ലോകത്തെയാകെ യോഗ ഒന്നിപ്പിച്ചു: പ്രധാനമന്ത്രി
യോഗ ഏവർക്കും വേണ്ടിയുള്ളതാണ്; അതിരുകൾക്കും പശ്ചാത്തലങ്ങൾക്കും പ്രായത്തിനും കഴിവിനും അതീതമാണത്: പ്രധാനമന്ത്രി
ലോകവുമായി ഐക്യപ്പെടുന്നതിലേക്കുള്ള യാത്രയിലേക്ക് യോഗ നമ്മെ നയിക്കുന്നു; നാം ഒറ്റപ്പെട്ട വ്യക്തികളല്ലെന്നും പ്രകൃതിയുടെ ഭാഗമാണെന്നും അതു നമ്മെ പഠിപ്പിക്കുന്നു: പ്രധാനമന്ത്രി
യോഗ ‘ഞാൻ’ എന്നതിൽനിന്ന് ‘നാം’ എന്നതിലേക്ക് നമ്മെ കൊണ്ടുപോകുന്ന സംവിധാനമാണ്: പ്രധാനമന്ത്രി
​മാനവരാശിയുടെ ജീവശ്വാസത്തിനും സന്തുലിതാവസ്ഥയ്ക്കും വീണ്ടും പൂർണത കൈവരിക്കാനും ആവശ്യമായ താൽക്കാലികവിരാമമേകുന്ന ഒന്നാണു യോഗ: പ്രധാനമന്ത്രി
​ഏവരുടെയും ഉള്ളിലെ ശാന്തി ആഗോളതലത്തിലേക്ക് പരിണമിക്കുന്ന ‘മാനവികതയ്ക്കുള്ള യോഗ 2.0’-ന്റെ തുടക്കം അടയാളപ്പെടുത്താൻ ഈ യോഗാ ദിനത്തിനാകട്ടെ: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിന (IYD) പരിപാടിയെ അഭിസംബോധന ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ജൂൺ 21ന് ലോകം കൂട്ടായി യോഗ പരിശീലിക്കുന്നതിനായി ഒത്തുചേരുന്ന 11-ാമത് അവസരമാണിതെന്ന് എടുത്തുപറഞ്ഞു. യോഗയുടെ സാരാംശം “ഒരുമിക്കുക” എന്നതാണ്. യോഗ ലോകത്തെ എങ്ങനെ ഒന്നിപ്പിച്ചു എന്ന് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ ദശകത്തിലെ യോഗയുടെ യാത്രയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ച നിമിഷം അനുസ്മരിച്ചു. 175 രാജ്യങ്ങൾ ഈ നിർദ്ദേശത്തെ പിന്തുണച്ചതായും, ഇത്രയും വിശാലമായ ആഗോള ഐക്യത്തിന്റെ അപൂർവ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തുണ കേവലം നിർദ്ദേശത്തിന് വേണ്ടിയല്ലെന്നും, മറിച്ച് മാനവികതയുടെ മഹത്തായ നന്മയ്ക്കായി ലോകം നടത്തിയ കൂട്ടായ ശ്രമത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. “പതിനൊന്ന് വർഷത്തിന് ശേഷം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേരുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി യോഗ മാറിയിരിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു. ദിവ്യാംഗരായ വ്യക്തികൾ ബ്രെയിലിയിലുള്ള യോഗാ ഗ്രന്ഥങ്ങൾ എങ്ങനെ വായിക്കുന്നുവെന്നും ശാസ്ത്രജ്ഞർ ബഹിരാകാശത്ത് യോഗ പരിശീലിക്കുന്നത് എങ്ങനെയാണെന്നും കാണുന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. യോഗാ ഒളിമ്പ്യാഡുകളിൽ ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള യുവാക്കളുടെ ആവേശകരമായ പങ്കാളിത്തവും അദ്ദേഹം പരാമർശിച്ചു. സിഡ്‌നി ഓപ്പറ ഹൗസിന്റെ പടികൾ കയറിയാലും, എവറസ്റ്റ് കൊടുമുടി കീഴടക്കിയാലും, വിശാലമായ സമുദ്രം കടന്നാലും സന്ദേശം ഒന്ന് തന്നെയാണ്. ”യോഗ ഏവർക്കും വേണ്ടിയുള്ളതാണ്. അതിരുകൾക്കപ്പുറമാണത്. പശ്ചാത്തലങ്ങൾക്കതീതമാണത്. പ്രായത്തിനും കഴിവിനുമപ്പുറമാണത്”- ശ്രീ മോദി വ്യക്തമാക്കി.

 

പ്രകൃതിയുടെയും പുരോഗതിയുടെയും സംഗമസ്ഥാനമാണു വിശാഖപട്ടണമെന്നു വിശേഷിപ്പിച്ച ശ്രീ മോദി, പരിപാടിയുടെ മികച്ച സംഘാടനത്തിന് ജനങ്ങളെ അഭിനന്ദിച്ചു. ശ്രീ ചന്ദ്രബാബു നായിഡുവും ശ്രീ പവൻ കല്യാണും ഇതിനു നേതൃത്വം നൽകിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. ആന്ധ്രാപ്രദേശ് ‘യോഗാന്ധ്ര അഭിയാൻ’ എന്ന ശ്രദ്ധേയമായ സംരംഭം ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. യോഗ എങ്ങനെ യഥാർത്ഥ സാമൂഹ്യ ആഘോഷമാകുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എങ്ങനെ ഉൾപ്പെടുത്താമെന്നും ശ്രീ നാരാ ലോകേഷ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ യോഗാന്ധ്ര അഭിയാനിലൂടെ ശ്രീ ലോകേഷ് മാതൃകാപരമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആ ശ്രമങ്ങൾക്ക് അദ്ദേഹം പ്രശംസ അർഹിക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

പൊതുജനപങ്കാളിത്തത്തിന്റെ ഊർജസ്വലമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന യോഗാന്ധ്ര അഭിയാനിൽ രണ്ട് കോടിയിലധികം പേർ ചേർന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ മനോഭാവം തന്നെയാണ് വികസിത ഭാരതത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കി. പൗരന്മാർ ദൗത്യത്തിന്റെ ഉടമസ്ഥാവകാശം സ്വയം ഏറ്റെടുക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുമ്പോൾ, ഒരു ലക്ഷ്യവും കൈവരിക്കാനാകാത്തതായി അവശേഷിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശാഖപട്ടണത്ത് നടന്ന പരിപാടിയിലുടനീളം ജനങ്ങളുടെ ഉത്സാഹഭരിതമായ പരിശ്രമം ദൃശ്യമായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

“ഏക ഭൂമിക്കും ഏകാരോഗ്യത്തിനും യോഗ” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം ചൂണ്ടിക്കാട്ടി, ഭൂമിയിലെ എല്ലാ അസ്തിത്വങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആഴമേറിയ സത്യത്തെയാണ് ഇതു പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ക്ഷേമം, നമ്മുടെ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന മണ്ണിന്റെയും, ജലം നൽകുന്ന നമ്മുടെ നദികളുടെയും, നമ്മുടെ ആവാസവ്യവസ്ഥ പങ്കിടുന്ന മൃഗങ്ങളുടെയും, നമ്മെ പോഷിപ്പിക്കുന്ന സസ്യങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം കണ്ണി ചേർക്കുന്ന ഈ സംവിധാനത്തിലേക്ക് യോഗ നമ്മെ കൂട്ടിച്ചേർക്കുന്നുവെന്നും ലോകവുമായുള്ള ഐക്യപ്പെടലിലേക്കുള്ള യാത്രയിലേക്ക് നമ്മെ നയിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. “നാം ഒറ്റപ്പെട്ട വ്യക്തികളല്ല; മറിച്ച് പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് യോഗ നമ്മെ പഠിപ്പിക്കുന്നു. തുടക്കത്തിൽ, നമ്മുടെ സ്വന്തം ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയാണ് നാം ശ്രദ്ധയേകുന്നത്. പക്ഷേ ക്രമേണ, ഈ പരിചരണം നമ്മുടെ പരിസ്ഥിതിയിലേക്കും സമൂഹത്തിലേക്കും ഭൂമിയിലേക്കും വികസിക്കുന്നു. യോഗ ആഴമാർന്ന വ്യക്തിഗത അച്ചടക്കമാണ്. അതേസമയം, വ്യക്തികളെ ‘ഞാൻ’ എന്നതിൽ നിന്ന് ‘നാം’ എന്നതിലേക്ക് പരിവർത്തനം ചെയ്യുന്ന കൂട്ടായ സംവിധാനമായി യോഗ വർത്തിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

 

“‘ഞാന്‍ എന്നതിൽനിന്നു നാം എന്നതുവരെ’ എന്ന ആശയം ഇന്ത്യയുടെ ചൈതന്യത്തെയാകെ ഉള്‍ക്കൊള്ളുന്നു” - ശ്രീ മോദി പറഞ്ഞു. സ്വാർത്ഥതാല്‍പ്പര്യത്തിന് അതീതമായി ഉയര്‍ന്ന്, ഒരു വ്യക്തി സമൂഹത്തെക്കുറിച്ച് പൊതുവെ ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍, മാനവരാശിയുടെയാകെ ക്ഷേമം സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സര്‍വേ ഭവന്തു സുഖിനഃ” എന്നതിന്റെ മൂല്യം അത് നമ്മെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏവരുടെയും ക്ഷേമം ഏതൊരാളുടെയും പവിത്രമായ കടമയാണ്. ‘ഞാൻ’ എന്നതില്‍ നിന്ന് ‘നാം’ എന്നതിലേക്കുള്ള ഈ യാത്ര സേവനത്തിന്റെയും സമർപ്പണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അടിത്തറയായി മാറുന്നു. ഈ ചിന്താഗതിയാണു സാമൂഹ്യ ഐക്യം വളർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന സമ്മർദം, അശാന്തി, അസ്ഥിരത എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച ശ്രീ മോദി, അത്തരം സമയങ്ങളിൽ യോഗ സമാധാനത്തിലേക്കുള്ള പാത വാഗ്ദാനം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെട്ടു. “മാനവരാശിയുടെ ജീവശ്വാസത്തിനും സന്തുലിതാവസ്ഥയ്ക്കും വീണ്ടും പൂർണത കൈവരിക്കാനും ആവശ്യമായ താൽക്കാലികവിരാമമേകുന്ന ഒന്നാണു യോഗ” - അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആഗോള സമൂഹത്തോട് പ്രത്യേക ആഹ്വാനം നടത്തി. “ഏവരുടെയും ഉള്ളിലെ ശാന്തി ആഗോളതലത്തിലേക്ക് പരിണമിക്കുന്ന ‘മാനവികതയ്ക്കുള്ള യോഗ 2.0’ന്റെ തുടക്കം അടയാളപ്പെടുത്താൻ ഈ യോഗാ ദിനത്തിനാകട്ടെ” – അദ്ദേഹം അഭ്യർഥിച്ചു. യോഗ കേവലം വ്യക്തിപരമായ പരിശീലനമായി മാറരുതെന്നും ആഗോള പങ്കാളിത്തത്തിനുള്ള മാധ്യമമായി പരിണമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാഷ്ട്രവും ഓരോ സമൂഹവും യോഗയെ അവരുടെ ജീവിതശൈലിയിലും പൊതുനയത്തിലും സംയോജിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനപരവും സന്തുലിതവും സുസ്ഥിരവുമായ ലോകം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ ശ്രമം ശ്രീ മോദി വിഭാവനം ചെയ്തു. “ലോകത്തെ സംഘർഷത്തിൽനിന്ന് സഹകരണത്തിലേക്കും സമ്മർദത്തിൽനിന്ന് പ്രതിവിധികളിലേക്കും നയിക്കാൻ യോഗയ്ക്കാകണം” - അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആധുനിക ഗവേഷണത്തിലൂടെ യോഗാ ശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ അതിന്റെ വ്യാപനം പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ എടുത്തുകാട്ടി, രാജ്യത്തെ മുൻനിര മെഡിക്കൽ സ്ഥാപനങ്ങൾ യോഗാ ഗവേഷണത്തിൽ സജീവമായി വ്യാപൃതരാണെന്നും സമകാലിക വൈദ്യശാസ്ത്ര രീതികളിൽ അതിന്റെ ശാസ്ത്രീയ പ്രസക്തി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മെഡിക്കൽ-ഗവേഷണ സ്ഥാപനങ്ങൾ വഴി യോഗാ മേഖലയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. ഈ ദിശയിലുള്ള മാതൃകാപരമായ സംഭാവനയ്ക്ക് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ (എയിംസ്) ശ്രീ മോദി പ്രകീർത്തിച്ചു. എയിംസിന്റെ ഗവേഷണ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി, ഹൃദയ-നാഡീ വൈകല്യങ്ങളുടെ ചികിത്സയിലും സ്ത്രീകളുടെ ആരോഗ്യവും മാനസിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിലും യോഗ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ദേശീയ ആയുഷ് ദൗത്യത്തിലൂടെ യോഗയുടെയും ക്ഷേമത്തിന്റെയും സന്ദേശം രാജ്യമെമ്പാടും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ശ്രമത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗാ പോർട്ടലിലൂടെയും യോഗാന്ധ്ര പോർട്ടലിലൂടെയും രാജ്യവ്യാപകമായി പത്തുലക്ഷത്തിലധികം പരിപാടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തുടനീളം യോഗയുടെ വ്യാപ്തിയുടെ ശ്രദ്ധേയമായ വികാസത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ എല്ലാ കോണുകളിലും നടക്കുന്ന പരിപാടികളുടെ വ്യാപ്തി യോഗയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

“ഇന്ത്യയിൽ രോഗശാന്തി നേടുക” എന്ന സന്ദേശത്തിന്റെ ആഗോളതലത്തിലുള്ള വർദ്ധിച്ചുവരുന്ന പ്രചാരം ചൂണ്ടിക്കാട്ടി, രോഗശാന്തിക്കുള്ള പ്രധാന ആശ്രയകേന്ദ്രമായി ഇന്ത്യയുടെ ഉദയം അദ്ദേഹം വ്യക്തമാക്കി. യോഗ ഈ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. യോഗാ പരിശീലനത്തെ ഏകീകരിക്കുന്നതിനായി പൊതുവായ യോഗാ രീതികൾ വികസിപ്പിച്ചെടുത്തതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ആറരലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കുകയും ഏകദേശം 130 സ്ഥാപനങ്ങളെ അംഗീകരിക്കുകയും ചെയ്ത യോഗ സർട്ടിഫിക്കേഷൻ ബോർഡിന്റെ ശ്രമങ്ങൾക്ക് അടിവരയിട്ട്, സമഗ്രമായ ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ 10 ദിവസത്തെ യോഗ മൊഡ്യൂൾ ഉൾപ്പെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിൽ പരിശീലനം ലഭിച്ച യോഗ അധ്യാപകരെ വിന്യസിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ആരോഗ്യ ആവാസവ്യവസ്ഥയിൽ നിന്ന് ആഗോള സമൂഹത്തിന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കാൻ, പ്രത്യേക ഇ-ആയുഷ് വിസകൾ നൽകുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അമിതവണ്ണമെന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച്, അതിനെ വളർന്നുവരുന്ന ആഗോള വെല്ലുവിളി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘മൻ കീ ബാത്’ പരിപാടിയിൽ ഈ വിഷയത്തെക്കുറിച്ചു താൻ നടത്തിയ ചർച്ച വിശദമായി ഓർമിപ്പിച്ചു. ദൈനംദിന ഭക്ഷണക്രമത്തിൽ എണ്ണ ഉപഭോഗം 10 ശതമാനം കുറയ്ക്കുന്നതിനുള്ള ചലഞ്ചിന് തുടക്കംകുറിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പൗരന്മാരോട് ഈ സംരംഭത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. എണ്ണ ഉപഭോഗം 10 ശതമാനമെങ്കിലും കുറയ്ക്കാൻ വ്യക്തികൾക്ക് കഴിയുമെന്ന കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി, എണ്ണ ഉപഭോഗം കുറയ്ക്കുക, അനാരോഗ്യകരമായ ഭക്ഷണക്രമം ഒഴിവാക്കുക, യോഗ പരിശീലിക്കുക എന്നിവ ആരോഗ്യകരമായ ജീവിതശൈലിയുടെ സുപ്രധാന ഘടകങ്ങളാണെന്ന് ശ്രീ മോദി പറഞ്ഞു.

 

യോഗയെ ജനകീയ മുന്നേറ്റമാക്കി മാറ്റാൻ ഏവരോടും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ലോകത്തെ സമാധാനത്തിലേക്കും ആരോഗ്യത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന പ്രസ്ഥാനം വിഭാവനം ചെയ്തു. ജീവിതത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ ഓരോ വ്യക്തിയും യോഗയിലൂടെ അവരുടെ ദിവസം ആരംഭിക്കണമെന്നും, സമ്മർദരഹിതമാകാൻ ഓരോ സമൂഹവും യോഗ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “യോഗ മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന ചരടായി വർത്തിക്കണം. ‘ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ’ എന്നത് ആഗോള പ്രതിജ്ഞയായി മാറണം”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ സയ്യിദ് അബ്ദുൾ നസീർ, മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ ശ്രീ റാംമോഹൻ നായിഡു കിഞ്ജരാപു, ശ്രീ ജാധവ് പ്രതാപ്‌റാവു ഗണപത്‌റാവു, ഡോ. ചന്ദ്രശേഖർ പെമ്മസാനി, ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

11-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് (IDY) വിശാഖപട്ടണത്ത് ദേശീയ ആഘോഷത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകി. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് പൊതുവായ യോഗാ രീതികളുടെ (CYP) സെഷനിൽ ഏകദേശം 5 ലക്ഷം പേർ പങ്കെടുത്തു. അതോടൊപ്പം യോജിച്ച യോഗാ പ്രകടനത്തിനായി രാജ്യത്തെ നയിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളമുള്ള മൂന്നര ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗാ സംഗമ പരിപാടികൾ ഒരേസമയം നടന്നു. ഈ വർഷം, മൈഗവ് (MyGov), മൈഭാരത് (MyBharat) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കുടുംബത്തോടൊപ്പം യോഗ, യോഗ അൺപ്ലഗ്ഡ് എന്ന പേരിൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളും പ്രത്യേക മത്സരങ്ങളും ആരംഭിച്ചു. ഇത് ബഹുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു.

 

ഈ വർഷത്തെ “ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ” എന്ന പ്രമേയം മനുഷ്യനും ഭൂമിയും ആരോഗ്യവും പരസ്പരം കണ്ണിചേർക്കുന്നതിന്റെ പ്രതിഫലനമാണ്. ഇത് ഇന്ത്യയുടെ “സർവേ സന്തു നിരാമയഃ” (ഏവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ) എന്ന തത്വചിന്തയിൽ വേരൂന്നിയ കൂട്ടായ ക്ഷേമത്തിന്റെ ആഗോള കാഴ്ചപ്പാടിന്റെ അനുരണനുവമാണ്. ജൂൺ 21 അന്താരാഷ്ട്ര യോ​ഗാ ദിനമായി ആചരിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യു‌എൻ‌ജി‌എ) അംഗീകരിച്ച 2015 മുതൽ, പ്രധാനമന്ത്രി ന്യൂഡൽഹി, ചണ്ഡീഗഢ്, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്ക് (യു‌എൻ ആസ്ഥാനം), ശ്രീനഗർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആഘോഷങ്ങൾക്കു നേതൃത്വം നൽകി. അതിനുശേഷം IDY കരുത്തുറ്റ ആഗോള ആരോഗ്യ പ്രസ്ഥാനമായി പരിണമിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament on verge of history, says PM Modi, as it readies to take up women's bills

Media Coverage

Parliament on verge of history, says PM Modi, as it readies to take up women's bills
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to visit Karnataka on 15th April
April 14, 2026
PM to inaugurate Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri in Mandya
Sri Guru Bhairavaikya Mandira is a memorial dedicated to Sri Sri Sri Dr. Balagangadharanatha Mahaswamiji, the 71st Pontiff of Sri Adichunchanagiri Mahasamsthana Math
PM to also jointly release the book titled “Saundarya Lahari and Shiva Mahimna Stotram” along with former Prime Minister Shri H. D. Deve Gowda ji

Prime Minister, Shri Narendra Modi will visit Karnataka on 15th April 2026. At around 11 AM, Prime Minister will inaugurate the Sri Guru Bhairavaikya Mandira at Sri Kshetra Adichunchanagiri in Mandya district. He will also address the gathering on the occasion.

During the visit, Prime Minister will also jointly release the book titled “Saundarya Lahari and Shiva Mahimna Stotram” along with former Prime Minister Shri H. D. Deve Gowda ji.

Sri Guru Bhairavaikya Mandira is a memorial dedicated to the revered seer, Sri Sri Sri Dr. Balagangadharanatha Mahaswamiji, the 71st Pontiff of Sri Adichunchanagiri Mahasamsthana Math. Constructed in the traditional Dravidian architectural style, the Mandira stands as a tribute to the life and legacy of the late seer. The Mandira is envisioned not only as a place of reverence but also as a source of inspiration for future generations.

Sri Sri Sri Dr. Balagangadharanatha Mahaswamiji was widely respected for his lifelong commitment to social service, having established numerous educational institutions and healthcare facilities. He firmly believed that service to society is the highest form of worship, and his teachings transcended barriers of caste, creed, and region, inspiring millions.