പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ മധുരയിൽ 4,400 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. പുണ്യനഗരമായ മധുരയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, തമിഴ്‌നാടിന്റെ വികസന യാത്രയിലെ അഭിമാനകരമായ അധ്യായമാണ് ഇന്നത്തെ ദിവസമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് അടിസ്ഥാനപരമായി ജനങ്ങളെ ശാക്തീകരിക്കുന്നതിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കർഷകർക്ക് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ മികച്ച റോഡുകൾ, തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്ര, വ്യവസായങ്ങൾക്കു വേഗത്തിലുള്ള ഗതാഗതം എന്നിവയാണ് ഈ വികസനങ്ങളിലൂടെ അർത്ഥമാക്കുന്നത്” - ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ തമിഴ്‌നാട്ടിലെ ഹൈവേ ശൃംഖലയിൽ ഇന്ത്യാഗവണ്മെന്റ് ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, 2014 മുതൽ നാലായിരത്തിലധികം കിലോമീറ്റർ ദേശീയപാതകൾ നിർമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. തീരദേശ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും കരുത്ത് പകരുന്നതിനായി 2,100 കോടി രൂപയിലധികം നിക്ഷേപമുള്ള മരക്കാനം-പുതുച്ചേരി സെക്ഷൻ നാലുവരിയാക്കുന്ന പദ്ധതിയുടെയും, പരമകുടി-രാമനാഥപുരം പാത നാലുവരിയാക്കുന്ന പദ്ധതിയുടെയും തറക്കല്ലിടൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 1,800 കോടി രൂപയിലധികം നിക്ഷേപമുള്ള രണ്ടാമത്തെ പദ്ധതി, രാമേശ്വരം, ധനുഷ്കോടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഗണ്യമായി വർധിപ്പിക്കും. ഇത് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം കാർഷിക-സമുദ്ര ഉൽപ്പന്നങ്ങളുടെ വേഗത്തിലുള്ള നീക്കം ഉറപ്പാക്കുകയും ചെയ്യും.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ റെയിൽവേ ചരിത്രപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അത് ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ ഗതാഗത സംവിധാനമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഈ മാറ്റം തമിഴ്‌നാട്ടിൽ സവിശേഷമായി പ്രകടമാണ്. നിലവിലെ ഗവണ്മെന്റ് ചുമതലയേറ്റ ശേഷം റെയിൽവേ ബജറ്റ് വിഹിതത്തിൽ ഏകദേശം ഒൻപത് മടങ്ങ് വർധന ഉണ്ടായിട്ടുണ്ട്” - ശ്രീ മോദി പറഞ്ഞു. 2009-നും 2014-നും ഇടയിൽ ശരാശരി വാർഷിക വിഹിതം 880 കോടി രൂപയായിരുന്നുവെങ്കിൽ, 2026–27 വർഷത്തിൽ ഇത് 7,600 കോടി രൂപയായി ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 1,300 കിലോമീറ്ററിലധികം പുതിയ ട്രാക്കുകൾ സ്ഥാപിച്ചതായും 97% വൈദ്യുതീകരണം കൈവരിച്ചതായും നൂറുകണക്കിന് ഫ്ലൈഓവറുകളും അടിപ്പാതകളും സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തിയതായും അദ്ദേഹം വിശദീകരിച്ചു. ഒരു പ്രധാന നാഴികക്കല്ല് അനുസ്മരിച്ച്, കഴിഞ്ഞ വർഷം പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് തന്റെ സൗഭാഗ്യമായി പ്രധാനമന്ത്രി പരാമർശിച്ചു.

നിലവിൽ 9 വന്ദേ ഭാരത് ട്രെയിനുകളും 9 അമൃത് ഭാരത് ട്രെയിനുകളും തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി സേവനം നടത്തുന്നുണ്ടെന്നും ഇവയുടെ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഉൽപ്പാദനം നടത്തുന്നതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 'മേക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, “ഇത് സ്വയംപര്യാപ്തതയ്ക്ക് കരുത്ത് പകരുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു” എന്ന് വ്യക്തമാക്കി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ, സൗകര്യം, പ്രവേശനക്ഷമത, പ്രാദേശിക സവിശേഷതകൾ എന്നിവ സമന്വയിപ്പിച്ച്, സംസ്ഥാനത്തെ എഴുപത്തിയേഴ് റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു വരികയാണെന്നും പുനർവികസിപ്പിച്ച എട്ട് സ്റ്റേഷനുകൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണെന്നും ശ്രീ മോദി പറഞ്ഞു. ചെന്നൈ ബീച്ച്-ചെന്നൈ എഗ്മൂർ നാലാം പാത സമർപ്പിക്കുന്നത് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭകോണം, യേർക്കാട്, വെല്ലൂർ എന്നിവിടങ്ങളിൽ ആകാശവാണിയുടെ പുതിയ എഫ്എം റിലേ ട്രാൻസ്മിറ്ററുകൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഈ റേഡിയോ സ്റ്റേഷനുകൾ ജനസേവനത്തിനായി സമർപ്പിച്ചു.

കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് തമിഴ്‌നാടിനായുള്ള അടിസ്ഥാനസൗകര്യ വികസന ഫണ്ട് മൂന്നിരട്ടിയായതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2026-ലെ കേന്ദ്ര ബജറ്റിലും സംസ്ഥാനത്തിന് നൽകുന്ന ഈ ശക്തമായ പരിഗണന തുടരുന്നുവെന്ന് അദ്ദേഹം കുറിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ബംഗളൂരു-ചെന്നൈ, ചെന്നൈ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴികളെക്കുറിച്ചുള്ള നിർദേശങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൂടാതെ, “അത്യാധുനിക നിർമാണം, ഗവേഷണം, സാങ്കേതിക വിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള ‘അപൂർവ ധാതു ഇടനാഴികളിൽ’ തമിഴ്‌നാടിനെയും ബജറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്” എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിന് സമ്പന്നമായ ചരിത്രവും പൈതൃകവുമുണ്ടെന്ന് പരാമർശിച്ച പ്രധാനമന്ത്രി, ആദിച്ചനല്ലൂർ പോലുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങൾ ആഗോള പൈതൃക കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പുലിക്കട്ട് തടാകത്തിനും പൊതിഗൈ മലയ്ക്കും ചുറ്റുമുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികൾ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ മോദി കുറിച്ചു.

തമിഴ്‌നാടിന് സമ്പന്നമായ ചരിത്രവും പൈതൃകവും ഉണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ആദിച്ചനല്ലൂർ പോലുള്ള ചരിത്ര സ്ഥലങ്ങളെ ആഗോള പൈതൃക കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പുലിക്കട്ട് തടാകത്തിനും പോധിഗൈ മലായിക്കും ചുറ്റുമുള്ള ഇക്കോടൂറിസം സംരംഭങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പ്രകൃതി പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി ഏകദേശം ഇരുന്നൂറോളം വ്യാവസായിക ക്ലസ്റ്ററുകൾ കണ്ടെത്തി പിന്തുണയ്ക്കുമെന്നും അദ്ദേഹം പരാമർശിച്ചു. നിരവധി വ്യവസായങ്ങൾക്ക് തമിഴ്‌നാട് വേദിയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ പദ്ധതി പ്രാദേശിക യുവാക്കൾക്ക് ഗണ്യമായി പ്രയോജനം ചെയ്യുമെന്ന് പറഞ്ഞു.
2047-ഓടെ വികസിത രാഷ്ട്രം കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരനും പ്രചോദിതരാണെന്നും രാജ്യത്തിന്റെ വിധി നിർണയിക്കുന്നതിൽ തമിഴ്‌നാട് നിർണായക പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും സംസ്ഥാനത്തിന്റെ പുരോഗതിക്കും കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. "വികസിത ഇന്ത്യക്കായി വികസിത തമിഴ്‌നാട് എന്നതാണ് നമ്മുടെ കൂട്ടായ ലക്ഷ്യം" - അദ്ദേഹം ഉപസംഹരിച്ചു.


