അംഗീകാരം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിച്ച് പുരോഗതിയുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, നവീകരണം, ഉള്‍പ്പെടുത്തല്‍ എന്നീ നാല് സ്തംഭങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നും ആഗോള വിതരണ ശൃംഖലയില്‍ സ്ഥിരത കൊണ്ടുവരാന്‍ കഴിയുന്ന ഒരു രാജ്യമായി നാം ഉയര്‍ത്തിക്കാട്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുകയും ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യ ആദ്യം എന്ന സമീപനത്തോടെ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന് ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് അനുകൂലമായ ഭരണം, വ്യവസായ നടത്തിപ്പ് സുഗമമാക്കല്‍, ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ എന്നിവയില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനം കാംക്ഷിക്കുന്ന ജില്ലാ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ വിവിധ ജില്ലകളില്‍ നേടിയ വിജയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വികസനം കാംക്ഷിക്കുന്ന ബ്ലോക്കുൾക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾക്കുള്ള പദ്ധതിയുടെ രൂപത്തില്‍ വികസനം കാംക്ഷിക്കുന്ന ജില്ലാ പരിപാടിയുടെ മാതൃക ഇപ്പോള്‍ ബ്ലോക്കുതലത്തിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾക്കുള്ള പദ്ധതി അതതു സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

എംഎസ്എംഇകളെക്കുറിച്ച് ചര്‍ച്ചചെയ്ത്, എംഎസ്എംഇകള്‍ ഔപചാരികമാക്കുന്നതിന് സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ എംഎസ്എംഇകളെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാന്‍ സാമ്പത്തികം, സാങ്കേതികവിദ്യ, വിപണി, നൈപുണ്യം പ്രാപ്തമാക്കൽ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ എംഎസ്എംഇകളെ ജിഇഎം പോര്‍ട്ടലില്‍ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. എംഎസ്എംഇകളെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കാനും ആഗോള മൂല്യ ശൃംഖലയുടെ ഭാഗമാക്കാനും നാം നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇകളുടെ വികസനത്തിലെ ക്ലസ്റ്റര്‍ സമീപനത്തിന്റെ വിജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത്, തനത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് ജിഐ ടാഗ് രജിസ്ട്രേഷന്‍ നേടുന്നതിനും എംഎസ്എംഇ ക്ലസ്റ്ററുകളുടെയും സ്വയംസഹായസംഘങ്ങളുടെയും ബന്ധം പരിപോഷിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' എന്ന ഉദ്യമവുമായി ഇതിനെ കൂട്ടിയിണക്കണം. ഇത് പ്രാദേശികതയ്ക്കായുള്ള ആഹ്വാനത്തിന് വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ അവരുടെ മികച്ച പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി ദേശീയ അന്തര്‍ദേശീയ നിലവാരം കൈവരിക്കാന്‍ അവയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകതാപ്രതിമയ്ക്കരികിലെ ഏകതാ മാളിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ രാജ്യത്തിനു നേരിടേണ്ടിവന്ന അമിത നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും ഭാരത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിലനിന്നിരുന്ന ആയിരക്കണക്കിനു ചട്ടങ്ങള്‍പാലിക്കൽ ഒഴിവാക്കുന്നതിനായി പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വാതന്ത്ര്യാനന്തരവും നിലനില്‍ക്കുന്ന പഴയ നിയമങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

വിവിധ ഗവണ്മെന്റ് വകുപ്പുകള്‍ ഒരേ രേഖകള്‍ ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്തുകൊണ്ട്, സ്വയം സാക്ഷ്യപ്പെടുത്തല്‍, ഡീംഡ് അംഗീകാരങ്ങള്‍, ഫോമുകളുടെ ഏകീകരണം എന്നിവയിലേക്ക് നീങ്ങുകയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗതിശക്തി ദേശീയ ആസൂത്രണരേഖ ചര്‍ച്ച ചെയ്തുകൊണ്ട് ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രാജ്യം ഏതുരീതിയിൽ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡാറ്റാ സുരക്ഷയെക്കുറിച്ചും അവശ്യ സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ വിതരണം ചെയ്യുന്നതിനായി സുരക്ഷിതമായ സാങ്കേതിക അടിസ്ഥാന സൗകരങ്ങള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അദ്ദേഹം സംസാരിച്ചു. ശക്തമായ സൈബര്‍ സുരക്ഷാനയം സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ നിക്ഷേപം ഭാവിയിലേക്കുള്ള ഇന്‍ഷുറന്‍സ് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ സുരക്ഷാ ഓഡിറ്റ് മാനേജ്മെന്റ്, ദുരന്തനിവാരണപദ്ധതികളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട വശങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു.

രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ വിശാലവും പ്രത്യേകവുമായ സാമ്പത്തിക മേഖല വിഭവങ്ങളാല്‍ സജ്ജമാണെന്നും രാജ്യത്തിന് മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചാക്രിക സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മിഷന്‍ ലൈഫും (പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി) അത് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വഹിക്കാനാകുന്ന പ്രധാന പങ്കും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മുന്‍കൈയില്‍, ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചു. ചെറുധാന്യങ്ങൾ  കാര്യക്ഷമമായ ഭക്ഷണം മാത്രമല്ല പരിസ്ഥിതി സൗഹൃദവും കൂടിയാണ്. ഇത് സുസ്ഥിരമായ ഭാവി ഭക്ഷണമായി മാറിയേക്കാം എന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കരണം, പാക്കേജിങ്, വിപണനം, ബ്രാൻഡിങ് തുടങ്ങിയവയും ചെറുധാന്യ ഉൽപ്പന്നങ്ങളുടെ മൊത്തത്തിലുള്ള മൂല്യവര്‍ദ്ധനയും പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുധാന്യ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും സംസ്ഥാന ഗവണ്മെന്റ് ഓഫീസുകളിലും 'മില്ലറ്റ് കഫേകള്‍' സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങളില്‍ നടക്കുന്ന ജി 20 യോഗങ്ങളിൽ ചെറുധാന്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളിലെ ജി20 യോഗങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ, സാധാരണ പൗരന്മാരെ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത്തരത്തിൽ 'ജനസമ്പർക്കം' സൃഷ്ടിക്കുന്നതിന് ക്രിയാത്മക പ്രതിവിധികൾ വിഭാവനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജി 20യുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ഒരു പ്രത്യേകസംഘം രൂപീകരിക്കാനും അദ്ദേഹം നിർദേശിച്ചു. മയക്കുമരുന്ന്, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍, ഭീകരവാദം, വിദേശ മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെടുന്ന തെറ്റായ വിവരങ്ങള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി.

ഉദ്യോഗസ്ഥസംവിധാനത്തിന്റെ ശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മിഷൻ കർമയോഗി ആരംഭിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. സംസ്ഥാന ഗവണ്മെന്റും അവരുടെ പരിശീലന അടിസ്ഥാനസൗകര്യങ്ങൾ അവലോകനം ചെയ്യണമെന്നും ശേഷി വർധിപ്പിക്കാനുതകുന്ന പരിപാടികൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിമാരുടെ ഈ സമ്മേളനം നടത്തുന്നതിനായി വിവിധ തലങ്ങളിലുള്ള 4000ഓളം ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇതിനായി 1,15,000ത്തിലധികം തൊഴിൽ മണിക്കൂർ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ശ്രമങ്ങൾ താഴേത്തട്ടിലും പ്രതിഫലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ ഉയർന്നുവരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കർമപദ്ധതികൾ വികസിപ്പിക്കാനും നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം നിതി ആയോഗ് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
500 ethanol pumps by year-end: Union minister Hardeep Singh Puri

Media Coverage

500 ethanol pumps by year-end: Union minister Hardeep Singh Puri
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
June 05, 2026

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, June 28th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.