നമോ ഡ്രോൺ ദീദിമാരുടെ കാർഷിക ഡ്രോണുകളുടെ പ്രദർശനത്തിനു സാക്ഷ്യം​ വഹിച്ചു
1000 നമോ ഡ്രോൺ ദീദിമാർക്കു ഡ്രോണുകൾ കൈമാറി
ഏകദേശം 8000 കോടിരൂപയുടെ ബാങ്ക് വായ്പകളും 2000 കോടിരൂപ മൂലധന പിന്തുണാ ധനസഹായവും സ്വയംസഹായ സംഘങ്ങൾക്കു വിതരണം ചെയ്തു
‘ലഖ്പതി ദീദി’മാരെ ആദരിച്ചു
“ഡ്രോൺ ദീദിമാരും ലഖ്പതി ദീദിമാരും വിജയത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കുന്നു”
“അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും നാരീശക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ”
“ശൗചാലയങ്ങൾ, സാനിറ്ററി പാഡുകൾ, പുക നിറഞ്ഞ അടുക്കളകൾ, പൈപ്പ് വെള്ളം തുടങ്ങിയ പ്രശ്നങ്ങൾ ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് ഉന്നയിച്ച ആദ്യത്തെ പ്രധാനമന്ത്രി ഞാനാണ്”
“ദൈനംദിന ജീവിതത്തിൽ വേരൂന്നിയ അനുഭവങ്ങളിൽനിന്ന് ഉയർന്നുവന്നതാണു മോദിയുടെ സംവേദനക്ഷമതയും മോദിയുടെ പദ്ധതികളും”
“കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനം മുന്നോട്ടുകൊണ്ടുപോകുന്നതു രാജ്യത്തെ സ്ത്രീകളാണ്”
“നാരീശക്തി രാജ്യത്തെ സാങ്കേതികവിപ്ലവത്തിനു നേതൃത്വം നൽകുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ട്”
“കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സ്വയംസഹായ സംഘങ്ങൾക്കുണ്ടായ വളർച്ച ശ്രദ്ധേയമാണ്. ഈ സംഘങ്ങൾ രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ ആഖ്യാനം തിരുത്തിയെഴുതുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ ‘സശക്ത് നാരി - വികസിത് ഭാരത്’ പരിപാടിയിൽ പങ്കെടുത്തു. ന്യൂഡൽഹിയിലെ പൂസയിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നമോ ഡ്രോൺ ദീദിമാർ നടത്തിയ കാർഷിക ഡ്രോൺ പ്രദർശനങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാജ്യവ്യാപകമായി 10 വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള നമോ ഡ്രോൺ ദീദിമാരും ഇതേസമയം ഡ്രോൺ പ്രദർശനത്തിൽ പങ്കെടുത്തു. പരിപാടിയിൽ 1000 നമോ ഡ്രോൺ ദീദിമാർക്കു പ്രധാനമന്ത്രി ഡ്രോണുകൾ കൈമാറി. ഓരോ ജില്ലയിലും ബാങ്കുകൾ ആരംഭിച്ച ബാങ്ക് ലിങ്കേജ് ക്യാമ്പുകൾവഴി സബ്‌സിഡി നിരക്കിൽ സ്വയംസഹായ സംഘങ്ങൾക്ക് 8000 കോടി രൂപ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്തു. സ്വയംസഹായ സംഘങ്ങൾക്ക് 2000 കോടി രൂപയുടെ മൂലധന സഹായനിധിയും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

 

ഡ്രോൺ ദീദിമാരും ലഖ്പതി ദീദിമാരും വിജയത്തിന്റെ പുതിയ അധ്യായങ്ങൾ രചിക്കുകയാണ് എന്നതിനാൽ ഇന്നത്തെ സന്ദർഭം ചരിത്രപരമാണെന്നു ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിൽ വിജയം വരിച്ച വനിതാ സംരംഭകരുമായി ഇടപഴകുന്നതു രാജ്യത്തിന്റെ ഭാവിയുടെ കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം പകരുന്നതായി അദ്ദേഹം പറഞ്ഞു. നാരീശക്തിയുടെ നിശ്ചയദാർഢ്യത്തെയും സ്ഥിരോത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു. “3 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കാനുള്ള യാത്ര ആരംഭിക്കാൻ ഇത് എനിക്ക് ആത്മവിശ്വാസം നൽകി” - അദ്ദേഹം പറഞ്ഞു.

‘അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും നാരീശക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ’ - പ്രധാനമന്ത്രി പറഞ്ഞു. അൽപ്പം പിന്തുണ നൽകിയാൽ നാരീശക്തി പിന്തുണയുടെ ആവശ്യകതയെ മറികടന്ന്, മറ്റുള്ളവർക്കു പിന്തുണയായി മാറുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്കു ശൗചാലയം, സാനിറ്ററി പാഡുകൾ, അനാരോഗ്യകരമായ പുകശല്യമുള്ള അടുക്കളകൾ, സ്ത്രീകളുടെ ദൈനംദിന അസൗകര്യങ്ങൾ ഒഴിവാക്കാൻ പൈപ്പ് വെള്ളം, എല്ലാവർക്കും ജൻധൻ അക്കൗണ്ട്, സ്ത്രീകളെ അപമാനിക്കുന്ന ഭാഷയ്ക്കെതിരെ നാരീശക്തിയോടുള്ള ശരിയായ പെരുമാറ്റത്തെക്കുറിച്ച് ആൺമക്കളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സ്ത്രീശാക്തീകരണ വിഷയങ്ങളെക്കുറിച്ചു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു സംസാരിച്ച ആദ്യ പ്രധാനമന്ത്രി താനാണെന്നു ശ്രീ മോദി പറഞ്ഞു.

 

“ദൈനംദിനജീവിതത്തിൽ വേരൂന്നിയ അനുഭവങ്ങളിൽനിന്നാണു മോദിയുടെ സംവേദനക്ഷമതയും മോദിയുടെ പദ്ധതികളും ഉരുത്തിരിഞ്ഞത്” - പ്രധാനമന്ത്രി പറഞ്ഞു. ജീവിതയാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിഞ്ഞത് ഈ സംവേദനക്ഷമതയെയും പദ്ധതികളെയും കാര്യക്ഷമമാക്കി - അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഈ പദ്ധതികൾ രാജ്യത്തെ അമ്മമാരുടെയും പെണ്മക്കളുടെയും ജീവിതം സുഗമമാക്കുന്നത്.

നാരീശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പരിഹരിക്കുന്നതിനു കൊണ്ടുവരുന്ന പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ഭ്രൂണഹത്യ തടയാൻ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഗർഭിണികളുടെ പോഷകാഹാരത്തിന് 6000 രൂപ, വിദ്യാഭ്യാസകാലയളവിൽ വിഭവങ്ങൾ ഉറപ്പാക്കുന്നതിനു സുകന്യ സമൃദ്ധി, സംരംഭകരംഗത്തു കൂടുതൽ ചുവടുറപ്പിക്കാൻ സഹായിക്കുന്നതിനു മുദ്ര യോജന, പ്രസവാവധി വിപുലീകരണം, സൗജന്യചികിത്സ, താങ്ങാനാകുന്ന നിരക്കിൽ മരുന്നുകൾ, സ്ത്രീകളുടെ പേരിൽ പിഎം ആവാസ് വീടുകൾ രജിസ്റ്റർ ചെയ്ത് ഉടമസ്ഥാവകാശം വർധിപ്പിക്കൽ എന്നിവ പഴയ ചിന്താഗതിക്കു മാറ്റം വരുത്തി. കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനം മുന്നോട്ടുകൊണ്ടുപോകുന്നതു രാജ്യത്തെ സ്ത്രീകളാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോൺ ദീദിയുമായുള്ള ആശയവിനിമയം അനുസ്മരിച്ച പ്രധാനമന്ത്രി, ഡ്രോൺ ദീദിയുടെ വരുമാനം, വൈദഗ്ധ്യം, അംഗീകാരം എന്നിവയിലൂടെയുള്ള ശാക്തീകരണബോധത്തെക്കുറിച്ചു വിശദീകരിച്ചു. “രാജ്യത്തെ സാങ്കേതികവിപ്ലവത്തിനു നാരീശക്തി നേതൃത്വം നൽകുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ട്”-എല്ലാ മേഖലകളിലും സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. പാലും പച്ചക്കറി ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കൽ, മരുന്നു വിതരണം തുടങ്ങിയ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യ വിപുലീകരിക്കുന്നതു ഡ്രോൺ ദീദിമാർക്കു പുതിയ വഴികൾ തുറക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

''ഇന്ത്യയില്‍ സ്വയം സഹായ സംഘങ്ങളുടെ കഴിഞ്ഞ ദശകത്തിലെ വിപുലീകരണം ശ്രദ്ധേയമാണ്. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ആഖ്യാനം ഈ ഗ്രൂപ്പുകള്‍ തിരുത്തിയെഴുതി'' അദ്ദേഹം പ്രസ്താവിച്ചു. ''സ്വയം സഹായ സംഘങ്ങളിലെ എല്ലാ സഹോദരിമാര്‍ക്കും ഇന്ന് ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. അവരുടെ കഠിനാദ്ധ്വാനം ഈ ഗ്രൂപ്പുകളെ രാഷ്ട്രനിര്‍മ്മാണത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തി'' എന്ന പ്രസ്താവനയോടെ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അവര്‍ക്ക് നന്ദി രേഖപ്പെടുത്തി. ''ഇന്ന്, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ എണ്ണം 10 കോടി കവിഞ്ഞു'' സ്വയം സഹായ സംഘങ്ങളിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 

 

''കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ഞങ്ങളുടെ ഗവണ്‍മെന്റ് സ്വയം സഹായ സംഘങ്ങളെ വിപുലീകരിക്കുക മാത്രമല്ല, ഈ സംഘങ്ങളിലെ 98% പേര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു'' സ്വയം സഹായ സംഘങ്ങളെ പിന്തുണയ്ക്കുന്ന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ഇത്തരം സംഘങ്ങള്‍ക്കുള്ള സഹായം 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുകയും എട്ട് ലക്ഷം കോടിയിലധികം രൂപ ഇത്തരം സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക അടിസ്സഥാനസൗകര്യങ്ങളുടെ മുന്നേറ്റം മൂലം ഈ സ്വയം സഹായസംഘങ്ങളുടെ വരുമാനം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

''ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണ സമൂഹങ്ങളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും ഈ സംഘങ്ങള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്'' സാമ്പത്തിക ശാക്തീകരണത്തിനു പുറമേ, സ്വയം സഹായ സംഘങ്ങളുടെ സാമൂഹിക സ്വാധീനത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ബാങ്ക് സഖി, കൃഷി സഖി, പശു സഖി, മത്സ്യ സഖി എന്നിവയുടെ പങ്കിനെയും സേവനങ്ങളേയും പ്രധാനമന്ത്രി അംഗീകരിക്കുകയും ചെയ്തു. ''ആരോഗ്യം മുതല്‍ ഡിജിറ്റല്‍ ഇന്ത്യ വരെയുള്ള രാജ്യത്തിന്റെ ദേശീയ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ദീദിമാര്‍ പുതിയ ഉണര്‍വ് നല്‍കുന്നു. പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ അഭിയാന്‍ നടത്തുന്നവരില്‍ 50 ശതമാനത്തിലധികംപേരും സ്ത്രീകളാണ്, ഗുണഭോക്താക്കളിലും 50 ശതമാനത്തിലധികം സ്ത്രീകളാണ്. ഈ വിജയ പരമ്പരകള്‍ നാരീ ശക്തിയിലുള്ള എന്റെ വിശ്വാസം ശക്തിപ്പെടുത്തുന്നതേയുള്ളു ''പ്രധാനമന്ത്രി പറഞ്ഞു.

 

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജിലി യോജന നടപ്പാക്കുന്നതിന് മുന്നോട്ടുവരാന്‍ സ്വയം സഹായ സംഘങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എവിടെയൊക്കെ സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ മുന്‍കൈ എടുക്കുന്നുവോ അവര്‍ക്കൊക്കെ പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ശ്രീ അര്‍ജുന്‍ മുണ്ട, ഡോ മന്‍സുഖ് മാണ്ഡവ്യ, ശ്രീ ഗിരിരാജ് സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സ്ത്രീകളില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണ് നമോ ഡ്രോണ്‍ ദീദി, ലഖ്പതി ദീദി പദ്ധതികള്‍. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ദീന്‍ദയാല്‍ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ പിന്തുണയോടെ വിജയം കൈവരിക്കുകയും മറ്റ് സ്വയം സഹായ സംഘാംഗങ്ങളെ അവരുടെ ഉന്നമനത്തിനായി പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ലഖ്പതി ദിദിമാരെ പ്രധാനമന്ത്രി ആദരിച്ചു.

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian public relations industry pegged to reach ₹4,500 cr by 2030: Report

Media Coverage

Indian public relations industry pegged to reach ₹4,500 cr by 2030: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra
July 03, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam, greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra from today:

“वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥"

The Subhashitam says, "I daily worship the merciful Lord Amarnath, whose nature cannot be comprehended through speech, intellect, mind, the senses, or even through severe finances, who is easily attainable through devotion, and who is the refuge of those who bow before him."

The Prime Minister wrote on X;

समस्त शिवभक्तों को पावन-पुनीत श्री अमरनाथ यात्रा के शुभारंभ की अनंत शुभकामनाएं! बाबा बर्फानी के दिव्य दर्शन की यह यात्रा आप सभी के जीवन में सुख-समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए।

जय बाबा बर्फानी!

वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥