മുന്‍ വിദേശകാര്യ മന്ത്രിയും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളുമായ ശ്രീമതി സുഷമ സ്വരാജ് ജിയെ അനുസ്മരിക്കുന്നതിനായി ചേര്‍ന്ന പ്രാര്‍ഥനായോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ചുറുചുറുക്കോടെ ഇന്ത്യയെ നയിച്ച നേതാവാണ് ശ്രീമതി സുഷമ സ്വരാജ് ജിയെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ പൊതുജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിശദീകരിച്ചു.
അവരോട് അടുപ്പം പുലര്‍ത്തി പ്രവര്‍ത്തിച്ചിരുന്നവര്‍ അനുഗൃഹീതരാണ്.
അവരുടെ സംഭാവനകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി സുഷമ ജിയുമായി അടുത്തിടപഴകാന്‍ സാധിച്ച നാം അനുഗൃഹീതരാണെന്നു ചൂണ്ടിക്കാട്ടി. ‘സുഷമ ജീ ബഹുമുഖ വ്യക്തിത്വമായിരുന്നു. ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അവര്‍ വലിയ വ്യക്തിത്വത്തിന് ഉടമയാണെന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സുഷമാ ജി ഒരിക്കലും മടിച്ചില്ല
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സുഷമാ ജി ഒരിക്കലും മടിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. 1999ല്‍ അവര്‍ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘കര്‍ണാടകയില്‍ മല്‍സരിക്കണമെന്നു സുഷമാ ജിയെ കണ്ട് ആവശ്യപ്പെട്ടത് വെങ്കയ്യ നായിഡു ജിയും ഞാനും ചേര്‍ന്നാണ്. തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും അവര്‍ എല്ലായ്‌പ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു’.
ശ്രീമതി സുഷമ സ്വരാജ് ജി കരുത്തുറ്റ പ്രഭാഷകയായിരുന്നു എന്നും അവരുടെ പ്രഭാഷണങ്ങള്‍ ഫലപ്രദവും പ്രചോദനാത്മകവും ആയിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീമതി സുഷമ സ്വരാജ് ജി വിദേശകാര്യ മന്ത്രാലയത്തെ കീഴ്‌വഴക്കങ്ങളില്‍നിന്നു മുക്തമാക്കി ജനകീയമാക്കി
മന്ത്രിപദവി ഏറ്റെടുത്ത എല്ലാ വകുപ്പുകളിലെയും തൊഴില്‍സംസ്‌കാരം സുഷമാ ജി മാറ്റിയെടുത്തുവെന്നു പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ‘പരമ്പരാഗത രീതി അനുസരിച്ചു കീഴ്‌വഴക്കങ്ങള്‍ പാലിച്ചു മാത്രമേ ഒര വ്യക്തിക്കു വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, എപ്പോഴും സമീപിക്കാവുന്ന വിധം വിദേശകാര്യ മന്ത്രാലയത്തെ ജനകീയമാക്കാന്‍ സുഷമാ ജിക്കു സാധിച്ചു’, പ്രധാനമന്ത്രി വ്യക്തമാക്കി.
സുഷമ സ്വരാജ് ജി വിദേശകാര്യ മന്ത്രിയായിരിക്കെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തുറന്നു
ശ്രീമതി സുഷമ സ്വരാജ് ജി വിദേശകാര്യ മന്ത്രിയായിരിക്കെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ എണ്ണം എങ്ങനെയാണ് വളരെയധികം വര്‍ധിച്ചതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഹരിയാന ടച്ച്
സുഷമ സ്വരാജ് ജിയെക്കുറിച്ച് പുറത്തറിയാത്ത ചില വസ്തുതകള്‍ പരാമര്‍ശിക്കവേ, ഹരിയാന സംഭാഷണ ശൈലിയെക്കുറിച്ചു ശ്രീ. മോദി ചൂണ്ടിക്കാട്ടി. ‘എല്ലാവരും പൊതുവേ രാഷ്ട്രീയമായ ശരികള്‍ പറയുന്നതു നാം കേട്ടിട്ടുണ്ട്. എന്നാല്‍, സുഷമ ജി അവരില്‍നിന്നു വ്യത്യസ്തയായിരുന്നു. ഉള്ളിലുള്ളതു തുറന്നുപറയാന്‍ അവര്‍ മടിച്ചില്ല. അവര്‍ കരുത്തോടെ സംസാരിച്ചു. ഇത് അവരുടെ സവിശേഷതയായിരുന്നു’.
എന്താണു നടപ്പാക്കേണ്ടതെന്നു സുഷമ ജി പ്രധാനമന്ത്രിയോടുപോലും പറയുമായിരുന്നു
ഐക്യരാഷ്ട്രസഭാ പൊതുയോഗത്തില്‍ ആദ്യമായി പ്രസംഗിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ എങ്ങനെ തയ്യാറെടുക്കണമെന്നു ശ്രീമതി സുഷമ സ്വരാജ് ജി തനിക്കു മാര്‍ഗനിര്‍ദേശം നല്‍കിയത് അദ്ദേഹം അനുസ്മരിച്ചു. ഒറ്റ രാത്രികൊണ്ട് പ്രസംഗം തയ്യാറാക്കേണ്ട സാഹചര്യം ഉണ്ടായെന്നും ആ സമയത്ത് ഏതുവിധത്തില്‍ ശ്രീമതി സുഷമ സ്വരാജ് ജി സഹായിച്ചു എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ബാംസുരിയില്‍ ശ്രീമതി സുഷമ സ്വരാജ് ജിയുടെ ഛായ കാണാം: പ്രധാനമന്ത്രി
ബാംസുരിക്കു ശ്രീമതി സുഷമ സ്വരാജ് ജിയുടെ ഛായ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ. മോദി, ബാംസുരിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
ശ്രീമതി സുഷമ സ്വരാജ് ജിയുടെ നിര്യാണത്തില്‍ അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ ജിയെയും മകള്‍ ബാംസുരിയെയും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
അവധേശാനന്ദ ഗിരി മഹാരാജ്, മുന്‍ മന്ത്രി ദിനേഷ് ത്രിവേദി, പിനാകി മിശ്ര എം.പി., മന്ത്രി രാം വിലാസ് പാസ്വാന്‍, സതീഷ് ചന്ദ്ര മിശ്ര എം.പി., രാജീവ് രഞ്ജന്‍ എം.പി., തിരുച്ചി ശിവ എം.പി., എ.നവനീതകൃഷ്ണന്‍ എം.പി., നമ്മ നാഗേശ്വര റാവു എം.പി., മുന്‍ എം.പി. ശരദ് യാദവ്, മന്ത്രി അരവിന്ദ് സാവന്ത്, പ്രേം ചന്ദ്ര ഗുപ്ത എം.പി., സുഖ്ബീര്‍ സിങ് ബാദല്‍ എം.പി., അനുപ്രിയ പട്ടേല്‍ എം.പി., ആനന്ദ് ശര്‍മ എം.പി., ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഡോ. കൃഷ്ണ ഗോപാല്‍, ശ്രീ. ജെ.പി.നഡ്ഡ എന്നീ പ്രമുഖര്‍ പ്രാര്‍ഥനാ യോഗത്തില്‍ സംബന്ധിച്ചു.




