അടുത്തകാലത്തായി റോസ്ഗർ മേള സ്ഥാപനപരമായ ഒരു സംവിധാനമായി മാറിയിരിക്കുന്നു; ഇതിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ഗവണ്മെന്റിന്റെ വകുപ്പുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചു: പ്രധാനമന്ത്രി
ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; രാജ്യത്തിനകത്തും ആഗോളതലത്തിലും ഇന്ത്യൻ യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യാ ഗവൺമെന്റ് ഇന്ന് നിരവധി രാജ്യങ്ങളുമായി വ്യാപാര-കൈമാറ്റ കരാറുകളിൽ ഏർപ്പെടുന്നുണ്ട്; ഇത് ഇന്ത്യൻ യുവജനങ്ങൾക്ക്‌ എണ്ണമറ്റ പുതിയ അവസരങ്ങൾ തുറന്നു നൽകും: പ്രധാനമന്ത്രി
രാജ്യത്തുടനീളം ജനജീവിതവും ബിസിനസ്സും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്ന് പരിഷ്കരണ എക്സ്പ്രസ്സിൽ പ്രയാണം ആരംഭിച്ചിരിക്കുന്നു: പ്രധാനമന്ത്രി

18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .

യുവാക്കളെ നൈപുണ്യവുമായി ബന്ധിപ്പിക്കുന്നതിനും അവർക്ക് തൊഴിലും സ്വയം തൊഴിലവസരങ്ങളും നൽകുന്നതിനും ഗവണ്മെന്റ് മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവണ്മെന്റ് നിയമനങ്ങൾ ദൗത്യ അടിസ്ഥാനത്തിൽ എത്തിക്കുന്നതിനായാണ് റോസ്ഗർ മേള ആരംഭിച്ചതെന്നും ചുരുങ്ങിയ കാലംകൊണ്ട്  ഇതൊരു സ്ഥാപനപരമായ സംവിധാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്കാണ് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചത്. ഈ ദൗത്യം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം 40-ലധികം സ്ഥലങ്ങളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നുണ്ടെന്നും എല്ലാ വേദികളിലുമുള്ള യുവാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

"ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിനകത്തും ആഗോളതലത്തിലും യുവാക്കൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് നിരന്തരം പരിശ്രമിക്കുന്നു," പ്രധാനമന്ത്രി അടിവരയിട്ടു. നിരവധി രാജ്യങ്ങളുമായി ഇന്ത്യാ ഗവണ്മെന്റ് വ്യാപാര-കൈമാറ്റ കരാറുകളിൽ ഏർപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തെ യുവജനങ്ങൾക്ക് എണ്ണമറ്റ അവസരങ്ങൾ തുറന്നു നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തകാലത്തായി, ആധുനിക അടിസ്ഥാനസൗകര്യ മേഖലയിൽ ഇന്ത്യ നടത്തിയ അഭൂതപൂർവമായ നിക്ഷേപം നിർമ്മാണ മേഖലയിലുടനീളം തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗം അതിവേഗം വികസിക്കുകയാണെന്നും ഏകദേശം രണ്ട് ലക്ഷം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിലായി 21 ലക്ഷത്തിലധികം യുവാക്കൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഡിജിറ്റൽ ഇന്ത്യ ഒരു പുതിയ സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിതുറന്നുവെന്നും അനിമേഷൻ, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും യുവാക്കൾക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യയിലുള്ള വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസം യുവാക്കൾക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഒരു ദശാബ്ദത്തിനുള്ളിൽ ജിഡിപി ഇരട്ടിയാക്കിയ ലോകത്തിലെ ഏക പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്നും ഇന്ന് നൂറിലധികം രാജ്യങ്ങൾ എഫ്ഡിഐ വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അടിവരയിട്ടു. 2014-ന് മുൻപുള്ള ദശകത്തെ അപേക്ഷിച്ച്, ഇന്ത്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം രണ്ടര ഇരട്ടിയിലധികം വർദ്ധിച്ചുവെന്നും വിദേശ നിക്ഷേപം കൂടുന്നത് ഇന്ത്യൻ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, വാക്സിനുകൾ, പ്രതിരോധം, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിലെ ഉൽപ്പാദനത്തിലും കയറ്റുമതിയിലും അഭൂതപൂർവമായ വളർച്ചയോടെ ഇന്ത്യ ഒരു പ്രധാന ഉൽപ്പാദന ശക്തിയായി വളർന്നുവരുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2014 മുതൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറ് മടങ്ങ് വർദ്ധിച്ച് 11 ലക്ഷം കോടി രൂപ കടന്നു. അതേസമയം ഇലക്ട്രോണിക്സ് കയറ്റുമതി ₹4 ലക്ഷം കോടി കവിഞ്ഞുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈൽ രംഗം അതിവേഗം വളരുന്ന മേഖലകളിലൊന്നായി മാറിയതായും 2025-ൽ ഇരുചക്ര വാഹന വിൽപന രണ്ട് കോടി യൂണിറ്റുകൾ കവിഞ്ഞതായും ആദായനികുതിയും ജിഎസ്ടിയും കുറഞ്ഞതിലൂടെ പൗരന്മാരുടെ വാങ്ങൽ ശേഷി വർദ്ധിച്ചതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ ചടങ്ങിൽ മാത്രം എണ്ണായിരത്തിലധികം പെൺമക്കൾക്ക് നിയമന ഉത്തരവുകൾ ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കഴിഞ്ഞ 11 വർഷത്തിനിടെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഏകദേശം ഇരട്ടിയായതായി പറഞ്ഞു. മുദ്ര, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികൾ സ്ത്രീകൾക്ക് വലിയ രീതിയിൽ ഗുണകരമായെന്നും സ്ത്രീകളുടെ സ്വയം തൊഴിൽ നിരക്ക് ഏകദേശം 15 ശതമാനം വർദ്ധിച്ചുവെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ന് സ്റ്റാർട്ടപ്പുകളിലും എം.എസ്.എം.ഇകളിലും ഗണ്യമായ എണ്ണം സ്ത്രീകൾ ഡയറക്ടർമാരും സ്ഥാപകരുമായി ഉണ്ടെന്നും, ഗ്രാമങ്ങളിലെ സഹകരണ മേഖലകളെയും സ്വയംസഹായ സംഘങ്ങളെയും പലയിടത്തും സ്ത്രീകളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.

"രാജ്യത്തുടനീളം ജീവിതവും ബിസിനസ്സും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്ന് 'പരിഷ്കരണ എക്സ്പ്രസ്സിൽ' യാത്ര തുടങ്ങിയിരിക്കുകയാണ്," പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജിഎസ്ടിയിലെ പുത്തൻ പരിഷ്കാരങ്ങൾ യുവ സംരംഭകർക്കും എം.എസ്.എം.ഇകൾക്കും ഗുണകരമായപ്പോൾ, ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുകയും ബിസിനസ്സുകൾക്ക് സഹായകമാവുകയും ചെയ്തു. പുതിയ ലേബർ കോഡുകൾ സാമൂഹിക സുരക്ഷയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്തതായി ശ്രീ മോദി എടുത്തുപറഞ്ഞു.

 

പുതുതായി നിയമനം ലഭിച്ച യുവാക്കളോട്, ഗവണ്മെന്റ് ഓഫീസുകളുമായും അവിടുത്തെ നടപടിക്രമങ്ങളുമായും ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഓർക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിങ്ങളുടെ സേവനകാലയളവിൽ അത്തരം പ്രയാസങ്ങൾ പൗരന്മാർക്ക് ഉണ്ടാകില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം. ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയിൽ, പൊതുജനക്ഷേമം പരമാവധി വർദ്ധിപ്പിക്കുന്നതിന് സ്വന്തം നിലയിൽ ചെറിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നയപരമായ പരിഷ്കാരങ്ങൾക്കപ്പുറം, ഗവണ്മെന്റ് ജീവനക്കാരുടെ സത്യസന്ധതയാണ്, ജനജീവിതം അനായാസമാക്കൽ , ബിസിനസ്സ് ലളിതവൽക്കരണം എന്നിവയെ ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ രാജ്യത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ അവർ തുടർച്ചയായി സ്വയം നവീകരിക്കേണ്ടതുണ്ടെന്നും ശ്രീ മോദി ഓർമ്മിപ്പിച്ചു. ഏകദേശം 1.5 കോടി ഗവണ്മെന്റ് ജീവനക്കാരെ ഇതിനകം ശാക്തീകരിച്ച 'ഐ ജി ഓ ടി  കർമ്മയോഗി' (iGOT Karmayogi) പോലുള്ള പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. "നാഗരിക് ദേവോ ഭവ" എന്ന മനോഭാവത്തോടെ പ്രവർത്തിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഒരിക്കൽ കൂടി തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പരമപ്രധാനമായ മുൻഗണന നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ആ കാഴ്ചപ്പാടിനെ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് റോസ്ഗർ മേള. തുടക്കം മുതൽ ഇതുവരെ, രാജ്യത്തുടനീളം സംഘടിപ്പിച്ച തൊഴിൽ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമന ഉത്തരവുകൾ നൽകിക്കഴിഞ്ഞു.

പതിനെട്ടാമത് തൊഴിൽ മേള രാജ്യത്തെ 45 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയിൽ പ്രവേശിക്കും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Thought I Was Dreaming': Boatman Gouranga Biswas Recounts His 40-Minute Hooghly Ride With PM Modi

Media Coverage

'Thought I Was Dreaming': Boatman Gouranga Biswas Recounts His 40-Minute Hooghly Ride With PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 24
April 24, 2026

Made in India, Built for 2047: PM Modi’s Reforms Turning Rural Hope into National Strength