കർണാടകത്തിൽ 10,800 കോടി രൂപയുടെയും മഹാരാഷ്ട്രയിൽ 38,800 കോടി രൂപയുടെയും പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
കർണാടകത്തിൽ പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അൻപതിനായിരത്തോളം ഗുണഭോക്താക്കൾക്കുള്ള പട്ടയങ്ങൾ (ഹക്കൂ പാത്ര) പ്രധാനമന്ത്രി വിതരണംചെയ്യും
ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ളവിതരണ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും
നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ - വിപുലീകരണ നവീകരണവും ആധുനികവൽക്കരണപദ്ധതിയും (എൽബിസി - ഇആർഎം) പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും; മേഖലയിലെ മൂന്നുലക്ഷത്തിലധികം കർഷകർക്കു പദ്ധതി പ്രയോജനപ്പെടും
കർണാടകത്തിലെ രണ്ടു ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും; സൂറത്ത് - ചെന്നൈ അത‌ിവേഗപാതയുടെ ഭാഗമാണു രണ്ടു പദ്ധതികളും
മുംബൈ മെട്രോ റെയിൽ പാതകളായ 2എ, 7 എന്നിവ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും
ഏഴു മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, മുംബൈയിലെ റോഡ് കോൺക്രീറ്റ് പദ്ധതി, ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന്റെ പുനർവികസനം എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 19നു കർണാടകവും മഹാരാഷ്ട്രയും സന്ദർശിക്കും.

കർണാടകത്തിൽ യാദ്ഗിരി, കലബുറഗി ജില്ലകൾ പ്രധാനമന്ത്രി സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക്  യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 2.15 മണിക്ക് , പ്രധാനമന്ത്രി കലബുറഗി ജില്ലയിലെ മൽഖേഡിൽ എത്തിച്ചേരും. പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ (ഹക്കൂ പാത്ര) വിതരണം ചെയ്യുകയും ദേശീയപാതാപദ്ധതിക്കു തറക്കല്ലിടുകയും ചെയ്യും.

വൈകിട്ട് അഞ്ചു് മണിക്ക് , മുംബൈയിൽ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വൈകിട്ട് 6.30ന്  മുംബൈ മെട്രോയുടെ രണ്ടു പാതകൾ ഉദ്ഘാടനംചെയ്യുന്ന പ്രധാനമന്ത്രി മെട്രോയാത്ര നടത്തുകയും ചെയ്യും.

 പ്രധാനമന്ത്രി കർണാടകത്തിൽ

ഓരോ വീട്ടിലും കുടിവെള്ള പൈപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായ, മതിയായ അളവിലുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ജൽ ജീവൻ ദൗത്യത്തിനുകീഴിൽ യാദ്ഗിർ ബഹുഗ്രാമ കുടിവെള്ളവിതരണപദ്ധതിയുടെ തറക്കല്ലിടൽ യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ നടക്കും. പദ്ധതിപ്രകാരം 117 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കും. 2050 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700ലധികം ഗ്രാമീണ ജനവാസമേഖലകളിലും മൂന്നുപട്ടണങ്ങളിലുമായി ഏകദേശം 2.3 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കും.

പരിപാടിയിൽ, നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ – വിപുലീകരണ, നവീകരണ- ആധുനികവൽക്കരണപദ്ധതി (എൻഎൽബിസി – ഇആർഎം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 10,000 ക്യുസെക്സ് കനാൽ വാഹകശേഷിയുള്ള പദ്ധതിക്ക് 4.5 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്താനാകും. കലബുറഗി, യാദ്ഗിരി, വിജയപുര ജില്ലകളിലെ 560 ഗ്രാമങ്ങളിലെ മൂന്നുലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏകദേശം 4700 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്.

ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഈ 6 വരി ഗ്രീൻഫീൽഡ് റോഡ് പദ്ധതി സൂറത്ത് - ചെന്നൈ അതിവേഗപാതയുടെ ഭാഗമാണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്.

ഗവണ്മെന്റ് പദ്ധതികൾ 100 ശതമാനവും പൂർത്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി, കലബുറഗി, യാദ്ഗിരി, റായ്ചൂർ, ബീദർ, വിജയപുര എന്നീ അഞ്ച് ജില്ലകളിലായി, രേഖകളിൽ ഇല്ലാതിരുന്ന 1475 ജനവാസമേഖലകളെ പുതിയ റവന്യൂ വില്ലേജുകളായി പ്രഖ്യാപിച്ചു. കലബുറഗി ജില്ലയിലെ സെദം താലൂക്കിലെ മൽഖേഡ് ഗ്രാമത്തിൽ, പുതുതായി പ്രഖ്യാപിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്കു പ്രധാനമന്ത്രി പട്ടയങ്ങൾ (ഹക്കൂ പാത്ര) വിതരണംചെയ്യും. പട്ടികജാതി പട്ടികവർഗ , പിന്നോക്ക വിഭാഗങ്ങളിൽ  നിന്നുള്ള പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബലവുമായ സമുദായങ്ങളിൽപ്പെട്ട അമ്പതിനായിരത്തിലധികം ഗുണഭോക്താക്കൾക്കു പട്ടയം നൽകുന്നത്, അവരുടെ ഭൂമിക്കു ഗവണ്മെന്റി‌ൽനിന്ന് ഔപചാരിക അംഗീകാരം നൽകുന്നതിനുള്ള നടപടിയാണ്. കുടിവെള്ളം, വൈദ്യുതി, റോഡുകൾ തുടങ്ങിയ ഗവണ്മെന്റ് സേവനങ്ങൾ അവർക്കു ലഭ്യമാക്കുന്നതിനും ഇതു സഹായകമാകും.

പരിപാടിയിൽ പ്രധാനമന്ത്രി ദേശീയപാത 150സി-യുടെ 71 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടലും നിർവഹിക്കും. ഈ 6 വരി ഗ്രീൻഫീൽഡ് റോഡ് പദ്ധതിയായ സൂറത്ത് - ചെന്നൈ അതിവേഗപാതയുടെ ഭാഗമാണ്. 2100 കോടിയിലധികം രൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്.

 ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങളിലൂടെയാണു സൂറത്ത്-ചെന്നൈ അതിവേഗപാത കടന്നുപോകുന്നത്. 1600 കിലോമീറ്ററുള്ള നിലവിലെ പാത ഇത് 1270 കിലോമീറ്ററായി കുറയ്ക്കും.

 പ്രധാനമന്ത്രി മുംബൈയിൽ

 38,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. നഗരത്തിൽ തടസങ്ങളില്ലാത്ത ചലനക്ഷമതയുറപ്പാക്കുന്നതു പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളി ലൊന്നാണ്. ഇതിനനുസൃതമായി, ഏകദേശം 12,600 കോടി രൂപയുടെ മുംബൈ മെട്രോ റെയിൽ പാതകളായ 2എ, 7 എന്നിവ അദ്ദേഹം നാടിനു സമർപ്പിക്കും. ദഹിസർ ഇയെയും ഡിഎൻ നഗറിനെയും (മഞ്ഞപ്പാത) ബന്ധിപ്പിക്കുന്ന മെട്രോ പാത 2 എയ്ക്ക് 18.6 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. അന്ധേരി ഇ - ദഹിസർ ഇ (ചുവന്നപാത) എന്നിവയെ ബന്ധിപ്പിക്കുന്ന മെട്രോ പാത 7 ഏകദേശം 16.5 കിലോമീറ്ററാണ്. 2015ൽ പ്രധാനമന്ത്രിയാണ് ഈ പാതകളുടെ തറക്കല്ലിട്ടത്. മുംബൈ 1 മൊബൈൽ ആപ്ലിക്കേഷനും നാഷണൽ കോമൺ മൊബിലിറ്റി കാർഡും (മുംബൈ 1) പ്രധാനമന്ത്രി പുറത്തിറക്കും. ഈ ആപ്ലിക്കേഷൻ യാത്ര സുഗമമാക്കും. മെട്രോ സ്റ്റേഷനുകളുടെ പ്രവേശനകവാടങ്ങളിൽ കാണിക്കാനാകും. യുപിഐവഴി ടിക്കറ്റ് വാങ്ങുന്നതിനുള്ള ഡിജിറ്റൽ പണമിടപാടിനെ പിന്തുണയ്ക്കും. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (മുംബൈ 1) തുടക്കത്തിൽ മെട്രോ ഇടനാഴികളിലാകും ഉപയോഗിക്കാനാകുക. കൂടാതെ ലോക്കൽ ട്രെയിനുകളും ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. യാത്രക്കാർ ഒന്നിലധികം കാർഡുകളോ പണമോ കൊണ്ടുപോകേണ്ട ആവശ്യംവരില്ല. എൻ‌സി‌എം‌സി കാർഡ് അതിവേഗം, സമ്പർക്കരഹിത-ഡിജിറ്റൽ ഇടപാടുകൾ‌ പ്രാപ്തമാക്കുകയും അതുവഴി തടസങ്ങളില്ലാതെ പ്രക്രിയകൾ സുഗമമാക്കുകയും ചെയ്യും.

17,200 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഏഴു മലിനജലസംസ്കരണപ്ലാന്റുകളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. മാലാഡ്, ഭാണ്ഡുപ്, വെർസോവ, ഘാട്‌കോപ്പർ, ബാന്ദ്ര, ധാരാവി, വർളി എന്നിവിടങ്ങളിലാണ് ഈ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുക. ഇവയ്ക്ക് ഏകദേശം 2,460 എംഎൽഡി ശേഷിയുണ്ടാകും.

മുംബൈയിലെ ആരോഗ്യപരിപാലന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 20 ഹിന്ദുഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ ആപ്ല ദവാഖാന പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും. ആരോഗ്യപരിശോധനകൾ, മരുന്നുകൾ, അന്വേഷണങ്ങൾ, രോഗനിർണയം തുടങ്ങിയ അവശ്യ മെഡിക്കൽ സേവനങ്ങൾ പൂർണമായും സൗജന്യമായി ജനങ്ങൾക്ക് ഈ പുതിയ സംരംഭത്തിലൂടെ ലഭിക്കും. 360 കിടക്കകളുള്ള ഭാണ്ഡുപ് മൾട്ടിസ്പെഷ്യാലിറ്റി മുനിസിപ്പൽ ആശുപത്രി, ഗോരെഗാവ് (പടിഞ്ഞാറ്) സിദ്ധാർഥ് നഗറിൽ 306 കിടക്കകളുള്ള ആശുപത്രി, 152 കിടക്കകളുള്ള ഓഷിവാര മെറ്റേണിറ്റി ഹോം എന്നിങ്ങനെ മുംബൈയിലെ മൂന്ന് ആശുപത്രികളുടെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. ഇതു നഗരത്തിലെ ലക്ഷക്കണക്കിനു നിവാസികൾക്കു പ്രയോജനം ചെയ്യും. അവർക്കു മികച്ച നിലവാരമുള്ള ചികിത്സാസൗകര്യങ്ങൾ പ്രാപ്തമാക്കും.

 മുംബൈയിലെ 400 കിലോമീറ്റർ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിക്കും. ഏകദേശം 6,100 കോടി രൂപ ചെലവിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. മുംബൈയിൽ ഏകദേശം 2050 കിലോമീറ്റർ വരെ ദൈർഘ്യമുള്ള മൊത്തം റോഡുകളിൽ 1200 കിലോമീറ്ററിലധികം റോഡുകൾ കോൺക്രീറ്റ് ചെയ്തതോ കോൺക്രീറ്റുചെയ്യുകയോ ആണ്. അവശേഷിക്കുന്ന 850 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഗതാഗതത്തെ സാരമായി ബാധിക്കുംവിധത്തി‌ൽ കുഴികൾ നിറഞ്ഞതാണ്. ഈ വെല്ലുവിളി മറികടക്കുന്നതു ലക്ഷ്യമിട്ടാണു റോഡ് കോൺക്രീറ്റ് ചെയ്യൽ പദ്ധതി. ഈ കോൺക്രീറ്റ് റോഡുകൾ മെച്ചപ്പെട്ട സുരക്ഷയ്ക്കൊപ്പം വേഗത്തിലുള്ള യാത്രയും ഉറപ്പാക്കും. അതോടൊപ്പം, മികച്ച ഡ്രെയിനേജ് സൗകര്യങ്ങളും ‌ഓടകളും റോഡുകൾ പതിവായി കുഴിക്കുന്നത് ഒഴിവാക്കുകയുംചെയ്യും.

ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിനും അദ്ദേഹം തറക്കല്ലിടും. ടെർമിനസിന്റെ തെക്കൻ പൈതൃക മേഖലയിലെ തിരക്കു കുറയ്ക്കുക, സൗകര്യങ്ങൾ വർധിപ്പിക്കുക, മികച്ച ബഹുതല സംയോജനം സാധ്യമാക്കുക, ലോകപ്രശസ്തമായ ഐതി‌ഹാസിക ഘടനയെ അതിന്റെ പഴയ പ്രതാപത്തിൽ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന‌ീ ലക്ഷ്യങ്ങളോടെയാണു പുനർവികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. 1,800 കോടിയിലധികം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുക. കൂടാതെ, പ്രധാനമന്ത്രി സ്വനിധി യോജനയ്ക്കുകീഴിൽ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കുള്ള അംഗീകൃത വായ്പ നൽകലിനും പ്രധാനമന്ത്രി തുടക്കംകുറിക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UPI platforms processes over 241 billion transactions with value exceeding ₹340 lakh crore in 2025-26, says Nirmala Sitharaman

Media Coverage

UPI platforms processes over 241 billion transactions with value exceeding ₹340 lakh crore in 2025-26, says Nirmala Sitharaman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam highlighting the true resolve of a representative
April 29, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today highlighting the true resolve of a representative.

The Prime Minister remarked that as vigilant citizens of the country, it is our duty to ensure record voting to make democracy even stronger.

The Prime Minister wrote on X:

"देश के एक सजग नागरिक के रूप में हमारा कर्तव्य है कि हम लोकतंत्र को और अधिक सशक्त बनाने के लिए रिकॉर्ड मतदान सुनिश्चित करें। इस तरह हम न केवल भारतवर्ष के नवनिर्माण में अपनी सक्रिय भागीदारी निभा सकते हैं, बल्कि एक समर्थ और समृद्ध राष्ट्र की नींव को और मजबूत कर सकते हैं।

राज्ञो हि व्रतमुत्थानं यज्ञः कार्यानुशासनम्।

दक्षिणा वृत्तिसाम्यं च दीक्षितस्याभिषेचनम्॥"

From the perspective of the welfare of the people, continuously uplifting them, faithfully performing duties as a sacred responsibility, ensuring fair judgment, giving generously, treating everyone with equality, and keeping oneself pure, disciplined and dedicated with a consecrated spirit, this is the true resolve of a representative.