ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പത്താണ്: പ്രധാനമന്ത്രി
സമൂഹത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ശ്രദ്ധേയരായ സന്യാസിമാർ, ഋഷിമാർ, സാമൂഹിക പരിഷ്കർത്താക്കൾ എന്നിവരാൽ ഇന്ത്യ അനുഗ്രഹീതമാണ്: പ്രധാനമന്ത്രി
എല്ലാത്തരം വിവേചനങ്ങളിൽ നിന്നും മുക്തമായ ഒരു സമൂഹത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തു. ഇന്ന്, സമ്പൂർണതാ സമീപനം സ്വീകരിച്ചുകൊണ്ട്, വിവേചനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കാൻ രാജ്യം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
സ്കിൽ ഇന്ത്യ പോലുള്ള ദൗത്യങ്ങൾ യുവാക്കളെ ശാക്തീകരിക്കുകയും അവരെ സ്വാശ്രയരാക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ത്യയെ ശാക്തീകരിക്കുന്നതിന്, സാമ്പത്തിക, സാമൂഹിക, സൈനിക മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും നാം നേതൃസ്ഥാനത്തെത്തണം. ഇന്ന്, രാഷ്ട്രം ഈ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ​ഗുരുവും ​ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

“ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മനുഷ്യരാശിയ്ക്കൊട്ടാകെ ഒരു വലിയ സമ്പത്താണ്”, ശ്രീ മോദി ഉദ്‌ഘോഷിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കുന്നവർക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും, ചൂഷിതരും, പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളുമായുള്ള ദീർഘകാല ബന്ധം അദ്ദേഹം പങ്കുവെച്ചു. ഇന്നും, ഈ സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ, താൻ ഗുരുദേവനെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നൂറ്റാണ്ടുകളുടെ കൊളോണിയൽ ഭരണത്തിന്റെ വികലതകളാൽ രൂപപ്പെട്ട, 100 വർഷങ്ങൾക്ക് മുമ്പുള്ള സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അക്കാലത്ത് നിലവിലുള്ള സാമൂഹിക തിന്മകൾക്കെതിരെ സംസാരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ശ്രീനാരായണ ഗുരു എതിർപ്പുകളെയും വെല്ലുവിളികളെയും ഭയപ്പെട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ബോധ്യം ഐക്യത്തിലും സമത്വത്തിലും സത്യം, സേവനം, സൽസ്വഭാവം എന്നിവയിലുള്ള ഉറച്ച വിശ്വാസത്തിലുമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രചോദനം തന്നെ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന പാതയിലേക്ക് നമ്മെ നയിക്കുന്നുണ്ടെന്ന് ആവർത്തിച്ച ശ്രീ മോദി, അവസാനത്തെ വ്യക്തിക്കും ഏറ്റവും ഉയർന്ന മുൻഗണന നൽകുന്ന ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഈ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നുവെന്ന് പറഞ്ഞു.

 

ശിവഗിരി മഠവുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സന്യാസിമാർക്കും ശ്രീനാരായണ ഗുരുവിലും മഠത്തിലും തനിക്കുള്ള ആഴമേറിയതും അചഞ്ചലവുമായ വിശ്വാസത്തെക്കുറിച്ച് നന്നായി അറിയാമെന്ന് അടിവരയിട്ടുകൊണ്ട്, മഠത്തിലെ ആദരണീയരായ സന്യാസിമാരുടെ വാത്സല്യത്താൽ അദ്ദേഹം എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2013-ൽ കേദാർനാഥിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ ശിവഗിരി മഠത്തിലെ നിരവധി വ്യക്തികൾ കുടുങ്ങിപ്പോയപ്പോൾ, മഠം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെയാണ് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ, ഒരാളുടെ ശ്രദ്ധ ആദ്യം പതിയുന്നത് അയാൾ തന്റേതെന്ന് കരുതുന്നവരിലേക്കാണെന്ന് - അയാൾക്ക് ഒരു ബന്ധവും ഉത്തരവാദിത്തവും തോന്നുന്നവരിലേക്കാണെന്ന് - ശ്രീ മോദി ചൂണ്ടിക്കാട്ടി. ശിവഗിരി മഠത്തിലെ സന്യാസിമാർ കാണിക്കുന്ന ബന്ധുത്വത്തിന്റെയും വിശ്വാസത്തിന്റെയും ബോധത്തേക്കാൾ വലിയ ആത്മീയ സംതൃപ്തി തനിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാശിയുമായി തനിക്ക് ഒരു ബന്ധമുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വർക്കലയെ തെക്കിന്റെ കാശി എന്ന് പണ്ടേ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് പരാമർശിച്ചു. കാശി വടക്കോ തെക്കോ ആകട്ടെ, എല്ലാ കാശിയും തന്റേതാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങളും അതിലെ ഋഷിമാരുടെയും സന്യാസിമാരുടെയും  പാരമ്പര്യവും അടുത്തറിയാനും ജീവിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ഒരു സവിശേഷ ശക്തി, രാജ്യം പ്രതിസന്ധികൾ നേരിടുമ്പോഴെല്ലാം, രാജ്യത്തിന്റെ ഏതോ കോണിൽ നിന്ന് ഒരു മഹാനായ വ്യക്തിത്വം ഉയർന്നുവന്ന് സമൂഹത്തിന് പുതിയൊരു പാത കാണിച്ചുകൊടുക്കുന്നതിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചിലർ സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിനായി പ്രവർത്തിക്കുമ്പോൾ, മറ്റു ചിലർ സാമൂഹിക പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു അത്തരമൊരു മഹാനായ സന്യാസിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'നിവൃത്തി പഞ്ചകം', 'ആത്മോപദേശ ശതകം' തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അദ്വൈതവും ആത്മീയതയും പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും വഴികാട്ടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ശ്രീനാരായണ ഗുരുവിന്റെ പ്രധാന വിഷയങ്ങൾ യോഗ, വേദാന്തം, ആത്മീയ പരിശീലനം, വിമോചനം എന്നിവയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സാമൂഹിക തിന്മകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തിന്റെ ആത്മീയ ഉന്നമനം അതിന്റെ സാമൂഹിക പുരോഗതിയിലൂടെ മാത്രമേ കൈവരിക്കാനാകൂ എന്ന് ശ്രീനാരായണ ഗുരു മനസ്സിലാക്കിയിരുന്നതായി ഊന്നിപ്പറഞ്ഞു. ശ്രീനാരായണ ഗുരു ആത്മീയതയെ സാമൂഹിക പരിഷ്കരണത്തിനും പൊതുജനക്ഷേമത്തിനുമുള്ള ഒരു മാധ്യമമാക്കി മാറ്റിയതായി അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശ്രമങ്ങളിൽ നിന്ന് ഗാന്ധിജിയും പ്രചോദനവും മാർഗനിർദേശവും നേടിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ പോലുള്ള പണ്ഡിതന്മാർ പോലും ശ്രീനാരായണ ഗുരുവുമായുള്ള ചർച്ചകളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം രമണ മഹർഷിക്ക് ആരോ പാരായണം ചെയ്ത സമയത്തെക്കുറിച്ചുള്ള ഒരു കഥ പങ്കുവെച്ച പ്രധാനമന്ത്രി, അത് കേട്ടപ്പോൾ രമണ മഹർഷി "അദ്ദേഹത്തിന് എല്ലാം അറിയാം" എന്ന് അഭിപ്രായപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി. വിദേശ പ്രത്യയശാസ്ത്രങ്ങൾ ഇന്ത്യയുടെ നാഗരികതയെയും സംസ്കാരത്തെയും തത്ത്വചിന്തയെയും തകർക്കാൻ ശ്രമിച്ച കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു, തെറ്റ് നമ്മുടെ യഥാർത്ഥ പാരമ്പര്യങ്ങളിലല്ല, മറിച്ച് നമ്മുടെ ആത്മീയതയെ യഥാർത്ഥത്തിൽ ആന്തരികവൽക്കരിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ഗുരു നമ്മെ ബോധ്യപ്പെടുത്തി. എല്ലാ മനുഷ്യരിലും നാരായണനെയും എല്ലാ ജീവജാലങ്ങളിലും ശിവനെയും കാണുന്ന ഒരു ജനതയാണ് നമ്മളെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദ്വന്ദത്തിൽ ദ്വൈതമില്ലായ്മ, നാനാത്വത്തിൽ ഏകത്വം, പ്രത്യക്ഷമായ വ്യത്യാസങ്ങളിൽ പോലും ഐക്യം എന്നിവ നമ്മൾ മനസ്സിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന ശ്രീനാരായണ ഗുരുവിന്റെ മന്ത്രത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും ഐക്യം ഇത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ നാഗരിക ധാർമ്മികതയുടെ അടിത്തറയാണ് ഈ തത്ത്വചിന്തയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്, ആഗോള ക്ഷേമത്തിന്റെ ആത്മാവോടെ ഇന്ത്യ ഈ തത്ത്വചിന്ത വികസിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷം എടുത്തുകാണിച്ചുകൊണ്ട്, ഈ വർഷത്തെ പ്രമേയം 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോ​ഗ' എന്നതാണെന്ന് പരാമർശിച്ചുകൊണ്ട്, ഏക ഭൂമിയുടെയും സാർവത്രിക ക്ഷേമത്തിന്റെയും ദർശനത്തെ പ്രതീകപ്പെടുത്തിക്കൊണ്ട്, നേരത്തെ, ഇന്ത്യ മനുഷ്യരാശിയുടെ ക്ഷേമത്തിനായി 'ഒരു ലോകം, ഒരു ആരോഗ്യം' പോലുള്ള ആഗോള സംരംഭങ്ങൾ ആരംഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഒരു സൂര്യൻ, ഒരു ഭൂമി, ഒരു ഗ്രിഡ്' പോലുള്ള സുസ്ഥിര വികസനത്തിന്റെ ദിശയിൽ ആഗോള പ്രസ്ഥാനങ്ങൾക്ക് ഇന്ത്യ ഇപ്പോൾ നേതൃത്വം നൽകുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. 2023-ൽ ഇന്ത്യ ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നപ്പോൾ, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരുന്നു പ്രമേയമെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, ഈ ശ്രമങ്ങൾ 'വസുധൈവ കുടുംബകം' എന്ന ആശയത്തിൽ വേരൂന്നിയതാണെന്നും ശ്രീനാരായണ ഗുരു പോലുള്ള സന്യാസിമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും  വ്യക്തമാക്കി. 

 

"ശ്രീ നാരായണ ഗുരു വിവേചനരഹിതമായ ഒരു സമൂഹത്തെ വിഭാവനം ചെയ്തു, ഇന്ന് രാജ്യം ഒരു സമ്പൂർണതാ സമീപനം പിന്തുടർന്ന് വിവേചനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ്", ശ്രീ മോദി പറഞ്ഞു. 10-11 വർഷങ്ങൾക്ക് മുൻപ്, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ദശലക്ഷക്കണക്കിന് പൗരന്മാർ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരായ അവസ്ഥ ഓർമ്മിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പാർപ്പിടമില്ലായിരുന്നു, എണ്ണമറ്റ ഗ്രാമങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലായിരുന്നു, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം മൂലം ചെറിയ രോഗങ്ങൾക്ക് പോലും ചികിത്സിക്കാൻ കഴിഞ്ഞില്ല, ഗുരുതരമായ രോഗബാധിതരായാൽ ജീവൻ രക്ഷിക്കാൻ ഒരു മാർഗവുമില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് ദരിദ്രരായ ജനങ്ങൾ - ദളിതർ, ആദിവാസികൾ, സ്ത്രീകൾ -എന്നിവർക്ക് അടിസ്ഥാന മാനുഷിക അന്തസ്സ് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തലമുറകളായി ഈ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെന്നും, മെച്ചപ്പെട്ട ജീവിതത്തിനായുള്ള പ്രതീക്ഷ പലരും ഉപേക്ഷിച്ചിരുന്നുവെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇത്രയും വലിയ ഒരു ജനത വേദനയിലും നിരാശയിലും ജീവിക്കുമ്പോൾ ഒരു രാഷ്ട്രം എങ്ങനെ പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ ​ഗവൺമെന്റ് കാരുണ്യത്തെ ചിന്തയുടെ കേന്ദ്ര ഭാഗമാക്കി, സേവനത്തെ അതിന്റെ ദൗത്യമാക്കി മാറ്റി എന്ന് ശ്രീ മോദി അടിവരയിട്ടു. പി എം ആവാസ് യോജനയുടെ ഫലമായി ദശലക്ഷക്കണക്കിന് ദരിദ്രർ, ദളിതർ, ദുരിതമനുഭവിക്കുന്നവർ, അടിച്ചമർത്തപ്പെട്ടവർ, നിരാലംബരായ കുടുംബങ്ങൾ എന്നിവർക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകാൻ കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദരിദ്ര പൗരന്മാർക്കും ഒരു വീട് ഉറപ്പാക്കുക എന്ന ​ഗവൺമെന്റിന്റെ ലക്ഷ്യമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു. ഈ വീടുകൾ വെറും ഇഷ്ടികയും സിമന്റും കൊണ്ട് നിർമ്മിച്ചവയല്ല, മറിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടിന്റെ പൂർണ്ണമായ ആശയത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാണ് പി എം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ ഗ്യാസ്, വൈദ്യുതി, ശുചിത്വ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നത്. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജൽ ജീവൻ മിഷനെക്കുറിച്ച് പരാമർശിക്കവെ, ഗവൺമെന്റ് സേവനങ്ങൾ ഒരിക്കലും എത്തിയിട്ടില്ലാത്ത ഗോത്ര മേഖലകളിൽ പോലും ഇപ്പോൾ വികസനം ഉറപ്പാക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ​ഗോത്രസമൂഹങ്ങൾക്ക്, പി എം ജൻമൻ യോജന ആരംഭിച്ചതായും ഈ സംരംഭം കാരണം പല പ്രദേശങ്ങളും പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ ഫലമായി, സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവർ പോലും പുതിയ പ്രതീക്ഷ കണ്ടെത്തിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. "ഈ സംരംഭങ്ങൾ അവരുടെ ജീവിതത്തെ മാറ്റുക മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം ശ്രീനാരായണ ഗുരു നിരന്തരം ഊന്നിപ്പറഞ്ഞിരുന്നുവെന്നും, സ്ത്രീകൾ നയിക്കുന്ന വികസനം എന്ന മന്ത്രം ​ഗവൺമെന്റ്
പിന്തുടർന്നു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം നേടിയതിനുശേഷവും ഇന്ത്യയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട നിരവധി മേഖലകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവൺമെന്റ് ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ സ്ത്രീകൾക്ക് പുതിയ മേഖലകളിൽ അവകാശങ്ങൾ നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കായികം മുതൽ ബഹിരാകാശം വരെ, ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകൾ രാജ്യത്തിന് അഭിമാനം പകരുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും  ആത്മവിശ്വാസത്തോടെ സംഭാവന ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വച്ഛ് ഭാരത് മിഷൻ, പരിസ്ഥിതി പ്രചാരണങ്ങൾ, അമൃത് സരോവറുകളുടെ നിർമ്മാണം, മില്ലറ്റ് ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ സംരംഭങ്ങളെക്കുറിച്ച് പരാമർശിച്ചു. 140 കോടി ഇന്ത്യക്കാരുടെ ശക്തിയാൽ പൊതുജനപങ്കാളിത്തത്തിന്റെ ആവേശത്തിലൂടെയാണ് ഈ ശ്രമങ്ങൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക' എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ കാലാതീതമായ ദർശനത്തെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, 'ശ്രീ നാരായണ ഗുരു ഈ ദർശനം ആവിഷ്കരിക്കുക മാത്രമല്ല, അത് സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന സ്ഥാപനങ്ങൾക്ക് അടിത്തറ പാകുകയും ചെയ്തു'. ശിവഗിരിയിലാണ് ഗുരുജി സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ശാരദ മഠം സ്ഥാപിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും വിമോചനത്തിനുമുള്ള മാർഗമായി മാറണമെന്ന വിശ്വാസത്തെ ഈ സ്ഥാപനം പ്രതീകപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.  രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ, ഗുരുദേവ കേന്ദ്രങ്ങൾ, ശ്രീനാരായണ സാംസ്കാരിക മിഷൻ എന്നിവ മാനവികതയുടെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കുന്നു. ഗുരുദേവൻ ആരംഭിച്ച ശ്രമങ്ങൾ ഇന്നും വികസിച്ചുകൊണ്ടിരിക്കുന്നതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

"വിദ്യാഭ്യാസം, സംഘടന, അധ്വാനത്തിലൂടെയുള്ള പുരോഗതി എന്നിവയിലൂടെയുള്ള സാമൂഹിക ക്ഷേമം എന്ന ദർശനം രാജ്യത്തിന്റെ നിലവിലെ നയങ്ങളിലും തീരുമാനങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു", നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ നയം വിദ്യാഭ്യാസത്തെ ആധുനികവൽക്കരിക്കുകയും വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളുകയും ചെയ്യുക മാത്രമല്ല, മാതൃഭാഷയിൽ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സമൂഹത്തിലെ പിന്നോക്കക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളം സ്ഥാപിതമായ പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് എന്നിവയുടെ എണ്ണം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ 60 വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ട ആകെ ഐഐടികളുടെ എണ്ണത്തെ മറികടന്നതായി ശ്രീ മോദി പറഞ്ഞു. തൽഫലമായി, ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ പുതിയ അവസരങ്ങൾ തുറന്നുകിട്ടിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ആദിവാസി മേഖലകളിൽ 400-ലധികം ഏകലവ്യ റെസിഡൻഷ്യൽ സ്കൂളുകൾ തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആദിവാസി സമൂഹങ്ങളിലെ കുട്ടികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. വിദ്യാഭ്യാസം കഴിവുകളുമായും അവസരങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. സ്കിൽ ഇന്ത്യ പോലുള്ള ദൗത്യങ്ങൾ യുവാക്കളെ സ്വാശ്രയരാകാൻ പ്രാപ്തരാക്കുന്നു. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്ക് അടിവരയിടുന്ന ശ്രീ മോദി, സ്വകാര്യ മേഖലയിലെ പ്രധാന പരിഷ്കാരങ്ങളും മുദ്ര യോജന, സ്റ്റാൻഡ്-അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ആദിവാസി സമൂഹങ്ങൾക്കും ഏറ്റവും വലിയ നേട്ടങ്ങൾ നൽകുന്നുണ്ടെന്ന് പറഞ്ഞു.

"ശ്രീ നാരായണ ഗുരു ശക്തവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെയാണ് വിഭാവനം ചെയ്തത്, ഈ ദർശനം സാക്ഷാത്കരിക്കുന്നതിന്, സാമ്പത്തിക, സാമൂഹിക, സൈനിക മേഖലകളിൽ ഇന്ത്യ മുൻപന്തിയിൽ തന്നെ തുടരണം", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യം ഈ പാതയിലൂടെ സ്ഥിരതയോടെ മുന്നേറുകയാണെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം അടുത്തിടെ ഇന്ത്യയുടെ ശക്തി കണ്ടുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നയം ആഗോളതലത്തിൽ ഓപ്പറേഷൻ സിന്ദൂർ വ്യക്തമായി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരന്മാരുടെ രക്തം ചിന്തുന്ന തീവ്രവാദികൾക്ക് ഒരു അഭയകേന്ദ്രവും സുരക്ഷിതമല്ലെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 

"ഇന്നത്തെ ഇന്ത്യ ദേശീയ താൽപ്പര്യത്തിന് അനുയോജ്യമായതിനെ മാത്രം അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്", സൈനിക ആവശ്യങ്ങൾക്കായി രാജ്യം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന്  ശ്രീ മോദി പറഞ്ഞു. പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ച് 22 മിനിറ്റിനുള്ളിൽ കീഴടങ്ങാൻ ശത്രുവിനെ ഇന്ത്യൻ സൈന്യം നിർബന്ധിതരാക്കിയ ഓപ്പറേഷൻ സിന്ദൂരിൽ ഈ മാറ്റം വ്യക്തമായി പ്രകടമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വരും കാലങ്ങളിൽ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾക്ക് ആഗോള അംഗീകാരവും സ്വീകാര്യതയും ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന്, ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ ദിശയിൽ ​ഗവൺമെന്റ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി ശിവഗിരി സർക്യൂട്ടിന്റെ വികസനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹങ്ങളും ഉപദേശങ്ങളും അമൃതകാലത്തിലൂടെയുള്ള യാത്രയിൽ രാജ്യത്തെ തുടർന്നും നയിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത രാഷ്ട്രം എന്ന സ്വപ്നം ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ ഉപസംഹരിച്ചുകൊണ്ട്, ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹങ്ങൾ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി ശിവഗിരി മഠത്തിലെ എല്ലാ സന്യാസിമാർക്കും ഒരിക്കൽ കൂടി ആദരവ് അർപ്പിച്ചു.

 

കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ ആദരണീയരായ സന്യാസിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണം 1925 മാർച്ച് 12 ന് ശിവഗിരി മഠത്തിൽ മഹാത്മാഗാന്ധിയുടെ സന്ദർശന വേളയിൽ നടന്നു. വൈക്കം സത്യാഗ്രഹം, മതപരിവർത്തനങ്ങൾ, അഹിംസ, അയിത്ത നിർമ്മാർജനം, മോക്ഷ പ്രാപ്തി, അധഃസ്ഥിതരുടെ ഉന്നമനം എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു ഇത്.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഈ ആഘോഷം, ഇന്ത്യയുടെ സാമൂഹികവും ധാർമ്മികവുമായ ഘടനയെ രൂപപ്പെടുത്തുന്ന ദർശനാത്മകമായ സംഭാഷണത്തെക്കുറിച്ച് ചിന്തിക്കാനും അനുസ്മരിക്കാനും ആത്മീയ നേതാക്കളെയും മറ്റ് അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരും. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച സാമൂഹിക നീതി, ഐക്യം, ആത്മീയ ഒരുമ എന്നിവയുടെ പങ്കിട്ട ദർശനത്തിനുള്ള ശക്തമായ ശ്രദ്ധാഞ്ജലിയായി ഇത് നിലകൊള്ളുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Sagarmala: 315 projects worth Rs 1.57 lakh crore completed to boost maritime sector

Media Coverage

Sagarmala: 315 projects worth Rs 1.57 lakh crore completed to boost maritime sector
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of iconic and versatile singer Asha Bhosle Ji
April 12, 2026
PM highlights her extraordinary musical journey and timeless brilliance

Prime Minister Shri Narendra Modi today expressed deep sadness over the passing of Asha Bhosle Ji, acknowledging her as one of the most iconic and versatile voices India has ever known.

The Prime Minister remarked that her extraordinary musical journey, which spanned decades, enriched the nation's cultural heritage and touched countless hearts across the world. Shri Modi noted that whether through her soulful melodies or vibrant compositions, her voice carried a timeless brilliance, adding that he will always cherish the interactions he had with her.

The Prime Minister extended his heartfelt condolences to her family, admirers, and music lovers. Shri Modi observed that she will continue to inspire generations and her songs will forever echo in people’s lives.

The Prime Minister wrote on X:

"Deeply saddened by the passing of Asha Bhosle Ji, one of the most iconic and versatile voices India has ever known. Her extraordinary musical journey, spanning decades, enriched our cultural heritage and touched countless hearts across the world. Be it her soulful melodies or vibrant compositions, her voice carried timeless brilliance. I’ll always cherish the interactions I’ve had with her.
My condolences to her family, admirers and music lovers. She will continue to inspire generations and her songs will forever echo in people’s lives."

“भारतातील सर्वात ख्यातनाम आणि अष्टपैलू आवाजांपैकी एक असलेल्या आशा भोसले जी यांच्या निधनाने अतिशय दुःख झाले. त्यांच्या अनेक दशकांच्या अद्वितीय संगीत प्रवासाने आपल्या सांस्कृतिक वारशाला समृद्ध केले आणि जगभरातील असंख्य लोकांच्या मनाला स्पर्श केला. भावपूर्ण गीतांपासून ते जोशपूर्ण संगीत रचनांपर्यंत, त्यांच्या आवाजात कालातीत तेज होते. त्यांच्याशी झालेल्या संवादांच्या आठवणी मी सदैव जपून ठेवेन. त्यांच्या कुटुंबीयांना, चाहत्यांना आणि संगीतप्रेमींना माझ्या भावपूर्ण संवेदना. त्या पुढील पिढ्यांना प्रेरणा देत राहतील आणि त्यांची गाणी सदैव लोकांच्या आयुष्यात गुंजत राहतील.”