ആദരണീയ പ്രധാനമന്ത്രി സ്റ്റാർമർ,
ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളേ
നമസ്‌കാരം!

ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിന് ഇന്ന് മുംബൈയിലെത്തിയ പ്രധാനമന്ത്രി കീർ സ്റ്റാർമറെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി സ്റ്റാർമറുടെ നേതൃത്വത്തിൽ ഇന്ത്യ-യുകെ ബന്ധങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ വർഷം ജൂലൈയിൽ യുകെയിലേക്കുള്ള എന്റെ സന്ദർശന വേളയിൽ, ഞങ്ങൾ ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സിഇടിഎ) പൂർത്തിയാക്കി.  ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി ചെലവ് കുറയ്ക്കുകയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും നമ്മുടെ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുകയും ചെയ്യും.

കരാർ കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം, ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ബിസിനസ്സ് പ്രതിനിധി സംഘത്തോടൊപ്പം നിങ്ങൾ ഇന്ത്യ സന്ദർശിച്ചത്, ഇന്ത്യ-യുകെ പങ്കാളിത്തത്തെ നയിക്കുന്ന പുതിയ ഊർജ്ജത്തെയും വിശാലമായ കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ത്യയും യുകെയും തമ്മിലുള്ള, ഏറ്റവും വലിയ ബിസിനസ്സ് നേതാക്കളുടെ ഉച്ചകോടിയാണ് ഇന്നലെ നടന്നത്.  ഇന്ന് ഞങ്ങൾ ഇന്ത്യ-യുകെ സിഇഒ ഫോറത്തെയും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിനെയും അഭിസംബോധന ചെയ്യും. ഇവ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ഇന്ത്യ-യുകെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ തുറക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇന്ത്യയും യുകെയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ പരസ്പര മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ഞങ്ങളുടെ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. ആഗോള അനിശ്ചിതത്വത്തിന്റെ ഇന്നത്തെ കാലത്ത്, വളർന്നുവരുന്ന നമ്മുടെ പങ്കാളിത്തം ആഗോള സ്ഥിരതയുടെയും സാമ്പത്തിക പുരോഗതിയുടെയും ഒരു സുപ്രധാന സ്തംഭമായി നിലകൊള്ളുന്നു.

ഇന്നത്തെ യോ​ഗത്തിൽ ഇന്തോ-പസഫിക്, പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും, യുക്രൈനിലെ സംഘർഷം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഞങ്ങൾ പങ്കുവെച്ചു. യുക്രൈൻ സംഘർഷത്തിന്റെയും ഗാസയുടെയും വിഷയങ്ങളിൽ, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും യുകെയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തത്തിൽ അപാരമായ സാധ്യതകളുണ്ട്. യുകെയുടെ വ്യാവസായിക വൈദഗ്ധ്യവും ഗവേഷണ വികസനവും ഇന്ത്യയുടെ കഴിവും വ്യാപ്തിയും ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു.

കഴിഞ്ഞ വർഷം, ഞങ്ങൾ ഇന്ത്യ-യുകെ ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ് ആരംഭിച്ചു. ഈ സംരംഭത്തിന് കീഴിൽ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണത്തിനും നവീകരണത്തിനുമായി ശക്തമായ ഒരു പ്ലാറ്റ്ഫോം ഞങ്ങൾ സൃഷ്ടിച്ചു. ഇരു രാജ്യങ്ങളിലെയും യുവാക്കളെ ഒരു ഇന്നൊവേഷൻ ബ്രിഡ്ജിലൂടെ ബന്ധിപ്പിക്കുന്നതിന്, 'കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ', 'ജോയിന്റ് എഐ റിസർച്ച് സെന്റർ' എന്നിവ സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

നിർണായക ധാതുക്കളിൽ സഹകരണത്തിനായി ഒരു വ്യവസായ കൂട്ടായ്മയും (Industry Guild) ഒരു സപ്ലൈ ചെയിൻ ഒബ്സർവേറ്ററിയും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ഉപഗ്രഹ കാമ്പസ് ISM ധൻബാദിലായിരിക്കും.

സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ഞങ്ങൾക്ക് പൊതുവായ പ്രതിബദ്ധതയുണ്ട്. ഈ ദിശയിൽ, ഇന്ത്യ-യുകെ ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്‌ഫോഴ്‌സിന്റെ രൂപീകരണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

 

ഞങ്ങൾ കാലാവസ്ഥാ ടെക്‌നോളജി സ്റ്റാർട്ടപ്പ് ഫണ്ട് സ്ഥാപിച്ചു. കാലാവസ്ഥ, സാങ്കേതികവിദ്യ, AI എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരു രാജ്യങ്ങളിലെയും നൂതനാശയക്കാർക്കും സംരംഭകർക്കും ഇത് പിന്തുണ നൽകും.

സുഹൃത്തുക്കളേ,

പ്രതിരോധവും സുരക്ഷയും മുതൽ വിദ്യാഭ്യാസവും നവീകരണവും വരെ, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിൽ പുതിയ മാനങ്ങൾ രൂപപ്പെടുത്തുകയാണ്.

ഇന്ന് വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രതിനിധി സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി സ്റ്റാർമർ എത്തിയിരിക്കുന്നത്. നിരവധി യുകെ സർവകലാശാലകൾ ഇപ്പോൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. സതാംപ്ടൺ സർവകലാശാലയുടെ ഗുരുഗ്രാം ക്യാമ്പസ് അടുത്തിടെ ഉദ്ഘാടനം ചെയ്തു, വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ഇതിനകം ചേർന്നു. കൂടാതെ, ഗിഫ്റ്റ് സിറ്റിയിലെ മറ്റ് മൂന്ന് യുകെ സർവകലാശാലകൾക്കായുള്ള ക്യാമ്പസുകളുടെ നിർമ്മാണവും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ പ്രതിരോധ സഹകരണവും കൂടുതൽ ശക്തമായി. പ്രതിരോധ സഹ-ഉൽപ്പാദനത്തിലേക്കും ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങളെ ബന്ധിപ്പിക്കുന്നതിലേക്കും ഞങ്ങൾ മുന്നോട്ടുനീങ്ങുകയാണ്. നമ്മുടെ പ്രതിരോധ സഹകരണം ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട്, സൈനിക പരിശീലനത്തിലെ സഹകരണത്തിനുള്ള ഒരു കരാറിൽ നാം ഒപ്പുവെച്ചു, അതിന്റെ കീഴിൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാർ യുകെയുടെ റോയൽ എയർഫോഴ്‌സിൽ പരിശീലകരായി പ്രവർത്തിക്കും.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഈ യോഗം നടക്കുമ്പോൾ, നമ്മുടെ നാവിക കപ്പലുകൾ "കൊങ്കൺ 2025" എന്ന സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുന്നു എന്നത് ഒരു സവിശേഷ യാദൃശ്ചികതയാണ്.

 

സുഹൃത്തുക്കളേ,

യുകെയിൽ താമസിക്കുന്ന 1.8 ദശലക്ഷം ഇന്ത്യക്കാർ നമ്മുടെ പങ്കാളിത്തത്തിന്റെ ജീവനുള്ള പാലമാണ്. ബ്രിട്ടീഷ് സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും അവർ നൽകിയ വിലപ്പെട്ട സംഭാവനകളിലൂടെ, അവർ നമ്മുടെ രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുരോഗതിയുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ചലനാത്മകതയും യുകെയുടെ വൈദഗ്ധ്യവും ഒരുമിച്ച് ഒരു സവിശേഷ ഐക്യം സൃഷ്ടിക്കുന്നു. നമ്മുടെ പങ്കാളിത്തം വിശ്വസനീയവും കഴിവിലും സാങ്കേതികവിദ്യയിലൂന്നിയുള്ളതുമാണ്. ഇന്ന് പ്രധാനമന്ത്രി സ്റ്റാർമറും ഞാനും ഈ വേദിയിൽ ഒരുമിച്ച് നിൽക്കുമ്പോൾ, നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി കൈകോർത്ത് പ്രവർത്തിക്കാനുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ വ്യക്തമായ സ്ഥിരീകരണമാണിത്.

ഇന്ത്യാ സന്ദർശനത്തിന് പ്രധാനമന്ത്രി സ്റ്റാർമറിനും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിനും ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt sets up six sector groups to fast-track ‘Make in India 2.0’ push

Media Coverage

Govt sets up six sector groups to fast-track ‘Make in India 2.0’ push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
June 05, 2026

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, June 28th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.