'ഭാരത് ടെക്സ് 2024, ടെക്സ്റ്റൈല്‍ വ്യവസായത്തില്‍ ഇന്ത്യയുടെ അസാധാരണമായ കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മികച്ച വേദിയാണ്'
''ഭാരത് ടെക്‌സ് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്തായ ചരിത്രത്തെ ഇന്നത്തെ പ്രതിഭയുമായും സാങ്കേതികവിദ്യയെ പാരമ്പര്യവുമായും ബന്ധിപ്പിക്കുന്നു; ശൈലി, സുസ്ഥിരത, സ്‌കെയില്‍, വൈദഗ്ദ്ധ്യം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു തന്തുവാണ് ഇത്
'ഞങ്ങള്‍ പാരമ്പര്യം, സാങ്കേതികവിദ്യ, കഴിവുകള്‍, പരിശീലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു'
'വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ടെക്സ്റ്റൈല്‍ മേഖലയുടെ സംഭാവന കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ വളരെ വിപുലമായ ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്'
'വസ്ത്രവും ഖാദിയും ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിച്ചു'
'ഇന്ന് സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും അതുല്യതയോടും ആധികാരികതയോടും നിലനില്‍ക്കും'
'ഇന്ത്യയുടെ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും കസ്തൂരി കോട്ടണ്‍'
'പിഎം-മിത്ര പാര്‍ക്കുകളില്‍, പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങളോടുകൂടിയ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള ഒരൊറ്റ സ്ഥലത്ത് മുഴുവന്‍ മൂല്യ ശൃംഖലയും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'
'ഇന്ന് രാജ്യത്ത് 'വോക്കല്‍ ഫോര്‍ ലോക്കല്‍ ആന്‍ഡ് ലോക്കല്‍ ടു ഗ്ലോബല്‍' എന്ന പേരില്‍ ഒരു ജനകീയ മുന്നേറ്റം നടക്കുകയാണ്.

എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, ദര്‍ശന ജര്‍ദോഷ് ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍, ഫാഷന്‍, ടെക്സ്റ്റൈല്‍ ലോകത്തെ എല്ലാ സഹകാരികള്‍, യുവസംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, നമ്മുടെ നെയ്ത്തുകാരേ കരകൗശല വിദഗ്ധരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ! ഭാരത് മണ്ഡപത്തിലെ ഭാരത് ടെക്സില്‍ പങ്കെടുത്തതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്നത്തെ പരിപാടി അതില്‍ തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഭാരതത്തിന്റെ ഏറ്റവും വലിയ രണ്ട് പ്രദര്‍ശന കേന്ദ്രങ്ങളായ ഭാരത് മണ്ഡപം, യശോഭൂമി എന്നിവിടങ്ങളില്‍ ഇത് ഒരേസമയം നടക്കുന്നതിനാല്‍ ഇത് സവിശേഷമാണ്. ഇന്ന്, 3,000-ലധികം പ്രദര്‍ശകര്‍... 100 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം വാങ്ങുന്നവര്‍... 40,000-ത്തിലധികം വ്യാപാര സന്ദര്‍ശകര്‍... ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികള്‍ക്കും മുഴുവന്‍ മൂല്യ ശൃംഖലയ്ക്കും ഒത്തുചേരാനുള്ള ഒരു വേദിയാണ് ഈ പരിപാടി നല്‍കുന്നത്.

 

സുഹൃത്തുക്കളേ,

ഇന്നത്തെ പരിപാടി വെറും ടെക്സ്റ്റൈല്‍ എക്സ്പോ മാത്രമല്ല. പല കാര്യങ്ങളും ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരത് ടെക്‌സിന്റെ ത്രെഡ് ഭാരതത്തിന്റെ മഹത്തായ ചരിത്രത്തെ ഇന്നത്തെ പ്രതിഭകളുമായി ബന്ധിപ്പിക്കുന്നു. ഭാരത് ടെക്‌സിന്റെ ത്രെഡ് സാങ്കേതികവിദ്യയെ പാരമ്പര്യവുമായി കൂട്ടിയിണക്കുന്നു. ഭാരത് ടെക്‌സിന്റെ ത്രെഡ് ശൈലി, സുസ്ഥിരത, സ്‌കെയില്‍, വൈദഗ്ദ്ധ്യം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതാണ്. ഒരു തറി ഒന്നിലധികം നൂലുകള്‍ നെയ്‌തെടുക്കുന്നതുപോലെ, ഈ സംഭവം ഭാരതത്തിന്റെയും മുഴുവന്‍ ലോകത്തിന്റെയും നൂലുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഞാന്‍ കാണുന്നതുപോലെ, ഈ സ്ഥലം ഭാരതത്തിന്റെ ചിന്തകളുടെ വൈവിധ്യത്തിന്റെ മാത്രമല്ല, അവയെ ഒരൊറ്റ നൂലില്‍ ബന്ധിപ്പിക്കുന്ന സാംസ്‌കാരിക ഐക്യത്തിന്റെയും വേദിയായി മാറിയിരിക്കുന്നു. കശ്മീരിലെ കനി ഷാളുകള്‍, ഉത്തര്‍പ്രദേശിലെ ചിക്കങ്കരി, സര്‍ദോസി, ബനാറസി സില്‍ക്ക്, ഗുജറാത്തിലെ പട്ടോല, കച്ചിലെ എംബ്രോയ്ഡറി, തമിഴ്നാട്ടിലെ കഞ്ചീപുരം, ഒഡീഷയിലെ സംബല്‍പുരി, മഹാരാഷ്ട്രയിലെ പൈതാനി തുടങ്ങിയ പാരമ്പര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അദ്വിതീയമാണ്. ഭാരതത്തിന്റെ മുഴുവന്‍ ടെക്‌സ്‌റ്റൈല്‍ യാത്രയും പ്രദര്‍ശിപ്പിക്കുന്ന ഒരു എക്‌സിബിഷന്‍ ഞാന്‍ ഇപ്പോള്‍ കണ്ടു. ഭാരതത്തിന്റെ ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ചരിത്രവും അതിന്റെ കഴിവും എത്ര മഹത്തായതാണെന്ന് ഈ പ്രദര്‍ശനം കാണിക്കുന്നു.

സുഹൃത്തുക്കള്‍,

ഇന്ന്, ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ ഉണ്ട്. നിങ്ങള്‍ ഭാരതത്തിന്റെ ടെക്സ്റ്റൈല്‍ മേഖലയെ മനസ്സിലാക്കുന്നു, ഞങ്ങളുടെ അഭിലാഷങ്ങളും വെല്ലുവിളികളും നിങ്ങള്‍ക്ക് പരിചിതമാണ്. താഴെത്തട്ടില്‍ ഈ മൂല്യ ശൃംഖലയുമായി ബന്ധമുള്ള ഞങ്ങളുടെ നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും ഒരു വലിയ കൂട്ടം ഇവിടെയുണ്ട്. ഞങ്ങളുടെ കൂട്ടാളികളില്‍ പലര്‍ക്കും നിരവധി തലമുറകളുടെ അനുഭവപരിചയമുണ്ട്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഒരു വികസിത രാഷ്ട്രമായി മാറാന്‍ ഭാരതം തീരുമാനിച്ചുവെന്ന് നിങ്ങള്‍ക്കറിയാം. ദരിദ്രരും യുവാക്കളും കര്‍ഷകരും സ്ത്രീകളുമാണ് 'വികസിത് ഭാരത'ത്തിന്റെ (വികസിത ഭാരതം) നാല് പ്രധാന സ്തംഭങ്ങള്‍. കൂടാതെ ഭാരതത്തിന്റെ ടെക്സ്റ്റൈല്‍ മേഖല ഈ നാല് തൂണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു, അതായത്, പാവപ്പെട്ടവര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍. അതിനാല്‍, ഭാരത് ടെക്സ് പോലുള്ള സംഭവങ്ങളുടെ പ്രാധാന്യം ഗണ്യമായി വര്‍ദ്ധിക്കുന്നു.

 

സുഹൃത്തുക്കളേ,

ഒരു 'വികസിത് ഭാരത്' കെട്ടിപ്പടുക്കുന്നതിന് ടെക്‌സ്‌റ്റൈല്‍ മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ വിപുലമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ പാരമ്പര്യം, സാങ്കേതികവിദ്യ, കഴിവ്, പരിശീലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്നത്തെ ഫാഷന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ പരമ്പരാഗത രീതികള്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്നും ഡിസൈനുകള്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നും ഞങ്ങള്‍ ഊന്നിപ്പറയുകയാണ്. ഫൈവ് എഫ് ഫോര്‍മുല ഉപയോഗിച്ച് ഞങ്ങള്‍ ടെക്‌സ്‌റ്റൈല്‍ മൂല്യ ശൃംഖലയുടെ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നു. ഈ പ്രോഗ്രാം തുടരുന്നിടത്തോളം 50 പേര്‍ അഞ്ച് എഫുകളെക്കുറിച്ച് നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, നിങ്ങള്‍ക്കും ഇത് പരിചിതമാകും. നിങ്ങള്‍ എക്‌സിബിഷനില്‍ പോകുമ്പോള്‍, നിങ്ങള്‍ക്ക് ഫൈവ് എഫ് ആവര്‍ത്തിച്ച് നേരിടേണ്ടിവരും. ഫാം, ഫൈബര്‍, ഫാബ്രിക്, ഫാഷന്‍, ഫോറിന്‍ എന്നിങ്ങനെ അഞ്ച് എഫുകളുടെ ഈ യാത്ര ഒരു വിധത്തില്‍ നമുക്ക് മുന്നില്‍ വികസിക്കുന്നു. ഫൈവ് എഫിന്റെ ഈ തത്വം മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങള്‍ കര്‍ഷകരെയും നെയ്ത്തുകാരെയും എംഎസ്എംഇകളെയും കയറ്റുമതിക്കാരെയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്. MSMEകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. നിക്ഷേപത്തിന്റെയും വിറ്റുവരവിന്റെയും കാര്യത്തില്‍ MSMEകളുടെ നിര്‍വചനവും ഞങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. വലിപ്പം കൂട്ടിയാലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടാന്‍ ഇത് വ്യവസായങ്ങളെ പ്രാപ്തമാക്കും. കൈത്തൊഴിലാളികളും വിപണിയും തമ്മിലുള്ള അകലം ഞങ്ങള്‍ കുറച്ചു. നേരിട്ടുള്ള വില്‍പ്പന, പ്രദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ രാജ്യത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

സമീപഭാവിയില്‍, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏഴ് പിഎം മിത്ര (പ്രധാന്‍ മന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ റീജിയന്‍ ആന്‍ഡ് അപ്പാരല്‍) പാര്‍ക്കുകള്‍ സ്ഥാപിക്കുന്നു. നിങ്ങളെപ്പോലുള്ള കൂട്ടാളികള്‍ക്കായി ഈ പ്ലാന്‍ എത്രത്തോളം സുപ്രധാനമായ ഒരു അവസരം കൊണ്ടുവരുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. മൂല്യ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ള മുഴുവന്‍ ആവാസവ്യവസ്ഥയും ഒരിടത്ത് ഒരുക്കുക എന്നതാണ് ഇതിന്റെ ആശയം, അവിടെ ആധുനികവും സംയോജിതവും ലോകോത്തരവുമായ ഒരു അടിസ്ഥാന സൗകര്യം പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങളോടെ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ഇത് പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ടെക്‌സ്‌റ്റൈല്‍ ആന്റ് അപ്പാരല്‍ മേഖല രാജ്യത്തെ വലിയൊരു വിഭാഗം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഇത് ഫാമുകളില്‍ നിന്ന് എംഎസ്എംഇകളിലേക്കും കയറ്റുമതിയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗവും സ്ത്രീകളും ഈ മുഴുവന്‍ മേഖലയിലും പങ്കാളികളാണ്. വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഓരോ 10 കൂട്ടാളികളില്‍ 7 പേരും സ്ത്രീകളാണ്, അത് കൈത്തറിയിലാണ്. തുണിത്തരങ്ങള്‍ക്ക് പുറമെ നമ്മുടെ ഭാരതത്തിലെ സ്ത്രീകളെയും ഖാദി ശാക്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ എന്തുതന്നെയായാലും, അത് ഖാദിയെ വികസനത്തിനും തൊഴിലിനുമുള്ള ഒരു മാര്‍ഗമാക്കി മാറ്റി എന്ന് എനിക്ക് പറയാന്‍ കഴിയും. അതായത്, ഖാദി ഗ്രാമങ്ങളില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു... കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സംഭവിച്ച അടിസ്ഥാന സൗകര്യ വികസനം നമ്മുടെ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

ഇന്ന്, പരുത്തി, ചണം, പട്ട് എന്നിവയുടെ ലോകത്തിലെ പ്രധാന ഉത്പാദകരില്‍ ഒരാളായി ഭാരതം മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് കര്‍ഷകരാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് പരുത്തി കര്‍ഷകരെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു, അവരില്‍ നിന്ന് ദശലക്ഷക്കണക്കിന് ക്വിന്റല്‍ പരുത്തി വാങ്ങുന്നു. ഗവണ്‍മെന്റ് ആരംഭിച്ച കസ്തൂരി പരുത്തി ഭാരതത്തിന്റെ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പായിരിക്കും. ഇന്ന് ഞങ്ങള്‍ ചണ കര്‍ഷകര്‍ക്കും ചണ തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. സില്‍ക്ക് മേഖലയ്ക്കും വേണ്ടി ഞങ്ങള്‍ തുടര്‍ച്ചയായി പുതിയ സംരംഭങ്ങള്‍ കൈക്കൊള്ളുന്നു. ഗ്രേഡ് 4എ സില്‍ക്ക് ഉല്‍പ്പാദനത്തില്‍ എങ്ങനെ സ്വയം പര്യാപ്തത നേടാം എന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പാരമ്പര്യത്തോടൊപ്പം, ഭാരതത്തിന് ഇനിയും വളരെയധികം നേട്ടങ്ങളുള്ള മേഖലകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ഞങ്ങള്‍ അതിവേഗം മുന്നേറുകയാണ്. ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് വിഭാഗത്തിന് എത്രത്തോളം സാധ്യതകളുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അതിനാല്‍, ഞങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ നാഷണല്‍ ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് മിഷന്‍ ആരംഭിച്ചു. ഭാരതത്തില്‍ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം സാധ്യതകളുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഒരു വശത്ത് സാങ്കേതികവിദ്യയും യന്ത്രവല്‍ക്കരണവും ഉള്ള ഇന്നത്തെ ലോകത്ത്, മറുവശത്ത് തനിമയ്ക്കും ആധികാരികതയ്ക്കും ആവശ്യക്കാരുണ്ട്. കൂടാതെ രണ്ടും ഉള്‍ക്കൊള്ളാന്‍ മതിയായ ഇടമുണ്ട്. കൈകൊണ്ട് നിര്‍മ്മിച്ച ഡിസൈന്‍ അല്ലെങ്കില്‍ തുണിത്തരങ്ങള്‍ എന്ന വിഷയം ഉയര്‍ന്നുവരുമ്പോഴെല്ലാം, നമ്മുടെ കലാകാരന്മാര്‍ നിര്‍മ്മിച്ച ചിലത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. ഇന്ന്, ലോകമെമ്പാടുമുള്ള ആളുകള്‍ പരസ്പരം വ്യത്യസ്തമായി കാണാന്‍ ആഗ്രഹിക്കുമ്പോള്‍, അത്തരം കലയുടെ ആവശ്യവും വര്‍ദ്ധിക്കുന്നു. അതിനാല്‍, ഇന്ന് വലിപ്പത്തിനൊപ്പം, ഭാരതത്തില്‍ ഈ മേഖലയിലെ കഴിവുകള്‍ക്കും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (NIFT) ശൃംഖല രാജ്യത്തുടനീളമുള്ള 19 സ്ഥാപനങ്ങളില്‍ എത്തിയിട്ടുണ്ട്. ചുറ്റുമുള്ള നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ഈ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ട്രെന്‍ഡുകളെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും അവരെ അറിയിക്കാന്‍ അവര്‍ക്കായി പ്രത്യേക പരിപാടികള്‍ കാലാകാലങ്ങളില്‍ സംഘടിപ്പിക്കുന്നു. നൈപുണ്യ വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഞങ്ങള്‍ 'സമര്‍ഥ് യോജന' പ്രോഗ്രാം നടത്തുന്നു. ഈ പരിപാടിയില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 1.75 ലക്ഷത്തിലധികം കൂട്ടാളികള്‍ ഇതിനകം തന്നെ വ്യവസായത്തില്‍ ഇടം നേടിയിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തില്‍, ഞങ്ങള്‍ മറ്റൊരു പുതിയ തലം കൂടി കൂട്ടിച്ചേര്‍ത്തു. ഈ തലം 'പ്രാദേശികതയ്ക്ക് വേണ്ടിയുള്ളതാണ്.' ഇന്ന്, 'ലോക്കല്‍ ഫോര്‍ ലോക്കല്‍', 'ലോക്കല്‍ ടു ഗ്ലോബല്‍' എന്നീ രാജ്യവ്യാപകമായ ഒരു പ്രസ്ഥാനം രാജ്യത്തുടനീളം നടക്കുന്നു. ചെറുകിട കൈത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്ക് ദേശീയ തലത്തിലുള്ള പരസ്യങ്ങള്‍ക്കും വിപണനത്തിനും ഒരു ബജറ്റ് ഇല്ലെന്നും അവര്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നും നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം. അതുകൊണ്ടാണ് നിങ്ങള്‍ അവര്‍ക്ക് വേണ്ടി പരസ്യം ചെയ്താലും ഇല്ലെങ്കിലും മോദി അത് ചെയ്യുന്നത്. മറ്റാരും ഗ്യാരന്റി നല്‍കാത്തവരുടെ ഗ്യാരണ്ടിയാണ് മോഏറ്റെടുക്കുന്നത്. ഈ കൂട്ടാളികള്‍ക്കും രാജ്യത്തുടനീളമുള്ള പ്രദര്‍ശനങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നു.

സുഹൃത്തുക്കളേ,

സുസ്ഥിരവും ഫലപ്രദവുമായ നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ നല്ല സ്വാധീനം ഈ മേഖലയുടെ വളര്‍ച്ചയില്‍ വ്യക്തമായി കാണാന്‍ കഴിയും. 2014ല്‍ ഭാരതത്തിന്റെ ടെക്‌സ്‌റ്റൈല്‍ വിപണിയുടെ മൂല്യം 7 ലക്ഷം കോടി രൂപയില്‍ താഴെയായിരുന്നു. ഇന്നത് 12 ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നൂല്‍, തുണി, വസ്ത്ര ഉല്‍പ്പാദനം എന്നിവയില്‍ 25 ശതമാനം വര്‍ധനയാണ് ഭാരതത്തില്‍ ഉണ്ടായത്. ഈ മേഖലയില്‍ ഗുണനിലവാര നിയന്ത്രണത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. 2014 മുതല്‍, ഏകദേശം 380 ബിഐഎസ് മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്, ഇത് ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങള്‍ മൂലമാണ് ഈ മേഖലയില്‍ വിദേശ നിക്ഷേപം തുടര്‍ച്ചയായി വര്‍ധിക്കുന്നത്. 2014-ന് മുമ്പുള്ള ആദ്യ 10 വര്‍ഷങ്ങളില്‍, വന്ന എഫ്ഡിഐയുടെ തുക, ഈ മേഖലയില്‍ നമ്മുടെ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തിനിടയില്‍ ഏകദേശം ഇരട്ടിയായി.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ടെക്സ്റ്റൈല്‍ മേഖലയുടെ ശക്തിക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്, അതില്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്. നിങ്ങള്‍ക്ക് എന്തു നേടാന്‍ കഴിയും എന്നത് കോവിഡ് കാലത്ത് ഞങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്. പിപിഇ കിറ്റുകളുടെയും മാസ്‌കുകളുടെയും കടുത്ത ക്ഷാമത്താല്‍ രാജ്യവും ലോകവും പൊറുതിമുട്ടിയപ്പോള്‍, ഭാരതത്തിന്റെ ടെക്സ്റ്റൈല്‍ മേഖല കുതിച്ചുയര്‍ന്നു. മുഴുവന്‍ വിതരണ ശൃംഖലയും കാര്യക്ഷമമാക്കാന്‍ സര്‍ക്കാരും ടെക്‌സ്‌റ്റൈല്‍ മേഖലയും സഹകരിച്ചു. റെക്കോര്‍ഡ് സമയത്ത്, രാജ്യത്തിന് മാത്രമല്ല, ലോകത്തിനും മതിയായ മാസ്‌കുകളും കിറ്റുകളും വിതരണം ചെയ്തു. ഭാരതത്തെ തുണിത്തരങ്ങളുടെ ആഗോള കയറ്റുമതി കേന്ദ്രമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം എത്രയും വേഗം കൈവരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എന്ത് പിന്തുണ വേണമെങ്കിലും ഗവണ്‍മെന്റ് നിങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ഇത് ഒരു കൈയ്യടി അര്‍ഹിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കൂട്ടുകെട്ടുകള്‍ ചിതറിപ്പോയതായി എനിക്ക് ഇപ്പോഴും തോന്നുന്നു. അവരെ എങ്ങനെ പൂര്‍ണ്ണമായി ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയും? അല്ലാത്തപക്ഷം, ഒരു മേഖലയിലെ പ്രതിനിധികള്‍ വന്ന് അവരുടെ പ്രശ്‌നങ്ങള്‍ പറയുകയും സര്‍ക്കാരില്‍ നിന്ന് വായ്പയെടുക്കുകയും പോവുകയും ചെയ്യുന്നു. അപ്പോള്‍ മറ്റൊരാള്‍ വരുന്നു, അത് തികച്ചും വിരുദ്ധമാണ്, മറ്റെന്തെങ്കിലും ആവശ്യപ്പെടുന്നു. അതിനാല്‍, അത്തരം വൈരുദ്ധ്യമുള്ള കാര്യങ്ങള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് വരുമ്പോള്‍, അത് ഒന്നുകില്‍ ഒരാളെ സഹായിക്കുന്നു അല്ലെങ്കില്‍ മറ്റൊന്നിനെ നഷ്ടത്തിലാക്കുന്നു. നിങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രശ്നങ്ങള്‍ കൊണ്ടുവന്നാല്‍, കാര്യങ്ങള്‍ സമഗ്രമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകും. നിങ്ങള്‍ ഈ ദിശയെ പ്രോത്സാഹിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

രണ്ടാമതായി, ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍, നൂറ്റാണ്ടുകളായി നാം ആ മാറ്റങ്ങളെക്കാള്‍ മുന്നിലാണ്. ഉദാഹരണത്തിന്, ലോകം മുഴുവന്‍ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിലേക്ക് നീങ്ങുന്നു, ഒരു സമഗ്രമായ ജീവിതശൈലി, ഭക്ഷണത്തില്‍ പോലും, അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങുക എന്നതാണ് പ്രവണത. ആളുകള്‍ അവരുടെ ജീവിതശൈലിയില്‍ അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാന്‍ ചായ്‌വ് ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ വസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാന്‍ ചായുന്നത്. വസ്ത്രം ധരിക്കുന്നതിന് മുമ്പ് അവര്‍ അമ്പത് തവണ ചിന്തിക്കുന്നു, അതില്‍ രാസവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള നിറമെന്താണെന്ന് ഊന്നിപ്പറയുന്നു. പ്രകൃതിദത്തമായ നിറങ്ങളില്‍ നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ലഭിക്കുമോ എന്നറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരു തരത്തിലുമുള്ള കളറിംഗ് ഇല്ലാതെ അതില്‍ നിര്‍മ്മിച്ച കോട്ടണ്‍, നൂല്‍ എന്നിവ ലഭിക്കുമോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അതായത്, വ്യത്യസ്തമായ ആവശ്യങ്ങളുള്ള, വളരെ വ്യത്യസ്തമായ ഒരു വിപണിയാണ് ലോകം. അപ്പോള്‍ നാം എന്തു ചെയ്യണം? ഭാരതം തന്നെ ഒരു വലിയ വിപണിയാണ്, ആളുകള്‍ വസ്ത്രങ്ങളുടെ വലുപ്പത്തില്‍ ചെറിയ മാറ്റം വരുത്തിയാലും, വിപണി ഇപ്പോഴും വലുതാണ്. വസ്ത്രങ്ങളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് കുറയും. അതുകൊണ്ടു തന്നെ അവസരങ്ങള്‍ തേടി പുറത്തേക്ക് നോക്കാന്‍ ആഗ്രഹമില്ല. ഈ മാനസികാവസ്ഥ അങ്ങനെയാണ്, ഭാരതത്തില്‍ ഇത്രയും വലിയൊരു വിപണിയുണ്ട്, എനിക്ക് എന്താണ് വേണ്ടത്? ഇന്നത്തെ എക്‌സിബിഷന്‍ കണ്ടു കഴിഞ്ഞ് അതില്‍ ഒരു തീരുമാനവുമായി പുറത്തു വരൂ.

ആഫ്രിക്കന്‍ വിപണിയില്‍ ഏതുതരം തുണിത്തരങ്ങള്‍ ആവശ്യമാണെന്ന് നിങ്ങളില്‍ ആരെങ്കിലും പഠിച്ചിട്ടുണ്ടോ? ഞങ്ങള്‍ അത് ചെയ്യുന്നില്ല. അവിടെ നിന്ന് ആരോ ഓര്‍ഡര്‍ നല്‍കി, ഞങ്ങള്‍ അത് നടപ്പിലാക്കി, അത്രമാത്രം. ആഫ്രിക്കയിലെ ആളുകള്‍ അല്‍പ്പം വീതിയുള്ള വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഇവിടെയുള്ള വീതി നമ്മുടെ ആളുകളുടെ വലുപ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 'കുര്‍ത്തകള്‍' നമുക്ക് അനുയോജ്യമാണ്, പക്ഷേ അവര്‍ക്കല്ല. അതിനാല്‍, സുരേന്ദ്രനഗറില്‍ നിന്നുള്ള നെയ്ത്തുകാരനായ ഒരാള്‍ ഇത് പരീക്ഷിച്ചു. അയാള്‍ കൈകൊണ്ട് തുണിയുണ്ടാക്കി.. അവന്‍ വലിപ്പം കൂട്ടി. വീതി കൂടിയ തുണി ഉണ്ടാക്കാന്‍ തുടങ്ങി. ഒപ്പം അവര്‍ക്കാവശ്യമായ നിറങ്ങളുടെ വൈവിധ്യവും നല്‍കി. ഇടയ്ക്ക് സ്റ്റിച്ചിംഗ് ആവശ്യമില്ലാത്ത അദ്ദേഹത്തിന്റെ തുണികള്‍ ആഫ്രിക്കന്‍ വിപണികളില്‍ വളരെ ജനപ്രിയമായത് കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതിന് ഒരിടത്ത് മാത്രമേ തുന്നല്‍ ആവശ്യമുള്ളൂ, അപ്പോഴേക്കും വസ്ത്രങ്ങള്‍ തയ്യാറാകും. ഇതിനെ കുറിച്ച് ഒരു ചെറിയ ഗവേഷണം നടത്തുക.

 

ഞാന്‍ ഒരു എക്‌സിബിഷന്‍ നിരീക്ഷിക്കുകയായിരുന്നു, ജിപ്‌സി സമൂഹം ലോകത്ത്, യൂറോപ്പിലുടനീളം ചിതറിക്കിടക്കുന്നതായി ഞാന്‍ കണ്ടെത്തി. ജിപ്‌സികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ നിങ്ങള്‍ വിശദമായി നിരീക്ഷിച്ചാല്‍, അവ മലനിരകളിലോ രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളിലോ ധരിക്കുന്ന സ്വാഭാവിക ചായം പൂശിയ തുണികളോട് വളരെ സാമ്യമുള്ളതാണ്. അവരുടെ വര്‍ണ്ണ തിരഞ്ഞെടുപ്പുകള്‍ പോലും സമാനമാണ്. ജിപ്‌സി ജനതയുടെ ആവശ്യാനുസരണം വസ്ത്രങ്ങള്‍ ഉണ്ടാക്കി വളരെ വലിയ വിപണി പിടിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? റോയല്‍റ്റിയില്ലാതെയാണ് ഞാന്‍ ഈ ഉപദേശം നല്‍കുന്നത്. നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കണം, ലോകത്തിന് ഈ കാര്യങ്ങള്‍ ആവശ്യമാണ്. ഇവിടെ, ഈ മുഴുവന്‍ എക്‌സിബിഷനിലും കെമിക്കല്‍ വ്യവസായത്തില്‍ നിന്ന് ഒരു പ്രാതിനിധ്യവും ഇല്ലെന്ന് ഞാന്‍ കണ്ടു. ഇനി പറയൂ രാസവസ്തുക്കളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സഹായമില്ലാതെ ഏതെങ്കിലും തുണിത്തരങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? എന്നാല്‍ നിങ്ങളുടെ വിതരണ ശൃംഖലയില്‍ രാസ വ്യവസായത്തിന്റെ ഒരു പ്രാതിനിധ്യവുമില്ല. രാസവ്യവസായ മേഖലയിലുള്ളവരും ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. സ്വാഭാവിക നിറങ്ങള്‍ നല്‍കുന്നതിന് ഒരു മത്സരം വേണം. പച്ചക്കറികളില്‍ നിന്നുള്ള നിറങ്ങള്‍ ആരാണ് നല്‍കുന്നത്? നമുക്ക് അത് ലോകത്തിന് വിപണിയിലെത്തിക്കാം. നമ്മുടെ ഖാദിക്ക് ലോകത്ത് ഒരിടം സൃഷ്ടിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ നമ്മള്‍ ഖാദിയെ സ്വാതന്ത്ര്യ സമരത്തിനോ തെരഞ്ഞെടുപ്പുകളില്‍ നേതാക്കള്‍ ധരിക്കുന്ന വസ്ത്രത്തിനോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2003-ല്‍ ഞാന്‍ വളരെ ധീരമായ ഒരു പരിപാടി നടത്തിയതായി ഞാന്‍ ഓര്‍ക്കുന്നു. എന്നോടൊപ്പം ജീവിക്കുന്നവരെ കണക്കാക്കിയാലും അതു ചെയ്ത പ്ലാറ്റ്‌ഫോം പരിഗണിച്ചാലും ഞാന്‍ അതിനെ ഒരു ധീരമായ പരിപാടിയെന്ന് വിശേഷിപ്പിക്കും.


2003 ഒക്ടോബര്‍ രണ്ടിന് പോര്‍ബന്തറില്‍ ഞാന്‍ ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ചു. ഇന്നും നിങ്ങള്‍ നമ്മുടെ നാട്ടില്‍ എവിടെയെങ്കിലും ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ചാല്‍ നാലോ ആറോ പേര്‍ കൊടിയുമായി വന്ന് പ്രതിഷേധിക്കുന്നു. 2003-ല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ഗുജറാത്തില്‍ നിന്നുള്ള NID (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) ആണ്‍കുട്ടികളോട് ഞാന്‍ അത് വിശദീകരിച്ചു. ഒക്ടോബര്‍ രണ്ടിന് രാഷ്ട്രീയ നേതാക്കളുമായി സംവദിക്കുന്ന ഖാദിയില്‍ എനിക്ക് വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന് ഞാന്‍ പറഞ്ഞു. സാധാരണക്കാര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ മാറ്റം കൊണ്ടുവരണം. ഒരു ചെറിയ പ്രയത്‌നം കൊണ്ട് ഞാന്‍ ഗാന്ധിജിയുടേയും വിനോബാജിയുടേയും കൂടെ പ്രവര്‍ത്തിച്ച എല്ലാ ഗാന്ധിയന്‍മാരെയും വിളിച്ചു. ഞാന്‍ അവരെ പരിപാടിയിലേക്ക് ക്ഷണിച്ചു. ഫാഷന്‍ ഷോയ്ക്കിടെ വൈഷ്ണവ് ജന്‍ തോ തേനെ കഹിയേ എന്ന ഗാനം കേള്‍പ്പിച്ചു. കൂടാതെ കൊച്ചുകുട്ടികളെല്ലാം ആധുനിക ഖാദി വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ലാത്ത വിനോബാജിയുടെ സഹയാത്രികനായ ഭാവ്ജി എന്നോടൊപ്പം ഇരുന്നു. ഖാദിയെക്കുറിച്ച് ഞങ്ങള്‍ ഇത്തരത്തില്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് യഥാര്‍ത്ഥ വഴി. പുതിയ പരീക്ഷണങ്ങളുടെ ഫലം എന്താണെന്നും ഖാദി ഇന്ന് എവിടെ എത്തിയെന്നും നിങ്ങള്‍ കാണുന്നുണ്ടോ? ഇത് ഇതുവരെ ആഗോളമായി മാറിയിട്ടില്ല. എന്നിരുന്നാലും, നമ്മുടെ രാജ്യത്ത് ഇത് വേഗത്തിലാണ്. ഇതുപോലെ നമ്മള്‍ ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട് സുഹൃത്തുക്കളെ, രണ്ടാമതായി, ലോകമെമ്പാടുമുള്ള തുണിത്തരങ്ങളുടെ ചരിത്രത്തില്‍ വളരെ ശക്തമായ കാല്‍പ്പാടുള്ള ഭാരതം പോലെയുള്ള ഒരു രാജ്യം. ഞങ്ങള്‍ ധാക്ക മസ്ലിന്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഒരു വളയത്തിലൂടെ ഒരു തുണി മുഴുവനായി കടന്നുപോകുമായിരുന്നു, അത് ഇവിടെ വിശദീകരിച്ചിരിക്കുന്നു. ഇനി നമ്മള്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുമോ? ടെക്സ്റ്റൈല്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട മെഷീന്‍ നിര്‍മ്മാണത്തെക്കുറിച്ച് നമുക്ക് ഗവേഷണം ചെയ്യാന്‍ കഴിയില്ലേ? ഞങ്ങളുടെ ഐഐടി വിദ്യാര്‍ത്ഥികള്‍, ഞങ്ങളുടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍, വളരെ പരിചയസമ്പന്നരായ ആളുകള്‍ പോലും നിരവധി കാര്യങ്ങള്‍ ചെയ്യുന്നു.

 

വജ്ര വ്യവസായത്തിന്റെ ഉദാഹരണം നിങ്ങളുടെ മുന്നിലുണ്ട്. ഡയമണ്ട് മേഖലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ വജ്ര വ്യവസായത്തിലെ കട്ടിംഗും മിനുക്കുപണികളും ഭാരതത്തില്‍ നിര്‍മ്മിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. ഒരു മിഷന്‍ മോഡില്‍ നമുക്ക് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഇതേ കാര്യം ചെയ്യാന്‍ കഴിയില്ലേ? നിങ്ങളുടെ അസോസിയേഷന്‍ ഒരു മത്സരം നടത്തണം. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചും വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉണ്ടാക്കുന്ന പുതിയ യന്ത്രവുമായി വരുന്ന ഒരാള്‍ക്ക് സുന്ദരമായ അവാര്‍ഡ് നല്‍കണം. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലേ?

സുഹൃത്തുക്കളേ, പുതിയതായി ചിന്തിക്കുക. ഇന്ന്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ നമ്മുടെ വിപണിക്ക് ആവശ്യമായ തുണിത്തരങ്ങളെ കുറിച്ച് സമഗ്രമായ ഒരു സര്‍വേയും പഠനവും റിപ്പോര്‍ട്ടും നടത്തുന്നത് പരിഗണിക്കാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏത് തരത്തിലുള്ള തുണിത്തരങ്ങള്‍ ആവശ്യമാണ്? ആരോഗ്യ ബോധമുള്ളവര്‍ക്ക് ഏത് തരത്തിലുള്ള തുണിത്തരങ്ങള്‍ ആവശ്യമാണ്? എന്തുകൊണ്ട് നമുക്ക് ആ തുണിത്തരങ്ങള്‍ ഉണ്ടാക്കിക്കൂടാ? ലോകത്ത് എപ്പോഴെങ്കിലും ഒരു ബ്രാന്‍ഡ് ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ, പ്രത്യേകിച്ച് മെഡിക്കല്‍ പ്രൊഫഷനുമായി ബന്ധപ്പെട്ട ആളുകള്‍, ആശുപത്രികള്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍ മുതലായവ, വസ്ത്രങ്ങള്‍ ഒരിക്കല്‍ ധരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യേണ്ടതുമായ വിപണി വളരെ വിശാലവുമാണ്? എത്ര വലിയ ഓപ്പറേഷന്‍ ചെയ്താലും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഉറപ്പുനല്‍കുന്ന ഒരു ബ്രാന്‍ഡ് ഞങ്ങള്‍ എപ്പോഴെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ? നമുക്ക് അത്തരമൊരു ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമോ? സുഹൃത്തുക്കളേ, ആഗോളതലത്തില്‍ ചിന്തിക്കുക. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിശാലമായ ഒരു മേഖലയാണ്, ഭാരതത്തിലെ ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദയവു ചെയ്ത് ലോകത്തില്‍ നിന്നും വരുന്ന ഫാഷന്‍ പിന്തുടരരുത്; ഫാഷനിലും ലോകത്തെ നയിക്കാം. ഫാഷന്‍ ലോകത്ത് ഞങ്ങള്‍ വളരെ പരിചയസമ്പന്നരായ ആളുകളാണ്; ഞങ്ങള്‍ ഫാഷനില്‍ പുതിയ ആളല്ല. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സന്ദര്‍ശിക്കണം. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊത്തിയെടുത്ത സൂര്യക്ഷേത്രത്തിലെ പ്രതിമകള്‍ ഇന്നത്തെ ആധുനിക യുഗത്തിലും വളരെ ആധുനികമെന്ന് തോന്നിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കല്ലുകളില്‍ കൊത്തിയെടുത്ത വസ്ത്രങ്ങള്‍.

ഇന്ന് നമ്മുടെ സഹോദരിമാര്‍ പേഴ്‌സുമായി കറങ്ങുന്നത് കാണുമ്പോള്‍ അത് വളരെ ഫാഷനാണെന്ന് തോന്നുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കല്ലില്‍ കൊത്തിയെടുത്ത കൊണാര്‍ക്കിലെ പ്രതിമകളില്‍ നിങ്ങള്‍ക്കതു കാണാം. എന്തുകൊണ്ടാണ് വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത തരം തലപ്പാവുകള്‍ ഉള്ളത്? സ്ത്രീകള്‍ വസ്ത്രം ധരിച്ചാല്‍ തന്റെ കാലിലെ ഒരിഞ്ചു പോലും പുറത്തു കാണുന്നത് ഇഷ്ടപ്പെടാത്ത ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. എന്നിരുന്നാലും, എന്നാല്‍ ഭൂമിയില്‍ നിന്ന് ആറിഞ്ച് മുതല്‍ എട്ട് ഇഞ്ച് വരെ ഉയരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആവശ്യപ്പെടുന്ന അത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ചിലരും ഉണ്ടായിരുന്നു. അങ്ങനെ ആ ഫാഷന്‍ നമ്മുടെ നാട്ടില്‍ അവര്‍ക്ക് പ്രബലമായിരുന്നു. മൃഗസംരക്ഷണത്തില്‍ ജോലി ചെയ്യുന്നവരുടെ വസ്ത്രങ്ങള്‍ നോക്കൂ. തൊഴിലുകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഭാരതത്തില്‍ നൂറ്റാണ്ടുകളായി നിലവിലുണ്ട് എന്നാണ്. ആരെങ്കിലും മരുഭൂമിയിലാണെങ്കില്‍, അവരുടെ ഷൂസ് എങ്ങനെയിരിക്കും? അവര്‍ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നതെങ്കില്‍, അവരുടെ ഷൂസ് എങ്ങനെയിരിക്കും? ആരെങ്കിലും വയലില്‍ പണിയെടുക്കുകയാണെങ്കില്‍, അവരുടെ ഷൂസ് എങ്ങനെയിരിക്കും? ആരെങ്കിലും പര്‍വതങ്ങളില്‍ ജോലി ചെയ്താല്‍, അവരുടെ ഷൂസ് എങ്ങനെയിരിക്കും? നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഇന്നും ഈ രാജ്യത്ത് ലഭ്യമായതുമായ ഡിസൈനുകള്‍ നിങ്ങള്‍ കണ്ടെത്തും. എന്നാല്‍ ഇത്രയും വലിയൊരു ക്യാന്‍വാസില്‍ നമ്മള്‍ ചിന്തിക്കേണ്ടുന്ന തരത്തില്‍ സൂക്ഷ്മമായി ചിന്തിക്കുന്നില്ല.

സുഹൃത്തുക്കളേ,

അതില്‍ സര്‍ക്കാര്‍ ഇടപെടരുത്; അല്ലാത്തപക്ഷം, എല്ലാം നശിപ്പിക്കുന്നതില്‍ ഞങ്ങള്‍ വിദഗ്ധരാണ്. ഗവണ്‍മെന്റിനെ ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് പരമാവധി പുറത്തു നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളുടെ ജീവിതത്തില്‍ ഗവണ്‍മെന്റ് ഇടപെടുമ്പോള്‍ എനിക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഗവണ്‍മെന്റ് എല്ലാ ദിവസവും, ഓരോ ഘട്ടത്തിലും ഉണ്ടായിരിക്കേണ്ടത്? ഗവണ്‍മെന്റിന്റെ ഇടപെടല്‍ വളരെ കുറവുള്ള ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം. അതെ, പാവപ്പെട്ടവര്‍ക്ക് പിന്തുണ ആവശ്യമുള്ളപ്പോള്‍ സര്‍ക്കാര്‍ അവിടെ ഉണ്ടായിരിക്കണം. പാവപ്പെട്ട കുട്ടിക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടെങ്കില്‍ അത് ഗവണ്‍മെന്റ് നല്‍കണം. അവര്‍ക്ക് ആരോഗ്യ സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കണം. എന്നാല്‍ ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, ഗവണ്‍മെന്റ് ഇടപെടല്‍ എന്ന ഈ സമ്പ്രദായത്തിനെതിരെ ഞാന്‍ പത്ത് വര്‍ഷമായി പോരാടുകയാണ്, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഞാന്‍ ഇതിനെതിരെ പോരാടും.

ഞാന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല സംസാരിക്കുന്നത് സുഹൃത്തുക്കളേ. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഗവണ്‍മെന്റ് ഉള്‍പ്രേരണ നല്‍കുന്ന ഒരു ഏജന്റായി നിലകൊള്ളുന്നു എന്നതാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കാന്‍ ഇത് പ്രവര്‍ത്തിക്കും. അതിനായി ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങള്‍ അത് ചെയ്യും. എങ്കിലും ധൈര്യം സംഭരിച്ച് പുതിയ കാഴ്ചപ്പാടുമായി വരൂ എന്ന് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ലോകത്തെ മുഴുവന്‍ മനസ്സില്‍ സൂക്ഷിക്കുക. ഭാരതത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നില്ലെങ്കില്‍ പരിഭ്രാന്തരാകരുത്. മുമ്പ് 100 കോടിക്ക് സാധനങ്ങള്‍ വിറ്റിരുന്ന നിങ്ങള്‍ ഈ കെണിയില്‍ കുടുങ്ങരുത്, ഇത്തവണ അത് 200 കോടി രൂപയിലെത്തി. മുമ്പ് കയറ്റുമതി എത്രയായിരുന്നു, ഇപ്പോള്‍ എത്രമാത്രം കയറ്റുമതി ചെയ്യുന്നു എന്ന് ചിന്തിക്കുക. മുമ്പ് നൂറു രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്, ഇപ്പോള്‍ എങ്ങനെ 150 രാജ്യങ്ങളിലേക്ക് പോകുന്നു. മുമ്പ് ലോകമെമ്പാടുമുള്ള 200 നഗരങ്ങളിലേക്ക് പോയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 500 നഗരങ്ങളിലേക്ക് പോകുന്നു. മുമ്പ് ഇത് ലോകത്തെ പ്രത്യേക വിപണിയിലേക്ക് മാത്രമേ പോകാറുണ്ടായിരുന്നു, ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആറ് പുതിയ വിപണികള്‍ ഞങ്ങള്‍ എങ്ങനെ പിടിച്ചെടുത്തുവെന്ന് ചിന്തിക്കുക. നിങ്ങള്‍ കയറ്റുമതി ചെയ്താല്‍, ഭാരതത്തിലെ ആളുകള്‍ വസ്ത്രമില്ലാതെ അവശേഷിക്കില്ല, വിഷമിക്കേണ്ട. ഇവിടെയുള്ളവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കും.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tariff cuts on pharma, gems, and aircraft parts in India-US interim trade deal

Media Coverage

Tariff cuts on pharma, gems, and aircraft parts in India-US interim trade deal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Congratulates India’s U-19 Cricket Team on World Cup Victory
February 06, 2026

The Prime Minister, Shri Narendra Modi, has lauded the outstanding performance of India’s Under-19 cricket team for clinching the World Cup title.

Prime Minister commended the team for playing very well through the tournament, showcasing exceptional skill. This win will inspire several young sportspersons too, he added.

In a message on X, Shri Modi said:

“India’s cricketing talent shines!

Proud of our U-19 team for bringing home the World Cup. The team has played very well through the tournament, showcasing exceptional skill. This win will inspire several young sportspersons too. Best wishes to the players for their upcoming endeavours.”