2026 ജൂൺ 14-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നീസിലെ വില്ല കെരിലോസിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഈ വർഷം തുടക്കത്തിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.

 

'ഹൊറൈസൺ 2047 റോഡ്‌മാപ്പ്' പ്രകാരമുള്ള പുരോഗതി അവലോകനം ചെയ്ത ഇരു നേതാക്കളും സാമ്പത്തിക വളർച്ച, സാങ്കേതികവിദ്യയും നൂതനാശയവും, പ്രതിഭകളുടെ ചലനാത്മകത, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള വ്യക്തമായ ആശയങ്ങൾ പങ്കുവെച്ചു. ഈ പശ്ചാത്തലത്തിൽ ഉഭയകക്ഷി വ്യാപാരത്തിലെ സ്ഥിര വളർച്ച വിലയിരുത്തുകയും അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കുന്നതിനായി ഒരു ഉന്നതതല സംവിധാനം രൂപീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വ്യാപിപ്പിക്കുന്നതിന് സവിശേഷമായ അവസരമൊരുക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കാൻ അവർ ആഹ്വാനം ചെയ്തു. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യോമയാനം, റെയിൽവേ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു. കാൺപൂരിൽ എയറോനോട്ടിക്‌സ് നൈപുണ്യ വികസനത്തിനായി ഒരു 'സെന്റർ ഓഫ് എക്‌സലൻസ്' സ്ഥാപിക്കാനുള്ള കരാറിനെ അവർ സ്വാഗതം ചെയ്തു. സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഒരു ചർച്ചാ സംവിധാനം ആരംഭിച്ചതിനെ സ്വാഗതം ചെയ്ത ഇരു നേതാക്കളും പ്രത്യേകിച്ച് നിർണായക ധാതുക്കളുടെ കാര്യത്തിൽ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സമ്മതിച്ചു.

ഉഭയകക്ഷി ബന്ധത്തിൽ നൂതനാശയങ്ങൾക്കും സാങ്കേതികവിദ്യയ്ക്കുമുള്ള സുപ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് പങ്കാളിത്തത്തിന് ദീർഘകാല ദിശാബോധം നൽകുന്നതിനായി ഇരുപക്ഷവും ഒരു "ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030" അംഗീകരിച്ചു. നി‍ർമിത ബുദ്ധിയിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഇതിനായി ഒരു സംയുക്ത ഇന്ത്യ-ഫ്രാൻസ് എ.ഐ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാൻ അം​ഗീകരിക്കുകയും ചെയ്തു. നീസിൽ നേതാക്കൾ ചേർന്ന് 'ഭാരത് ഇന്നൊവേറ്റ്സ്' ഉദ്ഘാടനം ചെയ്തതും പാരീസിൽ വരാനിരിക്കുന്ന 'വിവാടെക്' പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതും ഡീപ്-ടെക്, സെമികണ്ടക്ടറുകൾ, അഗ്രി-ടെക്, മെഡ്-ടെക്, പുനരുപയോഗ ഊർജ്ജം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഫ്രാൻസിൽ യു.പി.ഐ (UPI)-യുടെ നിരന്തര വിപുലീകരണത്തെയും ഇരുരാജ്യങ്ങളിലെയും നൂതനാശയ ആവാസവ്യവസ്ഥയിലുള്ള സ്ഥാപനങ്ങൾ തമ്മിൽ 19 കരാറുകൾ ഒപ്പുവെച്ചതിനെയും ഇരു നേതാക്കളും അഭിനന്ദിച്ചു.

 

ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തിന് ഇരു നേതാക്കളും ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ ഫ്രഞ്ച് വിമാനത്താവളങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വീസാ-ഫ്രീ ട്രാൻസിറ്റ് വേഗത്തിൽ നടപ്പിലാക്കിയതിന് പ്രസിഡന്റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിഭകളുടെയും വിദ്യാർത്ഥികളുടെയും മൊബിലിറ്റി വർധിപ്പിക്കുന്നതിനും വിദ്യാഭ്യാസ യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നത് വിപുലീകരിക്കുന്നതിനുമുള്ള വഴികൾ അവർ കൂടുതൽ ചർച്ച ചെയ്തു. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഫ്രഞ്ച് സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ പ്രധാനമന്ത്രി ക്ഷണിച്ചു. ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് ഉൾപ്പെടെയുള്ള മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും നേതാക്കൾ സമ്മതിച്ചു.

പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. എവിയാനിൽ വരാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിക്കുകയും ഉച്ചകോടിക്ക് മുന്നോടിയായുള്ള സുപ്രധാന ചർച്ചകളിൽ ഇന്ത്യയെ പങ്കാളിയാക്കിയതിന് പ്രസിഡന്റ് മാക്രോണിനോട് നന്ദി അറിയിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവർത്തിച്ചു.

-

ഇന്ത്യയിലെ ജയ്‌പൂരിൽ 10 ദിവസത്തെ ആർട്ട് റെസിഡൻസിക്കിടെ ഫ്രഞ്ച് കലാകാരന്മാരായ തിബോ ഡി ലാ ലാൻസും തിയോഫിൽ ഡി ബാഷറും സൃഷ്ടിച്ച കലാസൃഷ്ടികൾ പ്രധാനമന്ത്രിയും പ്രസിഡന്റ് മാക്രോണും വീക്ഷിച്ചു. ഈ കലാകാരന്മാർ ഇന്ത്യൻ പൈതൃകത്തിൽ നിന്നും സൗന്ദര്യശാസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സൃഷ്ടികൾ നടത്തിയത്. ഇത് ഇന്ത്യയുടെയും ഫ്രാൻസിന്റെയും സാംസ്കാരിക സംഗമത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

 

ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി മോദിയോടുള്ള ആദരസൂചകമായി പ്രസിഡന്റ് മാക്രോൺ ഉച്ചഭക്ഷണം ഒരുക്കി.

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Led by iPhones, India sees highest Q1 smartphone exports by value

Media Coverage

Led by iPhones, India sees highest Q1 smartphone exports by value
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 29
July 29, 2026

Aatmanirbhar & Eco-Conscious: PM Modi’s Record of Results in Conservation, Banking, Exports & Beyond