നവംബർ 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയും ഗോവയും സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കും. പിന്നീട്, ഗോവയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകഴിഞ്ഞ് 3:15 ന് ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠം സന്ദർശിക്കും. മഠത്തിന്റെ 550-ാം വാർഷികാഘോഷമായ 'സാർദ്ധ പഞ്ചശതമനോത്സവ' വേളയിലാണ് പ്രധാനമന്ത്രി മഠത്തിലെത്തുന്നത്.
പ്രധാനമന്ത്രി ഉഡുപ്പിയിൽ
പ്രധാനമന്ത്രി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കുകയും ലക്ഷകാന്ത ഗീതാപാരായണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും - വിദ്യാർത്ഥികൾ, സന്യാസിമാർ, പണ്ഡിതർ, വിവിധ മേഖലകളിൽ നിന്നുള്ള പൗരന്മാർ എന്നിവരുൾപ്പെടെ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ ഈ സമ്മേളനത്തിൽ ശ്രീമദ് ഭഗവദ്ഗീത ഏകസ്വരത്തിൽ പാരായണം ചെയ്യും.
കൃഷ്ണ സങ്കേതത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ തീർത്ഥ മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, കൂടാതെ സന്യാസിവര്യനായ കനകദാസന് ഭഗവാൻ കൃഷ്ണന്റെ ദിവ്യ ദർശനം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന പവിത്രമായ
കിളിവാതിലായ 'കനകനാ കിണ്ടി'ക്കുള്ള കനക കവചം സമർപ്പിക്കുകയും ചെയ്യും. വേദാന്തത്തിലെ ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മാധവാചാര്യരാണ്, 800 വർഷങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്
പ്രധാനമന്ത്രി ഗോവയിൽ
ശ്രീ സംസ്ഥാൻ ഗോകർൺ പാർതഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷമായ 'സാർദ്ധ പഞ്ചശതമനോത്സവ' വേളയിൽ, പ്രധാനമന്ത്രി ദക്ഷിണ ഗോവയിലെ കനാകോണയിലുള്ള മഠം സന്ദർശിക്കും.
ശ്രീ സംസ്ഥാൻ ഗോകർൺ പാർതഗലി ജീവോത്തം മഠത്തിൽ വെങ്കലത്തിൽ നിർമ്മിച്ച 77 അടി ഉയരമുള്ള പ്രഭു ശ്രീരാമന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും, കൂടാതെ മഠം നിർമ്മിച്ച 'രാമായണ തീം പാർക്ക് ഗാർഡൻ' ഉദ്ഘാടനം ചെയ്യും. പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ശ്രീ സംസ്ഥാൻ ഗോകർൺ പാർതഗലി ജീവോത്തം മഠം ആദ്യത്തെ ഗൗഡ സരസ്വത് ബ്രാഹ്മണ വൈഷ്ണവ മഠമാണ്. എ.ഡി.പതിമൂന്നാം നൂറ്റാണ്ടിൽ ജഗദ്ഗുരു മാധവാചാര്യ സ്ഥാപിച്ച ദ്വൈത ക്രമത്തെയാണ് ഇത് പിന്തുടരുന്നത്. കുശാവതി നദിയുടെ തീരത്തുള്ള ദക്ഷിണ ഗോവയിലെ ഒരു ചെറിയ പട്ടണമായ പാർതഗലിയിലാണ്, മഠത്തിന്റെ ആസ്ഥാനം.


