ജനുവരി 26നു ശേഷവും യാത്ര തുടരും
“യാത്രയുടെ വികസനരഥം വിശ്വാസരഥമായി മാറി; ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഏവർക്കും വിശ്വാസമുണ്ട്”
“എല്ലാവരും കൈയൊഴിഞ്ഞവരെ മോദി ആരാധിക്കുകയും വിലമതിക്കുകയും ചെയ്യുന്നു”
“ഏതറ്റംവരെയും എത്തിച്ചേരുന്നതിനുള്ള മികച്ച മാധ്യമമാണ് വിബിഎസ്‌വൈ” “ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ട്രാൻസ്ജെൻഡർമാർക്കു കരുതലേകുന്നത്”
“ഗവണ്‍മെന്റിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും എല്ലായിടത്തും ദൃശ്യമാണ്”
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ ആശയവിനിമയം നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ ആശയവിനിമയം നടത്തി.

രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ രണ്ടുമാസം പൂര്‍ത്തിയാക്കിയ കാര്യം ചടങ്ങില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, യാത്രയുടെ വികസനരഥം വിശ്വാസരഥമായി മാറിയെന്നും ആരും ഒഴി‌വാക്കപ്പെടില്ലെന്ന വിശ്വാസമുണ്ടെന്നും പറഞ്ഞു. ഗുണഭോക്താക്കള്‍ക്കിടയിലെ വലിയ ഉത്സാഹവും ആവശ്യവും കണക്കിലെടുത്ത്, വിബിഎസ്‌വൈ ജനുവരി 26നുശേഷം ഫെബ്രുവരിവരെ നീട്ടാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നല്‍കി.

നവംബര്‍ 15ന് ഭഗവാന്‍ ബിര്‍സ മുണ്ഡയുടെ അനുഗ്രഹത്തോടെ ആരംഭിച്ച യാത്ര ജനകീയ പ്രസ്ഥാനമായി മാറുകയും, ഇതുവരെ 15 കോടി ജനങ്ങള്‍ ഈ യാത്രയില്‍ ചേരുകയും, ഏകദേശം 80 ശതമാനം പഞ്ചായത്തുകളിലേക്ക് എത്തുകയും ചെയ്തു. “‘വികാസ് ഭാരത് സങ്കൽപ്പ് യാത്ര’യുടെ പ്രധാന ലക്ഷ്യം ഏതെങ്കിലും കാരണത്താല്‍ ഇതുവരെ ഗവണ്‍മെന്റ് പദ്ധതികള്‍ ലഭിക്കാത്തവരിലേക്ക് എത്തിച്ചേരുക എന്നതായിരുന്നു. എല്ലാവരും അവഗണിക്കുന്ന അത്തരം ജനങ്ങളെ മോദി ആരാധിക്കുകയും വിലമതിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

 

‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യെ ഏതറ്റംവരെയും എത്തിച്ചേരുന്നതിനുള്ള മികച്ച മാധ്യമമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, യാത്രയ്ക്കിടെ 4 കോടിയിലധികം ആരോഗ്യ പരിശോധനകളും, 2.5 കോടി ക്ഷയരോഗ പരിശോധനയും 50 ലക്ഷം അരിവാള്‍കോശ രോഗനിർണയവും നടത്തിയതായി അറിയിച്ചു. 50 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍, 33 ലക്ഷം പുതിയ പിഎം കിസാന്‍ ഗുണഭോക്താക്കള്‍, 25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, 25 ലക്ഷം സൗജന്യ പാചകവാതക കണക്ഷനുകള്‍, 10 ലക്ഷം പുതിയ സ്വനിധി അപേക്ഷകള്‍ എന്നിവ യാത്രയ്ക്കിടെ ഇതുവരെ കൈവരിച്ചിട്ടുണ്ട്. ഇവ ആര്‍ക്കെങ്കിലും വെറും കണക്കുകളായിരിക്കാം, എന്നാല്‍ തനിക്ക് ഓരോ സംഖ്യയും ഓരോ ജീവിതമാണ്. ഇതുവരെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ഓരോരുത്തരുടെയും ജീവിതം – പ്രധാനമന്ത്രി പറഞ്ഞു.

ബഹുതല ദാരിദ്ര്യം സംബന്ധിച്ച പുതിയ റിപ്പോർട്ട് പ്രധാനമന്ത്രി പരാമർശിച്ചു. കഴിഞ്ഞ 9 വർഷത്തെ ഗവണ്മെന്റിന്റെ ശ്രമഫലമായി 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറിയതായി പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനിടയിൽ, നമ്മുടെ ഗവണ്മെന്റ് സുതാര്യമായ സംവിധാനം സൃഷ്ടിക്കുകയും ആത്മാർഥ ശ്രമങ്ങൾ നടത്തുകയും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്ത രീതി, അസാധ്യമായതുപോലും സാധ്യമാക്കി” - അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ആവാസ് യോജനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതു വിശദീകരിച്ചത്. പദ്ധതിയിൽ നാലുകോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകി. ഇതിൽ 70 ശതമാനവും സ്ത്രീകളുടെ പേരിലാണു രജിസ്റ്റർ ചെയ്തത്. ഇതു ദാരിദ്ര്യത്തെ നേരിടുക മാത്രമല്ല; സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തു. വീടുകളുടെ വലിപ്പം വർധിപ്പിക്കുകയും നിർമാണത്തിൽ ജനങ്ങളുടെ ഇഷ്ടങ്ങൾ മാനിക്കുകയും ചെയ്തു. നിർമാണവേഗത 300 ദിവസം എന്നതിൽനിന്ന് 100 ദിവസമാക്കി. “ഇതിനർഥം നാം മുമ്പത്തേതിനേക്കാൾ മൂന്നിരട്ടി വേഗത്തിൽ ഉറപ്പുള്ള വീടുകൾ നിർമിക്കുകയും പാവപ്പെട്ടവർക്കു നൽകുകയും ചെയ്യുന്നു എന്നാണ്. രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കുന്നതിൽ ഇത്തരം ശ്രമങ്ങൾ വലിയ പങ്കുവഹിച്ചു” - അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാൻസ്ജെൻഡറുകൾക്കായുള്ള ഗവണ്മെന്റിന്റെ നയങ്ങൾ ഉദാഹരണമാക്കി, നിരാലംബർക്കു മുൻഗണന നൽകുന്ന സമീപനം പ്രധാനമന്ത്രി വിശദീകരിച്ചു. “ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഇതാദ്യമായി ആശങ്കപ്പെടുകയും അവരുടെ ജീവിതം സുഗമമാക്കുന്നതിന് മുൻഗണന നൽകുകയും ചെയ്തതു ഞങ്ങളുടെ ഈ ഗവണ്മെന്റാണ്. 2019ൽ, ട്രാൻസ്‌ജെൻഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം നമ്മുടെ ഗവണ്മെന്റ് നടപ്പാക്കി. ഇത് ട്രാൻസ്‌ജെൻഡർമാർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ സഹായിച്ചു. മാത്രമല്ല, അവരോടുള്ള വിവേചനം അവസാനിപ്പിക്കുകയും ചെയ്തു. ഗവണ്മെന്റ് ആയിരക്കണക്കിനുപേർക്ക് ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ സർട്ടിഫിക്കറ്റും നൽകി” - അദ്ദേഹം പറഞ്ഞു.

 

“ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന്, ജനങ്ങളുടെ വിശ്വാസവും ഗവണ്മെന്റിലുള്ള വിശ്വാസവും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള അവരുടെ ദൃഢനിശ്ചയവും എല്ലായിടത്തും ദൃശ്യമാണ്” - പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക കരുതൽ ആവശ്യമായ ഗോത്രവർഗ വിഭാഗങ്ങളുമായുള്ള സമീപകാല ഇടപഴകൽ പരാമർശിച്ച പ്രധാനമന്ത്രി, ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെപ്പോലും ഗോത്രവർഗ വനിതകളുടെ ഉദ്യമങ്ങൾ അനുസ്മരിക്കുകയും അവകാശങ്ങൾ നേടിയെടുക്കാൻ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയും ചെയ്തു. സ്വയംസഹായസംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഈ സംഘങ്ങളെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഈടുരഹിത വായ്പയുടെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി വർധിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചു. പുതിയ വ്യവസായങ്ങൾക്കായി 8 ലക്ഷം കോടി രൂപയിലധികം സഹായം അവർക്കു ലഭിച്ചു. 3 കോടി വനിതകൾ സ്ത്രീകർഷകരായി ശാക്തീകരിക്കപ്പെടുന്നതിനെക്കുറിച്ചും 2 കോടി ലക്ഷപതി ദീദിമാരെയും നമോ ഡ്രോൺ ദീദിമാരെയും സൃഷ്ടിക്കുന്ന പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ആയിരത്തിലധികം നമോ ഡ്രോൺ ദീദിമാർ പരിശീലനം പൂർത്തിയാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ മുൻഗണനയെക്കുറിച്ച് പരാമർശിക്കവേ, ചെറുകിട കർഷകർക്കു കരുത്തേകുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി വിശദീകരിച്ചു. 10,000 എഫ്‌പിഒകളിൽ 8000 എണ്ണം ഇതിനകം നിലവിൽവന്നെന്നും കുളമ്പുരോഗത്തിനുള്ള 50 കോടി പ്രതിരാധകുത്തിവയ്പുകൾ പാലുൽപ്പാദനത്തിൽ 50 ശതമാനം വർധനയ്ക്കു കാരണമായെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യാത്രയ്ക്കിടെ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചതായും കായികതാരങ്ങളെ ആദരിച്ചതായും പറഞ്ഞു. യുവാക്കൾ ‘മൈ ഭാരത്’ പോർട്ടലിൽ സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 2047-ഓടെ വികസിത ഭാരതം എന്ന ദേശീയ പ്രതിജ്ഞ ആവർത്തിച്ചുകൊണ്ടാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

 

പശ്ചാത്തലം

2023 നവംബർ 15നാണു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ ആരംഭിച്ചത്. അതിനുശേഷം, രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്താറുണ്ട്. വിദൂരദൃശ്യസംവിധാനത്തിലൂടെ അഞ്ചുതവണ (നവംബർ 30, ഡിസംബർ 9, ഡിസംബർ 16, ഡിസംബർ 27, 2024 ജനുവരി 8) ആശയവിനിമയം നടത്തി. കഴിഞ്ഞ മാസം വാരാണസി സന്ദർശിച്ച പ്രധാനമന്ത്രി തുടർച്ചയായി രണ്ടുദിവസം (ഡിസംബർ 17നും 18നും) ‘വികസിത് ഭാരത് സങ്കൽപ്പ് യാത്രാ’ ഗുണഭോക്താക്കളുമായി നേരിട്ടു സംവദിച്ചു.

ലക്ഷ്യമിടുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും പദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, ഗവണ്മെന്റിന്റെ മുൻനിരപദ്ധതികളുടെ പൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ രാജ്യത്തുടനീളം നടത്തുന്നത്.

യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം 15 കോടി കവിഞ്ഞു. വികസിത ഭാരതം എന്ന കൂട്ടായ കാഴ്ചപ്പാടിലേക്കു രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിന്, താഴേത്തട്ടിൽ അഗാധമായ സ്വാധീനം സൃഷ്ടിക്കുന്നതിൽ യാത്രയുടെ വിജയത്തിന്റെ സാക്ഷ്യമാണിത്.

 

 

 

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?

Media Coverage

PM Modi inaugurates Northeast’s first Emergency Landing Facility in Moran. Why it matters?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 15
February 15, 2026

Visionary Leadership in Action: From AI Global Leadership to Life-Saving Reforms Under PM Modi