പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സേവാ തീർത്ഥിൽ എഐ, ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ സിഇഒമാരുമായി വട്ടമേശ സമ്മേളനം നടത്തി.
വിവിധ പ്രധാന മേഖലകളിൽ വലിയ തോതിലുളള വെല്ലുവിളികളെ നേരിടുന്ന സ്റ്റാർട്ടപ്പുകളാണ് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. ആരോഗ്യമേഖലയിൽ, ഗുണമേൻമയുള്ള സേവനം എല്ലാവരിലും എത്തിക്കാൻ അത്യാധുനിക രോഗനിർണയം, ജീൻ തെറാപ്പി, കാര്യക്ഷമമായ പേഷ്യന്റ് റെക്കോർഡ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ഇവർ എഐ ഉപയോഗിക്കുന്നു. കാർഷിക മേഖലയിൽ, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ജിയോസ്പേഷ്യൽ, അണ്ടർവാട്ടർ ഇൻ്റലിജൻസ് എന്നിവ പ്രയോജനപ്പെടുത്തുന്നു. സൈബർ സുരക്ഷ, എത്തിക്കൽ എഐ, ബഹിരാകാശം, മാതൃഭാഷയിലൂടെയുള്ള നീതിനിർവ്വഹണവും വിദ്യാഭ്യാസവും വഴിയുള്ള സാമൂഹിക ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളും ഈ കൂട്ടത്തിലുണ്ട്. പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം തന്നെ, AI അധിഷ്ഠിത നവീകരണത്തിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരുന്ന ഒരു ആവാസവ്യവസ്ഥയെയാണ് ഇവർ പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ സ്റ്റാർട്ടപ്പുകൾ പ്രശംസിച്ചു. എഐ നവീകരണത്തിന്റെയും വിന്യാസത്തിന്റെയും ആഗോള ഗതിവേഗം ഇന്ത്യയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടിക്കൊണ്ട്, മേഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തെയും ഇതുവരെ ഉപയോഗിക്കാത്ത അപാരമായ സാധ്യതകളെയും അവർ എടുത്തുകാട്ടി. AI പുരോഗതിക്ക് പിന്തുണ നൽകുന്നതും ചലനാത്മകവുമായ ഒരു അന്തരീക്ഷം രാജ്യം ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുവെന്നും, ആഗോള AI ഭൂമികയിൽ അതിന്റെ സാന്നിധ്യം ഉറപ്പിച്ചുവെന്നും അവർ പറഞ്ഞു. AI-യെ ചുറ്റിപ്പറ്റിയുള്ള ആഗോള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ വളരുന്ന സ്ഥാനത്തിന്റെ പ്രതിഫലനമാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയെ അവർ പ്രശംസിച്ചു.

ധീരമായ റിസ്കുകൾ ഏറ്റെടുത്ത് ഫലപ്രദമായ പരിഹാരങ്ങൾ നിർമ്മിക്കുന്ന നവീന സംരംഭകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മണ്ണ് സംരക്ഷിക്കുന്നതിനായി വിള ഉൽപ്പാദനക്ഷമതയും വളപ്രയോഗവും നിരീക്ഷിക്കുന്നത് ഉൾപ്പെടെ കൃഷി, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. ഇന്ത്യൻ ഭാഷകളും സംസ്കാരവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, മാതൃഭാഷയിലുള്ള ഉന്നതവിദ്യാഭ്യാസത്തിനായി എഐ ടൂളുകൾ വികസിപ്പിക്കാൻ ആഹ്വാനം ചെയ്തു.
ശക്തമായ ഡാറ്റാ ഗവേണൻസിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. തെറ്റായ വിവരങ്ങൾക്കെതിരെ (misinformation) ജാഗ്രത പാലിക്കണമെന്നും ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായ പരിഹാരങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ലളിതവും അളക്കാവുന്നതുമായ ഡിജിറ്റൽ നവീകരണത്തിന്റെ മാതൃകയായി യുപിഐയെ (UPI) അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Abridge, Adalat AI, BrainSightAI, Credo AI, Eka Care, Glean, Innogle, Invideo, Miko, Origin, Prophaze, Rasen, Rubrik, SatSure, Supernova, Sypha AI എന്നീ കമ്പനികളുടെ സിഇഒമാരും സ്ഥാപകരും യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി.കെ. മിശ്ര, പ്രിൻസിപ്പൽ സെക്രട്ടറി-2 ശ്രീ ശക്തികാന്ത ദാസ്, സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Interacted with CEOs of AI and deeptech StartUps at Seva Teerth. They are doing commendable work across sectors such as healthcare, agriculture, space, social enterprise and more. We discussed how to leverage the potential of AI in furthering the welfare of humanity.… pic.twitter.com/GV5lPEB0ju
— Narendra Modi (@narendramodi) February 20, 2026


