11,100 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ പ്രയോജനം അയോധ്യയ്ക്കും പരിസരപ്രദേശങ്ങള്‍ക്കും ലഭിക്കും
'ജനുവരി 22-നായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്; ഞാനും അതിനായി കാത്തിരിക്കുന്നു'
'വികസിത് ഭാരത് യജ്ഞത്തിന് അയോധ്യയില്‍ നിന്ന് പുതിയ ഊര്‍ജ്ജം ലഭിക്കുന്നു'
'ഇന്നത്തെ ഇന്ത്യ പുരാതനവും ആധുനികവും സമന്വയിപ്പിച്ച് മുന്നേറുകയാണ്'
'അവധ് മേഖലയ്ക്ക് മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ വികസനത്തിനും അയോധ്യ പുതിയ ദിശാബോധം നല്‍കും'
'മഹര്‍ഷി വാല്‍മീകിയുടെ രാമായണം നമ്മെ ശ്രീരാമനുമായി ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ്'
'ദരിദ്രരോടുള്ള സേവനബോധം ആധുനിക അമൃത് ഭാരത് ട്രെയിനുകള്‍ക്ക് അടിവരയിടുന്നു'
'ജനുവരി 22ന് എല്ലാ വീടുകളിലും ശ്രീരാമജ്യോതി തെളിക്കണം'
'സുരക്ഷാ-ലോജിസ്റ്റിക് കാരണങ്ങളാല്‍, ചടങ്ങുകള്‍ കഴിഞ്ഞ് ജനുവരി 22ന് ശേഷം മാത്രം നിങ്ങളുടെ അയോധ്യ സന്ദര്‍ശനം അസൂത്രണം ചെയ്യൂ'
'മകരസംക്രാന്തി ദിനമായ ജനുവരി 14 മുതല്‍ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ശുചിത്വത്തിന്റെ വലിയ യജ്ഞത്തോടെ മഹത്തായ രാമക്ഷേത്രം ആഘോഷമാക്കൂ'
''ഇന്ന് രാജ്യം മോദിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കുന്നു, കാരണം അദ്ദേഹം നല്‍കുന്ന ഉറപ്പുകള്‍ നിറവേറ്റാന്‍ മോദി തന്റെ എല്ലാ ശ്രമങ്ങളും നടത്തുന്നു. അയോധ്യയും ഇതിന് സാക്ഷിയാണ്.''

അയോധ്യയിലുള്ള എല്ലാവര്‍ക്കും ആശംസകള്‍! ജനുവരി 22ന് നടക്കാനിരിക്കുന്ന ചരിത്ര നിമിഷത്തിനായി ഇന്ന് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്്. അതുകൊണ്ട് തന്നെ അയോധ്യ നിവാസികള്‍ക്കിടയിലെ ആവേശവും സന്തോഷവും തികച്ചും സ്വാഭാവികമാണ്. ഞാന്‍ ഭാരതത്തിന്റെ മണ്ണിന്റെയും ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ ഞാനും ആവേശഭരിതനാണ്. നമ്മുടെ എല്ലാവരുടെയും ഈ ആവേശം, ഈ സന്തോഷം, അല്‍പ്പം മുമ്പ് അയോധ്യയിലെ തെരുവുകളില്‍ ദൃശ്യമായിരുന്നു. അയോധ്യ നഗരം മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതുപോലെ തോന്നി. ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും നിങ്ങള്‍ എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്നോടൊപ്പം പറയുക -

സിയവര്‍ രാമചന്ദ്ര കി -- ജയ്!

സിയവര്‍ രാമചന്ദ്ര കി -- ജയ്!

സിയവര്‍ രാമചന്ദ്ര കി -- ജയ്!

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരേ, ജ്യോതിരാദിത്യ ജി, അശ്വിനി വൈഷ്ണവ് ജി, വികെ സിംഗ് ജി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി, യുപിയിലെ മറ്റ് മന്ത്രിമാരേ, എല്ലാ എംപിമാരേ, എംഎല്‍എമാരേ, ഇവിടെ സന്നിഹിതരായ എന്റെ കുടുംബാംഗങ്ങളേ!

 

ഡിസംബര്‍ 30 എന്ന തീയതിക്ക് രാജ്യത്ത് വലിയ ചരിത്ര പ്രാധാന്യമുണ്ട്. 1943-ല്‍ ഇതേ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാനില്‍ പതാക ഉയര്‍ത്തുകയും ഭാരതത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഈ പുണ്യ ദിനത്തില്‍, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല്‍ എന്ന ദൃഢനിശ്ചയവുമായി നാം മുന്നേറുകയാണ്. 'വികസിത് ഭാരത്' വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന് ഇന്ന് അയോധ്യ പുതിയ ഊര്‍ജ്ജം പകരുകയാണ്. 15,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവുമാണ് ഇന്നിവിടെ നടന്നത്. ഈ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ദേശീയ ഭൂപടത്തില്‍ വീണ്ടും അഭിമാനത്തോടെ ആധുനിക അയോധ്യ സ്ഥാപിക്കും. കൊറോണ പോലുള്ള ആഗോള മഹാമാരികള്‍ക്കിടയില്‍, അയോധ്യയിലെ ജനങ്ങളുടെ അശ്രാന്തമായ സമര്‍പ്പണത്തിന്റെ ഫലമാണ് ഈ ശ്രമങ്ങള്‍. ഈ പദ്ധതികള്‍ക്ക് അയോധ്യയിലെ എല്ലാ നിവാസികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

 

എന്റെ കുടുംബാംഗങ്ങളേ,

വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്ന ലോകത്തിലെ ഏതൊരു രാജ്യവും അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം. നമ്മുടെ പൈതൃകം നമുക്ക് പ്രചോദനം നല്‍കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഭാരതം പൗരാണികതയും ആധുനികതയും ഒരുപോലെ ഉള്‍ക്കൊണ്ട് മുന്നേറുകയാണ്. രാം ലല്ല അയോധ്യയില്‍ ഒരു കൂടാരത്തില്‍ താമസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. രാം ലല്ലയെ കൂടാതെ രാജ്യത്തെ നാല് കോടി പാവപ്പെട്ടവര്‍ക്കും ഇന്ന് ഉറപ്പായ വീടുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഭാരതം അതിന്റെ തീര്‍ഥാടന കേന്ദ്രങ്ങളെ മനോഹരമാക്കുമ്പോള്‍ മറുവശത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ലോകത്ത് നമ്മുടെ രാജ്യവും തിളങ്ങുകയാണ്. ഇന്ന് കാശി വിശ്വനാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണത്തോടൊപ്പം 30,000-ത്തിലധികം പഞ്ചായത്ത് കെട്ടിടങ്ങളും രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്നു. ഇന്ന്, കേദാര്‍നാഥ് ധാമിന്റെ പുനര്‍വികസനം മാത്രമല്ല, രാജ്യത്ത് 315-ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. ഇന്ന് മഹാകാല്‍ മഹാലോകത്തിന്റെ നിര്‍മ്മാണം മാത്രമല്ല, ഓരോ വീട്ടിലും വെള്ളം എത്തിക്കുന്നതിനായി 2 ലക്ഷത്തിലധികം ടാങ്കുകള്‍ നിര്‍മ്മിച്ചു. ഒരു വശത്ത്, ഞങ്ങള്‍ ചന്ദ്രന്റെയും സൂര്യന്റെയും കടലിന്റെയും ആഴം അളക്കുന്നു, മറുവശത്ത്, നമ്മുടെ പൗരാണിക കാലത്തെ ശില്പങ്ങള്‍ റെക്കോര്‍ഡ് എണ്ണത്തില്‍ ഭാരതത്തില്‍ തിരികെ കൊണ്ടുവരുന്നു. ഇന്നത്തെ ഭാരതത്തിന്റെ പൊതുവികാരം അയോധ്യയില്‍ പ്രകടമാണ്. ഇന്ന് ഇവിടെ പുരോഗതിയുടെ ആഘോഷമാണ്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാരമ്പര്യത്തിന്റെ ആഘോഷവും നടക്കും. ഇന്ന് ഇവിടെ വികസനത്തിന്റെ മഹത്വം ദൃശ്യമാണ്, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൈതൃകത്തിന്റെ മഹത്വവും ദൈവികതയും ദൃശ്യമാകും. ഇതാണ് ഭാരതം. 'വികാസ്' (വികസനം), 'വിരാസത്' (പൈതൃകം) എന്നിവയുടെ ഏകോപിത കരുത്ത് 21-ാം നൂറ്റാണ്ടില്‍ ഭാരതത്തെ മുന്നോട്ട് നയിക്കും.

എന്റെ കുടുംബാംഗങ്ങളേ,

പുരാതന കാലത്ത് അയോധ്യ എങ്ങനെയായിരുന്നുവെന്ന് മഹര്‍ഷി വാല്മീകി തന്നെ വിശദമായി വിവരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയിട്ടുണ്ട്: കോസലോ നാമം മുദിതഃ സ്ഫിതോ ജനപദോ മഹാന്‍. നിവിഷ്ട സരയൂതീരെ പ്രഭൂത-ധന-ധാന്യവാന്‍.. മഹത്തായ അയോധ്യ, സമ്പത്തും ഐശ്വര്യവും നിറഞ്ഞ, ഐശ്വര്യത്തിന്റെ കൊടുമുടിയിലായിരുന്ന മഹത്തായ ഒരു നഗരമായിരുന്നുവെന്ന് വാല്‍മീകി ജി നമ്മോട് പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അയോധ്യ ആര്‍ജിച്ചത് അറിവും നിസംഗതയും മാത്രമല്ല, അഭിവൃദ്ധിയുടെ പാരമ്യം കൂടിയാണ്. അയോധ്യയുടെ പൗരാണിക സ്വത്വവുമായി നാം വീണ്ടും ബന്ധിപ്പിക്കുകയും ആധുനികതയുമായി അതിനെ സമന്വയിപ്പിക്കുകയും വേണം.

 

സുഹൃത്തുക്കളേ,

വരും കാലങ്ങളില്‍, അയോധ്യ അവാദ് മേഖലയുടെ വികസനത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുക മാത്രമല്ല, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ പുരോഗതിക്കും സംഭാവന നല്‍കുകയും ചെയ്യും. അയോധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം നഗരം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകും. ഇത് മനസ്സില്‍ വെച്ചാണ് നമ്മുടെ സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ അയോധ്യയില്‍ ഏറ്റെടുത്ത് സ്മാര്‍ട് സിറ്റിയാക്കി മാറ്റുന്നത്. റോഡുകളുടെ വീതി കൂട്ടല്‍, പുതിയ നടപ്പാതകള്‍, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ന് അയോധ്യ സാക്ഷ്യം വഹിക്കുന്നു. അയോധ്യയെ ചുറ്റുമുള്ള ജില്ലകളുമായി ബന്ധിപ്പിക്കുന്നതിന് ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന്, അയോധ്യ ധാം എയര്‍പോര്‍ട്ടും അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ട്. അയോധ്യ വിമാനത്താവളത്തിന് മഹാഋഷി വാല്‍മീകിയുടെ പേര് നല്‍കിയതില്‍ സന്തോഷമുണ്ട്. മഹാഋഷി വാല്‍മീകി രാമായണ ഇതിഹാസത്തിലൂടെ ശ്രീരാമന്റെ ഗുണങ്ങള്‍ നമുക്ക് പരിചയപ്പെടുത്തി. മഹാഋഷി വാല്മീകിയെക്കുറിച്ച് ശ്രീരാമന്‍ പറഞ്ഞിരുന്നു, 'തുമ ത്രികാലദര്‍ശി മുനിനാഥാ, വിശ്വ ബദര്‍ ജിമി തുമരേ ഹാഥാ.' അതായത്, നിങ്ങള്‍ ത്രികാലങ്ങളുടെയും ദര്‍ശകനാണ്, പ്രപഞ്ചം നിങ്ങളുടെ കൈപ്പത്തിയിലെ ഒരു കനി പോലെയാണ്. അയോധ്യ ധാം വിമാനത്താവളത്തിന് മഹര്‍ഷി വാല്മീകിയുടെ പേര് നല്‍കുന്നത് ഈ വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രികര്‍ക്കും അനുഗ്രഹമായിരിക്കും. മഹര്‍ഷി വാല്മീകി രചിച്ച രാമായണം ശ്രീരാമനുമായി നമ്മെ ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ്. മഹര്‍ഷി വാല്‍മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ധാം നമ്മെ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രവുമായി ബന്ധിപ്പിക്കും. പുതുതായി നിര്‍മിച്ച വിമാനത്താവളത്തിന് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനുള്ള ശേഷിയുണ്ട്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. നിലവില്‍, അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ പ്രതിദിനം 10-15 ആയിരം ആളുകള്‍ക്ക് സേവനം നല്‍കുന്നു. സ്റ്റേഷന്റെ സമ്പൂര്‍ണ വികസനത്തിന് ശേഷം അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ പ്രതിദിനം 60,000 പേര്‍ക്ക് ഭക്ഷണം നല്‍കാനാകും.

 

സുഹൃത്തുക്കളേ,

ഇന്ന് വിമാനത്താവളത്തിന്റെയും റെയില്‍വേ സ്റ്റേഷന്റെയും ഉദ്ഘാടനത്തിന് പുറമെ അയോധ്യയില്‍ വിവിധ പാതകളും റൂട്ടുകളും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. രാമപഥം, ഭക്തി പാത, ധര്‍മ്മ പാത, ശ്രീരാമ ജന്മഭൂമി പാത എന്നിവ സുഗമമായ യാത്ര ഉറപ്പാക്കും. അയോധ്യയിലെ പാര്‍ക്കിംഗ് സ്ഥലങ്ങളും ഇന്ന് ഉദ്ഘാടനം ചെയ്തു. പുതിയ മെഡിക്കല്‍ കോളജ് വരുന്നതോടെ പ്രദേശത്തെ ആരോഗ്യ സൗകര്യങ്ങള്‍ വിപുലമാകും. സരയൂ നദിയുടെ ശുദ്ധി നിലനിര്‍ത്താന്‍ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ നടക്കുന്നു, അതിന്റെ ജലത്തിലെ മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'റാം കി പാഡി' പ്രദേശത്തിന് പുതിയ രൂപം നല്‍കി. സരയൂ നദീതീരത്ത് പുതിയ ഘട്ടങ്ങള്‍ക്കായി വികസനം പുരോഗമിക്കുകയാണ്. പ്രദേശത്തെ പുരാതന കിണറുകളിലെല്ലാം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അത് ലതാ മങ്കേഷ്‌കര്‍ ചൗക്കായാലും രാം കഥ സ്ഥലമായാലും എല്ലാം അയോധ്യയുടെ ഐഡന്റിറ്റി വര്‍ധിപ്പിക്കാന്‍ സംഭാവന ചെയ്യുന്നു. അയോധ്യയില്‍ വരാനിരിക്കുന്ന ടൗണ്‍ഷിപ്പ് അതിലെ നിവാസികള്‍ക്ക് ജീവിതം എളുപ്പമാക്കും. ടാക്സി ഡ്രൈവര്‍മാര്‍, റിക്ഷാ വലിക്കുന്നവര്‍, ഹോട്ടല്‍ ഉടമകള്‍, ധാബകള്‍, പ്രസാദ വില്‍പനക്കാര്‍, പൂക്കച്ചവടക്കാര്‍, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നവര്‍, നമ്മുടെ ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിച്ചുകൊണ്ട് ഈ വികസന സംരംഭങ്ങള്‍ അയോധ്യയില്‍ തൊഴിലിനും സ്വയം തൊഴിലിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും.

 

എന്റെ കുടുംബാംഗങ്ങളേ,

ഇന്ന്, വന്ദേ ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് എക്സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സീരീസിന്റെ അവതരണത്തോടെ റെയില്‍വേയെ നവീകരിക്കുന്നതിലേക്ക് രാജ്യം മറ്റൊരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് എന്നീ ട്രെയിനുകളുടെ ഈ ത്രിമൂര്‍ത്തികള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. ആദ്യ അമൃത് ഭാരത് എക്സ്പ്രസ് അയോധ്യയിലൂടെ കടന്നുപോകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഡല്‍ഹി-ദര്‍ഭംഗ അമൃത് ഭാരത് എക്സ്പ്രസ് ഡല്‍ഹി, യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളുടെ യാത്രാനുഭവം നവീകരിക്കും. രാം ലല്ലയെ പ്രതിഷ്ഠിക്കുന്ന അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിലേക്കുള്ള യാത്ര ഇത് ബിഹാറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കും. ഈ ആധുനിക അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രത്യേകിച്ച് നമ്മുടെ പാവപ്പെട്ട കുടുംബങ്ങളെയും സഹപ്രവര്‍ത്തകരെയും സഹായിക്കും. ഗോസ്വാമി തുളസീദാസ് രാം ചരിത് മാനസില്‍ എഴുതിയിട്ടുണ്ട്, പര ഹിത് സരിസ് ധരം നഹീം ഭായ്. പര്‍ പീഡാ സമ് നഹിം അധമൈ. അതായത്, മറ്റുള്ളവരെ സേവിക്കുന്നതു പോലെ വലിയ ധര്‍മ്മവും കടമയും ഇല്ല, മറ്റുള്ളവരെ പീഢിപ്പിക്കുന്നതു പോലെ അധര്‍മ്മവുമില്ല. ആധുനിക അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഈ വികാരത്തോടെ ആരംഭിച്ചതാണ്, പാവപ്പെട്ടവരെ സേവിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിമിതമായ വരുമാനത്തില്‍, ജോലിക്കായി പലപ്പോഴും ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍, ആധുനിക സൗകര്യങ്ങളുടെയും സുഖകരമായ യാത്രയുടെയും ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്നു. ഒരു പാവപ്പെട്ടവന്റെ ജീവിതത്തിന്റെ അന്തസ്സും ഒരുപോലെ പ്രധാനമാണ് എന്ന തത്വത്തിലാണ് ഈ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ന്, പശ്ചിമ ബംഗാളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സഹ പൗരന്മാര്‍ക്കും അവരുടെ സംസ്ഥാനങ്ങളിലെ ആദ്യത്തെ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ലഭിച്ചു. ഈ സംസ്ഥാനങ്ങള്‍ക്കും അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

വികസനത്തെയും പൈതൃകത്തെയും ബന്ധിപ്പിക്കുന്നതില്‍ വന്ദേ ഭാരത് എക്സ്പ്രസ് നിര്‍ണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ കാശിയിലേക്ക് യാത്ര തുടങ്ങി. നിലവില്‍ രാജ്യത്തുടനീളമുള്ള 34 റൂട്ടുകളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. കാശി, വൈഷ്ണോദേവി കത്ര, ഉജ്ജയിന്‍, പുഷ്‌കര്‍, തിരുപ്പതി, ഷിര്‍ദി, അമൃത്സര്‍, മധുര തുടങ്ങി നിരവധി വിശ്വാസങ്ങളുടെയും ഭക്തിയുടെയും പ്രധാന കേന്ദ്രങ്ങളെ ഈ ട്രെയിനുകള്‍ ബന്ധിപ്പിക്കുന്നു. ഈ പരമ്പരയില്‍ ഇന്ന് അയോധ്യയ്ക്ക് വന്ദേ ഭാരത് എക്സ്പ്രസിന്റെ സമ്മാനവും ലഭിച്ചു. അയോധ്യ ധാം ജംഗ്ഷന്‍ - ആനന്ദ് വിഹാര്‍ വന്ദേ ഭാരത് ഇന്ന് ഉദ്ഘാടനം ചെയ്തു. കൂടാതെ, കത്ര-ഡല്‍ഹി, അമൃത്സര്‍-ഡല്‍ഹി, കോയമ്പത്തൂര്‍-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, ജല്‍ന-മുംബൈ എന്നിവിടങ്ങളില്‍ പുതിയ വന്ദേ ഭാരത് സര്‍വീസുകള്‍ ആരംഭിച്ചു. വന്ദേ ഭാരത് എന്നത് വേഗത മാത്രമല്ല; അത് ആധുനികതയെ ഉള്‍ക്കൊള്ളുന്നു, ഉപരി 'ആത്മനിര്‍ഭര്‍ ഭാരത്' എന്നതിന്റെ് അഭിമാന ഉറവിടവുമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, വന്ദേ ഭാരത് 1.5 കോടിയിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കി, പ്രത്യേകിച്ച് യുവതലമുറയില്‍ ഇത് ജ്രനപ്രിയവുമാണ്. 

 

സുഹൃത്തുക്കളേ,

മഹത്തായ ചരിത്രത്തെ പുകഴ്ത്തുന്ന നമ്മുടെ രാജ്യം പുരാതന കാലം മുതല്‍ തന്നെ തീര്‍ത്ഥാടന യാത്രകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ബദരീനാഥ് വിശാല്‍ മുതല്‍ സേതുബന്ധ് രാമേശ്വരം, ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ, ദ്വാരകാധീഷ് മുതല്‍ ജഗന്നാഥ പുരിയിലേക്കുള്ള തീര്‍ത്ഥാടനം, 12 ജ്യോതിര്‍ലിംഗങ്ങളുടെ യാത്ര, ചാര്‍ധാം യാത്ര, കൈലാസ മാനസസരോവര്‍ യാത്ര, കവാദ് യാത്ര, ശക്തിപീഠ യാത്ര, പന്തര്‍പൂര്‍ യാത്ര-ഇവ ഓരോ കോണില്‍ നിന്നും ഭക്തരെ ആകര്‍ഷിക്കുന്നു. ഇന്ത്യയുടെ. ശിവസ്ഥല്‍ പാദ യാത്രൈ, മുരുഗ്നുക്ക് കാവടി യാത്തിറൈ, വൈഷ്ണവ തിരുപ്പ-പടി യത്തിരൈ, അമ്മന്‍ തിരുട്ടല്‍ യാത്തിരൈ തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും തമിഴ്നാടിനുണ്ട്. കേരളത്തിലെ ശബരിമല യാത്ര, ആന്ധ്ര-തെലങ്കാനയിലെ മേദാരത്തിലെ സമ്മക്ക, സാരക്ക ജാതര്‍, നാഗോബ ജാഥ എന്നിവയും ലക്ഷക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്നു. ശ്രീരാമന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരതന്റെയും ലക്ഷ്മണന്റെയും ശത്രുഘ്‌നന്റെയും വാസസ്ഥലത്തേക്ക് അധികം അറിയപ്പെടാത്ത ഒരു തീര്‍ത്ഥാടന കേന്ദ്രമുണ്ട്. നാലം ബാലം യാത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവ കൂടാതെ, ഗോവര്‍ദ്ധന്‍ പരിക്രമ, പഞ്ചകോശി പരിക്രമ, ചൗരസി കോശി പരിക്രമ തുടങ്ങി നിരവധി തീര്‍ത്ഥാടനങ്ങളും പ്രദക്ഷിണങ്ങളും രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്നു. ഈ യാത്രകള്‍ ഓരോന്നും ഭക്തന്റെ ഈശ്വരനോടുള്ള ബന്ധവും ഭക്തിയും ദൃഢമാക്കുന്നു. ഭഗവാന്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളായ ലുംബിനി, കപിലവസ്തു, സാരനാഥ്, കുശിനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബുദ്ധമത തീര്‍ത്ഥാടനങ്ങളും പ്രധാനമാണ്. ബിഹാറിലെ രാജ്ഗിര്‍ ബുദ്ധമത അനുയായികള്‍ക്കായി ഒരു തീര്‍ത്ഥാടനം നടത്തുന്നു. ജൈനര്‍ പാവഗഢ്, സമദ് ശിഖര്‍ജി, പാലിതാന, കൈലാസ് തീര്‍ത്ഥാടനം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ആരംഭിക്കുന്നു. സിഖുകാര്‍ അഞ്ച് തഖത്തുകളിലേക്കും ഗുരു ധാം യാത്രയിലേക്കും തീര്‍ത്ഥാടനം നടത്തുന്നു. വടക്ക് കിഴക്ക്, പ്രത്യേകിച്ച് അരുണാചല്‍ പ്രദേശ്, മഹത്തായ പരശുറാം കുണ്ഡ് യാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തുടനീളമുള്ള ഈ വൈവിധ്യമാര്‍ന്ന തീര്‍ത്ഥാടനത്തിനായി ഭക്തര്‍ അചഞ്ചലമായ വിശ്വാസത്തോടെ ഒത്തുകൂടുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ യാത്രകള്‍ക്ക് കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയോധ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകരായെത്തുന്ന ഭക്തര്‍ക്ക് അയോധ്യാധാമിലേക്കുള്ള തീര്‍ത്ഥാടനവും ശ്രീരാമന്റെ ദര്‍ശനാനുഭവവും എളുപ്പമാക്കും.

സുഹൃത്തുക്കളേ,

ഈ ചരിത്രമുഹൂര്‍ത്തം നമ്മുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് വലിയ ഭാഗ്യത്തോടെ കടന്നുവന്നിരിക്കുന്നു. രാജ്യത്തിനുവേണ്ടി ഒരു പുതിയ തീരുമാനം കൈക്കൊള്ളുകയും പുതിയ ഊര്‍ജം നിറയ്ക്കുകയും വേണം. അതിനായി, അയോധ്യയുടെ പുണ്യഭൂമിയില്‍ നിന്നുള്ള 140 കോടി രാജ്യക്കാരോടും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജനുവരി 22 ന് അയോധ്യയില്‍ ശ്രീരാമനെ പ്രതിഷ്ഠിക്കുമ്പോള്‍ നിങ്ങളുടെ വീടുകളില്‍ ശ്രീരാമന്റെ ദിവ്യ ദീപം തെളിച്ച് ദീപാവലി ആഘോഷിക്കാന്‍ 140 കോടി രാജ്യക്കാരുമായി കൈകോര്‍ത്ത് അയോധ്യയിലെ രാമനഗരത്തില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജനുവരി 22-ന് വൈകുന്നേരം രാജ്യത്തുടനീളം തെളിച്ചം ഉണ്ടായിരിക്കണം. എന്നാല്‍ അതോടൊപ്പം, എന്റെ എല്ലാ നാട്ടുകാരോടും എനിക്ക് ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയുണ്ട്. ജനുവരി 22 ന് അയോധ്യയില്‍ ഈ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാവരും വ്യക്തിപരമായി വരാന്‍ ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ എല്ലാവര്‍ക്കും വരാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം. എല്ലാവര്‍ക്കും അയോധ്യയിലെത്താന്‍ വളരെ ബുദ്ധിമുട്ടാണ്, അതിനാല്‍, രാജ്യത്തുടനീളമുള്ള എല്ലാ രാമഭക്തരോടും, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ രാമഭക്തരോട് ഞാന്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥിക്കുന്നു. ജനുവരി 23ന് ശേഷം നിങ്ങളുടെ സൗകര്യമനുസരിച്ച് എല്ലാവരും അയോധ്യയില്‍ വരണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. 22ന് അയോധ്യയില്‍ വരാന്‍ ആലോചിക്കേണ്ട. നമുക്ക് ഭഗവാന്‍ രാമന് അസൗകര്യമുണ്ടാക്കാതിരിക്കാം. ശ്രീരാമനെ ബുദ്ധിമുട്ടിക്കാനായി ഭക്തരായ ഞങ്ങള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. ശ്രീരാമന്റെ ആഗമനത്തില്‍ നമുക്ക് കുറച്ച് ദിവസം കാത്തിരിക്കാം, 550 വര്‍ഷം കാത്തിരുന്നു, കുറച്ച് ദിവസം കൂടി കാത്തിരിക്കാം. അതിനാല്‍, സുരക്ഷയുടെ വീക്ഷണകോണില്‍ നിന്നും, ക്രമീകരണങ്ങളുടെ വീക്ഷണകോണില്‍ നിന്നും, ജനുവരി 22 ന് ഇവിടെ എത്താന്‍ ശ്രമിക്കരുതെന്ന് ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ അയോധ്യയിലെ ശ്രീരാമന്റെ പുതിയ, മഹത്തായ, ദിവ്യക്ഷേത്രം നൂറ്റാണ്ടുകളായി ദര്‍ശനത്തിന് ലഭ്യമാണ്. വരൂ. നിങ്ങള്‍ ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ വരുന്നു, അല്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ വരുന്നു. അവിടെയാണ് ക്ഷേത്രം. അതിനാല്‍, ജനുവരി 22 ന് ഇവിടെ എത്തിച്ചേരാന്‍ തിരക്ക് ഒഴിവാക്കണം, അങ്ങനെ 3-4 വര്‍ഷങ്ങളായി വരെ രാവും പകലും വളരെ കഠിനാധ്വാനം ചെയ്ത് ഇത്രയും പുണ്യപ്രവൃത്തികള്‍ ചെയ്ത ക്ഷേത്രത്തിന്റെ ട്രസ്റ്റ്, ക്ഷേത്രത്തിന്റെ ഭരണകര്‍ത്താക്കള്‍ എന്നിവര്‍ക്ക് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും നേരിടേണ്ട സാഹചര്യമുണ്ടാകരുത്, അതിനാല്‍ 22-ന് ഇവിടെ എത്താന്‍ ശ്രമിക്കരുതെന്ന് ഞാന്‍ അവരോട് വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. ചിലരെ ക്ഷണിച്ചിട്ടുണ്ട്, ആ ആളുകള്‍ വരും, 23-ന് ശേഷം, എല്ലാ നാട്ടകാര്‍ക്കും ഇവിടെ വരാന്‍ വളരെ എളുപ്പമായിരിക്കും.

 

സുഹൃത്തുക്കളേ,

ഇന്ന്, അയോധ്യയിലെ എന്റെ സഹോദരീസഹോദരന്മാരോട് എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയാണ്, രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണമറ്റ അതിഥികള്‍ക്കായി നിങ്ങള്‍ തയ്യാറാകണം എന്നതാണ്. എല്ലാ ദിവസവും ആളുകള്‍ തുടര്‍ച്ചയായി അയോധ്യയില്‍ വരും, ദശലക്ഷക്കണക്കിന് ആളുകള്‍ വരും. അവര്‍ അവരുടെ സൗകര്യം പോലെ വരും; ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വരും, ചിലര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍, ചിലര്‍ 10 വര്‍ഷത്തിനുള്ളില്‍, പക്ഷേ ദശലക്ഷക്കണക്കിന് ആളുകള്‍ വരും. ഈ പാരമ്പര്യം ശാശ്വതമായി തുടരുകയും ചെയ്യും. അതുകൊണ്ട് അയോധ്യ നിവാസികളും ഒരു തീരുമാനമെടുക്കണം. അയോധ്യ നഗരത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കാനായിരിക്കണം ഈ തീരുമാനം. സ്വച്ഛ് അയോധ്യയുടെ ഉത്തരവാദിത്തം അയോധ്യ നിവാസികള്‍ക്കാണ്. ഇതിനായി, നമ്മള്‍ ഓരോ ചുവടും ഒരുമിച്ച് എടുക്കേണ്ടതുണ്ട്. ഇന്ന്, രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളോടും ക്ഷേത്രങ്ങളോടും ഞാന്‍ എന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നു.
ജനുവരി 14-ന് മകരസംക്രാന്തിക്ക് ഒരാഴ്ച മുമ്പ് രാജ്യത്തെ ചെറുതും വലുതുമായ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിപുലമായ ശുചീകരണ കാമ്പയിന്‍ നടത്തണമെന്നാണ് രാജ്യത്തുടനീളമുള്ള ജനങ്ങളോടുള്ള എന്റെ പ്രാര്‍ത്ഥന. ജനുവരി 14 മുതല്‍ ജനുവരി 22 വരെ, ഭാരതത്തിന്റെ എല്ലാ കോണുകളിലും എല്ലാ ക്ഷേത്രങ്ങളിലും ശുചിത്വ കാമ്പയിന്‍ നടത്തണം. ഭഗവാന്‍ രാമന്‍ രാജ്യത്തിനാകെ അവകാശപ്പെട്ടതാണ്, ശ്രീരാമന്‍ വരുമ്പോള്‍ നമ്മുടെ ഒരു ക്ഷേത്രവും നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളും അവയുടെ ചുറ്റുപാടുകളും അശുദ്ധമാക്കരുത്.

സുഹൃത്തുക്കളേ,

അല്‍പം മുമ്പ്, അയോധ്യാ നഗരത്തില്‍ മറ്റൊരു ഭാഗ്യസംഭവത്തിന്റെ ഭാഗ്യം എനിക്കുണ്ടായി. ഇന്ന്, ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ പദ്ധതിയുടെ 10-ാം കോടി ഗുണഭോക്താവായ സഹോദരിയുടെ വീട്ടില്‍ ചായകുടിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. 2016 മെയ് 1 ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഞങ്ങള്‍ ഉജ്ജ്വല പദ്ധതി ആരംഭിച്ചപ്പോള്‍, ഈ പദ്ധതി ഇത്രയധികം വിജയത്തിലെത്തുമെന്ന് ആരും കരുതിയിരിക്കില്ല. ഈ പദ്ധതി ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെയും എണ്ണമറ്റ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തെ ശാശ്വതമായി മാറ്റിമറിച്ചു, വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്ന ചങ്ങലകളില്‍ നിന്ന് അവരെ മോചിപ്പിച്ചു.

 

സുഹൃത്തുക്കളേ,

60-70 വര്‍ഷം മുമ്പ്, അതായത് 6-7 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ രാജ്യത്ത് ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്ന ജോലി ആരംഭിച്ചു. എന്നാല്‍, 2014 ആയപ്പോഴേക്കും 50-55 വര്‍ഷത്തിനുള്ളില്‍ 14 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രമാണ് നല്‍കിയത്. അതായത്, അഞ്ച് പതിറ്റാണ്ടിനിടെ 14 കോടി ഗ്യാസ് കണക്ഷനുകള്‍ മാത്രം, എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഒരു ദശാബ്ദത്തിനിടെ 18 കോടി പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഈ 18 കോടിയില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യമായി നല്‍കിയിട്ടുണ്ട്. ദരിദ്രരെ സേവിക്കാനുള്ള ഒരു മനോഭാവം ഉണ്ടാകുമ്പോള്‍, ഉദ്ദേശ്യങ്ങള്‍ ശ്രേഷ്ഠമായിരിക്കുമ്പോള്‍, ജോലി ഈ രീതിയില്‍ സംഭവിക്കുകയും അത്തരം ഫലങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു. ഇക്കാലത്ത്, മോദിയുടെ ഉറപ്പിന് ഇത്രയധികം ശക്തിയുണ്ടെന്ന് ചിലര്‍ എന്നോട് ചോദിക്കുന്നു.

മോദിയുടെ ഉറപ്പിന് ഇത്രയധികം ശക്തിയുണ്ട്, കാരണം മോദി എന്തെങ്കിലും പറയുമ്പോള്‍ അത് നിറവേറ്റുന്നതിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നു. മോദിയുടെ ഉറപ്പിലുള്ള വിശ്വാസം ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത് മോദി ഒരു ഉറപ്പ് നല്‍കുമ്പോള്‍ അത് നിറവേറ്റാന്‍ അഹോരാത്രം അധ്വാനിക്കുന്നതുകൊണ്ടാണ്. ഈ അയോധ്യ നഗരവും അതിന് സാക്ഷിയാണ്. ഇന്ന്, ഈ പുണ്യനഗരത്തിന്റെ വികസനത്തിനായി ഒരു സാധ്യതയും നഷ്ടപ്പെടുത്തില്ലെന്ന് അയോധ്യയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. ശ്രീരാമന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ശ്രീരാമന്റെ പാദങ്ങള്‍ ഞാന്‍ വണങ്ങുന്നു. വികസന സംരംഭങ്ങളില്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍.  എന്നോടൊപ്പം പറയുക:
ജയ് സിയാ റാം!

ജയ് സിയാ റാം!

ജയ് സിയാ റാം!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.

Media Coverage

India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi hails the commencement of 20th Session of UNESCO’s Committee on Intangible Cultural Heritage in India
December 08, 2025

The Prime Minister has expressed immense joy on the commencement of the 20th Session of the Committee on Intangible Cultural Heritage of UNESCO in India. He said that the forum has brought together delegates from over 150 nations with a shared vision to protect and popularise living traditions across the world.

The Prime Minister stated that India is glad to host this important gathering, especially at the historic Red Fort. He added that the occasion reflects India’s commitment to harnessing the power of culture to connect societies and generations.

The Prime Minister wrote on X;

“It is a matter of immense joy that the 20th Session of UNESCO’s Committee on Intangible Cultural Heritage has commenced in India. This forum has brought together delegates from over 150 nations with a vision to protect and popularise our shared living traditions. India is glad to host this gathering, and that too at the Red Fort. It also reflects our commitment to harnessing the power of culture to connect societies and generations.

@UNESCO”