പാകിസ്ഥാനിലിരുന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ഒളിത്താവളങ്ങൾ, നമ്മുടെ സൈന്യം നാമാവശേഷമാക്കി: പ്രധാനമന്ത്രി
ഇന്ത്യയുടെ പുത്രിമാരുടെ സിന്ദൂരത്തിന്റെ ശക്തിക്കു പാകിസ്ഥാനും ലോകവും സാക്ഷ്യംവഹിച്ചു!: പ്രധാനമന്ത്രി
മാവോയിസ്റ്റ് അക്രമം പൂർണമായും ഇല്ലാതാക്കുന്ന ദിനം വിദൂരമല്ല; എല്ലാ ഗ്രാമങ്ങളിലും സമാധാനം, സുരക്ഷ, വിദ്യാഭ്യാസം, വികസനം എന്നിവ തടസ്സമില്ലാതെ എത്തും: പ്രധാനമന്ത്രി
പട്‌ന വിമാനത്താവള ടെർമിനൽ നവീകരിക്കണമെന്ന ബിഹാറിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം ഇപ്പോൾ നിറവേറ്റപ്പെട്ടു: പ്രധാനമന്ത്രി
മഖാനാ ബോർഡ് സ്ഥാപിക്കുകയും, ബിഹാറിന്റെ മഖാനയ്ക്ക് ഭൂപ്രദേശസൂചിക അംഗീകാരം നൽകുകയും ചെയ്തതിലൂടെ മഖാനാ കർഷകർക്കുണ്ടായതു വലിയ നേട്ടം: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ കാരാക്കാട്ടിൽ 48,520 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഇന്ന് തറക്കല്ലിട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ പുണ്യഭൂമിയിൽനിന്നു ബിഹാറിന്റെ വികസനം ത്വരിതപ്പെടുത്താനുള്ള ഭാഗ്യം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ 48,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ എത്തിയ വലിയ ജനക്കൂട്ടത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ബിഹാറിനോടുള്ള അവരുടെ വാത്സല്യത്തിനും സ്നേഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ പിന്തുണ എപ്പോഴും താൻ ഏറ്റവും വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു.

സാസാരാമിന്റെ പ്രാധാന്യം പരാമർശിച്ച്, അതിന്റെ പേര് പോലും ശ്രീരാമന്റെ പാരമ്പര്യം വഹിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ശ്രീരാമന്റെ വംശപരമ്പരയുടെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങൾ എടുത്തുകാട്ടി. അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തത്വം അടിവരയിട്ട അദ്ദേഹം, ഒരിക്കൽ വാഗ്ദാനം നൽകിയാൽ അത് നിറവേറ്റണമെന്നു ചൂണ്ടിക്കാട്ടി. ഈ മാർഗ്ഗനിർദ്ദേശക തത്വശാസ്ത്രം ഇപ്പോൾ പുതിയ ഇന്ത്യയുടെ നയമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി നിരപരാധികളായ പൗരന്മാരുടെ ജീവൻ അപഹരിച്ച പഹൽഗാമിൽ നടന്ന സമീപകാല ഭീകരാക്രമണത്തെക്കുറിച്ചു ശ്രീ മോദി പരാമർശിച്ചു. ഹീനമായ ആക്രമണത്തിന് ഒരു ദിവസത്തിനുശേഷം, താൻ ബിഹാർ സന്ദർശിക്കുകയും അതിനിരയായവർക്കു നീതി ലഭിക്കുമെന്നും ഭീകരതയുടെ സൂത്രധാരന്മാർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകുമെന്നും രാജ്യത്തോട് പ്രതിജ്ഞയെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്, ഒരിക്കൽ കൂടി ബിഹാറിൽ നിൽക്കുമ്പോൾ, താൻ ആ പ്രതിജ്ഞ നിറവേറ്റിയതായി അദ്ദേഹം പറഞ്ഞു. “പാകിസ്ഥാനിൽ ഇരുന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ഒളിത്താവളങ്ങൾ നമ്മുടെ സായുധ സേന നാമാവശേഷമാക്കി മാറ്റി” - ശ്രീ മോദി പറഞ്ഞു. “ഇന്ത്യയുടെ പെൺമക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു”. പാകിസ്ഥാൻ സൈന്യത്തിന്റെ സംരക്ഷണയിൽ ഒരിക്കൽ സുരക്ഷിതരാണെന്ന് കരുതിയ ഭീകരരെ ഇന്ത്യൻ സൈന്യം ഒരൊറ്റ നിർണായക നടപടിയിലൂടെ മുട്ടുകുത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും മിനിറ്റുകൾക്കുള്ളിൽ നശിപ്പിക്കപ്പെട്ടുവെന്ന് ശ്രീ മോദി പറഞ്ഞു. “ഇത് പുതിയ ഇന്ത്യയാണ് - അപാരമായ ശക്തിയും പ്രതിരോധശേഷിയുമുള്ള ഇന്ത്യ”- അദ്ദേഹം പറഞ്ഞു.

 

വീര കുൻവർ സിങ്ങിന്റെ നാടാണ് ബിഹാർ എന്ന് അടിവരയിട്ട അദ്ദേഹം, ഇന്ത്യൻ സായുധ സേനയിലും അതിർത്തി സുരക്ഷാ സേനയിലും (ബിഎസ്എഫ്) സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ബിഹാറി യുവാക്കളുടെ സംഭാവനകൾ എടുത്തുകാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ ബിഎസ്എഫ് പ്രകടിപ്പിച്ച അസാധാരണമായ വീര്യവും അദമ്യമായ ധൈര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം അവരുടെ സമാനതകളില്ലാത്ത ധീരതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ തകർക്കാനാവാത്ത സുരക്ഷാ കവചമാണെന്നും, അവരുടെ പ്രഥമ കടമ ഭാരതമാതാവിന്റെ സംരക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 10 ന് അതിർത്തിയിൽ തന്റെ കടമ നിറവേറ്റുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ബിഎസ്എഫ് സബ് ഇൻസ്പെക്ടർ ശ്രീ ഇംതിയാസിന് ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, ബിഹാറിന്റെ ധീരനായ മകനോടുള്ള ആഴമായ ആദരം പ്രകടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പ്രകടിപ്പിച്ച ശക്തി അതിന്റെ ആവനാഴിയിൽ നിന്നുള്ള അമ്പ് മാത്രമാണെന്ന് അടിവരയിട്ടു പ്രധാനമന്ത്രി ബിഹാറിൽ നിന്നുള്ള തന്റെ പ്രസ്താവന ആവർത്തിച്ചു.

"അതിർത്തി കടന്നോ രാജ്യത്തിനകത്തോ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ ശത്രുക്കൾക്കെതിരെയുമാണ് ഇന്ത്യയുടെ പോരാട്ടം" - ശ്രീ മോദി പറഞ്ഞു? വർഷങ്ങളായി അക്രമാസക്തരും വിഘടനവാദികളുമായ ശക്തികളെ ഇല്ലാതാക്കിയത് എങ്ങനെ എന്നതിനു ബിഹാർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സാസാരാം, കൈമൂർ, സമീപ ജില്ലകൾ എന്നിവിടങ്ങളിലെ മുൻകാല സാഹചര്യങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു, ഒരുകാലത്ത് നക്സലിസം ഈ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നുവെന്നും തോക്കുകൾ ധരിച്ച, മുഖംമൂടി ധരിച്ച ഭീകരവാദികൾ ജനങ്ങൾക്ക് നിരന്തരമായ ഭീഷണിയായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു. ഗവണ്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, ആശുപത്രികളോ മൊബൈൽ ടവറുകളോ ഇല്ലാത്ത നക്സൽ ബാധിത ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് അവ പലപ്പോഴും എത്തിച്ചേർന്നില്ലെന്നും സ്കൂളുകൾ കത്തിച്ചതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. റോഡ് നിർമ്മാണ തൊഴിലാളികളെ പതിവായി ലക്ഷ്യം വയ്ക്കുകയും കൊല്ലുകയും ചെയ്തു. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനയിൽ ഈ ഘടകങ്ങൾക്ക് വിശ്വാസമില്ലെന്ന് ശ്രീ മോദി പറഞ്ഞു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും, നിതീഷ് കുമാർ വികസനത്തിനായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 2014 മുതൽ ഈ ദിശയിലുള്ള ശ്രമങ്ങൾ ഗണ്യമായി ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളെ അവരുടെ പ്രവർത്തനങ്ങൾക്ക് നിയമത്തിന് മുന്നിൽ കൊണ്ടുവന്നുവെന്നും യുവാക്കളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. 11 വർഷത്തെ ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങളുടെ ഫലങ്ങൾ ഇപ്പോൾ ദൃശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014 ന് മുമ്പ് ഇന്ത്യയിലെ 125 ലധികം ജില്ലകളെ നക്സലിസം ബാധിച്ചിരുന്നു. എന്നാൽ ഇന്ന് 18 ജില്ലകളെ മാത്രമേ ബാധിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ ഗവണ്മെന്റ് റോഡുകൾ മാത്രമല്ല, തൊഴിലവസരങ്ങളും ഒരുക്കുന്നു. മാവോയിസ്റ്റ് അക്രമം പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ല, ഗ്രാമങ്ങളിലുടനീളം തടസ്സമില്ലാത്ത സമാധാനം, സുരക്ഷ, വിദ്യാഭ്യാസം, വികസനം എന്നിവ ഉറപ്പാക്കും" - ശ്രീ മോദി സ്ഥിരീകരിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും മന്ദഗതിയിലായിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "ഭീകരത വീണ്ടും തലപൊക്കിയാൽ, ഇന്ത്യ അതിനെ ഒളിത്താവളത്തിൽ നിന്ന് പുറത്തെടുത്ത് ഉന്മൂലനം ചെയ്യും " എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

 

 സുരക്ഷയും സമാധാനവും വികസനത്തിന്റെ പുതിയ വഴികൾ തുറക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 'ജംഗിൾ രാജ്' ഗവണ്മെന്റിന്റെ പിന്മാറ്റം, ബിഹാറിന്റെ അഭിവൃദ്ധിയുടെ പാതയിലെ പുരോഗതി അടയാളപ്പെടുത്തിയെന്ന് എടുത്തുപറഞ്ഞു. തകർന്ന ഹൈവേകൾ, തകർന്ന റെയിൽവേകൾ, പരിമിതമായ വിമാനയാത്രാ സൗകര്യം എന്നിവയുടെ കാലം ഇപ്പോൾ പഴയകാല കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുകാലത്ത് ബിഹാറിൽ ഒരു വിമാനത്താവളം മാത്രമേ ഉണ്ടായിരുന്നുള്ളൂ; പട്‌ന. എന്നാൽ ഇന്ന് ദർഭംഗ വിമാനത്താവളം പ്രവർത്തനക്ഷമമാണെന്നും ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പട്‌ന വിമാനത്താവള ടെർമിനൽ നവീകരിക്കണമെന്ന ബിഹാറിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം എടുത്തുപറഞ്ഞു. ഈ ആവശ്യം ഇപ്പോൾ പൂർത്തീകരിച്ചുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം, ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ പ്രാപ്തമായ പട്‌ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ബിഹ്ട വിമാനത്താവളത്തിൽ ₹1,400 കോടി നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലുടനീളം നാലുവരി, ആറുവരി റോഡുകളുടെ വിപുലമായ വികസനം എടുത്തുകാട്ടി, പട്നയെ ബക്സറുമായി ബന്ധിപ്പിക്കുന്ന ഹൈവേകൾ, ഗയയെ ഡോഭിയുമായി ബന്ധിപ്പിക്കുന്ന, പട്നയെ ബോധ്ഗയയുമായി ബന്ധിപ്പിക്കുന്ന ഹൈവേകൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യപദ്ധതികളിലെ ദ്രുതഗതിയിലുള്ള പുരോഗതി ശ്രീ മോദി എടുത്തുപറഞ്ഞു. പട്ന-ആര-സാസാരാം ഗ്രീൻഫീൽഡ് ഇടനാഴിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, അവിടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു. ഗംഗ, സോൺ, ഗന്ധക്, കോസി തുടങ്ങിയ പ്രധാന നദികൾക്ക് കുറുകെയുള്ള പുതിയ പാലങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. ബിഹാറിന് പുതിയ അവസരങ്ങളും സാധ്യതകളും വളർത്തുന്നതിൽ അവയുടെ പങ്കിന് അദ്ദേഹം അടിവരയിട്ടു. ആയിരക്കണക്കിന് കോടി രൂപയുടെ ഈ പദ്ധതികൾ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ വിനോദസഞ്ചാരവും വ്യാപാരവും ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബിഹാറിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ച്, ബിഹറിൽ ലോകോത്തര വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുന്നതിനും മൂന്നിരട്ടിയാക്കുന്നതിനുമുള്ള പ്രക്രിയയെക്കുറിച്ചും ശ്രീ മോദി എടുത്തുപറഞ്ഞു. ഛപ്ര, മുസഫർപുർ, കട്ടിഹാർ തുടങ്ങിയ മേഖലകളിൽ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോൻ നഗറിനും ആൻഡലിനും ഇടയിൽ മൾട്ടി-ട്രാക്കിംഗ് പുരോഗമിക്കുകയാണെന്നും ഇത് ട്രെയിൻ ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയുടെ വളർന്നുവരുന്ന സമ്പർക്കസൗകര്യം തെളിയിക്കുംവിധത്തിൽ 100-ലധികം ട്രെയിനുകൾ ഇപ്പോൾ സാസാരാമിൽ നിർത്തുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ദീർഘകാല വെല്ലുവിളികൾ പരിഹരിക്കപ്പെടുമ്പോൾ തന്നെ, റെയിൽവേ ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ഈ വികസനങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബിഹാറിലെ റെയിൽവേ സംവിധാനം ആധുനികവൽക്കരിക്കുന്നതിന് ഉത്തരവാദികളായവർ വ്യക്തിപരമായ നേട്ടത്തിനായി നിയമന പ്രക്രിയകളെ ചൂഷണം ചെയ്തു. ജനങ്ങളുടെ അർഹമായ അവസരങ്ങൾ നിഷേധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് 'ജംഗിൾ രാജ്' നടത്തിയവരുടെ വഞ്ചനയ്ക്കും വ്യാജ വാഗ്ദാനങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ബിഹാറിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. വൈദ്യുതിയില്ലാതെ വികസനം അപൂർണമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, വ്യാവസായിക പുരോഗതിയും ജീവിതസൗകര്യവും വിശ്വസനീയമായ വൈദ്യുതി വിതരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഹാർ വൈദ്യുതി ഉൽപാദനത്തിൽ ഗണ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ നാലിരട്ടിയായി ബിഹാറിലെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നബിനഗറിൽ ₹30,000 കോടി നിക്ഷേപത്തിൽ പ്രധാന എൻ‌ടി‌പി‌സി വൈദ്യുതി പദ്ധതി നിർമ്മാണത്തിലാണെന്നും ഈ പദ്ധതി ബിഹാറിന് 1,500 മെഗാവാട്ട് വൈദ്യുതി നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബക്സറിലും പിർപൈന്തിയിലും പുതിയ താപവൈദ്യുത നിലയങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ബിഹാറിനെ ഭാവിയിൽ ഹരിതോർജത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിൽ, ഗവണ്മെന്റിന്റെ ശ്രദ്ധ എടുത്തുകാട്ടി, സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ്ജ സംരംഭങ്ങളുടെ ഭാഗമായി കജ്രയിൽ സൗരോർജ പാർക്ക് നിർമ്മിക്കുന്നത് ശ്രീ മോദി വിശദീകരിച്ചു. പിഎം-കുസും പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ നൽകുന്നുണ്ടെന്നും, പുനരുപയോഗ കാർഷിക ഫീഡറുകൾ കൃഷിയിടങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഇത് കാർഷിക ഉൽപ്പാദനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങളുടെ ഫലമായി, ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്നും, സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങൾക്കും, ദരിദ്രർക്കും, കർഷകർക്കും, ചെറുകിട വ്യവസായങ്ങൾക്കും വലിയ ദേശീയ-അന്തർദേശീയ വിപണികളുമായി ബന്ധപ്പെടാൻ കഴിയുന്നതിനാൽ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് ശ്രീ മോദി പഞ്ഞു. സംസ്ഥാനത്തെ പുതിയ നിക്ഷേപങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ബിഹാർ വ്യാവസായിക ഉച്ചകോടിയിൽ, സംസ്ഥാനത്ത് നിക്ഷേപിക്കാൻ ധാരാളം കമ്പനികൾ മുന്നോട്ടുവന്നത് അനുസ്മരിച്ച്, സംസ്ഥാനത്തിനുള്ളിലെ വ്യാവസായിക വളർച്ച തൊഴിൽ കുടിയേറ്റത്തിന്റെ ആവശ്യകത കുറയ്ക്കുകയും, ജനങ്ങൾക്കു വീടിനടുത്ത് തൊഴിൽ കണ്ടെത്താൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ദൂരത്തേക്ക് വിൽക്കാൻ പ്രാപ്തമാക്കി.  അതു കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഹാറിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ നിരന്തര ശ്രമങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, ബിഹാറിലെ 75 ലക്ഷത്തിലധികം കർഷകർക്ക് പിഎം-കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഖാന കൃഷി പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ബിഹാറിലെ മഖാനയ്ക്ക് ജിഐ ടാഗ് നൽകിയിട്ടുണ്ടെന്നും ഇത് മഖാന കർഷകർക്ക് വളരെയധികം ഗുണം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ ബിഹാറിൽ ഒരു ദേശീയ ഭക്ഷ്യ സംസ്‌കരണ സ്ഥാപനത്തിന്റെ പ്രഖ്യാപനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ്, നെല്ല് ഉൾപ്പെടെ 14 വിളകൾക്കുള്ള ഖാരിഫ് സീസണിലെ മിനിമം താങ്ങുവില (എംഎസ്‌പി) വർദ്ധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു, ഈ തീരുമാനം കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുകയും ഉയർന്ന വരുമാനത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

 

പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട്, ബിഹാറിനെ ഏറ്റവും കൂടുതൽ വഞ്ചിച്ചവർ ഇപ്പോൾ അധികാരം വീണ്ടെടുക്കാൻ സാമൂഹിക നീതിയെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ ഭരണകാലത്ത് ബിഹാറിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങൾ മെച്ചപ്പെട്ട ജീവിതം തേടി സംസ്ഥാനം വിട്ടുപോകാൻ നിർബന്ധിതരായി എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "പതിറ്റാണ്ടുകളായി, ബിഹാറിലെ ദലിതർ, പിന്നോക്ക വിഭാഗങ്ങൾ, ഗോത്ര സമൂഹങ്ങൾ എന്നിവർക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ പോലും ഇല്ലായിരുന്നു", പ്രധാനമന്ത്രി പറഞ്ഞു, ഈ സമൂഹങ്ങൾക്ക് ബാങ്കിംഗ് സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു, പലപ്പോഴും ബാങ്കുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു, അവർ ഭവനരഹിതരായി തുടർന്നു, ദശലക്ഷക്കണക്കിന് ആളുകൾ ശരിയായ പാർപ്പിടമില്ലാതെ ജീവിച്ചു. മുൻ സർക്കാരുകളുടെ കീഴിൽ ബിഹാറിലെ ജനങ്ങൾ സഹിച്ച കഷ്ടപ്പാടുകളും അനീതിയുമാണോ പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്ത സാമൂഹിക നീതിയെന്ന് അദ്ദേഹം ചോദിച്ചു. ഇതിനേക്കാൾ വലിയ അനീതി മറ്റൊന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ദലിതരുടെയും പിന്നോക്ക സമുദായങ്ങളുടെയും പോരാട്ടങ്ങളെ പ്രതിപക്ഷം ഒരിക്കലും ശരിക്കും പരിഗണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിഹാറിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നതിനുപകരം വിദേശ പ്രതിനിധികളെ കൊണ്ടുവന്ന് ബിഹാറിന്റെ ദാരിദ്ര്യം പ്രദർശിപ്പിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ദലിതർ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, പിന്നോക്ക സമുദായങ്ങൾ എന്നിവരുടെ തെറ്റായ പ്രവൃത്തികൾ കാരണം, ഈ വിഭാഗക്കാർ പ്രതിപക്ഷത്തിൽ നിന്ന് അകന്നുപോയതിനുശേഷം, സാമൂഹിക നീതി ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടി അതിന്റെ സ്വത്വം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തങ്ങളുടെ ഗവൺമെന്റിന്റെ കീഴിൽ ബിഹാറും രാജ്യവും സാമൂഹിക നീതിയുടെ ഒരു പുതിയ പ്രഭാതത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ദരിദ്രർക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗ്യരായ 100% ഗുണഭോക്താക്കൾക്കും ഈ ആനുകൂല്യങ്ങൾ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നാല് കോടി പുതിയ വീടുകൾ നിർമ്മിച്ചുവെന്നും 'ലഖ്പതി ദീദി' ('ലക്ഷാധിപതി സഹോദരികൾ') സംരംഭത്തിലൂടെ മൂന്ന് കോടി സ്ത്രീകളെ ശാക്തീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 12 കോടിയിലധികം വീടുകളിൽ ഇപ്പോൾ പൈപ്പ് വെള്ള കണക്ഷനുകൾ ഉണ്ടെന്നും ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 70 വയസ്സിനു മുകളിലുള്ള ഓരോ മുതിർന്ന പൗരനും 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സയ്ക്ക് അർഹതയുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ആവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിനായി എല്ലാ മാസവും സൗജന്യ റേഷൻ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "നമ്മുടെ ഗവൺമെന്റ് എല്ലാ ദരിദ്രരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ക്ഷേമവും ഉന്നമനവും ഉറപ്പാക്കിക്കൊണ്ട് അവർക്കൊപ്പം ഉറച്ചുനിൽക്കുന്നു", ശ്രീ മോദി സ്ഥിരീകരിച്ചു.

ഒരു ഗ്രാമമോ അർഹരായ കുടുംബമോ ക്ഷേമ പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കാഴ്ചപ്പാടോടെയാണ് ബിഹാർ ഡോ. ഭീംറാവു അംബേദ്കർ സമഗ്ര സേവാ അഭിയാൻ ആരംഭിച്ചത് എന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ കാമ്പെയ്‌നിന്റെ കീഴിൽ, 22 അവശ്യ പദ്ധതികളിലൂടെ ഗ്രാമങ്ങളിലും സമൂഹങ്ങളിലും സർക്കാർ ഒരേസമയം എത്തിച്ചേരുന്നുണ്ടെന്നും ദലിതർ, മഹാദളിതർ, പിന്നാക്ക വിഭാഗങ്ങൾ, ദരിദ്രർ എന്നിവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇതുവരെ 30,000-ത്തിലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ആളുകളെ ഈ കാമ്പെയ്‌നുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുമ്പോൾ, വിവേചനവും അഴിമതിയും ഇല്ലാതാകുമെന്നും സാമൂഹിക നീതിയുടെ യഥാർത്ഥ രൂപമായ ഒരു സമീപനമായി അത് സ്ഥിരീകരിക്കപ്പെടുമെന്നും അദ്ദേഹം അടിവരയിട്ടു.

 

ബിഹാറിനെ, ബാബാ സാഹിബ് അംബേദ്കർ, കർപൂരി താക്കൂർ, ബാബു ജഗ്ജീവൻ റാം, ജയപ്രകാശ് നാരായണൻ എന്നിവർ വിഭാവനം ചെയ്ത തരത്തിലെ ബിഹാറാക്കി മാറ്റുക എന്ന ദർശനത്തിന് അടിവരയിട്ടുകൊണ്ട്, ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം വികസിത ഇന്ത്യയ്ക്ക് സംഭാവന നൽകുന്ന ഒരു വികസിത ബിഹാറാണെന്ന് ശ്രീ മോദി പറഞ്ഞു. ബിഹാർ പുരോഗമിക്കുമ്പോഴെല്ലാം, ഇന്ത്യ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ഒരുമിച്ച് വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു, ഈ വികസന സംരംഭങ്ങൾക്ക് ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ നിത്യാനന്ദ് റായ്, ശ്രീ സതീഷ് ചന്ദ്ര ദുബെ, ഡോ. രാജ് ഭൂഷൺ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, ഔറംഗാബാദ് ജില്ലയിലെ നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്ട്, സ്റ്റേജ്-II (3x800 മെഗാവാട്ട്) ന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 29,930 കോടി രൂപയിലധികം ചെലവ് വരുന്ന ഈ പദ്ധതി ബിഹാറിനും കിഴക്കൻ ഇന്ത്യയ്ക്കും ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇത് വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിൽ താങ്ങാനാവുന്ന വിലയിൽ വൈദ്യുതി നൽകുകയും ചെയ്യും.

മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾക്കും കണക്റ്റിവിറ്റിക്കും വലിയ പ്രോത്സാഹനമായി, NH-119A യിലെ പട്‌ന-അറ-സസാരം ഭാഗത്തിന്റെ നാലുവരി പാത, വാരണാസി-റാഞ്ചി-കൊൽക്കത്ത ഹൈവേയുടെ (NH-319B) ആറ് വരി പാത, രാംനഗർ-കാച്ചി ദർഗ സ്ട്രെച്ച് (NH-119D) എന്നിവയുൾപ്പെടെ വിവിധ റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.കൂടാതെ  ബക്‌സറിനും ഭരൗളിക്കും ഇടയിൽ പുതിയ ഗംഗാ പാലത്തിന്റെ നിർമ്മാണത്തിനും അദ്ദേഹം തുടക്കം കുറിച്ചു. വ്യാപാര, പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്ത് സുഗമമായ അതിവേഗ ഇടനാഴികൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികൾ വഴിയൊരുക്കും. ഏകദേശം 5,520 കോടി രൂപ വിലമതിക്കുന്ന NH-22 ലെ പട്‌ന-ഗയ-ദോഭി സെക്ഷന്റെ നാല് വരി പാതകളും,എൻഎച്ച് - 27 ൽ പ്പെടുന്ന  ഗോപാൽഗഞ്ച് ടൗണിലെ എലിവേറ്റഡ് ഹൈവേയുടെ നാല് വാരി പാതയും, ഗ്രേഡ് മെച്ചപ്പെടുത്തലുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

രാജ്യത്തുടനീളമുള്ള റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, 1330 കോടിയിലധികം രൂപ വിലമതിക്കുന്ന സോൻ നഗർ - മുഹമ്മദ് ഗഞ്ച് വരെയുള്ള മൂന്നാമത്തെ റെയിൽ പാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Semiconductors to clean energy: Inside PM Modi’s high-profile meeting with 16 Dutch CEOs in The Hague

Media Coverage

Semiconductors to clean energy: Inside PM Modi’s high-profile meeting with 16 Dutch CEOs in The Hague
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister and Prime Minster of Sweden exchange special gifts celebrating the shared cultural legacy of Rabindranath Tagore
May 17, 2026

The Prime Minister of Sweden, H.E. Mr. Ulf Kristersson and Prime Minister Shri Narendra Modi exchanged special commemorative gifts to celebrate the legacy of Nobel Laureate Gurudev Rabindranath Tagore.

The gift from Prime Minister Kristersson comprised a box containing two replicas of hand-written epigrams by Gurudev Rabindranath Tagore, accompanied by a small explanatory text and a photograph of Gurudev Tagore taken in 1921 during his visit to Uppsala University. The originals, recently discovered in the Swedish National Archives, were created by Gurudev Tagore during his visits to Sweden in 1921 and 1926.

Prime Minister Modi presented to Prime Minster Kristersson a set of collected works of Rabindranath Tagore, along with a specially handcrafted bag from Shantiniketan with motifs that Gurudev chose to empower local artisans. The bag symbolizes Tagore’s philosophy that art is not meant to be confined to galleries, but to breathe life into everyday objects, bridging the gap between the intellectual and the functional.

Although Gurudev Tagore could not travel to Sweden in 1913 to receive the Nobel Prize, he was received by King Gustav V when he visited Sweden in 1921. These gifts symbolize the shared cultural and intellectual heritage between India and Sweden, and pay tribute to the enduring legacy of Rabindranath Tagore. The exchange of gifts also coincides with the centenary of Gurudev’s historic visit to Sweden in 1926.