നമ്മുടെ ക്ഷേത്രങ്ങളും ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും ഒരുവശത്ത് ആരാധനയുടെയും വിഭവങ്ങളുടെയും കേന്ദ്രങ്ങളാണ്; മറുവശത്ത് അവ ശാസ്ത്രത്തിന്റെയും സാമൂഹ്യ അവബോധത്തിന്റെയും കേന്ദ്രങ്ങളാണ്: പ്രധാനമന്ത്രി
ഇന്നു ലോകമെമ്പാടും പ്രശംസിക്കപ്പെടുന്ന ആയുർവേദ ശാസ്ത്രവും യോഗാ ശാസ്ത്രവും നമുക്ക് നൽകിയത് നമ്മുടെ ഋഷിമാരാണ്: പ്രധാനമന്ത്രി
സേവനമനുഷ്ഠിക്കാൻ രാജ്യം എനിക്ക് അവസരം നൽകിയപ്പോൾ, ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വം ഞാൻ ഗവണ്മെന്റിന്റെ ദൃഢനിശ്ചയമാക്കി; ‘ഏവർക്കും ചികിത്സ, ഏവർക്കും ആരോഗ്യം’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന ഈ ദൃഢനിശ്ചയം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ ഗഢാ ഗ്രാമത്തിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതും ബുന്ദേൽഖണ്ഡിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞ ശ്രീ മോദി, ആത്മീയകേന്ദ്രമായ ബാഗേശ്വർ ധാം ഉടൻ ആരോഗ്യകേന്ദ്രമാകുമെന്നും പറഞ്ഞു. പത്തേക്കർ വിസ്തൃതിയിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനം നിർമിക്കുമെന്നും ആദ്യ ഘട്ടത്തിൽ 100 കിടക്കകളുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ മഹത്തായ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

 

മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യുന്ന ഒരുവിഭാഗം രാഷ്ട്രീയ നേതാക്കൾ ഇക്കാലത്തുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചിലപ്പോഴൊക്കെ, രാഷ്ട്രത്തെയും മതത്തെയും ദുർബലപ്പെടുത്തുന്നതിനു വിദേശസ്ഥാപനങ്ങളിൽനിന്നുള്ള പിന്തുണയും ഇത്തരം വ്യക്തികൾക്കു ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുമതത്തെ വെറുക്കുന്നവർ വളരെക്കാലമായി വിവിധ രൂപങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള നിരന്തര ആക്രമണങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ ഘടകങ്ങൾ നമ്മുടെ സന്ന്യാസിമാരെയും സംസ്കാരത്തെയും തത്വങ്ങളെയും ആക്രമിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. അവർ നമ്മുടെ ഉത്സവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ലക്ഷ്യമിടുന്നു. മാത്രമല്ല, നമ്മുടെ മതത്തിലും സംസ്കാരത്തിലും ഉൾച്ചേർന്നിട്ടുള്ള പുരോഗമനസ്വഭാവത്തെപ്പോലും അപകീർത്തിപ്പെടുത്താൻ ധൈര്യപ്പെടുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, വളരെക്കാലമായി രാജ്യത്ത് ഐക്യത്തിന്റെ സന്ദേശത്തിലൂടെ അവബോധം വളർത്തുന്ന ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹത്തിന്റെയും മാനവികതയുടെയും ക്ഷേമത്തിനായി അർബുദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്റെ രൂപത്തിൽ ശ്രീ ധീരേന്ദ്ര ശാസ്ത്രി മറ്റൊരു പ്രതിജ്ഞ എടുത്തതായി ശ്രീ മോദി പ്രഖ്യാപിച്ചു. അതിന്റെ ഫലമായി, ബാഗേശ്വർ ധാമിൽ ഭക്തി, പോഷണം, ആരോഗ്യകരമായ ജീവിതം എന്നിവയുടെ അനുഗ്രഹങ്ങൾ ഇനി ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

“നമ്മുടെ ക്ഷേത്രങ്ങൾക്കും ആശ്രമങ്ങൾക്കും പുണ്യസ്ഥലങ്ങൾക്കും ആരാധനാ കേന്ദ്രങ്ങൾ, ശാസ്ത്രീയ-സാമൂഹ്യ ചിന്തകളുടെ കേന്ദ്രങ്ങൾ എന്നീ നിലകളിൽ രണ്ടുതരത്തിലുള്ള പങ്കാണുള്ളത്.” - ഋഷിമാർ നമുക്ക് ആയുർവേദത്തിന്റെയും യോഗയുടെയും ശാസ്ത്രം നൽകിയിട്ടുണ്ടെന്നും അതിപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരെ സേവിക്കുന്നതും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതുമാണു യഥാർഥ മതം എന്ന വിശ്വാസത്തിന് അദ്ദേഹം ഊന്നൽ നൽകി. “നാരായണനിലെ നരൻ”, “എല്ലാ ജീവജാലങ്ങളിലും ശിവൻ” എന്നീ വികാരങ്ങളോടെ എല്ലാ ജീവജാലങ്ങളെയും സേവിക്കുന്ന നമ്മുടെ പാരമ്പര്യത്തെ അദ്ദേഹം ഉയർത്തിക്കാട്ടി. കോടിക്കണക്കിനുപേർ പങ്കെടുക്കുകയും പുണ്യസ്നാനം നടത്തുകയും സന്ന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്ത മഹാകുംഭമേളയെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകളെക്കുറിച്ചു പറഞ്ഞ ശ്രീ മോദി, ഇത് “ഐക്യത്തിന്റെ മഹാകുംഭമേള”യാണെന്നു പ്രശംസിക്കുകയും എല്ലാ ശുചീകരണത്തൊഴിലാളികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ അർപ്പണബോധ ത്തോടെയുള്ള സേവനത്തിനു നന്ദി പറയുകയും ചെയ്തു. മഹാകുംഭമേളയ്ക്കിടയിൽ ‘നേത്രമഹാകുംഭമേള' നടക്കുന്നുണ്ടെന്നും അതു വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടുലക്ഷത്തിലധികം നേത്രപരിശോധനകൾ അവിടെ നടത്തിയതായും ഒന്നര ലക്ഷത്തോളംപേർക്കു സൗജന്യമായി മരുന്നും കണ്ണടയും ലഭിച്ചതായും തിമിര ശസ്ത്രക്രിയയ്ക്കും മറ്റു ശസ്ത്രക്രിയകൾക്കുമായി പതിനാറായിരത്തോളം രോഗികളെ വിവിധ ആശുപത്രികളിലേക്കു ശുപാർശ  ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകുംഭമേളയിൽ നമ്മുടെ ഋഷിമാരുടെ മാർഗനിർദേശപ്രകാരം നടക്കുന്ന നിരവധി ആരോഗ്യ-സേവന സംരംഭങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും അതിൽ നിസ്വാർഥമായി പങ്കെടുക്കുന്നു. കുംഭമേളയിൽ പങ്കെടുത്തവർ ഈ ശ്രമങ്ങളെ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിലുടനീളം വലിയ ആശുപത്രികൾ നടത്തുന്നതിൽ മതസ്ഥാപനങ്ങൾക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിനു ദരിദ്രർക്കു ചികിത്സയും സേവനവും നൽകുന്ന നിരവധി ആരോഗ്യ-ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതു മതട്രസ്റ്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമനുമായി ബന്ധപ്പെട്ട ബുന്ദേൽഖണ്ഡിലെ ചിത്രകൂട് പുണ്യ തീർഥാടനകേന്ദ്രം ഭിന്നശേഷിക്കാർക്കും രോഗികൾക്കും സേവനം നൽകുന്ന പ്രധാന കേന്ദ്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന്റെ അനുഗ്രഹങ്ങൾ നൽകി, ബാഗേശ്വർ ധാം ഈ മഹത്തായ പാരമ്പര്യത്തിലേക്കു പുതിയ അധ്യായം ചേർക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രണ്ടുദിവസത്തിനുശേഷം മഹാശിവരാത്രി ദിനത്തിൽ 251 പെൺമക്കളുടെ സമൂഹവിവാഹച്ചടങ്ങു നടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ മഹത്തായ സംരംഭത്തിനു ബാഗേശ്വർ ധാമിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും എല്ലാ നവദമ്പതികൾക്കും പെൺമക്കൾക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയും ചെയ്തു.

നമ്മുടെ മതവും സന്തോഷവും വിജയവും കൈവരിക്കുന്നതിനുള്ള പ്രാഥമിക മാർഗം നമ്മുടെ ശരീരവും ആരോഗ്യവുമാണെന്ന് ഊന്നിപ്പറയുന്ന “ശരീരമാദ്യം ഖലു ധർമ സാധനം” എന്ന വേദഗ്രന്ഥം ഉദ്ധരിച്ച്, സേവനമനുഷ്ഠിക്കാൻ രാജ്യം അവസരം നൽകിയപ്പോൾ ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന തത്വം ഗവണ്മെന്റിന്റെ ദൃഢനിശ്ചയമായി സ്വീകരിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ഏവർക്കും ചികിത്സ, ഏവർക്കും ആരോഗ്യം’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം’ എന്ന ഈ ദൃഢനിശ്ചയമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിൽ രോഗപ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. ശുചിത്വഭാരതയജ്ഞത്തിനു കീഴിൽ ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നു പറഞ്ഞ ശ്രീ മോദി, ശൗചാലയങ്ങളുടെ നിർമ്മാണം വൃത്തിഹീനമായ സാഹചര്യങ്ങൾ കാരണമുണ്ടാകുന്ന രോഗങ്ങൾ കുറച്ചതായി ചൂണ്ടിക്കാട്ടി. ശൗചാലയങ്ങളുള്ള വീടുകളിൽ ചികിത്സാച്ചെലവുകൾക്കായി ആയിരക്കണക്കിനു രൂപ ലാഭിച്ചുവെന്നു സൂചിപ്പിക്കുന്ന പഠനവും അദ്ദേഹം ഉദ്ധരിച്ചു.

2014-ൽ ഞങ്ങളുടെ ഗവണ്മെന്റ് അധികാരത്തിൽ വരുന്നതിനുമുമ്പ്, രാജ്യത്തെ ദരിദ്രർ രോഗത്തേക്കാൾ ചികിത്സാച്ചെലവിനെയാണു ഭയപ്പെട്ടിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ ഗുരുതരരോഗം കുടുംബത്തെയാകെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രകുടുംബത്തിൽ നിന്നുള്ളയാളാണു താനെന്നും അത്തരം ബുദ്ധിമുട്ടുകൾ കണ്ടിട്ടുണ്ടെന്നും ചികിത്സാച്ചെലവു കുറയ്ക്കാനും ജനങ്ങൾക്കു കൂടുതൽ പണം ലാഭിക്കാനും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പദ്ധതികളിൽനിന്നു പാവപ്പെട്ടവരിലാരും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ച ശ്രീ മോദി, ചികിത്സാ ചെലവുകളുടെ ഭാരം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകി. ആയുഷ്മാൻ കാർഡുവഴി എല്ലാ ദരിദ്രർക്കും 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതു ലഭിക്കാത്തവർ എത്രയും വേഗം അതു കരസ്ഥമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 700ലധികം ജില്ലകളിലായി 1500-ലധികം ഡയാലിസിസ് സെൻ്ററുകൾ സൗജന്യ ഡയാലിസിസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിചയക്കാർക്കിടയിൽ ഈ സർക്കാർ പദ്ധതികളെ കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ആരും ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.“കാൻസർ എല്ലായിടത്തും ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു; ക്യാൻസറിനെതിരായ പോരാട്ടത്തിൽ സർക്കാരും സമൂഹവും സന്യാസിമാരും ഒറ്റക്കെട്ടാണ്”, ശ്രീ മോദി എടുത്തുപറഞ്ഞു. ഒരാൾക്ക് അർബുദം ബാധിച്ചപ്പോൾ ഗ്രാമവാസികൾ നേരിട്ട  ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള കണ്ടെത്തലിൻ്റെ അഭാവവും പനിക്കും വേദനയ്ക്കും നാട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്ന പ്രവണതയും അദ്ദേഹം എടുത്തുപറഞ്ഞു.ഇതിലൂടെ  സാഹചര്യം വഷളാവുകയും വൈകി മാത്രം രോഗനിർണയം സാധ്യമാവുകയും ചെയ്യുന്നു . ക്യാൻസർ രോഗം തിരിച്ചറിയുമ്പോൾ കുടുംബങ്ങളെ പിടികൂടുന്ന ഭയവും ആശയക്കുഴപ്പവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇതിന്റെ ചികിത്സക്കായി  ഡൽഹിയിലെയും മുംബൈയിലെയും ചികിത്സാ കേന്ദ്രങ്ങളെക്കുറിച്ച് മാത്രമേ പലർക്കും അറിയൂ എന്നും അദ്ദേഹം പറഞ്ഞു. ക്യാൻസറിനെ പ്രതിരോധിക്കാൻ  ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവന്ന  നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടെ, ഈ വെല്ലുവിളികളെ നേരിടാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് അദ്ദേഹം ഊന്നൽ നൽകി. ക്യാൻസർ മരുന്നുകൾ കൂടുതൽ വിലക്കുറവിൽ ലഭ്യമാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലയിലും ക്യാൻസർ ഡേകെയർ സെൻ്ററുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേന്ദ്രങ്ങൾ ക്യാൻസർ നിർണയവും വിശ്രമ പരിചരണ സേവനങ്ങളും നൽകും. ക്യാൻസറിന് എളുപ്പമുള്ളതും വേഗത്തിലുമുള്ള ചികിൽസ  ഉറപ്പാക്കുന്നതിനായി ജില്ലാ ആശുപത്രികളിലും മെഡിക്കൽ സെൻ്ററുകളിലും കാൻസർ ക്ലിനിക്കുകൾ തുറക്കുന്നതും ശ്രീ മോദി എടുത്തുപറഞ്ഞു.

 ക്യാൻസറിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെയും അവബോധത്തോടെയും ഇരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ക്യാൻസർ പടർന്നുകഴിഞ്ഞാൽ അതിനെ ചെറുക്കാൻ പ്രയാസമുള്ളതിനാൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. 30 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളെയും സ്‌ക്രീൻ ചെയ്യുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രചാരണ പരിപാടി  അദ്ദേഹം എടുത്തുകാണിക്കുകയും,പരിപാടിയിൽ പങ്കെടുക്കാനും ഉപേക്ഷ  ഒഴിവാക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു . എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉടൻ കാൻസർ പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്യാൻസറിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇത് ഒരു പകർച്ചവ്യാധിയല്ലെന്നും സ്പർശനത്തിലൂടെ പകരില്ലെന്നും പ്രസ്താവിച്ച ശ്രീ മോദി, ബീഡി, സിഗരറ്റ്, ഗുട്ട്ക, പുകയില, മസാലകൾ എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാൻസർ സാധ്യത വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി. ഈ വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം  ഉപദേശിച്ചു. ഓരോരുത്തരും അവരുടെ ശരീരവും ആരോഗ്യവും ശ്രദ്ധിക്കണമെന്നും അപകടം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ ജാഗ്രതയോടെ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനങ്ങളെ സേവിക്കുന്നതിനുള്ള തൻ്റെ അർപ്പണബോധത്തെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, തൻ്റെ മുൻ ഛത്തർപൂർ സന്ദർശനത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തിയത് പ്രത്യേകം എടുത്തുപറഞ്ഞു .ഒന്നിലധികം സർക്കാരുകളും നേതാക്കളും ബുന്ദേൽഖണ്ഡ് സന്ദർശിച്ചിട്ടും പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന 45,000 കോടിയുടെ കെൻ-ബെത്വ ലിങ്ക് പദ്ധതിയ്ക്ക് തുടക്കമായത് അദ്ദേഹം ഉയർത്തിക്കാട്ടി . ഈ മേഖലയിലെ നിരന്തരമായ ജലക്ഷാമം ചൂണ്ടിക്കാട്ടിയ  ശ്രീ മോദി, മുൻ സർക്കാരുകൾ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും  ചോദിച്ചു. ജനങ്ങളുടെ അനുഗ്രഹം വാങ്ങിയാണ്  എല്ലാ പ്രവൃത്തിയും ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലെ ദ്രുതഗതിയിലുള്ള പുരോഗതി അദ്ദേഹം അടിവരയിട്ടു. ജൽ ജീവൻ മിഷൻ അല്ലെങ്കിൽ ഹർ ഘർ ജൽ പദ്ധതിക്ക് കീഴിൽ ബുന്ദേൽഖണ്ഡിലെ ഗ്രാമങ്ങളിലേക്ക് പൈപ്പ് വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ  എടുത്തുപറഞ്ഞ  അദ്ദേഹം,ഇതിനായി സർക്കാർ രാവും പകലും അശ്രാന്തമായി പ്രവർത്തിക്കുന്നതിനേയും വരച്ചുകാട്ടി.

 

 ബുന്ദേൽഖണ്ഡിൻ്റെ അഭിവൃദ്ധിക്കായി സ്ത്രീകളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി,'ലാഖ്‍പതി ദീദി', 'ഡ്രോൺ ദീദി' തുടങ്ങിയ സംരംഭങ്ങളുടെ അവതരണത്തെക്കുറിച്ച് പരാമർശിക്കുകയും 3 കോടി സ്ത്രീകളെ ലാഖ്‍പതി ദീദികളാക്കുക (ലക്ഷാധിപതി സഹോദരിമാരാക്കുക)   എന്ന ലക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്തു. ബുന്ദേൽഖണ്ഡിൽ ജലസേചന സൗകര്യം  എത്തിക്കഴിഞ്ഞാൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് സ്ത്രീകൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും അത് വിളകൾ തളിക്കുന്നതിനും കൃഷിയിൽ സഹായിക്കുന്നതിനും ഉപയോഗപ്രദമാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ ബുന്ദേൽഖണ്ഡിനെ അതിവേഗം അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വാമിത്വ യോജനയ്ക്ക് കീഴിലെ  ഗ്രാമങ്ങളിൽ കൃത്യമായ ഭൂമി അളക്കുന്നതിനും ഖര ഭൂമിയുടെ രേഖകൾ നൽകുന്നതിനും ഡ്രോൺ സാങ്കേതികവിദ്യയുടെ ഗണ്യമായ ഉപയോഗം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മധ്യപ്രദേശിൽ ഈ സംരംഭം വിജയകരമായി നടപ്പിലാക്കുന്നത്  ചൂണ്ടിക്കാട്ടികൊണ്ട് , ആളുകൾ ഇപ്പോൾ ഈ രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ നേടുന്നുതും , ഇത് ബിസിനസുകൾക്കായി ഉപയോഗിക്കുന്നതും , അതുവഴി ആളുകളുടെ വരുമാനം വർദ്ധിക്കുന്നതും പ്രധാനമന്ത്രി പരാമർശിച്ചു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ബുന്ദേൽഖണ്ഡ് വികസനത്തിൻ്റെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവൺമെൻ്റുകളുടെ അക്ഷീണമായ പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. ബുന്ദേൽഖണ്ഡ് സമൃദ്ധിയുടെയും വികസനത്തിൻ്റെയും പാതയിൽ തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും എല്ലാവർക്കും തൻ്റെ ആശംസകൾ നേരുകയും ചെയ്തു.

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് ഛഗൻഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:
 
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ഗർഹ ഗ്രാമത്തിലെ ബാഗേശ്വർ ധാം മെഡിക്കൽ ആൻ്റ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് നിർമ്മിക്കുന്നത്. 200 കോടിയിലധികം രൂപ മുതൽമുടക്കുള്ള  കാൻസർ ആശുപത്രി നിരാലംബരായ കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുകയും, അത്യാധുനിക യന്ത്രങ്ങളുടെയും  വിദഗ്ധ ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കുകയും ചെയ്യും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
On Puri’s Grand Road, a devotee’s submission

Media Coverage

On Puri’s Grand Road, a devotee’s submission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the Amir of Qatar
July 16, 2026
PM conveys heartfelt condolences on the passing of the Father Amir of Qatar
PM recalls the Father Amir’s visionary leadership and his contribution to strengthening India-Qatar relations
The two leaders reaffirm their resolve to carry forward the Father Amir’s legacy

Prime Minister Shri Narendra Modi had a telephone conversation today with the Amir of the State of Qatar, H.H. Sheikh Tamim bin Hamad Al Thani.

Prime Minister conveyed his heartfelt condolences on the passing of H.H. Sheikh Hamad bin Khalifa Al Thani, the Father Amir of Qatar.

Recalling the Father Amir’s significant contributions as the chief architect of modern Qatar, Prime Minister paid tribute to his visionary leadership, and recalled his pivotal role in strengthening India-Qatar relations over the years as well as his deep affection for India and the Indian community in Qatar.

The Amir of Qatar thanked Prime Minister for his call and conveyed his appreciation for the words of support in this difficult hour.

The two leaders reaffirmed their resolve to carry forward the Father Amir’s legacy and further strengthen the India-Qatar Strategic Partnership and people-to-people ties.

They agreed to remain in close touch.