“കാശിയുടെ പുനരുജ്ജീവനത്തിനായി ഗവണ്മെന്റും സമൂഹവും സന്ന്യാസിസമൂഹവും കൂട്ടായി പ്രവർത്തിക്കുന്നു”
“ഇന്ത്യയുടെ സാമൂഹ്യവും ആത്മീയവുമായ കരുത്തിന്റെ ആധുനിക പ്രതീകമാണു സ്വർവേദ് മഹാമന്ദിരം”
“ഇന്ത്യയുടെ വാസ്തുവിദ്യ, ശാസ്ത്രം, യോഗ എന്നിവ ആത്മീയനിർമിതികളിലൂടെ സങ്കൽപ്പത്തിനപ്പുറം ഉയരങ്ങളിലെത്തി”
“കാലത്തിന്റെ ചക്രങ്ങൾ ഇപ്പൊൾ വീണ്ടും തിരിഞ്ഞിരിക്കുന്നു; ഇന്ത്യ അതിന്റെ പൈതൃകത്തിൽ അഭിമാനിക്കുകയും അടിമത്ത മനോഭാവത്തിൽനിന്നു മുക്തി പ്രഖ്യാപിക്കുകയും ചെയ്യുന്നു”
“ഇപ്പോൾ ബനാറസിന്റെ അർഥം വികസനം, ആധുനിക സൗകര്യങ്ങൾ, വിശ്വാസം, ശുചിത്വം, പരിവർത്തനം എന്നാണ്”
ഒമ്പത് ദൃഢനിശ്ചയങ്ങൾ മുന്നോട്ടുവച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ഉത്തർപ്രദേശിലെ വാരാണസിയിലെ ഉമർഹയിൽ  സ്വർവേദ് മഹാമന്ദിരം ഉദ്ഘാടനം ചെയ്തു. മഹർഷി സദാഫൽ ദേവ് ജി മഹാരാജിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ക്ഷേത്രസമുച്ചയത്തിൽ പ്രദക്ഷിണം നടത്തുകയും ചെയ്തു.

കാശി സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്നെന്നും കാശിയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും അഭൂതപൂർവമായ അനുഭവങ്ങളാൽ നിറഞ്ഞതാണെന്നും സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് വർഷം മുമ്പ് അഖില ഭാരതീയ വിഹംഗം യോഗ് സൻസ്ഥാൻ നടത്തിയ വാർഷികാഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, ഈ വർഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ കൃതജ്ഞത രേഖപ്പെടുത്തുകയും, നൂറുവർഷത്തെ അവിസ്മരണീയമായ യാത്രയാണ് വിഹംഗം യോഗ സാധന പൂർത്തിയാക്കിയതെന്നും പറഞ്ഞു. വിജ്ഞാനത്തിനും യോഗത്തിനും കഴിഞ്ഞ നൂറ്റാണ്ടിൽ മഹർഷി സദാഫൽ ദേവ് ജി നൽകിയ സംഭാവനകളെ അദ്ദേഹം എടുത്തുകാണിച്ചു. അതിന്റെ ദിവ്യപ്രകാശം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പേരുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ശുഭവേളയിൽ, 25,000 കുണ്ഡീയ സ്വർവേദ് ജ്ഞാൻ മഹായജ്ഞം സംഘടിപ്പിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹായജ്ഞത്തിലേക്കുള്ള ഓരോ വഴിപാടും വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹർഷി സദാഫൽ ദേവ് ജിക്ക് മുന്നിൽ അദ്ദേഹം ശിരസു നമിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപാട് മുന്നോട്ടുകൊണ്ടുപോയ എല്ലാ സന്ന്യാസിമാർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

 

കാശിയുടെ പരിവർത്തനത്തിനായി ഗവണ്മെന്റും സമൂഹവും സന്ന്യാസിസമൂഹവും നടത്തിയ കൂട്ടായ പ്രയത്‌നങ്ങളെ പ്രധാനമന്ത്രി പരാമർശിച്ചു. ഈ കൂട്ടായ ചൈതന്യത്തിന്റെ പ്രതീകമാണ് സ്വർവേദ് മഹാമന്ദിരമെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഈ ക്ഷേത്രം ദൈവികതയുടെയും മഹത്വത്തിന്റെയും ഹൃദ്യമായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ സാമൂഹ്യവും ആത്മീയവുമായ ശക്തിയുടെ ആധുനിക പ്രതീകമാണ് സ്വർവേദ് മഹാമന്ദിരം”- അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്റെ സൗന്ദര്യവും ആത്മീയ സമൃദ്ധിയും വിവരിച്ച പ്രധാനമന്ത്രി അതിനെ 'യോഗയും ജ്ഞാനതീർഥവും' എന്നും വിശേഷിപ്പിച്ചു.

ഇന്ത്യയുടെ സാമ്പത്തിക ഭൗതിക-ആത്മീയ മഹത്വം അനുസ്മരിച്ച പ്രധാനമന്ത്രി, ഭൗതിക പുരോഗതിയെ ഭൂമിശാസ്ത്രപരമായ വിപുലീകരണത്തിന്റെയോ ചൂഷണത്തിന്റെയോ മാധ്യമമാക്കാൻ ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്ന് പറഞ്ഞു. “ആത്മീയവും മാനുഷികവുമായ ചിഹ്നങ്ങളിലൂടെ ഞങ്ങൾ ഭൗതിക പുരോഗതിയെ പിന്തുടർന്നു”- അദ്ദേഹം പറഞ്ഞു. ഊർജസ്വലമായ കാശി, കൊണാർക്ക് ക്ഷേത്രം, സാരാനാഥ്- ഗയ സ്തൂപങ്ങൾ, നളന്ദ- തക്ഷശില സർവകലാശാലകൾ എന്നിവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ വാസ്തുവിദ്യ ഈ ആത്മീയ നിർമിതികളിലൂടെ സങ്കൽപ്പത്തിനപ്പുറമുള്ള ഉയരങ്ങളിലെത്തി”- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ഇന്ത്യയുടെ വിശ്വാസത്തിന്റെ പ്രതീകങ്ങളെയാണ് വിദേശ ആക്രമണകാരികള്‍ ലക്ഷ്യമിട്ടതെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, സ്വാതന്ത്ര്യാനന്തരം അവയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആവര്‍ത്തിച്ചു. പൈതൃകത്തില്‍ അഭിമാനം കൊള്ളാത്തതിന്റെ പിന്നിലെ ചിന്താ പ്രക്രിയയെക്കുറിച്ച് പരിവേദനപ്പെട്ട പ്രധാനമന്ത്രി, സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ ഉദാഹരണം നല്‍കിക്കൊണ്ട് അത്തരം ചിഹ്നങ്ങളുടെ പുനരുജ്ജീവനം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്നും പറഞ്ഞു. ഇവ അപകര്‍ഷതാബോധത്തിലേക്ക് രാജ്യം വഴുതിവീഴുന്നതിലേക്ക് നയിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. ''കാലചക്രം വീണ്ടും തിരിയുമ്പോൾ, ഇന്ത്യ അതിന്റെ പൈതൃകത്തില്‍ അഭിമാനിക്കുകയും അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു'', പ്രധാനമന്ത്രി പറഞ്ഞു. സോമനാഥില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇപ്പോള്‍ സമ്പൂര്‍ണമായ ഒരു പ്രചാരണ പരിപാടിയായി മാറിയെന്നു പറഞ്ഞ പ്രധാനമന്ത്രി, കാശി വിശ്വനാഥ ക്ഷേത്രം, മഹാകാല്‍ മഹാലോക്, കേദാര്‍നാഥ് ധാം, ബുദ്ധ സര്‍ക്യൂട്ട് എന്നിവയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. അയോദ്ധ്യയില്‍ ഉടന്‍ തന്നെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന രാമക്ഷേത്രത്തെക്കുറിച്ചും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന റാം സര്‍ക്യൂട്ടിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.

 

ഒരു രാജ്യം അതിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും സാംസ്‌കാരിക സ്വത്വങ്ങളും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ സമഗ്രമായ വികസനം സാദ്ധ്യമാകുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''അതുകൊണ്ടാണ് ഇന്ന് നമ്മുടെ 'തീര്‍ത്ഥ'ങ്ങളുടെ പുനരുജ്ജീവനം നടക്കുന്നതും ആധുനിക അടിസ്ഥാന സൗകര്യ സൃഷ്ടിയില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതും'', പ്രധാനമന്ത്രി പറഞ്ഞു. ഈ കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം കാശിയുടെ ഉദാഹരണം എടുത്തുകാട്ടി. ഉദ്ഘാടനത്തിൻ്റെ രണ്ടാം വാർഷികം കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയ പുതിയ കാശി വിശ്വനാഥ് ധാം പരിസരം നഗരത്തിലെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങള്‍ക്കും പുതിയ കുതിപ്പ് പകര്‍ന്നു. ''ഇപ്പോള്‍ ബനാറസിന്റെ അര്‍ത്ഥം വിശ്വാസത്തിനും ശുചിത്വത്തിനും പരിവര്‍ത്തനത്തിനുമൊപ്പം വികസനവും, ആധുനിക സൗകര്യങ്ങളും എന്നാണ് '', മെച്ചപ്പെട്ട ബന്ധിപ്പിക്കലിന്റെ വിശദാംശങ്ങള്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 4-6 വരി പാതകള്‍, റിങ് റോഡ്, റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം, പുതിയ ട്രെയിനുകള്‍, സമര്‍പ്പിത ചരക്ക് ഗതാഗത ഇടനാഴി, ഗംഗാ ഘട്ടുകളുടെ നവീകരണം, ഗംഗാ ക്രൂയിസ്, ആധുനിക ആശുപത്രികള്‍, ഗംഗാതീരത്തോട് ചേർന്ന് പുതിയതും ആധുനികവുമായ രീതിയിലുള്ള കൃഷി, യുവജനങ്ങള്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍, സന്‍സദ് റോസ്ഗര്‍ മേളകള്‍ വഴി ജോലികള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.

 

ആത്മീയ യാത്രകള്‍ കൂടുതല്‍ പ്രാപ്യമാക്കുന്നതില്‍ ആധുനിക വികസനത്തിന്റെ പങ്ക് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വരണാസി നഗരത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന സ്വരവേദ ക്ഷേത്രത്തിലേക്കുള്ള മികച്ച ബന്ധിപ്പിക്കല്‍ പരാമര്‍ശിച്ചു. ബനാറസിലേക്ക് വരുന്ന ഭക്തരുടെ ഒരു പ്രധാന കേന്ദ്രമായി ഇത് മാറുമെന്നും അതുവഴി ചുറ്റുമുള്ള ഗ്രാമങ്ങളില്‍ വ്യാപാരം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്കുള്ള വഴികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.


''വിഹാംഗം യോഗ സന്‍സ്ഥാന്‍ സമൂഹത്തെ സേവിക്കുന്നതുപോലെ ആത്മീയ ക്ഷേമത്തിനും സമര്‍പ്പിതമാണ്'', മഹര്‍ഷി സദാഫാല്‍ ദേവ് ജി യോഗ ഭക്തനായ ഒരു സന്യാസിയെന്നതിനൊപ്പം തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയുമാണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് കാലിലെ തന്റെ പ്രതിജ്ഞകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി 9 പ്രതിജ്ഞകള്‍ അവതരിപ്പിക്കുകയും അവ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒന്നാമത്തെ പ്രതിജ്ഞ, ജലം സംരക്ഷിക്കുന്നതും ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതുമാണ്. രണ്ടാമത് -ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍, മൂന്നാമത് - ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ശുചിത്വ പരിശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, നാലാമത് - തദ്ദേശീയ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ഉപയോഗിക്കുന്നതും, അഞ്ചാമത് - യാത്ര ചെയ്യുകയും ഇന്ത്യയെ പഠിക്കുകയും ചെയ്യുകയും ചെയ്യുക, ആറാമത് - കര്‍ഷകര്‍ക്കിടയില്‍ പ്രകൃതി കൃഷിയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക, ഏഴാമത് - നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ ശ്രീ അന്നം ഉള്‍പ്പെടുത്തുക, എട്ടാമത് - കായികവിനോദം, കായികക്ഷമത അല്ലെങ്കില്‍ യോഗ എന്നിവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക, അവസാനമായി ഇന്ത്യയിലെ ദാരിദ്ര്യം പിഴുതെറിയുന്നതിന് ഒരു പാവപ്പെട്ട കുടുംബത്തെയെങ്കിലും സഹായിക്കുക എന്നിവയാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്.

 

ഇന്നലെ വൈകുന്നേരവും പിന്നീട് ഇന്നും പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഈ യാത്രയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാന്‍ അദ്ദേഹം എല്ലാ മതനേതാക്കളോടും അഭ്യര്‍ത്ഥിച്ചു. ''ഇത് നമ്മുടെ വ്യക്തിപരമായ പ്രതിജ്ഞയായി മാറണം'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി ശ്രീ നരേന്ദ്ര നാഥ് പാണ്ഡെ, സദ്ഗുരു ആചാര്യ ശ്രീ സ്വതന്ത്രദേവ് ജി മഹാരാജ്, സന്ത് പ്രവര്‍ ശ്രീ വിജ്ഞാന്ദേവ് ജി മഹാരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI 2.0: India bets big on making more of the smartphone at home

Media Coverage

PLI 2.0: India bets big on making more of the smartphone at home
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 29
May 29, 2026

Every Sector, Every Citizen: How PM Modi’s Vision is Transforming India Across All Fronts