ഡിസംബർ 20-21 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസം സന്ദർശിക്കും. ഡിസംബർ 20 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തിയിൽ എത്തിച്ചേരും, അവിടെ ലോകപ്രിയ ഗോപിനാഥ് ബർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
ഡിസംബർ 21 ന് രാവിലെ 9:45 ന് ഗുവാഹത്തിയിലെ ബോറഗാവിലുള്ള സ്വാഹിദ് സ്മാരക ക്ഷേത്രത്തിൽ പ്രധാനമന്ത്രി രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. അതിനുശേഷം, അദ്ദേഹം അസമിലെ ദിബ്രുഗഡിലെ നംരൂപിലേക്ക് പോകും, അവിടെ അദ്ദേഹം അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ലിമിറ്റഡിന്റെ അമോണിയ-യൂറിയ പദ്ധതിക്കായി ഭൂമി പൂജ നടത്തും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് അസമിന്റെ കണക്റ്റിവിറ്റി, സാമ്പത്തിക വികാസം, ആഗോള ഇടപെടൽ എന്നിവയിൽ പരിവർത്തനപരമായ ഒരു നാഴികക്കല്ലാണ്.
ഏകദേശം 1.4 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതുതായി പൂർത്തിയാക്കിയ ഇന്റഗ്രേറ്റഡ് ന്യൂ ടെർമിനൽ കെട്ടിടം, റൺവേ, എയർഫീൽഡ് സംവിധാനങ്ങൾ, ആപ്രണുകൾ, ടാക്സിവേകൾ എന്നിവയിലെ പ്രധാന നവീകരണങ്ങളോടെ, പ്രതിവർഷം 1.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ പ്രകൃതി പ്രമേയമുള്ള വിമാനത്താവള ടെർമിനലായ വിമാനത്താവളത്തിന്റെ രൂപകൽപ്പന, "ബാംബൂ ഓർക്കിഡുകൾ" എന്ന പ്രമേയത്തിന് കീഴിൽ അസമിന്റെ ജൈവവൈവിധ്യത്തിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. പ്രാദേശികമായി ശേഖരിച്ച 140 മെട്രിക് ടൺ വടക്കുകിഴക്കൻ മുളയാണ് ടെർമിനലിൽ ഉപയോഗിച്ചിരിക്കുന്നത്. കാസിരംഗയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹരിത പ്രകൃതിദൃശ്യങ്ങൾ, ജാപ്പി മോട്ടിഫുകൾ, പ്രസിദ്ധമായ കാണ്ടാമൃഗ ചിഹ്നം, കൊപൗ പുഷ്പത്തെ പ്രതിഫലിപ്പിക്കുന്ന 57 ഓർക്കിഡ്-പ്രചോദിത തൂണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തദ്ദേശീയ ഇനങ്ങളിൽപ്പെട്ട ഏകദേശം ഒരു ലക്ഷത്തോളം സസ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു അതുല്യമായ "ആകാശവനം", വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വനസമാനമായ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്നു.
യാത്രക്കാരുടെ സൗകര്യത്തിലും ഡിജിറ്റൽ നവീകരണത്തിലും ഈ ടെർമിനൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. വേഗതയേറിയതും സ്വകാര്യതയിൽ കടന്നുകയറാത്തതുമായ സുരക്ഷാ സ്ക്രീനിംഗിനായി ഫുൾ-ബോഡി സ്കാനറുകൾ, ഡിജിയാത്ര-പ്രാപ്‌തമാക്കിയ കോൺടാക്റ്റ്‌ലെസ് യാത്ര, ഓട്ടോമേറ്റഡ് ബാഗേജ് കൈകാര്യം ചെയ്യൽ, ഫാസ്റ്റ്-ട്രാക്ക് ഇമിഗ്രേഷൻ, AI- നിയന്ത്രിത വിമാനത്താവള പ്രവർത്തനങ്ങൾ എന്നിവ തടസ്സമില്ലാത്തതും സുരക്ഷിതവും കാര്യക്ഷമവുമായ യാത്രകൾ ഉറപ്പാക്കുന്നു.
വൈദേശിക മുക്തമായ അസമിനും സംസ്ഥാനത്തിന്റെ സ്വത്വ സംരക്ഷണത്തിനുമുള്ള കൂട്ടായ ദൃഢനിശ്ചയം ഉൾക്കൊള്ളുന്ന ആറ് വർഷം നീണ്ടുനിന്ന ജനകീയ പ്രസ്ഥാനമായ ചരിത്രപ്രസിദ്ധമായ അസം പ്രസ്ഥാനത്തിന്റെ രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിക്കും.
പിന്നീട്, അസമിലെ ദിബ്രുഗഡിലെ നംരൂപിൽ ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിവിഎഫ്‌സിഎൽ) നിലവിലുള്ള സ്ഥലത്തിനുള്ളിൽ പുതിയ ബ്രൗൺഫീൽഡ് അമോണിയ-യൂറിയ വളം പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രിയുടെ കർഷക ക്ഷേമത്തെക്കുറിച്ചുള്ള ദർശനം കൂടുതൽ വിപുലപ്പെടുത്തുന്നതിനായി, 10,600 കോടി രൂപയിലധികം നിക്ഷേപം കണക്കാക്കുന്ന ഈ പദ്ധതി അസമിന്റെയും അയൽ സംസ്ഥാനങ്ങളുടെയും വളം ആവശ്യകതകൾ നിറവേറ്റുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യും. വ്യാവസായിക പുനരുജ്ജീവനത്തിന്റെയും കർഷക ക്ഷേമത്തിന്റെയും ഒരു ആണിക്കല്ലായി ഇത് നിലകൊള്ളുന്നു.


