രാജ്യസഭാ ഉപാധ്യക്ഷനായി ചരിത്രപരമായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യുകയും,  തുടർച്ചയായ മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഈ ചരിത്രനേട്ടത്തെ എടുത്തുപറഞ്ഞുകൊണ്ട്, ശ്രീ ഹരിവംശിൽ സഭയ്ക്കുള്ള ആഴത്തിലുള്ള വിശ്വാസവും അദ്ദേഹം ഈ സഭയ്ക്ക് നൽകിയ വിലപ്പെട്ട അനുഭവസമ്പത്തുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടിനും, അന്തസ്സുറ്റ പ്രവർത്തനശൈലിക്കും സഭ നൽകുന്ന അംഗീകാരമുദ്രയാണ്," ശ്രീ മോദി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ജിയുടെ ജന്മവാർഷിക ദിനമായ ഏപ്രിൽ 17-ന് ഈ നേട്ടം കൈവന്നതിലെ സവിശേഷ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ചന്ദ്രശേഖർ ജിയുമായി ശ്രീ ഹരിവംശിനുള്ള അടുത്ത ബന്ധത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിലുടനീളം ഒരു സഹചാരിയായി പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു. "ചന്ദ്രശേഖർ ജിയുടെ ജന്മവാർഷിക ദിനത്തിൽ തന്നെ താങ്കളുടെ  മൂന്നാം ഊഴം ആരംഭിക്കുന്നത് ഈ സന്ദർഭത്തെ സവിശേഷവും അർത്ഥവത്തുമാക്കുന്നു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

പത്രപ്രവർത്തന രംഗത്തെ ശ്രീ ഹരിവംശിന്റെ ഉജ്ജ്വലമായ ഔദ്യോഗിക ജീവിതം അനുസ്മരിച്ച പ്രധാനമന്ത്രി, ഉന്നത നിലവാരത്തോടും സ്വാധീനശക്തിയുള്ള എഴുത്തിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രശംസിച്ചു. താൻ ഗുജറാത്തിലായിരുന്ന കാലത്തുപോലും, ആഴത്തിലുള്ള പഠനവും ദൃഢമായ ബോധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ശ്രീ ഹരിവംശിന്റെ ലേഖനങ്ങൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പങ്കുവെച്ചു. "അദ്ദേഹത്തിന്റെ എഴുത്തിന് മൂർച്ചയേറിയ വശങ്ങളുണ്ടായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും എപ്പോഴും സൗമ്യവും മര്യാദയുള്ളതുമായിരുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.

പത്രപ്രവർത്തന കാലത്ത് ശ്രീ ഹരിവംശ് എഴുതിയിരുന്ന 'ഹമാരാ സൻസദ് കൈസാ ഹോ' (നമ്മുടെ പാർലമെന്റ് അംഗം എങ്ങനെയുള്ളവനായിരിക്കണം) എന്ന ലേഖന പരമ്പരയിലൂടെ അദ്ദേഹം നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ അനുഭവസമ്പത്തിന്റെ മൂല്യം ഊന്നിപ്പറഞ്ഞുകൊണ്ട്, പാർലമെന്റിലെ പെരുമാറ്റം, അന്തസ്സ്, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ചുള്ള ശ്രീ ഹരിവംശിന്റെ ഉൾക്കാഴ്ചകളിൽ നിന്ന് ഇരുസഭകളിലെയും പുതിയ പാർലമെന്റ് അംഗങ്ങൾക്ക് വളരെയധികം പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. "ഒരു ദിവസം താൻ തന്നെ ഈ കസേരയിൽ ഇരിക്കുമെന്ന് ഒരുപക്ഷേ അന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല, എങ്കിലും ആ വിഷയത്തെ അസാധാരണമായ ആഴത്തിൽ അദ്ദേഹത്തിന്റെ രചനകൾ സ്പർശിച്ചിരുന്നു," ശ്രീ മോദി പ്രസ്താവിച്ചു.

ശ്രീ ഹരിവംശിന്റെ മാതൃകാപരമായ കൃത്യനിഷ്ഠ, അച്ചടക്കമുള്ള ജീവിതം, ചുമതലകളോടുള്ള ഗൗരവം എന്നിവ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ എല്ലാവർക്കും പ്രിയങ്കരമാക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യസഭാംഗമായത് മുതൽ ശ്രീ ഹരിവംശ് സഭയിൽ മുഴുവൻ സമയ സാന്നിധ്യം ഉറപ്പാക്കാറുണ്ടെന്നും, അധ്യക്ഷപദവിയിൽ ഇല്ലാത്തപ്പോൾ പോലും സഭാ നടപടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇത് തന്റെ ഉത്തരവാദിത്തങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്, കൂടാതെ നമുക്കെല്ലാവർക്കും ഇതൊരു മാതൃകയുമാണ്," ശ്രീ മോദി നിരീക്ഷിച്ചു.

പാർലമെന്ററി ചുമതലകൾക്ക് അപ്പുറം ശ്രീ ഹരിവംശ് നടത്തുന്ന ശ്രദ്ധേയമായ ജനസമ്പർക്ക പരിപാടികളെക്കുറിച്ചും, പ്രത്യേകിച്ച് യുവാക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. ശ്രദ്ധേയമായ കണക്കുകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തി: 2018-ൽ ഉപാധ്യക്ഷനായി ചുമതലയേറ്റത് മുതൽ, രാജ്യത്തുടനീളമുള്ള കോളേജുകളിലും സർവ്വകലാശാലകളിലുമായി 350-ലധികം പരിപാടികൾ ശ്രീ ഹരിവംശ് നടത്തിയിട്ടുണ്ട്. "യുവാക്കളുമായി സംവദിക്കുന്നതിനും, വിഷയങ്ങൾ തയ്യാറാക്കുന്നതിനും, വികസിത ഭാരതം എന്ന കാഴ്ചപ്പാടിലൂടെ അവരെ പ്രചോദിപ്പിക്കുന്നതിനും അദ്ദേഹം നൽകുന്ന അസാധാരണമായ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്," ശ്രീ മോദി ഊന്നിപ്പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ഉപാധ്യക്ഷൻ കാണിക്കുന്ന താൽപ്പര്യത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യക്ക് മുമ്പ് എന്തുകൊണ്ട് ആഗ്രഹിച്ച വേഗതയിൽ മുന്നേറാൻ കഴിഞ്ഞില്ലെന്നും, ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ ഇപ്പോൾ രാജ്യത്തിന് മുന്നിലുള്ള അവസരങ്ങൾ എന്തൊക്കെയാണെന്നും ചരിത്രപരമായ പരാമർശങ്ങൾ ഉപയോഗിച്ച് അദ്ദേഹം വിശദീകരിക്കാറുണ്ടെന്ന് നിരീക്ഷിച്ചു. ടയർ-2, ടയർ-3 നഗരങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽ ശ്രീ ഹരിവംശ് സജീവമായി പങ്കെടുക്കുന്നതിനെക്കുറിച്ചും, അത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമർശിച്ചു.

1994-ൽ ശ്രീ ഹരിവംശ് നടത്തിയ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ നിന്നുള്ള രസകരമായ ഒരു അനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. ആ വികസിത രാജ്യത്ത് എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അവിടുത്തെ പുരോഗതിക്ക് നിദാനമായ വിദ്യാഭ്യാസം എന്താണെന്ന് മനസ്സിലാക്കാൻ സർവ്വകലാശാലകൾ സന്ദർശിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രീ ഹരിവംശ് മറുപടി നൽകിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു. "ആ യാത്രയിലെ തന്റെ ഒഴിവുസമയമെല്ലാം അദ്ദേഹം അമേരിക്കൻ സർവ്വകലാശാലകളെക്കുറിച്ച് പഠിക്കാനാണ് ചിലവഴിച്ചത്; വികസിത ഭാരതത്തിന് ആവശ്യമായ വിദ്യാഭ്യാസ മികവിനോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ ഹരിവംശ് തന്റെ എംപി ഫണ്ട് (MPLADS) മാതൃകാപരമായ രീതിയിൽ വിനിയോഗിക്കുന്നത് മറ്റ് പാർലമെന്റ് അംഗങ്ങൾക്കും പിന്തുടരാവുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐഐടി പാറ്റ്‌നയിൽ വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ ഭാഷകൾക്കായുള്ള കേന്ദ്രം, ബീഹാറിലെ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങൾ കണക്കിലെടുത്ത് സ്ഥാപിച്ച എർത്ത്ക്വേക്ക് എഞ്ചിനീയറിംഗ് സെന്റർ, മണ്ണൊലിപ്പ് പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് പാറ്റ്‌നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ച റിവർ സ്റ്റഡി സെന്റർ എന്നിങ്ങനെ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിവിധ പഠന-ഗവേഷണ കേന്ദ്രങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. "ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്കായി എംപി ഫണ്ടുകൾ എങ്ങനെയൊക്കെ കൃത്യമായ ദിശാബോധത്തോടെ വിനിയോഗിക്കാം എന്ന് അദ്ദേഹം കാണിച്ചുതന്നു," ശ്രീ മോദി പ്രസ്താവിച്ചു.

ചന്ദ്രഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ബിസിനസ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്റർ, മഗധ സർവ്വകലാശാലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ തുടങ്ങി ശ്രീ ഹരിവംശ് ധനസഹായം നൽകിയ മറ്റ് സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നഗരത്തിലേക്ക് താമസം മാറിയിട്ടും തന്റെ ഗ്രാമീണ വേരുകളുമായുള്ള ബന്ധം ഉപാധ്യക്ഷൻ നിലനിർത്തുന്നതിനെ അഭിനന്ദിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, "ഹരിവംശ് ജി തന്റെ ഗ്രാമവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ തന്റെ സമൂഹത്തിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അദ്ദേഹം നിരന്തരം പങ്കുചേരുന്നു."

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ വേളയിൽ ശ്രീ ഹരിവംശുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിപരമായ അനുഭവം പങ്കുവെച്ച പ്രധാനമന്ത്രി, ആ സഹകരണം എത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് വ്യക്തമാക്കി. നാമകരണ ചടങ്ങുകൾ, ചേംബറുകൾ തിരിച്ചറിയുക, ആർട്ട് ഗാലറികൾ, വിവിധ കവാടങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ വെറും രണ്ട് ദിവസത്തെ ചർച്ചകൾക്കുള്ളിൽ ശ്രീ ഹരിവംശ് എങ്ങനെ പരിപൂർണ്ണമാക്കുമായിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. "പാർലമെന്റ് നിർമ്മാണ വേളയിൽ ഒന്നിച്ച് പ്രവർത്തിച്ചത് തികച്ചും സന്തോഷകരവും ഉൽപ്പാദനക്ഷമവുമായ ഒരു അനുഭവമായിരുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.

പരിശീലനത്തിലൂടെയും ശേഷി വർദ്ധിപ്പിക്കലിലൂടെയും സംസ്ഥാന നിയമസഭകളെയും കൗൺസിലുകളെയും അവയുടെ അധ്യക്ഷന്മാരെയും സഹായിക്കുന്നതിൽ ശ്രീ ഹരിവംശ് നടത്തുന്ന പരിശ്രമങ്ങളെ അംഗീകരിച്ച പ്രധാനമന്ത്രി, കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷനിൽ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് ആഗോളതലത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന സജീവ പങ്കിനെയും പ്രശംസിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ സഭ വഹിക്കേണ്ട നിർണ്ണായക പങ്കിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചും, സഭാ അധ്യക്ഷന്മാരുടെ (Presiding Officers) വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞും ശ്രീ മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s startup game-changer? ₹10,000 crore FoF 2.0 set to attract investors

Media Coverage

India’s startup game-changer? ₹10,000 crore FoF 2.0 set to attract investors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 26
April 26, 2026

One Radio Address, Many Milestones: PM Modi Links Clean Energy, Culture & Citizen Power in Mann Ki Baat

Citizens Celeberate Clean Skies, Maritime Might & Defence Milestones: How PM Modi is Scripting India’s Infrastructure Success Story