2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും മേഖലയിലുടനീളം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ധാരണയിലേക്ക് നയിച്ച പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഹോർമുസ് കടലിടുക്കിൽ സഞ്ചാര സ്വാതന്ത്ര്യവും സുഗമമായ വാണിജ്യവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടുപറഞ്ഞു.

2025 ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡി.സി.യിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-യു.എസ് COMPACT (കാറ്റലൈസിംഗ് ഓപ്പർച്യൂണിറ്റീസ് ഫോർ മിലിട്ടറി പാർട്ണർഷിപ്പ്, ആക്സിലറേറ്റഡ് കൊമേഴ്സ് ആൻഡ് ടെക്നോളജി) പ്രകാരം കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പ്രതിരോധം, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, ഊർജ്ജം, ഉഭയകക്ഷി വ്യാപാര മേഖലകൾ എന്നിവയിലുടനീളമുള്ള സുപ്രധാന സംഭവവികാസങ്ങളെ അവർ സ്വാഗതം ചെയ്തു.
ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ചർച്ചകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും സന്തുലിതവും പരസ്പര പ്രയോജനകരവും വാണിജ്യപരമായി അർത്ഥപൂർണ്ണവുമായ ഒരു കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും.

ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി എല്ലാ മേഖലകളിലുമുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ആവർത്തിച്ചുറപ്പിച്ചു.
Pleased to meet President Trump in Evian. We reviewed the sustained progress in our bilateral cooperation in trade, energy, defence, technology and people-to-people ties.
— Narendra Modi (@narendramodi) June 17, 2026
Conveyed India’s appreciation on the progress in the efforts for restoring peace and stability in West… pic.twitter.com/hEUfr5TOJx


