ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ 3 സെമികണ്ടക്ടര്‍ കേന്ദ്രങ്ങള്‍ക്കു തറക്കല്ലിട്ടു
“ഇന്ത്യ പ്രമുഖ സെമികണ്ടക്ടര്‍ നിര്‍മാണകേന്ദ്രമായി മാറും”
“ആത്മവിശ്വാസമുള്ള യുവത്വം രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നു”
“ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി നമ്മുടെ യുവശക്തിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു”
“ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യ പ്രതീക്ഷ നിറവേറ്റുന്നു, ജനാധിപത്യം പ്രതീക്ഷ നിറവേറ്റുന്നു”
“ചിപ്പ് നിര്‍മാണം ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കും ആധുനികതയിലേക്കും നയിക്കും”
“ചിപ്പ് നിര്‍മാണം അനന്തസാധ്യതകളിലേക്കുള്ള വാതില്‍ തുറക്കുന്നു”
“ഇന്ത്യയിലെ യുവാക്കള്‍ കഴിവുള്ളവരാണ്, അവര്‍ക്ക് അവസരം ആവശ്യമാണ്. സെമികണ്ടക്ടര്‍ സംരംഭം ആ അവസരം ഇന്ന് ഇന്ത്യയിലേക്കു കൊണ്ടുവന്നു”

നമസ്കാരം!

മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, രാജീവ് ചന്ദ്രശേഖർ ജി, അതുപോലെ അസം, ഗുജറാത്ത് മുഖ്യമന്ത്രിമാർ, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ശ്രീ എൻ ചന്ദ്രശേഖരൻ, സി ജി പവർ ചെയർമാൻ വെള്ളയൻ സുബ്ബയ്യ ജി, കൂടാതെ കേന്ദ്ര-സംസ്ഥാന വ്യവസായ മേഖലയിലെ പ്രമുഖരെ, മഹതികളേ മാന്യരേ!

 

ചരിത്രം സൃഷ്‌ടിക്കാനും ശോഭനമായ ഭാവിയിലേക്ക് കുതിച്ചുചാട്ടം നടത്താനുമുള്ള സുപ്രധാനമായ യാത്രയുടെ തുടക്കത്തിൽ ഇന്ന് ചരിത്ര സന്ദർഭം അടയാളപ്പെടുത്തുന്നു. സെമികണ്ടക്ടർ നിർമ്മാണത്തിനായി പ്രത്യേകമായി രൂപകല്പന ചെയ്ത ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് പ്രധാന പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ഗുജറാത്തിലെ ധോലേര, സാനന്ദ്, അസമിലെ മരിഗാവ് എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ സെമികണ്ടക്ടർ സംവിധാനങ്ങൾ, സെമികണ്ടക്ടർ നിർമ്മാണത്തിന്റെ പ്രധാന ആഗോള കേന്ദ്രമായി ഭാരതത്തെ അടയാളപ്പെടുത്താൻ സഹായിക്കും. മികച്ച തുടക്കവും നിർണായകമായ ചുവടുവയ്പ്പും അടയാളപ്പെടുത്തുന്ന ഈ സുപ്രധാന സംരംഭത്തിന് എല്ലാ സഹപൗരന്മാർക്കും  ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തായ്‌വാനിൽ നിന്നുള്ള നമ്മുടെ സുഹൃത്തുക്കളും ഈ പരിപാടിയിൽ ഓൺലൈൻ ആയി പങ്കെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭാരതത്തിന്റെ ഈ പ്രയത്‌നങ്ങൾ എന്നെയും വളരെയധികം ആവേശഭരിതനാക്കുന്നു!

 

സുഹൃത്തുക്കളേ,

ഈ ശ്രദ്ധേയമായ അവസരത്തിൽ, രാജ്യത്തുടനീളമുള്ള 60,000-ത്തിലധികം കോളേജുകളും സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് അത്തരം ഒരു റെക്കോർഡ് സൃഷ്ടിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു!  രാജ്യത്തെ യുവജനങ്ങളുടെ പ്രിയപ്പെട്ട സ്വപ്നമായി അംഗീകരിച്ചുകൊണ്ട്, ഇന്നത്തെ പരിപാടിയിൽ നമ്മുടെ യുവജനങ്ങളുടെ  പങ്കാളിത്തം പരമാവധി ഉറപ്പാക്കണമെന്ന് ഞാൻ മന്ത്രാലയത്തോട് പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. ഇന്നത്തെ പരിപാടി തീർച്ചയായും സെമികണ്ടക്ടർ പദ്ധതികളുടെ തുടക്കമാണ്.  രാജ്യത്തിന്റെ വീര്യവും സാധ്യതകളും ഉൾക്കൊള്ളുന്ന ഇന്ന് എന്റെ മുന്നിൽ ഇരിക്കുന്ന ഈ യുവാക്കൾ,  വിദ്യാർത്ഥികൾ എന്നിവർ നമ്മുടെ ഭാരതത്തിന്റെ ഭാവിയുടെ യഥാർത്ഥ പങ്കാളികളാണ്. അതിനാൽ, ഭാരതത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും ഈ ചരിത്ര നിമിഷത്തിന് നേരിട്ട് സാക്ഷ്യം വഹിക്കണമെന്നത് എന്റെ ആത്മാർത്ഥമായ ആഗ്രഹമായിരുന്നു. പുരോഗതി, സ്വയംപര്യാപ്തത, വിതരണശൃംഖലയിലെ ആഗോള സാന്നിദ്ധ്യം എന്നിവയ്ക്കായി ഭാരതത്തിന്റെ സമഗ്രമായ ശ്രമങ്ങൾക്ക് ഇന്ന് അവർ സാക്ഷ്യം വഹിക്കുന്നു; അത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നമുക്കറിയാവുന്നതുപോലെ, ആത്മവിശ്വാസമുള്ള  യുവാക്കൾക്ക് അവരുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്താനുള്ള ശക്തിയുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഞാൻ ഊഷ്മളമായ സ്വാഗതവും ഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.

സുഹൃത്തുക്കളേ,

അനിഷേധ്യമായി സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന 21-ാം നൂറ്റാണ്ടിൽ ഇലക്ട്രോണിക് ചിപ്പുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത 'മെയ്ഡ് ഇൻ ഇന്ത്യ ചിപ്പുകളുടെ' വികസനം, നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലേക്കും ആധുനികവൽക്കരണത്തിലേക്കും നയിക്കുന്നതിൽ വമ്പിച്ച സാധ്യതകൾ ഉൾക്കൊള്ളുന്നു. വിവിധ കാരണങ്ങളാൽ ഒന്നും രണ്ടും മൂന്നും വ്യാവസായിക വിപ്ലവങ്ങളിൽ പിന്നാക്കം പോയെങ്കിലും, നാലാം വ്യാവസായിക വിപ്ലവമായ ഇൻഡസ്ട്രി 4.0ന് നേതൃത്വം നൽകാൻ രാജ്യം ഇപ്പോൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ഇന്നത്തെ പരിപാടിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദ്രുതഗതിയിലുള്ള പുരോഗതികളെ  ഉദാഹരണമായിക്കണ്ട്, ഒരു നിമിഷം പോലും പാഴാക്കരുതെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിലുള്ള നമ്മുടെ പ്രതിബദ്ധതയുടെയും കാര്യക്ഷമതയുടെയും തെളിവാണിത്. രണ്ട് വർഷം മുമ്പ്, നാം സെമികണ്ടക്ടർ ദൗത്യം ആരംഭിച്ചു, ഏതാനും മാസങ്ങൾക്കുള്ളിൽ നാം നമ്മുടെ ആദ്യ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ന്, ഏതാനും മാസങ്ങൾക്കുള്ളിൽ, നാം മൂന്ന് പദ്ധതികളുടെ തറക്കല്ലിടുകയാണ്. ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇന്ത്യ പ്രതീക്ഷ നിറവേറ്റുന്നു, ജനാധിപത്യം പ്രതീക്ഷ നിറവേറ്റുന്നു!

 

സുഹൃത്തുക്കളേ,

ലോകമെമ്പാടുമുള്ള ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് നിലവിൽ സെമികണ്ടക്ടർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരി, വിശ്വസനീയവും പുനരുജ്ജീവന ശേഷിയുള്ളതുമായ വിതരണശൃംഖലയുടെ നിർണായക പ്രാധാന്യത്തിന് അടിവരയിടുന്നു. ഇത് ഈ മേഖലയിൽ പ്രധാന പങ്ക് വഹിക്കാൻ ഭാരതത്തിനെ പ്രേരിപ്പിക്കുന്നു. ബഹിരാകാശ, ആണവ, ഡിജിറ്റൽ ശക്തി  എന്നീ നിലകളിൽ ഇതിനകം വികസിതമായ  ഭാരതം  സമീപഭാവിയിൽ സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഭാരതം ഈ രംഗത്ത് ആഗോള ശക്തിയായി മാറുന്ന ദിവസം വിദൂരമല്ല. മാത്രമല്ല, ഇന്ന് ഭാരതം  നടപ്പാക്കുന്ന തീരുമാനങ്ങളും നയങ്ങളും ഭാവിയിൽ തന്ത്രപരമായ നേട്ടങ്ങൾ നൽകും.  വ്യവസായ നിർവഹണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഞങ്ങളുടെ  ഗവൺമെന്റിന്റെ ശ്രമങ്ങൾ സമീപ വർഷങ്ങളിൽ 40,000-ലധികം നിബന്ധനകൾ ഇല്ലാതാക്കുന്നതിലേക്ക്  നയിച്ചു. കൂടാതെ, പ്രതിരോധം, ഇൻഷുറൻസ്, ടെലികോം തുടങ്ങിയ മേഖലകളിലേക്ക് ഉദാരവൽക്കരണം വ്യാപിപ്പിച്ചുകൊണ്ട് ഭാരതത്തിലെ നിക്ഷേപം സുഗമമാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിയമങ്ങൾ കാര്യക്ഷമമാക്കി. സമീപ വർഷങ്ങളിൽ, ഇലക്ട്രോണിക്‌സ്, ഹാർഡ്‌വെയർ നിർമ്മാണത്തിലും നാം നമ്മുടെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വലിയ തോതിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണത്തിനും ഐടി ഹാർഡ്‌വെയറിനുമുള്ള ഉൽപ്പാദന അധിഷ്ഠിത കിഴിവ്  (പിഎൽഐ) പദ്ധതികൾ, ഇലക്ട്രോണിക് ഘടകങ്ങൾ, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററുകൾ എന്നിവയ്ക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവ  ഇലക്ട്രോണിക്സ് മേഖലയിലെ പുരോഗതിക്ക് പുതിയ വഴികൾ തുറന്നു. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവാണ് ഭാരതം. കൂടാതെ, നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ക്വാണ്ടം ദൗത്യം, ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിക്കൽ തുടങ്ങിയ സംരംഭങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ എഐ ദൗത്യം ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് ഒരുങ്ങുകയാണ്. ഇത് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ മാത്രമല്ല, സാങ്കേതിക പുരോഗതിയിലേക്കുമുള്ള നമ്മുടെ രാജ്യത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

സെമികണ്ടക്ടർ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത് ഭാരതത്തിലെ യുവാക്കളാണ്. ആശയവിനിമയം മുതൽ ഗതാഗതം വരെയുള്ള വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ഈ വ്യവസായം, ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളർ വരുമാനവും തൊഴിലും സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചിപ്പ് നിർമ്മാണം വ്യവസായം മാത്രമല്ല; അത് അതിരുകളില്ലാത്ത സാധ്യതകളാൽ നിറഞ്ഞുനിൽക്കുന്ന വികസനത്തിലേക്കുള്ള പാതയെ പ്രതിനിധാനം ചെയ്യുന്നു. ഈ മേഖല ഭാരതത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല, സാങ്കേതിക പുരോഗതിയിൽ ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും. നിലവിൽ, ലോകമെമ്പാടുമുള്ള സെമികണ്ടക്ടർ ചിപ്പ് രൂപകൽപ്പനയിൽ ഭൂരിഭാഗവും ഇന്ത്യൻ യുവാക്കളുടെ ബുദ്ധിയിൽ നിന്നാണ്. അതിനാൽ, സെമികണ്ടക്ടർ നിർമ്മാണത്തിൽ ഭാരതം മുന്നേറുമ്പോൾ, പ്രതിഭ ആവാസവ്യവസ്ഥയുടെ ഈ ചക്രം ഞങ്ങൾ ഫലപ്രദമായി പൂർത്തിയാക്കുകയാണ്. ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്ന യുവജനങ്ങൾ രാജ്യത്ത് ഉയർന്നുവരുന്ന അവസരങ്ങൾ മനസ്സിലാക്കുന്നു. ഭാരതം അതിന്റെ യുവജനങ്ങൾക്കായി ബഹിരാകാശം, മാപ്പിങ് തുടങ്ങിയ മേഖലകൾ തുറന്നുകൊടുത്തു. സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന്  നമ്മുടെ ഗവണ്മെന്റ് നൽകുന്ന പ്രോത്സാഹനങ്ങളും പിന്തുണയും അഭൂതപൂർവമാണ്.  ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് അന്തരീക്ഷമായി ഭാരതം  ഉയർന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ പരിപാടിയ്ക്ക്  ശേഷം, നമ്മുടെ  സ്റ്റാർട്ടപ്പുകൾ സെമികണ്ടക്ടർ മേഖലയിൽ പുതിയ വഴികൾ കണ്ടെത്തും. ഈ പുതിയ സംരംഭം നമ്മുടെ യുവതലമുറയ്ക്ക് നൂതന സാങ്കേതിക വിദ്യകളിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങൾ നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ചുവപ്പുകോട്ടയുടെ  കൊത്തളത്തിൽ നിന്നുള്ള എന്റെ പ്രഖ്യാപനം നിങ്ങൾ ഓർക്കുന്നുണ്ടാകും: "ഇതാണ് സമയം, അനുയോജ്യമായ സമയം." ഈ ചിന്താഗതിയിൽ നയങ്ങളും തീരുമാനങ്ങളും രൂപപ്പെടുത്തുമ്പോൾ, നമുക്ക് ഫലം കാണാം. ഭാരതം ഇപ്പോൾ പഴയ പ്രത്യയശാസ്ത്രങ്ങളെയും സമീപനങ്ങളെയും മറികടന്നു, വേഗത്തിലുള്ള തീരുമാനങ്ങളുമായും നയ നിർവഹണങ്ങളുമായും മുന്നേറുന്നു. സെമികണ്ടക്ടർ നിർമ്മാണത്തിന് ഉപയോഗിക്കാമായിരുന്ന വിലയേറിയ ദശാബ്ദങ്ങൾ നമുക്ക് നഷ്ടമായിരിക്കാമെങ്കിലും, ഇനി ഒരു നിമിഷം പാഴാക്കാൻ ഞങ്ങൾ അനുവദിക്കില്ല, അത്തരം സ്തംഭനാവസ്ഥ ആവർത്തിക്കില്ല.

 

അറുപതുകളിൽ സെമികണ്ടക്ടർ നിർമ്മാണത്തിനായി ഭാരതം ആദ്യമായി ആഗ്രഹിച്ചു. ഈ അഭിലാഷം ഉണ്ടായിരുന്നിട്ടും, അവസരങ്ങൾ മുതലെടുക്കുന്നതിൽ അന്നത്തെ ഗവൺമെന്റുകൾ പരാജയപ്പെട്ടു. ഇച്ഛാശക്തിയുടെ അഭാവം, തീരുമാനങ്ങളെ  നേട്ടങ്ങളാക്കി മാറ്റാനുള്ള കഴിവില്ലായ്മ, രാജ്യത്തിന്റെ നേട്ടത്തിനായി ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ വന്ന  പരാജയം എന്നിവയായിരുന്നു പ്രാഥമിക തടസ്സങ്ങൾ. തൽഫലമായി, വർഷങ്ങളോളം ഭാരതത്തിന്റെ സെമികണ്ടക്ടർ സ്വപ്നം പൂർത്തീകരിക്കപ്പെടാതെയിരുന്നു. അക്കാലത്തെ നേതൃത്വം, പുരോഗതി സ്വാഭാവികമായും അതിന്റെ സമയത്ത് സംഭവിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്  അലംഭാവ സമീപനമാണ് സ്വീകരിച്ചത്. സെമികണ്ടക്ടർ നിർമ്മാണം ഭാവിയിലെ അനിവാര്യതയായി അവർ കണക്കാക്കി, എന്നാൽ അതിന്റെ സമീപകാല പ്രസക്തി കണ്ടില്ല. സെമികണ്ടക്ടർ നിർമ്മാണം ഭാവിയിലെ അനിവാര്യതയാണെന്ന് ഗവൺമെന്റുകൾ വിശ്വസിച്ചിരുന്നു. അതിനാൽ അതിനെ ഇപ്പോൾ അഭിസംബോധന ചെയ്യുന്നത് എന്തിന് എന്നതായിരുന്നു ചിന്ത. രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ അവർ പരാജയപ്പെട്ടു, അതിന്റെ സാധ്യതകൾ തിരിച്ചറിയാനുള്ള ദീർഘവീക്ഷണം അവർക്കില്ലായിരുന്നു. സെമികണ്ടക്ടർ നിർമ്മാണം പോലുള്ള ഹൈടെക് വ്യവസായങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത ഒരു ദരിദ്ര രാജ്യമായാണ് അവർ ഭാരതത്തെ കണ്ടത്. ഭാരതത്തിന്റെ ദാരിദ്ര്യത്തെ ഒരു ഒഴികഴിവായി ഉപയോഗിച്ച് അവർ ആധുനിക ആവശ്യങ്ങളിൽ നിക്ഷേപം അവഗണിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകളിൽ ഏർപ്പെടുമ്പോൾ സെമികണ്ടക്ടർ നിർമ്മാണത്തിൽ സമാനമായ നിക്ഷേപങ്ങൾ അവർ അവഗണിച്ചു. അത്തരം ചിന്തകൾ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, നമ്മുടെ ഗവണ്മെന്റ് മുന്നോട്ടുള്ള ചിന്താഗതിയും ദീർഘവീക്ഷണമുള്ള സമീപനവുമാണ് സ്വീകരിക്കുന്നത്.

ഇന്ന്, വികസിത രാജ്യങ്ങളെ വെല്ലുന്ന ആഗ്രഹങ്ങളോടെ ഞങ്ങൾ സെമികണ്ടക്ടർ നിർമ്മാണത്തിൽ മുന്നേറുകയാണ്. നമ്മുടെ രാജ്യത്തിന്റെ എല്ലാ മുൻഗണനകളും കൃത്യമായി അഭിസംബോധന ചെയ്തിട്ടുണ്ട്. ഒരു വശത്ത്, ഞങ്ങൾ പാവപ്പെട്ടവർക്കായി ഉറപ്പുള്ള  വീടുകൾ നിർമ്മിക്കുന്നു, മറുവശത്ത്, ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതം  ലക്ഷക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നു. അതോടൊപ്പം, സെമികണ്ടക്ടർ നിർമ്മാണത്തിൽ മുന്നേറുന്നതിനിടയിൽ ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയ്ക്ക്  ഞങ്ങൾ നേതൃത്വം നൽകുന്നു. കൂടാതെ, ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും സ്വയംപര്യാപ്തത വളർത്തുകയും ചെയ്യുന്നതിനൊപ്പം ഞങ്ങൾ ദാരിദ്ര്യനിർമാർജനം നടത്തുകയാണ്. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ പ്രതീകമായി 2024ൽ മാത്രം 12 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഞാൻ ഉദ്ഘാടനം ചെയ്തു. പോഖ്രണിൽ സ്വയംപര്യാപ്ത പ്രതിരോധ മേഖലയുടെ നേർക്കാഴ്ചയോടെ, പ്രതിരോധ സാങ്കേതികവിദ്യയിലെ 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ കുതിപ്പിന് ഇന്നലെ നാം  സാക്ഷ്യം വഹിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പ്, അഗ്നി-5 ഉപയോഗിച്ച് അത്തരം രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള  പ്രവേശനത്തിന് ഭാരതം  സാക്ഷ്യം വഹിച്ചു. മാത്രമല്ല, നമോ ഡ്രോൺ ദീദി പദ്ധതിയിലൂടെ സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡ്രോണുകൾ വിതരണം ചെയ്തുകൊണ്ട് രണ്ടു ദിവസം മുമ്പ് രാജ്യത്തെ കാർഷിക മേഖലയിൽ ഡ്രോൺ വിപ്ലവം ആരംഭിച്ചു. കൂടാതെ, ഗഗൻയാനു വേണ്ടിയുള്ള ഭാരതത്തിന്റെ തയ്യാറെടുപ്പുകൾ ശക്തിപ്രാപിച്ചു. കൂടാതെ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടറിന്റെ അനാച്ഛാദനം രാജ്യം ആഘോഷിച്ചു. ഈ കൂട്ടായ ശ്രമങ്ങളും പദ്ധതികളും ഭാരതത്തെ അതിന്റെ വികസന ലക്ഷ്യങ്ങളിലേക്ക് ത്വരിതഗതിയിൽ മുന്നോട്ട് നയിക്കുകയാണ്. ഇന്ന് അനാച്ഛാദനം ചെയ്ത ഈ മൂന്ന് പദ്ധതികളുടെയും പ്രാധാന്യം ഈ പുരോഗതിയുടെ പാതയ്ക്ക് കൂടുതൽ സംഭാവന നൽകുമെന്നതിൽ സംശയമില്ല.

കൂടാതെ സുഹൃത്തുക്കളേ,

നിർമിത ബുദ്ധിയെ (എഐ) ചുറ്റിപ്പറ്റിയുള്ള ശക്തമായ  വ്യവഹാരത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. ഭാരതത്തിന്റെ പ്രതിഭാ ശേഷി ആഗോളതലത്തിൽ എഐ രംഗത്തു കാര്യമായ സ്വാധീനം ചെലുത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞാൻ നടത്തിയ പ്രഭാഷണ പരമ്പര നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകാം. ചില ചെറുപ്പക്കാർ എന്നെ സമീപിക്കുകയും എന്റെ പ്രസംഗത്തിലെ ഓരോ വാക്കും എല്ലാ ഗ്രാമങ്ങളിലും എല്ലാ ഭാഷകളിലും പ്രചരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എഐ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി, നിങ്ങളുടെ മാതൃഭാഷയിൽ എന്റെ പ്രഭാഷണം തൽസമയം കേൾക്കാൻ അവ നിങ്ങളെ പ്രാപ്‌തമാക്കി. തമിഴോ പഞ്ചാബിയോ ബംഗാളിയോ ആസാമീസോ ഒറിയയോ മറ്റേതെങ്കിലും ഭാഷയോ ഏതുമാകട്ടെ, നമ്മുടെ രാജ്യത്തെ യുവാക്കൾ ഒരുക്കുന്ന  ഈ സാങ്കേതിക വിസ്മയം ശ്രദ്ധേയമാണ്. ഇതാണ് എഐയുടെ അത്ഭുതം. എന്റെ പ്രഭാഷണങ്ങളുടെ വ്യാഖ്യാനം എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കുന്ന എഐ  അധിഷ്‌ഠിത സംരംഭത്തിന്, ഈ യുവാക്കളുടെ സംഘത്തെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അത് എനിക്ക് വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നു. താമസിയാതെ, എഐ നമ്മുടെ  സന്ദേശങ്ങളിലെ ഭാഷാ തടസ്സങ്ങളെ മറികടക്കും. ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ഭാരതത്തിന്റെ കഴിവുള്ള യുവത്വത്തിന്, അവസരങ്ങൾ ആവശ്യമാണ് എന്നതാണ്. നമ്മുടെ സെമികണ്ടക്ടർ സംരംഭം നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് സുപ്രധാനമായ അവസരമാണ് നൽകുന്നത്.

സുഹൃത്തുക്കളേ,

ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരം സുപ്രധാന സംരംഭങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല എന്ന ഹിമന്ത് ജിയുടെ പ്രസ്താവനയോട് ഞാൻ പൂർണ്ണഹൃദയത്തോടെ യോജിക്കുന്നു. എന്നാൽ ഞങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. തെക്കുകിഴക്കൻ ഏഷ്യയുമായുള്ള നമ്മുടെ ബന്ധം ദൃഢമാകുമ്പോൾ, തെക്കുകിഴക്കൻ ഏഷ്യയുമായുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള ഏറ്റവും സ്വാധീനമുള്ള മേഖലയായി വടക്കുകിഴക്ക് ഉയർന്നുവരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ഇത് വ്യക്തമായി മുൻകൂട്ടി കാണുന്നു, ഈ പരിവർത്തനത്തിന്റെ ആരംഭം ഞാൻ കാണുന്നു. അതിനാൽ, ഇന്ന്, അസമിലെയും മൊത്തത്തിൽ വടക്കുകിഴക്കൻ മേഖലയിലെയും ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പുരോഗതിയിൽ തുടർന്നും സംഭാവനകൾ നൽകാനും മുന്നോട്ട് പോകാനും ഞാൻ നിങ്ങൾ  എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളെയും നിങ്ങളുടെ ഭാവി പ്രയത്നങ്ങളെയും പിന്തുണയ്‌ക്കുന്ന 'മോദിയുടെ ഗ്യാരന്റി' അചഞ്ചലമായി നിങ്ങളുടെ പിന്നിലുണ്ടെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi pays tributes to Freedom Fighter, Shri Pingali Venkayya on his 150th birth anniversary
August 02, 2026

The Prime Minister, Shri Narendra Modi, paid tributes to freedom fighter, Shri Pingali Venkayya on his 150th birth anniversary.

The Prime Minister remembered Pingali Venkayya for his invaluable role in giving the nation the Tricolour and said that his efforts continue to inspire people to serve the country with dedication and patriotic fervour.

Shri Modi said that the Tiranga fills every Indian heart with immense pride and inspires the nation to work towards nation-building.

The Prime Minister wrote on X;

“Tributes to Pingali Venkayya Ji on his 150th birth anniversary. He is remembered for his invaluable role in giving our nation the Tricolour. May his efforts always inspire people to serve our country with dedication and patriotic fervour.

The Tiranga fills every Indian heart with immense pride and inspires us to work towards nation building.”