പങ്കിടുക
 
Comments
‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി
‘ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തിൽ ഇതാദ്യമായി നടന്ന ഡിജിറ്റൽ പിബിഡി പ്രദർശനം ഉദ്ഘാടനം ചെയ്തു
“ഇൻഡോർ ഒരു നഗരവും ഒരു ഘട്ടവുമാണ്. പൈതൃകം കാത്തുസൂക്ഷിച്ചു കാലത്തിനു മുമ്പേ നടക്കുന്ന ഘട്ടമാണിത്”
“‘അമൃത് കാലി’ലെ ഇന്ത്യയുടെ യാത്രയിൽ പ്രവാസി ഭാരതീയർക്കു സുപ്രധാന സ്ഥാനമുണ്ട്”
“ഇന്ത്യയുടെ അതുല്യമായ ആഗോളവീക്ഷണവും ആഗോളക്രമത്തിൽ നാടിന്റെ പങ്കും അമൃതകാലത്തു പ്രവാസി ഭാരതീയർ ശക്തിപ്പെടുത്തും”
“പ്രവാസി ഭാരതീയരിൽ, വസുധൈവ കുടുംബകത്തിന്റെയും ഏകഭാരതം ശ്രേഷ്ഠഭാരതം എന്നതിന്റെയും അസംഖ്യം ചിത്രങ്ങൾ നമുക്കു കാണാം"
“പ്രവാസി ഭാരതീയർ കരുത്തുറ്റതും കഴിവുറ്റതുമായ ഇന്ത്യയുടെ ശബ്ദം പ്രതിധ്വനിപ്പിക്കുന്നു”
“ജി-20 വെറുമൊരു നയതന്ത്ര പരിപാടിയെന്ന നിലയിൽ മാത്രമല്ല, ‘അതിഥി ദേവോ ഭവ’യെന്ന മനോഭാവത്തിനു സാക്ഷ്യംവഹിക്കാൻ കഴിയുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള ചരിത്രസംഭവമെന്ന നിലയിൽ മാറ്റിയെടുക്കണം”
“ഇന്ത്യൻ യുവാക്കളുടെ വൈദഗ്ധ്യം, മൂല്യങ്ങൾ, തൊഴിൽ ധാർമികത എന്നിവയ്ക്ക് ആഗോള വളർച്ചയുടെ എൻജിനാകാൻ കഴിയും”

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കിയ പ്രധാനമന്ത്രി, ‘ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തെ ആസ്പദമാക്കി, പിബിഡി ഇതാദ്യമായി സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനംചെയ്തു.

പ്രവാസി ഭാരതീയ ദിന (പിബിഡി) കൺവെൻഷൻ, വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും സമ്പർക്കംപുലർത്തുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രധാന വേദി പ്രദാനംചെയ്യുന്ന കേന്ദ്രഗവൺമെന്റിന്റെ പ്രധാന പരിപാടിയാണ്. ‘പ്രവാസിസമൂഹം: അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയിലെ വിശ്വസനീയ പങ്കാളികൾ’ എന്നതാണ് ഈ പിബിഡി കൺവെൻഷന്റെ പ്രമേയം. ഏകദേശം 70 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 3,500ലധികം പ്രവാസി അംഗങ്ങൾ പിബിഡി കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പ്രവാസി ഭാരതീയ ദിനം അതിന്റെ എല്ലാ പ്രൗഢിയോടെയും നടക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി വ്യക്തിപരമായ ഇടപെടലിന്റെ പ്രാധാന്യവും സന്തോഷവും വെളിപ്പെടുത്തുകയും ചെയ്തു. 130 കോടി ഇന്ത്യക്കാരുടെ പേരിൽ ഏവരേയും സ്വാഗതംചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ഹൃദയമെന്നറിയപ്പെടുന്ന, നർമദയിലെ പുണ്യജലത്തിനും ഹരിതാഭയ്ക്കും ഗോത്രവർഗസംസ്കാരത്തിനും ആത്മീയതയ്ക്കും പേരുകേട്ട, മധ്യപ്രദേശിന്റെ മണ്ണിലാണു പരിപാടി നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി. ഈയിടെ സമർപ്പിച്ച മഹാകാൽ മഹാ ലോകിനെക്കുറിച്ചു പരാമർശിച്ച  പ്രധാനമന്ത്രി വിശിഷ്ട വ്യക്തികളും പ്രതിനിധികളും പുണ്യസ്ഥലം സന്ദർശിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ആതിഥേയ നഗരമായ ഇൻഡോറിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇൻഡോർ ഒരു നഗരവും ഒരു ഘട്ടവുമാണെന്നു ചൂണ്ടിക്കാട്ടി “പൈതൃകം കാത്തുസൂക്ഷിച്ചു കാലത്തിനു മുമ്പേ നടക്കുന്ന ഘട്ടമാണിത്” എന്നു പറഞ്ഞു. പാചകമേഖലയിൽ ഇൻഡോറിന്റെ പ്രശസ്തിയെക്കുറിച്ചും ശുചിത്വയജ്ഞത്തിലെ നേട്ടത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയത് അടുത്തിടെയാണ് എന്നതിനാൽ പ്രവാസി ഭാരതീയ ദിനം പലതരത്തിൽ സവിശേഷമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന വിഷയത്തിൽ ഇതാദ്യമായി പിബിഡി ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതു മഹത്തായ യുഗത്തെ വീണ്ടും മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അമൃതകാലത്തിന്റെ വരുന്ന 25 വർഷത്തെ യാത്രയിൽ പ്രവാസി ഭാരതീയരുടെ പ്രധാന പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ അതുല്യമായ ആഗോളവീക്ഷണവും ആഗോളക്രമത്തിൽ നാടിന്റെ പങ്കും അവർ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.

ലോകത്തെ മുഴുവൻ സ്വന്തം രാജ്യമായി കണക്കാക്കുകയും മനുഷ്യകുലത്തെ നമ്മുടെ സഹോദരീസഹോദരന്മാരായി കണക്കാക്കുകയും ചെയ്യുന്ന ഇന്ത്യൻ തത്വശാസ്ത്രത്തെ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സാംസ്കാരികവികാസത്തിന് അടിത്തറയിട്ടതു നമ്മുടെ പൂർവികരാണെന്നു ചൂണ്ടിക്കാട്ടി. വ്യത്യസ്ത സംസ്കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഇടയിൽ ജീവിക്കുന്നതിനിടയിൽ ഇന്ത്യക്കാർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടെന്നും, വ്യാവസായിക പങ്കാളിത്തത്തിലൂടെ അഭിവൃദ്ധിയുടെ കവാടങ്ങൾ തുറക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള ഭൂപടത്തിൽ കോടിക്കണക്കിനു പ്രവാസി ഭാരതീയരെ നോക്കുമ്പോൾ അസംഖ്യം ചിത്രങ്ങൾ ഒരേസമയം ഉയർന്നുവരുന്നതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. ‘വസുധൈവ കുടുംബകം’ എന്നതും ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന വികാരവും രണ്ടു പ്രവാസി ഭാരതീയർ ഏതെങ്കിലും വിദേശരാജ്യത്തു കണ്ടുമുട്ടുമ്പോൾ മുന്നിലെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും ജനാധിപത്യപരവും സമാധാനപരവും അച്ചടക്കമുള്ളതുമായ പൗരന്മാരായി പ്രവാസികൾ സംസാരിക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ മാതാവെന്ന അഭിമാനബോധം പലമടങ്ങു വർധിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ലോകം അവരുടെ സംഭാവനകൾ വിലയിരുത്തുമ്പോൾ കരുത്തുറ്റതും കഴിവുറ്റതുമായ ഇന്ത്യയുടെ ശബ്ദം പ്രതിധ്വനിപ്പിക്കുന്നതിനാൽ ഓരോ പ്രവാസി ഭാരതീയനെയും ഇന്ത്യയുടെ ദേശീയ അംബാസഡർ എന്നാണു താൻ വിളിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾ ഇന്ത്യയുടെ പൈതൃകം, മേക്ക് ഇൻ ഇന്ത്യ, യോഗ, ആയുർവേദം, ഇന്ത്യയുടെ കുടിൽ വ്യവസായങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവയുടെ രാഷ്ട്രദൂതർ (ദേശീയ അംബാസഡർമാർ) ആണ്”- ശ്രീ മോദി പറഞ്ഞു. “അതോടൊപ്പം, നിങ്ങൾ ഇന്ത്യയുടെ ചെറുധാന്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണ്”. 2023നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി ചെറുധാന്യ ഉൽപ്പന്നങ്ങൾ വീട്ടിലേക്കു കൊണ്ടുപോകാൻ ഏവരോടും അഭ്യർഥിച്ചു.

ഇന്ത്യയെക്കുറിച്ചു കൂടുതൽ അറിയാനുള്ള ലോകത്തിന്റെ ആഗ്രഹത്തെ അഭിസംബോധന ചെയ്യുന്നതിൽ പ്രവാസി ഭാരതീയർക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ വളരെ കൗതുകത്തോടെയാണു വീക്ഷിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി അടുത്ത കാലത്തായി രാഷ്ട്രം കൈവരിച്ച അസാധാരണ നേട്ടങ്ങൾ എടുത്തുകാട്ടി. മെയ്ക്ക് ഇൻ ഇന്ത്യ വാക്സിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം 220 കോടിയിലധികം സൗജന്യ ഡോസുകൾ നൽകിയ റെക്കോഡിനെക്കുറിച്ചും സംസാരിച്ചു. നിലവിലെ അസ്ഥിരതയുടെ കാലഘട്ടത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ ഉദയത്തെക്കുറിച്ചും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ഉയർന്നുവരുന്ന മേക്ക് ഇൻ ഇന്ത്യയുടെയും ഉദാഹരണങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു. തേജസ് യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ആണവ അന്തർവാഹിനി അരിഹന്ത് എന്നിവയുടെ കാര്യം എടുത്തുപറഞ്ഞ അദ്ദേഹം, ലോകജനതയ്ക്ക് ഇന്ത്യയെക്കുറിച്ചു ജിജ്ഞാസ ഉണ്ടാകുന്നതു സ്വാഭാവികമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പണരഹിത സമ്പദ്‌വ്യവസ്ഥയെയും ഫിൻടെക്കിനെയും പരാമർശിച്ച പ്രധാനമന്ത്രി, ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ 40% ഇന്ത്യയിലാണു നടക്കുന്നതെന്നും പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചു സംസാരിക്കവേ, നൂറുകണക്കിന് ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ച് ഇന്ത്യ ഒന്നിലധികം റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സോഫ്റ്റ്‌വെയർ, ഡിജിറ്റൽ ടെക്നോളജി വ്യവസായത്തിലേക്കു വെളിച്ചംവീശിയ അദ്ദേഹം, അതിന്റെ കഴിവു കാലത്തിനനുസരിച്ചു വർധിക്കുമെന്നും വ്യക്തമാക്ക‌ി. “ഇന്ത്യയുടെ സന്ദേശത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്”. രാജ്യത്തിന്റെ കരുത്തിനു ഭാവിയിൽ ഉത്തേജനം മാത്രമാണുണ്ടാകുകയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയുംകുറിച്ചു മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുമുള്ള അറിവു സമ്പന്നമാക്കാൻ അദ്ദേഹം ചടങ്ങിൽ പങ്കെടുത്തവരോട് അഭ്യർഥിച്ചു.

ഈ വർഷം ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തുവെന്നു പറഞ്ഞ പ്രധാനമന്ത്രി, സുസ്ഥിരഭാവി കൈവരിക്കാനും ഈ അനുഭവങ്ങളിൽനിന്നു പഠിക്കാനും ഇന്ത്യയുടെ മുൻകാല അനുഭവങ്ങളെക്കുറിച്ചു ലോകത്തെ ബോധവാന്മാരാക്കാനുള്ള മഹത്തായ അവസരമാണ് ഈ ഉത്തരവാദിത്വമെന്നും ചൂണ്ടിക്കാട്ടി. “ജി-20 വെറുമൊരു നയതന്ത്ര പരിപാടിയെന്ന നിലയിൽ മാത്രമല്ല, ‘അതിഥി ദേവോ ഭവ’യെന്ന മനോഭാവത്തിനു സാക്ഷ്യംവഹിക്കാൻ കഴിയുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള ചരിത്രസംഭവമെന്ന നിലയിൽ മാറ്റിയെടുക്കണം”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായി 200-ലധികം യോഗങ്ങൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിരവധി രാജ്യങ്ങളിലെ പ്രതിനിധികളുമായി അർഥവത്തായ ബന്ധം സ്ഥാപിക്കാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യക്കു വിജ്ഞാനകേന്ദ്രമായി മാറാൻ മാത്രമല്ല, ലോകത്തിന്റെ നൈപുണ്യതലസ്ഥാനമായി മാറാനുള്ള അവസരവുമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ നൈപുണ്യത്തെയും മൂല്യങ്ങളെയും തൊഴിൽ ധാർമികതയെയുംകുറിച്ച് അദ്ദേഹം സംസാരിച്ചു. “ഈ നൈപുണ്യ മൂലധനത്തിന് ആഗോളവളർച്ചയുടെ എൻജിനായി മാറാനാകും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്തതലമുറയിലെ പ്രവാസിയുവാക്കളുടെ ആവേശം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളോട് അവരുടെ രാജ്യത്തെക്കുറിച്ചു പറയാനും അവർക്ക് അതു സന്ദർശിക്കാനുള്ള അവസരങ്ങൾ നൽകാനും അദ്ദേഹം സമ്മേളനത്തോട് അഭ്യർഥിച്ചു. “പരമ്പരാഗതധാരണയും ആധുനിക സമീപനവും ഉപയോഗിച്ച്, ഈ യുവപ്രവാസികൾക്ക് ഇന്ത്യയെക്കുറിച്ചു കൂടുതൽ ഫലപ്രദമായി ലോകത്തോടു പറയാൻ കഴിയും. യുവാക്കളിൽ ഇന്ത്യയെക്കുറിച്ചുള്ള ജിജ്ഞാസ വർധിക്കുന്നതോടെ, വിനോദസഞ്ചാരം, ഗവേഷണം, ഇന്ത്യയുടെ പെരുമ എന്നിവ വർധിക്കും”- അദ്ദേഹം പറഞ്ഞു. അത്തരം യുവാക്കൾക്ക് ആഘോഷവേളകളിൽ ഇന്ത്യ സന്ദർശിക്കാനും ‘ആസാദി കാ അമൃത് മഹോത്സവു’മായി ബന്ധപ്പെട്ട പരിപാടികളുമായി ബന്ധപ്പെടാനും കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

സർവകലാശാലകളിലൂടെയും ഗവേഷണ സ്ഥാപനങ്ങളിലൂടെയും പ്രവാസി ഭാരതീയരുടെ ജീവിതം, പോരാട്ടം, അതതു രാജ്യങ്ങൾക്കു നൽകിയ സംഭാവനകൾ എന്നിവ രേഖപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമം ഉണ്ടാകണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ഓരോ ഇന്ത്യൻവംശജനും രാജ്യത്തെയാകെയാണു തന്നോടൊപ്പം കൊണ്ടുപോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 8 വർഷമായി, പ്രവാസസമൂഹത്തിനു കരുത്തേകാൻ ഇന്ത്യ പ്രയത്നിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും രാജ്യം നിങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രതീക്ഷകൾക്കും വേണ്ടിയാണു നിലകൊള്ളുന്നത് എന്നത് ഇന്ത്യയുടെ ഇന്നത്തെ പ്രതിബദ്ധതയാണ്”- അദ്ദേഹം പറഞ്ഞു.

വിശിഷ്ടാതിഥികളായ ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മൊഹമ്മദ് ഇർഫാൻ അലി, സുരിനാം റിപ്പബ്ലിക് പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി എന്നിവർക്ക് അവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

വിശിഷ്ടാതിഥികളായ ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മൊഹമ്മദ് ഇർഫാൻ അലി, സുരിനാം റിപ്പബ്ലിക് പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗവർണർ മംഗുഭായ് പട്ടേൽ, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സഹമന്ത്രിമാരായ മീനാക്ഷി ലേഖി, വി മുരളീധരൻ, ഡോ. രാജ്കുമാർ രഞ്ജൻ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രവാസി ഭാരതീയ ദിന (പിബിഡി) കൺവെൻഷൻ കേന്ദ്രഗവൺമെന്റിന്റെ സുപ്രധാന പരിപാടിയാണ്. പ്രവാസികളുമായി ഇടപഴകുന്നതിനും സമ്പർക്കംപുലർത്തുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാൻ പ്രാപ്തരാക്കുന്നതിനും ഇതു പ്രധാന വേദി പ്രദാനംചെയ്യുന്നു. പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ മധ്യപ്രദേശ് ഗവണ്മെന്റിന്റെ  പങ്കാളിത്തത്തോടെ 2023 ജനുവരി 8 മുതൽ 10 വരെ ഇൻഡോറിലാണു സംഘടിപ്പിച്ചിട്ടുള്ളത്. ഈ പിബിഡി കൺവെൻഷന്റെ പ്രമേയം "പ്രവാസികൾ: അമൃതകാലത്തെ  ഇന്ത്യയുടെ പുരോഗതിയുടെ വിശ്വസനീയ പങ്കാളികൾ" എന്നതാണ്. ഏകദേശം 70 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 3,500ലധികം പ്രവാസികൾ പിബിഡി കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുരക്ഷിതവും നിയമപരവും ചിട്ടയുള്ളതും നൈപുണ്യമുള്ളതുമായ കുടിയേറ്റത്തിന്റെ പ്രാധാന്യം അടിവരയിടുന്നതിനായി ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ എന്ന സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നമ്മുടെ പ്രവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനായി "ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവാസികളുടെ സംഭാവന" എന്ന വിഷയത്തിൽ നടക്കുന്ന ആദ്യത്തെ ഡിജിറ്റൽ പിബിഡി എക്സിബിഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പി ബി ഡി  കൺവെൻഷനിൽ പ്രമേയാധിഷ്ഠിതമായ അഞ്ച്  പ്ലീനറി സെഷനുകൾ ഉണ്ടായിരിക്കും-

• കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിങ് താക്കൂറിന്റെ അധ്യക്ഷതയിൽ ‘നവീനാശയങ്ങളിലും പുതിയ സാങ്കേതികവിദ്യകളിലും പ്രവാസി യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചുള്ളതാണ് ആദ്യ പ്ലീനറി.
• ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ‘അമൃതകാലത്തു്  ഇന്ത്യൻ ആരോഗ്യ പരിചണ ആവാസവ്യവസ്ഥ  പ്രോത്സാഹിപ്പിക്കുന്നതിൽ വിദേശ ഇന്ത്യക്കാരുടെ പങ്ക്: വിഷൻ @2047’ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാം പ്ലീനറിയിൽ വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്  സഹഅധ്യക്ഷനാകും.
• ‘ഇന്ത്യയുടെ സോഫ്റ്റ് പവർ  പ്രയോജനപ്പെടുത്തുക - കരകൗശലത്തിലൂടെയും പാചകരീതിയിലൂടെയും സർഗാത്മകതയിലൂടെയും സദ്ഭാവന’ എന്ന വിഷയത്തിൽ  വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി അധ്യക്ഷയായി മൂന്നാം പ്ലീനറി സമ്മേളനം നടക്കും. 
•  വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വമന്ത്രി ധർമേന്ദ്ര പ്രധാൻ അധ്യക്ഷനാകുന്ന നാലാം പ്ലീനറി ‘ഇന്ത്യൻ തൊഴിലാളികളുടെ ആഗോള ചലനാത്മകത - ഇന്ത്യൻ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിലാണ്. 
• കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ  അധ്യക്ഷതയിൽ  ‘രാജ്യനിർമാണത്തിനായുള്ള സമഗ്രമായ സമീപനത്തിലേക്കു പ്രവാസി സംരംഭകരുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക’ എന്ന വിഷയത്തിൽ  അഞ്ചാമതു പ്ലീനറി നടക്കും. 
•    എല്ലാ പ്ലീനറി സെഷനുകളിലും പ്രഗത്ഭരായ പ്രവാസി വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ ഉണ്ടായിരിക്കും.

പതിനേഴാം പിബിഡി കൺവെൻഷനു വലിയ പ്രാധാന്യമുണ്ട്. കാരണം ഇതു നാലു വർഷത്തെ ഇടവേളയ്ക്കുശേഷവും കോവിഡ്-19 മഹാമാരി  ആരംഭിച്ചതിനുശേഷവും നേരിട്ടു നടത്തുന്ന പരിപാടിയായാണു സംഘടിപ്പിച്ചിരിക്കുന്നത്. 2021ൽ നടന്ന കഴ‌ിഞ്ഞ പിബിഡി കൺവെൻഷൻ മഹാമാരിയുടെ വേളയിലാണു നടന്നത്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
TB Harega India Jeetega: Dr Lucica Ditiu, Director of Stop TB Partnership says, ‘World needs a leader like Modi'

Media Coverage

TB Harega India Jeetega: Dr Lucica Ditiu, Director of Stop TB Partnership says, ‘World needs a leader like Modi'
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 24
March 24, 2023
പങ്കിടുക
 
Comments

Citizens Shower Their Love and Blessings on PM Modi During his Visit to Varanasi

Modi Government's Result-oriented Approach Fuelling India’s Growth Across Diverse Sectors