കേരളത്തിന്റെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റിയിലൂടെയും തിരുവനന്തപുരത്തെ ഒരു പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങളിലൂടെയും ഇന്ന് പുതിയ വേഗത കൈവന്നിരിക്കുകയാണ്: പ്രധാനമന്ത്രി
ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഒരു പ്രധാന രാജ്യവ്യാപക പദ്ധതിക്ക് ഇന്ന് കേരളത്തിൽ തുടക്കമായിരിക്കുന്നു; തെരുവ് കച്ചവടക്കാർക്കും വഴിയോര കച്ചവടക്കാർക്കും നടപ്പാതകളിൽ ജോലി ചെയ്യുന്നവർക്കും ഗുണകരമാകുന്ന പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു: പ്രധാനമന്ത്രി
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ നഗരങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു; കഴിഞ്ഞ 11 വർഷത്തിനിടയിൽ കേന്ദ്ര ​ഗവൺമെന്റ് നഗര അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ നിക്ഷേപമാണ് നടത്തിയത്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കേരളത്തിന്റെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ഇന്ന് പുതിയ വേഗത കൈവന്നതായി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. കേരളത്തിലെ റെയിൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഒരു പ്രധാന രാജ്യവ്യാപക സംരംഭത്തിന് പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് ലോഞ്ചിലൂടെ കേരളത്തിൽ നിന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള തെരുവ് കച്ചവടക്കാർക്കും വഴിയോര കച്ചവടക്കാർക്കും നടപ്പാതകളിൽ ജോലി ചെയ്യുന്നവർക്കും ഗുണകരമാകുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ വികസന-തൊഴിൽദായക സംരംഭങ്ങളിൽ കേരളത്തിലെ ജനങ്ങളെയും രാജ്യത്തെ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമത്തിൽ ഇന്ന് രാജ്യം മുഴുവൻ ഒറ്റക്കെട്ടാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഈ ദൗത്യത്തിൽ നഗരങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും കഴിഞ്ഞ 11 വർഷമായി കേന്ദ്ര ​ഗവൺമെന്റ് നഗര അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. നഗരങ്ങളിൽ താമസിക്കുന്ന ദരിദ്ര കുടുംബങ്ങൾക്കായി കേന്ദ്ര ഗവൺമെന്റ് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചുനൽകി, ഇതിൽ നഗരങ്ങളിലെ പാവപ്പെട്ടവർക്കായി നിർമ്മിച്ച 1 കോടിയിലധികം വീടുകളും ഉൾപ്പെടുന്നു. കേരളത്തിൽ മാത്രം ഏകദേശം 1.25 ലക്ഷം നഗര ദരിദ്ര കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ദരിദ്ര കുടുംബങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനായി പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന ആരംഭിച്ച കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആയുഷ്മാൻ ഭാരതിന് കീഴിൽ പാവപ്പെട്ട പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നുണ്ടെന്നും സ്ത്രീകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ മാതൃവന്ദന യോജന പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് കേന്ദ്ര ​ഗവൺമെന്റ് ഒഴിവാക്കിയെന്നും ഇത് കേരളത്തിലെ മധ്യവർഗത്തിനും ശമ്പളക്കാർക്കും വലിയ ഗുണം ചെയ്തെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടയിൽ കോടിക്കണക്കിന് പൗരന്മാരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന് വലിയ തോതിലുള്ള ശ്രമം നടന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇപ്പോൾ പാവപ്പെട്ടവർക്കും പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കും ഒബിസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും എളുപ്പത്തിൽ ബാങ്ക് വായ്പകൾ ലഭ്യമാകുന്നുണ്ടെന്നും അവർക്ക് ഈട് ഇല്ലാത്തപ്പോൾ കേന്ദ്ര ഗവൺമെന്റ് തന്നെ അവരുടെ ഗ്യാരണ്ടിയായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

 

മുമ്പ് ഉയർന്ന പലിശയ്ക്ക് നൂറു രൂപ പോലും കടം വാങ്ങാൻ ബുദ്ധിമുട്ടിയിരുന്ന തെരുവ് കച്ചവടക്കാരുടെ അവസ്ഥ പിഎം സ്വാനിധി പദ്ധതിയിലൂടെ മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാർക്ക് ആദ്യമായി ബാങ്കുകളിൽ നിന്ന് വായ്പ ലഭിച്ചുവെന്നും ഇത് അവർക്ക് വലിയ പിന്തുണയും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും നൽകിയെന്നും ശ്രീ മോദി അടിവരയിട്ടു.

തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകിക്കൊണ്ട് ഇന്ത്യാ ഗവൺമെന്റ് ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കേരളത്തിലെ 10,000 ഗുണഭോക്താക്കൾക്കും തിരുവനന്തപുരത്തെ 600-ലധികം ഗുണഭോക്താക്കൾക്കും ഉൾപ്പെടെ പിഎം സ്വാനിധി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് സമ്പന്നർക്ക് മാത്രമേ ക്രെഡിറ്റ് കാർഡുകൾ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ തെരുവ് കച്ചവടക്കാർക്കും സ്വാനിധി ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.

കണക്റ്റിവിറ്റി, ശാസ്ത്ര-നൂതനാശയങ്ങൾ, ആരോഗ്യം എന്നീ മേഖലകളിൽ കേന്ദ്ര ​ഗവൺമെന്റ് വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കേരളത്തിൽ സിഎസ്ഐആർ (CSIR) ഇന്നൊവേഷൻ ഹബ്ബിന്റെ ഉദ്ഘാടനവും മെഡിക്കൽ കോളേജിൽ റേഡിയോ സർജറി സെന്ററിന്റെ ഉദ്ഘാടനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേരളത്തെ ശാസ്ത്രത്തിന്റെയും നൂതനാശയത്തി‌ന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഹബ്ബായി മാറ്റാൻ സഹായിക്കും.

 

അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ കേരളത്തിന്റെ റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെട്ടതായും ഇത് യാത്രാ സൗകര്യം വർദ്ധിപ്പിക്കുകയും ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂരിനും തൃശ്ശൂരിനും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ തീർത്ഥാടകരുടെ യാത്ര സുഗമമാക്കും. ഈ പദ്ധതികളെല്ലാം കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്നും വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വികസിത കേരളം അനിവാര്യമാണെന്നും കേന്ദ്ര ​ഗവൺമെന്റ് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു. എല്ലാവർക്കും ഒരിക്കൽ കൂടി അദ്ദേഹം ആശംസകൾ നേർന്നു.

കേരളാ ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ ശ്രീ വി സോമണ്ണ, ശ്രീ ജോർജ് കുര്യൻ, തിരുവനന്തപുരം മേയർ ശ്രീ വി വി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

റെയിൽ കണക്റ്റിവിറ്റി, നഗര ഉപജീവനമാർഗ്ഗങ്ങൾ, ശാസ്ത്ര-നൂതനാശയങ്ങൾ, പൗരകേന്ദ്രീകൃത സേവനങ്ങൾ, നൂതന ആരോഗ്യ പരിരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ, സമഗ്ര വളർച്ചയ്ക്കും സാങ്കേതിക മുന്നേറ്റത്തിനും പൗരന്മാരുടെ മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു.

റെയിൽ കണക്റ്റിവിറ്റിക്ക് വലിയ ഊർജ്ജം നൽകിക്കൊണ്ട് പ്രധാനമന്ത്രി മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാല് പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-ചാർളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സർവീസുകൾ ആരംഭിക്കുന്നത് കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള ദീർഘദൂര-പ്രാദേശിക ബന്ധം ഗണ്യമായി വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതവും സമയബന്ധിതവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. മെച്ചപ്പെട്ട കണക്റ്റിവിറ്റി ഈ മേഖലയിലെ ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് ശക്തമായ ഉത്തേജനം നൽകും.

 

നഗര ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, തെരുവ് കച്ചവടക്കാർക്കായുള്ള സാമ്പത്തിക ഉൾപ്പെടുത്തലിന്റെ അടുത്ത ഘട്ടം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. യുപിഐ-ലിങ്ക്ഡ്, പലിശരഹിത റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യം തൽക്ഷണ പണലഭ്യത നൽകുകയും ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും ഗുണഭോക്താക്കളെ ഔദ്യോഗിക ക്രെഡിറ്റ് ഹിസ്റ്ററി കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും. കേരളത്തിലെ തെരുവ് കച്ചവടക്കാർ ഉൾപ്പെടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി പിഎം സ്വാനിധി വായ്പകൾ വിതരണം ചെയ്തു. 2020-ൽ ആരംഭിച്ചത് മുതൽ പിഎം സ്വാനിധി പദ്ധതി ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ഔദ്യോഗിക ക്രെഡിറ്റ് സംവിധാനത്തിലേക്ക് ആദ്യമായി പ്രവേശനം നൽകുകയും നഗരങ്ങളിലെ അനൗപചാരിക തൊഴിലാളികളുടെ ദാരിദ്ര്യ നിർമാർജനത്തിലും ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

ശാസ്ത്ര-സാങ്കേതിക മേഖലയിൽ തിരുവനന്തപുരത്തെ സിഎസ്ഐആർ-എൻഐഐഎസ്ടി (CSIR-NIIST) ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ലൈഫ് സയൻസസ്, ബയോ-ഇക്കണോമി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഹബ്ബ് ആയുർവേദം പോലുള്ള പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ ആധുനിക ബയോടെക്നോളജി, സുസ്ഥിര പാക്കേജിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയുമായി സംയോജിപ്പിക്കും. കൂടാതെ സ്റ്റാർട്ടപ്പ് രൂപീകരണം, സാങ്കേതിക വിദ്യാ കൈമാറ്റം, ആഗോള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗവേഷണങ്ങളെ വിപണിക്ക് അനുയോജ്യമായ പരിഹാരങ്ങളായും സംരംഭങ്ങളായും മാറ്റുന്നതിനുള്ള വേദിയായി ഇത് പ്രവർത്തിക്കും.

ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതും സന്ദർശനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അത്യാധുനിക റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ സൗകര്യം സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യങ്ങൾക്ക് അതീവ കൃത്യതയോടെയുള്ള ചികിത്സ നൽകുകയും പ്രാദേശിക ആരോഗ്യ സേവനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.

തിരുവനന്തപുരത്ത് പൂജപ്പുരയിൽ പുതുതായി നിർമ്മിച്ച ഹെഡ് പോസ്റ്റ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ഈ ഓഫീസ് തപാൽ, ബാങ്കിംഗ്, ഇൻഷുറൻസ്, ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ നൽകിക്കൊണ്ട് പൗരകേന്ദ്രീകൃത സേവന വിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era

Media Coverage

India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares moments from his metro journey to and from the SRCC programme
September 05, 2026

Prime Minister Shri Narendra Modi today shared glimpses of his metro journey while traveling to and from the SRCC programme.

In a post on X, the Prime Minister shared:

"Metro moments…

On the way to the SRCC programme and back."