ബഹുമാന്യരേ,
വിശിഷ്ട വ്യക്തികളെ,

ബ്രസീലിന്റെ അധ്യക്ഷതയിൽ പരിസ്ഥിതി, ആരോഗ്യ സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങൾക്ക് ബ്രിക്‌സ് ഉയർന്ന മുൻഗണന നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, മാനവരാശിയുടെ ശോഭനമായ ഭാവിക്ക് വളരെ പ്രധാനമാണ്.

സുഹൃത്തുക്കളേ,

ഈ വർഷം ബ്രസീലിൽ നടക്കുന്ന COP-30, (Conference of the Parties-30), പരിസ്ഥിതിയെക്കുറിച്ച് 'ബ്രിക്‌സി'ൽ നടക്കുന്ന ചർച്ചകളെ പ്രസക്തവും സമയബന്ധിതവുമാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സുരക്ഷയും ഇന്ത്യയ്ക്ക് എപ്പോഴും മുൻ‌ഗണനകളാണ്. ഞങ്ങൾക്ക്, ഇത് ഊർജ്ജത്തെക്കുറിച്ച് മാത്രമല്ല, ജീവിതത്തിനും പ്രകൃതിക്കും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചുള്ളത് കൂടിയാണ്. ചിലർ ഇതിനെ വെറും സംഖ്യകളായി കാണുമ്പോൾ, ഇന്ത്യയിൽ, ഇത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാഗമാണ്. നമ്മുടെ സംസ്കാരത്തിൽ, ഭൂമിയെ അമ്മയായി കണ്ട് ബഹുമാനിക്കുന്നു. അതുകൊണ്ടാണ്, ഭൂമി മാതാവിന് നമ്മെ ആവശ്യമുള്ളപ്പോൾ, നമ്മൾ എപ്പോഴും പ്രതികരിക്കുന്നത്. നമ്മുടെ മാനസികാവസ്ഥ, പെരുമാറ്റം, ജീവിതശൈലി എന്നിവ നാം പരിവർത്തനം ചെയ്യുകയാണ്.

"ജനങ്ങൾ, ഭൂമി, പുരോഗതി" എന്ന ആശയത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി), 'ഏക് പെഡ് മാ കേ നാം', അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം, ഗ്രീൻ ഹൈഡ്രജൻ ദൗത്യം, ഗ്ലോബൽ ബയോഫ്യൂവൽസ് സഖ്യം, ബിഗ് ക്യാറ്റ്സ് സഖ്യം തുടങ്ങിയ നിരവധി പ്രധാന സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ  കാലത്ത്, സുസ്ഥിര വികസനത്തിനും ഗ്ലോബൽ നോർത്തും ഗ്ലോബൽ സൗത്തും തമ്മിലുള്ള വിടവ് നികത്തുന്നതിനും ഞങ്ങൾ ശക്തമായ ഊന്നൽ നൽകി. ഈ ലക്ഷ്യത്തോടെ, ഹരിത വികസന കരാറിൽ എല്ലാ രാജ്യങ്ങൾക്കിടയിലും ഞങ്ങൾ സമവായം നേടി. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങൾ ഗ്രീൻ ക്രെഡിറ്റ്സ് ഇനിഷ്യേറ്റീവ് ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെങ്കിലും, പാരീസ് പ്രതിബദ്ധതകൾ നിശ്ചിത കാലയളവിന് മുമ്പേ നേടിയെടുക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 2070 ഓടെ നെറ്റ് സീറോ കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ, സൗരോർജ്ജത്തിന്റെ സ്ഥാപിത ശേഷിയിൽ ഇന്ത്യ ശ്രദ്ധേയമായ 4000% വർദ്ധനവിന് സാക്ഷ്യം വഹിച്ചു. ഈ ശ്രമങ്ങളിലൂടെ, സുസ്ഥിരവും ഹരിതവുമായ ഒരു ഭാവിക്ക് ശക്തമായ അടിത്തറയിടുകയാണ് ഞങ്ങൾ.

സുഹൃത്തുക്കളേ,

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥാ നീതി എന്നത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു ധാർമ്മിക ബാധ്യതയാണ്. സാങ്കേതികവിദ്യാ കൈമാറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് ധനസഹായവും ഇല്ലെങ്കിൽ, കാലാവസ്ഥാ പ്രവർത്തനം കാലാവസ്ഥാ ചർച്ചയിൽ മാത്രമായി ഒതുങ്ങുമെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. കാലാവസ്ഥാ അഭിലാഷത്തിനും കാലാവസ്ഥാ ധനസഹായത്തിനും ഇടയിലുള്ള വിടവ് നികത്തുക എന്നത് വികസിത രാജ്യങ്ങളുടെ പ്രത്യേകവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്തമാണ്. വിവിധ ആഗോള വെല്ലുവിളികൾ കാരണം ഭക്ഷണം, ഇന്ധനം, വളം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന എല്ലാ രാജ്യങ്ങളെയും ഞങ്ങൾ ഒന്നായി കാണുന്നു.

വികസിത രാജ്യങ്ങൾക്കുള്ള അതേ ആത്മവിശ്വാസം ഈ രാജ്യങ്ങൾക്കും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഉണ്ടായിരിക്കണം. ഇരട്ട മാനദണ്ഡങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യരാശിയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കാനാവില്ല. ഇന്ന് പുറത്തിറങ്ങുന്ന "കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള ചട്ടക്കൂട് പ്രഖ്യാപനം" ഈ ദിശയിലുള്ള ഒരു അഭിനന്ദനീയമായ ചുവടുവയ്പ്പാണ്. ഇന്ത്യ ഈ സംരംഭത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു.

സുഹൃത്തുക്കളേ,

ഭൂമിയുടെ ആരോഗ്യവും മനുഷ്യരാശിയുടെ ആരോഗ്യവും ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വൈറസുകൾക്ക് വിസ ആവശ്യമില്ലെന്നും പാസ്‌പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും കോവിഡ്-19 മഹാമാരി നമ്മെ പഠിപ്പിച്ചു. കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ പൊതുവായ വെല്ലുവിളികളെ നേരിടാൻ കഴിയൂ.

'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന മന്ത്രത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, എല്ലാ രാജ്യങ്ങളുമായും സഹകരണം വികസിപ്പിച്ചിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ "ആയുഷ്മാൻ ഭാരത്" ഇന്ത്യയിലാണ് നടപ്പിലാക്കിയത്. ഇത് 500 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായി മാറിയിരിക്കുന്നു. ആയുർവേദം, യോഗ, യുനാനി, സിദ്ധ തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കായുള്ള ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കപ്പെട്ടു. ഡിജിറ്റൽ ആരോഗ്യ സംരംഭങ്ങളിലൂടെ, രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളിലുടനീളം കൂടുതൽ ആളുകളിൽ  ഞങ്ങൾ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നു. ഈ മേഖലകളിലെല്ലാം ഇന്ത്യയുടെ വിജയകരമായ അനുഭവങ്ങൾ പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ആരോഗ്യ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ബ്രിക്‌സ് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2022 ൽ ആരംഭിച്ച ബ്രിക്‌സ് വാക്‌സിൻ ഗവേഷണ വികസന കേന്ദ്രം ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. "സാമൂഹികമായി നിർണ്ണയിക്കപ്പെടുന്ന രോഗങ്ങളുടെ ഉന്മൂലനത്തിനായുള്ള ബ്രിക്‌സ് പങ്കാളിത്തം" എന്നതിനെക്കുറിച്ചുള്ള നേതാക്കളുടെ (ബ്രിക്‌സ് രാജ്യങ്ങളിലെ) പ്രസ്താവന ഇന്ന് പുറത്തിറക്കുന്നത് നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രചോദനമായിരിക്കും.

സുഹൃത്തുക്കളേ,

ഇന്നത്തെ നിർണായകവും ക്രിയാത്മകവുമായ ചർച്ചകളിൽ  പങ്കെടുത്ത എല്ലാവരോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. അടുത്ത വർഷം ഇന്ത്യയുടെ അധ്യക്ഷതയിലെ  ബ്രിക്‌സിൽ, എല്ലാ പ്രധാന വിഷയങ്ങളിലും ഞങ്ങൾ അടുത്ത് പ്രവർത്തിക്കുന്നത് തുടരും. സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നതായിരിക്കും ബ്രിക്‌സിന്റെ ലക്ഷ്യം. ഞങ്ങളുടെ ജി-20 പ്രസിഡൻസിയിൽ ഉൾചേർക്കൽ  കൊണ്ടുവന്നതും ഗ്ലോബൽ സൗത്തിന്റെ  ആശങ്കകൾ അജണ്ടയുടെ മുൻപന്തിയിൽ വച്ചതും പോലെ, ഞങ്ങളുടെ ബ്രിക്‌സ് പ്രസിഡൻസിയിലും, ജനകേന്ദ്രീകൃത സമീപനവും 'മനുഷ്യത്വം ആദ്യം' എന്ന മനോഭാവവും ഉപയോഗിച്ച് ഞങ്ങൾ ഈ ഫോറത്തെ മുന്നോട്ട് കൊണ്ടുപോകും.

ഈ വിജയകരമായ ബ്രിക്‌സ് ഉച്ചകോടിയിൽ പ്രസിഡന്റ് ലുലയ്ക്ക് ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 27
January 27, 2026

India Rising: Historic EU Ties, Modern Infrastructure, and Empowered Citizens Mark PM Modi's Vision