വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡൗലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ് വേയ്ക്ക് തറക്കല്ലിട്ടു
ജല്‍ ജീവന്‍ മിഷനു കീഴില്‍ 19 കുടിവെള്ള പദ്ധതികള്‍ സമര്‍പ്പിച്ചു
''ജനങ്ങളുടെ ആശങ്കകളിലെ വെല്ലുവിളി ഏറ്റെടുത്ത് നഗരത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ കാശി വിജയിക്കുകയും ചെയ്തു''
''കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഗംഗാ ഘട്ടുകളുടെ ഭൂപ്രകൃതിയിലെ പരിവര്‍ത്തനത്തിന് എല്ലാവരും സാക്ഷികളാണ്''
''കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 8 കോടി കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെയുള്ള ജലം വിതരണം ഉറപ്പാക്കി''
''അമൃത് കാലിലെ ഇന്ത്യയുടെ വികസന യാത്രയില്‍ ആരെയും പിന്നിലുപേക്ഷിക്കാതെ ഓരോ പൗരനും സംഭാവന നല്‍കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്''
''സംസ്ഥാന വികസനത്തിന്റെ എല്ലാ മേഖലകളിലും ഉത്തര്‍പ്രദേശ് പുതിയ മാനങ്ങള്‍ കൂട്ടിചേര്‍ക്കുകയാണ്''
'' നിരാശയുടെ നിഴലില്‍ നിന്ന് ഉത്തര്‍പ്രദേശ് ഉയര്‍ത്തെഴുന്നേല്‍ക്കുകയും, ഇപ്പോള്‍ അതിന്റെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു''

വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.

നവരത്രത്തിന്റെ പുണ്യം നിറഞ്ഞ അവസരമാണിതെന്നും ഇന്ന് മാ ചന്ദ്രാഗന്ധയെ ആരാധിക്കുന്ന ദിവസമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രത്യേക അവസരത്തില്‍ വാരാണസിയിലെ പൗരന്മാര്‍ക്കിടയില്‍ സന്നിഹിതരായിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം വാരണാസിയുടെ സമൃദ്ധിയില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേര്‍ക്കുകയാണെന്നും പറഞ്ഞു. പാസഞ്ചര്‍ റോപ്പ് വേയ്ക്ക് തറക്കല്ലിട്ടതായി അറിയിച്ച അദ്ദേഹം മറ്റുള്ളവയ്‌ക്കൊപ്പം കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാ ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സേവനങ്ങള്‍, കായിക സേവനങ്ങള്‍ തുടങ്ങിയ മേഖലകള്‍ കൂടി ഉള്‍പ്പെടുന്ന നൂറുകണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികളുംവാരണാസിയുടെ സമഗ്ര വികസനത്തിനായി തുടക്കം കുറിച്ചിട്ടുണ്ടെന്നും പറഞ്ഞു. ആഗോള നിലവാരമുള്ള മറ്റൊരു സ്ഥാപനത്തെ നഗരത്തിനോട് ചേര്‍ക്കുന്നതാണ് ഇന്ന് ഭൂവി(ബി.എച്ച്.യു) തറക്കല്ലിട്ട മെഷീന്‍ ടൂള്‍സ് ഡിസൈനിലെ സെന്റര്‍ ഓഫ് എക്‌സലന്‍സെന്നും അദ്ദേഹം അറിയിച്ചു. ഇന്നത്തെ വികസന പദ്ധതികള്‍ക്ക് വാരാണസിയിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കാശിയുടെ വികസനം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഓരോ സന്ദര്‍ശകനും പുത്തന്‍ ഊര്‍ജത്തോടെയാണ് മടങ്ങിപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കകളുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നഗരത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ കാശി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പഴയതും പുതിയതുമായ കാശിയില്‍ ഒരേസമയം ദര്‍ശനം നടത്താനാകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കാശി വിശ്വനാഥ് ധാം, ഗംഗാ ഘാട്ട് പ്രവര്‍ത്തി, ഏറ്റവും ദൈര്‍ഘ്യമേറിയ നദി ക്രൂയിസ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആഗോള മന്ത്രണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഒരു വര്‍ഷത്തിനിടെ ഏഴു കോടിയിലധികം വിനോദസഞ്ചാരികള്‍ കാശി സന്ദര്‍ശിച്ചു. ഈ വിനോദസഞ്ചാരികള്‍ നഗരത്തില്‍ പുതിയ സാമ്പത്തിക അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.
ടൂറിസം, നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വികസന പദ്ധതികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''റോഡുകളോ പാലങ്ങളോ റെയില്‍വേയോ വിമാനത്താവളങ്ങളോ ആകട്ടെ, വാരണാസിയിലേക്കുള്ള ബന്ധിപ്പിക്കല്‍ പൂര്‍ണ്ണമായും സുഗമമായിരിക്കുന്നു'', പുതിയ റോപ്പ്‌വേ പദ്ധതി നഗരത്തിലെ ബന്ധിപ്പിക്കലിനെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു. ഇത് വിനോദസഞ്ചാരികളില്‍ പുതിയ ആകര്‍ഷണം സൃഷ്ടിക്കുന്നതിനൊപ്പം നഗരത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോപ്പ്‌വേ പൂര്‍ത്തിയായി കഴിയുന്നതോടെ ബനാറസ് കാന്റ് റെയില്‍വേ സ്‌റ്റേഷനും കാശി-വിശ്വനാഥ് ഇടനാഴിയും തമ്മിലുള്ള ദൂരം മിനിറ്റുകള്‍ക്കകം മറികടക്കാമെന്നും അതോടൊപ്പം കാന്റ് സ്‌റ്റേഷനും ഗോഡോവ്‌ലിയ്ക്കും ഇടയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം അറിയിച്ചു.

സമീപ നഗരങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗരം ചുറ്റികാണാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. റോപ്പ് വേയ്ക്കുള്ള ആധുനിക സൗകര്യങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ കേന്ദ്രം സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കാശിയുമായുള്ള വ്യോമ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ബബത്പൂര്‍ വിമാനത്താവളത്തിലെ പുതിയ എ.ടി.സി ടവറിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഫ്‌ലോട്ടിംഗ് (ഒഴുകിനടക്കുന്ന) ജെട്ടിയുടെ വികസനത്തെ സ്പര്‍ശിച്ച പ്രധാനമന്ത്രി തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതിനും അടിവരയിട്ടു. നമാമി ഗംഗാ ദൗത്യത്തിന് കീഴില്‍ ഗംഗയുടെ തീരത്തുള്ള എല്ലാ നഗരങ്ങളിലും മലിനജല സംസ്‌കരണ ശൃംഖല സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ഗംഗാഘാട്ടിന്റെ ഭൂപ്രകൃതിയിലെ പരിവര്‍ത്തന് എല്ലാവരും സാക്ഷികളാണ്'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 5 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഗവണ്‍മെന്റ് പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും ഒരു പുതിയ പാരിസ്ഥിതിക സംഘടിതപ്രവര്‍ത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിനായി പ്രത്യേകം വകയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി കൃഷിയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു.

വാരാണസിക്കൊപ്പം കിഴക്കന്‍ ഉത്തര്‍പ്രദേശ് മുഴുവനും കൃഷിയുടെയും കാര്‍ഷിക കയറ്റുമതിയുടെയും കേന്ദ്രമായി മാറുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വാരണാസിയിലെ സംസ്‌കരണ, ഗതാഗത, സംഭരണ സൗകര്യങ്ങള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി വാരാണസിയിലെ 'ലാങ്ഡ' മാമ്പഴം, ഗാസിപൂരിലെ 'ഭിണ്ടി(വെണ്ടയ്ക്ക), ഹരി മിര്‍ച്ച് (പച്ച മുളക്), ജൗന്‍പൂരിലെ 'മൂളിയും ഖര്‍ബൂജേയും' എന്നിവ അന്താരാഷ്ട്ര വിപണിയില്‍ എത്തുന്നതിന് ഇത് ഗതി നല്‍കുന്നുവെന്നും അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റ് തെരഞ്ഞെടുത്ത വികസനത്തിന്റെ പാതയില്‍ സേവനത്തിന്റെയും സഹാനുഭൂതിയുടെയും ഘടകങ്ങളുണ്ടെന്ന് ശുദ്ധമായ കുടിവെള്ളത്തിന്റെ വിഷയം ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശുദ്ധമായ കുടിവെള്ളവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഇന്ന് നടന്നതായി അദ്ദേഹം അറിയിച്ചു. ഹര്‍ ഘര്‍ നാല്‍ സേ ജല് സംഘടിതപ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ 3 വര്‍ഷത്തിനിടെ രാജ്യത്തെ 8 കോടി കുടുംബങ്ങള്‍ക്ക് ടാപ്പുവെള്ള വിതരണം ഉറപ്പാക്കിയതായും അറിയിച്ചു. ഉജ്ജ്വല യോജനയെ സ്പര്‍ശിച്ച അദ്ദേഹം സേവാപുരിയിലെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ് ഗുണഭോക്താക്കള്‍ക്ക് മാത്രമല്ല ഗുണകരമാകുന്നതെന്നും, കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും പശ്ചിമ ബിഹാറിലെയും ഗ്യാസ് സിലിണ്ടറുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും പറഞ്ഞു.

കേന്ദ്രത്തിലേയും ഉത്തര്‍പ്രദേശിലേയും ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരുടെ സേവനത്തില്‍ വിശ്വസിക്കുന്നുവെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ജനങ്ങള്‍ തന്നെ പ്രധാനമന്ത്രി എന്നാണ് വിളിക്കുന്നതെങ്കിലും, ജനങ്ങളെ സേവിക്കാന്‍ മാത്രമാണ് താന്‍ ഇവിടെയുള്ളതെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും പറഞ്ഞു. വാരാണസിയില്‍ നിന്നുള്ള ആയിരക്കണക്കിന് പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് പദ്ധതികള്‍ പ്രയോജനം ചെയ്യുന്നതില്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ഇന്നേദിവസം നേരത്തെ നടത്തിയ ആശയവിനിമയങ്ങള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. 2014-ന് മുമ്പ് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക എന്നത് തന്നെ ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്ന കാലഘട്ടത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇന്ന് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരായ ആളുകള്‍ക്ക് പോലും പണമിടപാടുകളുടെ രൂപത്തിലുള്ള സഹായം ഗവണ്‍മെന്റ് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്ന ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ''ഒരു ചെറുകിട കര്‍ഷകനോ വ്യവസായിയോ അല്ലെങ്കില്‍ വനിതാ സ്വയം സഹായ സംഘമോ ആകട്ടെ, മുദ്ര യോജനയിലൂടെ ഒരു വായ്പ ലഭിക്കുന്നത് വളരെ എളുപ്പമായിരിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലി പരിപാലിക്കുന്നവര്‍ക്കും മത്സ്യ കൃഷി നടത്തുന്നവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും തെരുവ് കച്ചവടക്കാര്‍ക്ക് പി.എം സ്വനിധി യോജന വഴി വായ്പ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യയിലെ വിശ്വകര്‍മ്മജര്‍ക്കള്‍ക്കായി പി.എം-വിശ്വകര്‍മ യോജന ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. '' അമൃത് കാലിലെ ഇന്ത്യയുടെ വികസന യാത്രയില്‍ ആരെയും പിന്നിലുപേക്ഷിക്കാതെ ഓരോ പൗരനും സംഭാവന നല്‍കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു.

ഒരു ലക്ഷം കായികതാരങ്ങള്‍ പങ്കെടുത്ത ഖേലോ ബനാറസ് മത്സരത്തിലെ വിജയികളുമായുള്ള ആശയവിനിമയത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. പങ്കെടുത്തവരെയും വിജയിച്ചവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബനാറസിലെ യുവജനങ്ങള്‍ക്കുള്ള പുതിയ കായിക സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സിഗ്ര സ്‌റ്റേഡിയത്തിന്റെ 2, 3 ഘട്ട വിപുലീകരണത്തിന് ഇന്ന് തറക്കല്ലിട്ടു. വാരണാസിയില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം വരാന്‍ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

''ഇന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ എല്ലാ വികസന മേഖലകള്‍ക്കും പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ യോഗി ഗവണ്‍മെന്റ് രണ്ടാം തവണ അധികാരത്തില്‍ വന്നിട്ട് നാളെ മാര്‍ച്ച് 25 ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല, ഏറ്റവും കൂടുതല്‍ കാലം ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നുവെന്ന പുതിയ റെക്കോര്‍ഡ് ശ്രീ യോഗി സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ''നിരാശയുടെ നിഴലില്‍ നിന്ന് ഉത്തര്‍പ്രദേശ് ഉയിര്‍ത്തെഴുന്നേറ്റു, ഇപ്പോള്‍ അതിന്റെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും പാതയിലൂടെ സഞ്ചരിക്കുകയാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷയും സേവനവും സമൃദ്ധി ഉറപ്പാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉത്തര്‍പ്രദേശെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ പുതിയ വികസന പദ്ധതികള്‍ സമൃദ്ധിയുടെ പാതയെ ശക്തിപ്പെടുത്തുമെന്നും ഒരിക്കല്‍ കൂടി എല്ലാവരേയും അഭിനന്ദിക്കുന്നതായും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ അനാദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി, വാരാണസിയുടെ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളുടെ ജീവിതംസുഗമമാക്കുന്നതിനും പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശയില്‍ മറ്റൊരു ചുവടുവെപ്പ് നടത്തികൊണ്ട്, സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി 1780 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ചു.
വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്‌വേയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 645 കോടിയോളം രൂപയാണ്പദ്ധതിയുടെ ചെലവ്. അഞ്ച് സ്‌റ്റേഷനുകളിലായി 3.75 കിലോമീറ്റര്‍ നീളത്തിലാണ് റോപ്പ് വേ സംവിധാനം. വാരാണസിയിലെ വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും താമസക്കാര്‍ക്കും ഇത് സഞ്ചാരം സുഗമമാക്കും.

നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ 300 കോടിയിലധികം രൂപ ചെലവില്‍ ഭഗവാന്‍പൂരില്‍ നിമ്മിക്കുന്ന 55 എം.എല്‍.ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 300 കോടി. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴില്‍, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ 2, 3 ഘട്ടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തിലെ എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മറ്റുള്ളവയ്‌ക്കൊപ്പം ഭര്‍ത്താര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവും വസ്ത്രം മാറുന്ന മുറികള്‍ ഉള്‍പ്പെടെയുള്ള ഫ്‌ളോട്ടിംഗ് ജെട്ടിയും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

ജല്‍ ജീവന്‍ മിഷനു കീഴില്‍ 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഗ്രാമീണ കുടിവെള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ദൗത്യത്തിന് കീഴിലുള്ള 59 കുടിവെള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ശിലാസ്ഥാപനവും നടത്തി.
വാരാണസിയിലേയും പരിസരങ്ങളിലേയും കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വ്യാപാരികള്‍ക്കും, പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവ സാദ്ധ്യമാക്കുന്നതാണ് കാര്‍ഖിയോണില്‍ നിര്‍മ്മിച്ച സംയോജിത പാക്ക് ഹൗസ്. ചടങ്ങിനിടെ പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു. വാരാണസിയുടെയും സമീപ പ്രദേശങ്ങളുടെയും കാര്‍ഷിക കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.

രാജ്ഘട്ട്, മഹമൂര്‍ഗഞ്ച് ഗവണ്‍മെന്റ് സ്‌കൂളുകളുടെ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ ആഭ്യന്തര റോഡുകളുടെ സൗന്ദര്യവത്കരണം; മറ്റുള്ളവയ്‌ക്കൊപ്പം നഗരത്തിലെ 6 പാര്‍ക്കുകളുടെയും കുളങ്ങളുടെയും പുനര്‍വികസനം. ഉള്‍പ്പെടെ വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എ.ടി.സി ടവര്‍; ഭേലുപൂരിലെ വാട്ടര്‍ വര്‍ക്കസ് പരിസരത്ത് 2 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ്; കോണിയ പമ്പിംഗ് സ്‌റ്റേഷനില്‍ 800 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ്; സാരാനാഥില്‍ ഒരു പുതിയ സാമൂഹിക ആരോഗ്യ കേന്ദ്രം; ചാന്ദ്പൂരിലെ ഇന്‍ഡസ്ട്രിയല്‍ എസേ്റ്ററ്റിന്റെ അടിസ്ഥാന സൗകര്യ വികസനം; മറ്റുള്ളവയ്‌ക്കൊപ്പം കേദാരേശ്വര്‍, വിശ്വേശ്വര്‍, ഓംകാരേശ്വര്‍ ഖണ്ഡ് പരിക്രമ എന്നീ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why Abrogation Of Article 370 Was A Strategic Necessity For India

Media Coverage

Why Abrogation Of Article 370 Was A Strategic Necessity For India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 05
August 05, 2026

Viksit Bharat in Action: Inclusive, Green, and Globally Competitive Under PM Modi