ഇപ്പോള്‍ മുഴുവന്‍ ലോകവും ഐക്യത്തോടെ ഭീകരതയ്ക്കും അതിന്റെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി മോദി
ഇന്ത്യയും അർജന്റീനയും തന്ത്രപരമായ പങ്കാളിത്തം കൂട്ടിച്ചേർക്കാനും സമാധാനം, സ്ഥിരത, സാമ്പത്തിക പുരോഗതി, അഭിവൃദ്ധി എന്നിവ മെച്ചപ്പെടുത്താനും തീരുമാനിച്ചു: പ്രധാനമന്ത്രി മോദി
ഇന്ത്യയും അര്‍ജന്റീനയും പരസ്പര പൂരകങ്ങളാണ്. ഇതു പരസ്പര നേട്ടത്തിനായി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ നാം പരിശ്രമിച്ചുവരികയാണ്: പ്രധാനമന്ത്രി മോദി

എന്റെ സുഹൃത്ത് പ്രസിഡന്റ് മേക്രി, അര്‍ജന്റീനയില്‍ നിന്നുള്ള പ്രമുഖ അതിഥികളെ,

ആശംസകള്‍, (നമസ്‌കാര്‍)

പ്രസിഡന്റ്, കുടുംബാംഗങ്ങള്‍, പ്രതിനിധിസംഘാംഗങ്ങള്‍ എന്നിവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്യൂണസ് അയേഴ്‌സില്‍ കണ്ടുമുട്ടി രണ്ടുമാസങ്ങള്‍ക്ക് ശേഷം, ഇന്ന് ഇന്ത്യയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം എനിക്കു ലഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍, 2018ല്‍ ജി -20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചിതിന് പ്രസിഡന്റ് മേക്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു. പ്രസിഡന്റ് മേക്രിയുടെ നേതൃത്വത്തിലുള്ള മികച്ച ആതിഥ്യം ഉച്ചകോടി വിജയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രസംഗിക്കവേ, 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് മേക്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണു രാഷ്ട്രപതി മേക്രിയുമായുള്ള ഇന്നത്തെ അഞ്ചാമതു കൂടിക്കാഴ്ച. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അകലമായ 15,000 കിലോമീറ്റര്‍ അപ്രസക്തമാണെന്നു നാം തെളിയിച്ചതാണ്. ഒരു സവിശേഷ വര്‍ഷത്തിലാണ് രാഷ്ട്രപതി മേക്രിയുടെ ഈ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടിട്ട് 70 വര്‍ഷമായി. എന്നാല്‍ നമ്മുടെ ജനങ്ങളുടെ പരസ്പരബന്ധം ഇതിലും പഴയതാണ്. 1924ല്‍ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോര്‍ അര്‍ജന്റീനയിലേക്ക് യാത്രതിരിച്ചു. ആ യാത്രയുടെ അനന്തമായ ഫലം അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ അനശ്വരമായി നിലകൊള്ളുന്നു. സമാധാനം, സ്ഥിരത, സാമ്പത്തിക പുരോഗതി, അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാം പങ്കുവയ്ക്കുന്ന പൊതുമൂല്യങ്ങളും താല്പര്യങ്ങളും കണക്കിലെടുത്ത് ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപരമായ പങ്കാളിത്ത പദവി നല്‍കിയിട്ടുണ്ട്. ഭീകരത ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വളരെ ഗുരുതരമായ ഭീഷണിയാണെന്ന് ഞാനും പ്രസിഡന്റ് മേക്രിയും അംഗീകരിക്കുന്നു. പുല്‍വാമയിലെ ക്രൂരമായ തീവ്രവാദി ആക്രമണം ഇപ്പോള്‍ ചര്‍ച്ചകള്‍ക്കുള്ള സമയം അവസാനിക്കുന്നുവെന്ന് കാണിക്കുന്നു. ഇപ്പോള്‍ മുഴുവന്‍ ലോകവും ഐക്യത്തോടെ ഭീകരതയ്ക്കും അതിന്റെ പിന്തുണയ്ക്കുന്നവര്‍ക്കും നേരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തീവ്രവാദികള്‍ക്കും അവരെ പിന്‍തുണയ്ക്കുന്ന മനുഷ്യത്വരഹിതര്‍ക്കും എതിരായി പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതു ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. ജി -20 രാജ്യങ്ങള്‍ എന്ന നിലയില്‍, ഭീകരതയെ നേരിടുന്നതിന് ‘ഹാംബര്‍ഗ് ലീഡേഴ്‌സ് സ്റ്റേറ്റ്‌മെന്റ്’ എന്ന 11-പോയിന്റ് അജണ്ട നടപ്പിലാക്കുന്നതും പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നത്തെ ചര്‍ച്ചകള്‍ക്കിടെ ഞങ്ങള്‍ രണ്ടു രാജ്യങ്ങളും ഭീകരവാദത്തിനെതിരെ ഒരു പ്രത്യേക പ്രഖ്യാപനം നടത്തുന്നു എന്നതു പ്രധാനമാണ്. ബഹിരാകാശ മേഖലയിലെ നമ്മുടെ സഹകരണം, ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കായുള്ള സഹകരണം എന്നിവ തുടര്‍ച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിരോധ സഹകരണത്തിനായി ഇന്ന് ഒപ്പുവെച്ച ധാരണാപത്രം പ്രതിരോധ മേഖലയിലെ നമ്മുടെ സഹകരണത്തിന് ഒരു പുതിയ മാനം നല്‍കും.

 

സുഹൃത്തുക്കളേ,

ഇന്ത്യയും അര്‍ജന്റീനയും പരസ്പര പൂരകങ്ങളാണ്. ഇതു പരസ്പര നേട്ടത്തിനായി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ നാം പരിശ്രമിച്ചുവരികയാണ്. അര്‍ജന്റീന കൃഷിയുടെ ശക്തികേന്ദ്രമാണ്. ഭക്ഷ്യസുരക്ഷയ്ക്കുള്ള ഒരു സുപ്രധാന പങ്കാളി ആയാണ് അര്‍ജന്റീനയെ ഇന്ത്യ കാണുന്നത്. ഈ ദിശയില്‍ പ്രധാന ചുവടുവെപ്പാണ് വ്യാവസായിക സഹകരണത്തിനുള്ള ഇപ്പോഴത്തെ കര്‍മപദ്ധതി. ഐ.സി.ടി മേഖലയില്‍ ഉള്ള മികവ്, പ്രത്യേകിച്ച് ജാം, അതായത് ജന്‍ധന്‍-ആധാര്‍-മൊബൈല്‍ ത്രിത്വവും ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാന മേഖലയിലുള്ള ഇന്ത്യയുടെ വിജയവും, ഞങ്ങള്‍ അര്‍ജന്റീനയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണ്. 2030 ആകുമ്പോഴേക്കും 30% വാഹനങ്ങള്‍ ഇലക്ട്രിക്കല്‍ ബാറ്ററികളുമായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ ലക്ഷ്യം വെക്കുന്നു. ലിഥിയം ത്രികോണത്തിന്റെ ഭാഗമാണ് അര്‍ജന്റീന. ലോകത്തിലെ ലിഥിയം ശേഖരത്തിന്റെ 54 ശതമാനവും അര്‍ജന്റീനയിലാണ്. ഖനന മേഖലയിലെ സഹകരണത്തിനായി അര്‍ജന്റീനയുമായി ഞങ്ങളുടെ സംയുക്ത സംരംഭമായ ‘കബില്‍’ ചര്‍ച്ച തുടങ്ങി.

സുഹൃത്തുക്കളേ,

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയായി. അതിന്റെ മൂല്യം 300 കോടി ഡോളറിലേറെയായി. കൃഷി, ലോഹങ്ങള്‍, ധാതുക്കള്‍, എണ്ണയും പ്രകൃതിവാതകവും, ഔഷധനിര്‍മാണം, രാസവസ്തുക്കള്‍, മോട്ടോര്‍ വാഹനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. നമ്മുടെ വാണിജ്യ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിന് ഇന്നു പ്രത്യേക രീതികള്‍ നാം കണ്ടെത്തിയിട്ടുണ്ട്. പല അര്‍ജന്റീനാ കമ്പനികളുടെ പ്രതിനിധികളും പ്രസിഡന്റ് മേക്രിയോടൊപ്പം വന്നിട്ടുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഡല്‍ഹിയിലും മുംബൈയിലുമുള്ള ബിസിനസ് പ്രമഖരുമായി നടത്തിയ ചര്‍ച്ചകള്‍ ഉപകാരപ്രദമാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2004ല്‍ മെര്‍ക്കോസറുമായി ഒരു മുന്‍ഗണനാധിഷ്ഠിത വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. അര്‍ജന്റീന പ്രസിഡന്റായിരിക്കെ, ഇന്ത്യ-മേര്‍ക്കോസര്‍ വ്യാപാരം വിപുലപ്പെടുത്തുന്നതിനുള്ള നിരവധി നടപടികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ കല, സംസ്‌കാരം, ആത്മീയത എന്നിവയ്ക്ക് അര്‍ജന്റീനയില്‍ ദശലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ട്. അര്‍ജന്റീനയുടെ ടാംഗോ നൃത്തവും ഫുട്‌ബോളും വളരെ ജനപ്രിയമാണ്. ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിന്, ടൂറിസവും പൊതുപ്രക്ഷേപണ ഏജന്‍സികളും തമ്മിലുള്ള സഹകരണവും സാംസ്‌കാരിക പരിപാടികളുടെ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ അന്താരാഷ്ട്ര വേദികളില്‍ മികച്ച സഹകരണമുണ്ട്. ആഗോള സമാധാനവും സുരക്ഷിതത്വവും, എല്ലാ ജനങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി എന്നിവയ്ക്കായി പരിഷ്‌കൃത ബഹുമുഖ രാഷ്ട്രീയത്തിന്റെ ആവശ്യകത നാം അംഗീകരിക്കുന്നു. മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റൂം, വസെനാര്‍ കരാര്‍, ഓസ്‌ട്രേലിയ ഗ്രൂപ്പ്, ന്യൂക്ലിയര്‍ വിതരണ സംഘം എന്നിവയില്‍ അംഗത്വം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അര്‍ജന്റീന ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. 2019ല്‍ ബ്യൂണസ് അയേഴ്‌സില്‍ നടക്കുന്ന, ഐക്യരാഷട്ര സംഘടനയുടെ ദക്ഷിണ-ദക്ഷിണ സഹകരണത്തിനായുള്ള രണ്ടാമത് ഉന്നതതല സമ്മേളനത്തില്‍ ഇന്ത്യ വളരെ സജീവമായി പങ്കെടുക്കുമെന്ന് ഞാന്‍ സന്തോഷപൂര്‍വം അറിയിക്കട്ടെ.

ബഹുമാന്യരേ,
എന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയതിന് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കട്ടെ. ഈ യാത്ര താങ്കള്‍ക്കും താങ്കളുടെ കുടുംബത്തിനും ആസ്വാദ്യകരമായിരുന്നു എന്നു കരുതുന്നു.

നന്ദി,

മുഛസ്ഗ്രാസിയസ്.

 

 

 

 

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s digital economy enters mature phase as video dominates: Nielsen

Media Coverage

India’s digital economy enters mature phase as video dominates: Nielsen
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
May 05, 2026

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, May 31st. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.